Total Pageviews

Wednesday 22 December 2021

Tuesday 5 October 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് - 4

 ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിനുമുമ്പുതന്നെ ഗുരു എന്നെ തന്റെ മുറിയിലേക്കു വിളിച്ച് സസ്യേതരാഹാരമാണ് ശീലമെങ്കിൽ ഇടയ്ക്ക് ടൗണിൽ പോയി ഹോട്ടലിൽനിന്ന് അതു കഴിക്കണമെന്നും ആഹാരശീലങ്ങൾ പെട്ടെന്നു മാറ്റുന്നത് ശരീരാരോഗ്യത്തെ അസന്തുലിതമാക്കിയേക്കാമെന്നും നാരായണഗുരുതന്നെ ചില ശിഷ്യരോട് അവരുടെ രോഗാവസ്ഥയിൽ മത്സ്യാഹാരം ശിപാർശചെയത സംഭവമുണ്ടെന്നും വ്യക്തമാക്കി. എനിക്ക് യാതൊരാഹാരത്തോടും പ്രത്യേക താത്പര്യമില്ലെന്നു ഞാനും വ്യക്തമാക്കി. എനിക്കു തലയിൽ മുടി കുറവായതിനാൽ തലയൊന്നു മൊട്ടവടിക്കാൻ കരുതുന്നുണ്ടെന്നും മുടി തഴച്ചുവളരാൻ അതു സഹായിച്ചക്കാമെന്നാണ് ഞാൻ കരുതുന്നതെന്നും ഞാൻ പറഞ്ഞപ്പോൾ ഗുരു പുഞ്ചിരിക്കുകമാത്രം ചെയ്തു. പിറ്റേന്നു തന്നെ ടൗണിൽ പോയി ഞാൻ തല മുണ്ഡനം ചെയ്തു. ഒരു മാസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുമ്പോഴും തലയിൽ മുടി വളർന്നിരുന്നില്ല. ഞാൻ ഗുരുകുലത്തിലെത്തിയതേ സന്ന്യാസം സ്വീകരിച്ചു എന്നൊരു ധാരണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ വ്യാപിക്കാൻ അത് ഇടയാക്കി. തലയിലൊരു കറുത്ത വലത്തൊപ്പിയും ധരിച്ചായിരുന്നു അതിനെ ഞാൻ പ്രതിരോധിക്കാൻ ശ്രമിച്ചത്. മറ്റുള്ളവർ നമ്മെപ്പറ്റി എന്തുപറയുന്നു എന്നതിൽ കൂടുതൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളേ ഉണ്ടാവൂ  എന്ന്  കുട്ടിക്കാലത്തു സ്കൂളിൽ പഠിച്ച,  കിഴവനും മകനും കൂടി കഴുതയെ വാങ്ങിക്കൊണ്ടുവന്ന,  കഥയിൽനിന്ന് ഉൾക്കൊള്ളാത്തതാണ് എന്റെ പ്രശ്നമെന്ന്  അനുഭവിച്ചറിയാൻതന്നെയാണ് അന്നത്തെ മൊട്ടയടി എന്നെ സഹായിച്ചത്.

Monday 27 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 3

 1980 മാർച്ച് ഒന്നാം തീയതിതന്നെ ഞാൻ ഊട്ടി ഗുരുകുലത്തിലെത്തി. രാവിലത്തെ ക്ലാസ് അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. The Meditation on the Way എന്ന പുസ്തകത്തിന്റെ രചനയായിരുന്നു, അവിടെ നടന്നുകൊണ്ടിരുന്നത്. ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനയിൽ ജീവിച്ചിരുന്ന ലാവോ സു (Lao T-su) രചിച്ച, സത്യത്തിന്റെ വിത്തുകൾപോലെയുള്ളതാവോ തെ ചി്ങ്ങ് (Tao Teh Ching) എന്ന കൃതിയുടെ ആദ്യത്തെ മുപ്പത് അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതുപേർ  നടത്തിയ മനനങ്ങളുടെ സമാഹാരമാണ് മെഡിറ്റേഷൻ ഓൺ ദി വേ. ഓരോ ദിവസവും തവോ ദെ ചിങ്ങിലെ ഓരോ അധ്യായം പീറ്റർ ഓപ്പൻഹൈമർ വായിക്കും. അരമണിക്കൂറോളം നീളുന്ന മൗനത്തിനും ധ്യാനത്തിനും ശേഷം ഓരോ അന്വേഷകനും തന്റെ ഹൃദയത്തിൽ വിത്തോരോന്നും മുളച്ചുകാണുന്നതെങ്ങനെയെന്നു വ്യക്തമാക്കാൻ ശ്രമിക്കുന്നു. പീറ്റർ അവയും അവസാനം ഗുരുപറയുന്നതും ശ്രദ്ധയോടെ എഴുതിയെടുക്കുന്നു. സത്യം പറയട്ടെ അന്നെനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. (ഇപ്പോൾ പുസ്തകം മുന്നിലുണ്ട്. എന്നിലേക്ക് ഗുരുആദ്യം വിതച്ച വിത്തുകൾ എന്നിൽ മുളയിടുമോ എന്ന പരിശോധന മറ്റൊരു കൃതിയായി രചിക്കപ്പടും.)

ആ വർഷമാദ്യം കലാകൗമുദിയിൽ ഗുരു പ്രസിദ്ധീകരിച്ചിരുന്ന മാർക്സിസവും ഹ്യുമനിസ്റ്റ് നോണാർക്കിയും എന്ന ലേഖനം അനേകർക്കിടയ്ക്ക് അന്ന് വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. ക്രൈസ്തവർ മരണാനന്തരമുള്ള സ്വർഗം വാഗ്ദാനംചെയ്ത് മതപരിവർത്തനം നടത്തുന്നതും വിപ്ലവാനന്തരമുള്ള കമ്യൂണിസ്റ്റ് സ്വർഗം വാഗ്ദാനംചെയ്ത് ഇവിടെ ഇപ്പോൾ എന്ന ഏക യാഥാർഥ്യത്തെ അവഗണിക്കുന്നതും സമാനമാണെന്നു ചൂണ്ടിക്കാണിച്ച് ഇവിടെ ഇപ്പോഴുള്ള തന്റെയും അയൽക്കാരുടെയും ജീവിതത്തെ എങ്ങനെ ആനന്ദകരമാക്കാം എന്നു സ്വജീവിതത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയായിരുന്നു, ആ ലേഖനം. മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റു (മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ, കോളേജിലെ ഇടതുപക്ഷക്കാരായ എന്റെ അഭ്യദയകാംക്ഷികൾപോലും ആ ലേഖനത്തിൽ ഗുരുവിന്റെ ആർജവം സുവ്യക്തമാണെന്നു പറഞ്ഞിരുന്നതിനാൽ ആ ലേഖനത്തിൽ പരാമർശിച്ചിരുന്ന ഊട്ടി ഗുരുകുലത്തിനും അയൽക്കാർക്കും ഇടയിലുള്ള പാരസ്പര്യം നേരിട്ടു കാണാൻ എനിക്കന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അയൽവീടുകളിലുള്ള നിരക്ഷരരായ പെൺകുട്ടികൾക്ക് അന്നുമുതൽ ഗുരുകുലത്തിൽവച്ച് സാക്ഷരതാക്ലാസ് തുടങ്ങുന്നതായി ക്ലാസ്സു കഴിഞ്ഞപ്പോൾ ഗുരു അറിയിച്ചു. അതുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചെങ്കിലും അതു വേണ്ടെന്നു ഗുരു വ്യക്തമാക്കി. അന്നവിടെ ഉണ്ടായിരുന്നവരുടെ കൂടെ ആ പെൺകുട്ടികളും ഞാനും അടുക്കളയിലേക്കുപോയി തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം കഴിച്ചു. വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ ഗുരുവിന്റെ അടുത്തെത്തിയാൽമതി എന്നുപറഞ്ഞ് ചെറിയാൻ കുരുവിള എന്ന കവി എനിക്കായി ഒരുക്കിയിട്ടിരുന്ന മുറിയിലേക്ക് എന്നെ ആനയിച്ചു.

Friday 24 September 2021

പ്രണവാര്‍ഥസാരം


മലിനതയില്ലിനി നിന്റെയുള്ളിലെന്നും

മലയതിലേറുവതിന്നു ശക്തിയു,ണ്ടാ

മലയതു സഹ്യ,നറിഞ്ഞിടൂ സഹിക്കാന്‍

മലമിനിയി,ല്ലമലന്‍ നിനക്കു സഹ്യനാകാം!


അറിയുക സഹ്യനിലേറുകെന്നതിന്നി-

ന്നറിവിതിലേറുകയെന്നൊരര്‍ഥമാണി-

ന്നറിവിലമര്‍ന്നതിലേറിയിങ്ങീ

നെറിവിലുണര്‍ന്നിടുവാന്‍ നിനക്കു ജന്മം!


മനമതിലേറി മനുഷ്യനായിടാന്‍ നീ

മനനപദാര്‍ഥമറിഞ്ഞു മൗനമെന്നാല്‍

മധുരപദാര്‍ഥമവാച്യ,മറിഞ്ഞിടാന്‍ നീ

മധുനുകരേണമതുണ്ടു നിന്നിലെന്നും!


അതു നുകരാനിവിടെന്നുമെന്റെ മൗന-

സ്മിതമതു കണ്ടരുളെന്ന വാക്കിനര്‍ഥം

അറിയണ,മെന്നുമനാഹതസ്വരത്തില്‍

നിറയുവതാ പ്രണവാര്‍ഥസാരമല്ലോ!


ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 2

ഇപ്പോൾ അമേരിക്കയിൽ ഇംഗ്ലീഷ് പ്രൊഫസറായ, ഇംഗ്ലീഷിൽ എഴുതാറുള്ള എന്റെ സ്‌നേഹിതൻ തോമസ് പാലക്കീലിൽനിന്ന് 1979 ൽ നിത്യചൈതന്യയതി യെപ്പറ്റിയറിയുമ്പോഴും എന്റെ അന്നത്തെ അവസ്ഥ  വ്യക്തമാക്കുന്ന നാലു വരി കവിതകൂടി അടങ്ങുന്ന ഒരു കത്തയച്ച് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുമ്പോഴും ഞാൻ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ ഒരു യുക്തിവാദിയായിരുന്നില്ല. പാലാ സെന്തോമസ് കോളജിൽ ഗണിതബിരുദവിദ്യാർഥിയായിരുന്ന എന്നോട് എന്റെ അധ്യാപകൻ കൂടിയായ പ്രശസ്ത ജ്യോതിഷി പ്രൊഫസർ കെ. രാമകൃഷ്ണപിള്ള പറഞ്ഞിരുന്ന ചില കാര്യങ്ങൾ അന്ന്  യുക്തിയുടെ അടിസ്ഥാനത്തിൽ എനിക്കു വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല  എന്നതായിരുന്നു കാരണം. കോളജിലെ ഗണിതബിരുദ വിദ്യാർഥികൾക്കായി നടത്തിയ ഒരു ബുദ്ധിപരീക്ഷയിൽ ഒന്നാംവർഷ വിദ്യാർഥിയായ എനിക്കായിരുന്നു ഒന്നാം സ്ഥാനം. ഒഴപ്പനൊന്നുമല്ലാത്ത എന്നോട് എന്റെ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ ''ഡിഗ്രിയെടുക്കാൻ ബുദ്ധിമുട്ടാണെന്നാണല്ലോ കാണുന്നത്'' എന്ന് അദ്ദേഹം പറഞ്ഞത് ഒന്നാംവർഷ പരീക്ഷയ്ക്കു ശേഷമായിരുന്നു. ആ പരീക്ഷയിൽ ഞാൻ തോല്ക്കും എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന് ഒരു സൂചനയും നല്കാത്തതിനാൽ, തോല്ക്കാനിടയുണ്ടന്ന് സാർ പറയാനിടയില്ല എന്നും തോറ്റു കഴിയുമ്പോൾ സാറിന്റെ ശാസ്ത്രം തെറ്റാണെന്നു പറയാൻ എനിക്കു കഴിയുമെന്നുമായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ എന്റെ ഗ്രഹനിലയിലെ സൂര്യന്റെയും ബുധന്റെയും ശനിയുടെയും ചൊവ്വായുടെയുമൊക്കെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് താനിതും അല്പം മാനസികപ്രശ്‌നങ്ങളുണ്ടെന്നും പറയുന്നതെന്നും പഞ്ചഗവ്യഘൃതം കഴിച്ചാൽ നന്നായിരിക്കുമെന്നും ഒക്കെയാണ് സാർ അന്നു പറഞ്ഞത്. ഏതാനും വർഷങ്ങൾക്കകം ആത്മീയജീവിതത്തോടു താത്പര്യമുണ്ടാകാമെന്നും ആ വഴിക്കു പോകാതിരിക്കുകയാണ് നന്നെന്നും കൂടി അന്നുതന്നെ അദ്ദേഹം പറഞ്ഞിരുന്നു.

അക്കാലത്ത് ഞാൻ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. അന്നെനിക്ക് വിവേകാനന്ദനെപ്പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും തവനൂരിൽവച്ചു നടന്ന ഒരു ക്യാമ്പിൽ വച്ച് മാർക്‌സിന്റെയും ഗാന്ധിയുടെയും വിരുദ്ധമെന്നു കരുതപ്പെടുന്ന ചില കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കാവുന്നതേയുള്ളു  എന്ന് ഞാൻ പറയുകയുണ്ടായി. അതു കേട്ട് ഡോ. ബി. ഇക്ബാൽ ഞാൻ താമസിയാതെ ഒരു ആത്മീയവാദിയോ ഗാന്ധിയനോ ആയിത്തീരുമെന്നു പറഞ്ഞത് ഞാൻ എന്റെ ഡയറിയിൽ എഴുതി വാങ്ങിയിരുന്നു. രാമകൃഷ്ണപിള്ളസാറോ ഡോ. ഇക്ബാലോ പറഞ്ഞവ സംഭവിച്ചാൽ അത് എന്റെ ജീവിതത്തിലെ വലിയൊരു അധഃപതനമായിരിക്കും എന്നായിരുന്നു ഞാൻ അന്നു കരുതിയിരുന്നത്.

നിത്യചൈതന്യയതിയെപ്പറ്റി  ഞാൻ അറിഞ്ഞിരുന്നത് ഒരു ഗുരുവോ സന്ന്യാസിയോ ആയല്ല വളരെ വിശാലമനസ്‌കനായ ഒരു ദാർശനികനും  മനശ്ശാസ്ത്രജ്ഞനും സാഹിത്യകാരനുമായാണ്. ആയിടെ 'കലാകൗമുദി' യിൽ വന്ന 'അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ' എന്ന ലേഖനപരമ്പര വായിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് 1980 ജനുവരിയിൽ തലശ്ശേരി കനകമലയിൽ വച്ചു നടന്ന ഈസ്റ്റ്- വെസ്റ്റ് യൂണിവേഴ്‌സിറ്റി സെമിനാറിന്റെ റിപ്പോർട്ടും 'കലാകൗമുദി' യിൽ വന്നു. ഗുരു ശിവഗിരി മഠത്തിലാണെന്ന ധാരണയിൽ അന്നു ഞാൻ അയച്ച കത്താണ് എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. 

ബി എസ്‌സി ബിരുദ കോഴ്‌സ് പൂർത്തിയാക്കി പരീക്ഷയെഴുതാതെ ഒരു ട്യൂഷൻ സെന്ററുമായി ജീവിക്കുകയായിരുന്നു ഞാൻ. ബിരുദപ്പരീക്ഷ എഴുതണമെന്നും ഡിഗ്രി നേടണമെന്നും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ മനസ്സ് നിയന്ത്രണത്തിലല്ല. നേരത്തെ ചില മനശ്ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെട്ടപ്പോൾ മരുന്നു കഴിക്കാതെ മാറില്ലാത്ത അസുഖമാണതെന്നായിരുന്നു അവരുടെ കണ്ടെത്തൽ. മരുന്നു കഴിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ ഒരു വർഷം പഠനത്തിൽനിന്ന് ഞാൻ മാറിനില്ക്കുകവരെ ചെയ്തിരുന്നു. എന്നെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റ് എന്റെ പ്രശ്‌നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരുന്നതു കണ്ട് ഷോക്ക് ട്രീറ്റ്‌മെന്റിലൂടെയേ എന്റ രോഗം ഭേദമാക്കാനാവൂ എന്നു പറഞ്ഞപ്പോൾ എനിക്കു യാഥാർഥ്യബോധമുണ്ടായതാണ് അന്ന് എന്നെ രക്ഷിച്ചത്. കോളജുവർഷത്തിന്റെ ആദ്യമാസങ്ങളിൽ ചിട്ടയായി പഠിക്കാതിരുന്നതിനാൽ പഠിക്കാനുള്ള പാഠഭാഗങ്ങൾ കണ്ട് ഭയന്നപ്പോൾ ഉണ്ടായതായിരുന്നു എന്റെ യഥാർഥ പ്രശ്‌നം. ഏതായാലും എന്റെ പ്രശ്‌നങ്ങൾ മനോരോഗചികിത്സകനെക്കാൾ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാൻ എനിക്കു സ്വയം കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽത്തന്നെ ചികിത്സ നിറുത്തി സ്വസ്ഥമായി കുറെക്കാലം വീട്ടിലിരുന്നാൽ പ്രശ്‌നങ്ങൾ പരിഹൃതമായിക്കൊള്ളും എന്ന് എന്റെ സഹോദരന്മാരും പറഞ്ഞു.  നാട്ടിൽ ഉണ്ടായിരുന്ന സ്‌നേഹിതരാകട്ടെ വീട്ടിലങ്ങനെ അടങ്ങിയിരുന്നാൽ പ്രശ്‌നം വഷളാകാനിടയുണ്ടെന്നും നല്ല സൗഹൃദവും സാമൂഹിക സമ്പർക്കങ്ങളുമാണ് ഏറ്റം നല്ല ചികിത്സയെന്നും പറഞ്ഞ് ഒരു ക്ലബ്ബും വായനശാലയും ഒക്കെ തുടങ്ങാനുള്ള അവരുടെ സംരംഭങ്ങളുടെ മുന്നണിയിലേക്ക് എന്നെ ക്ഷണിച്ച് അവയിൽ വ്യാപൃതനാക്കുക കൂടി ചെയ്തു.

ഒരു വർഷം കഴിഞ്ഞ് കോളജ് പഠനം തുടർന്നെങ്കിലും എന്റെ ഉത്കണ്ഠകളുടെ രൂക്ഷത കുറഞ്ഞെന്നല്ലാതെ പഠനം സുഗമമാകുംവിധ ത്തിലുള്ള ഒരു മനോനിലയിൽ ഞാൻ എത്തുകയുണ്ടായില്ല. കോഴ്‌സു പൂർത്തിയാക്കിയിട്ടും പരീക്ഷ എഴുതാൻ ഞാൻ തയ്യാറായില്ല. ഒരു വർഷം സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കാനും അതോടൊപ്പം നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ല നിലയിൽ പാസ്സാകാനും ഒക്കെ തീരുമാനിച്ചെങ്കിലും ട്യൂഷൻ പഠിപ്പിക്കലല്ലാതെ സ്വയംപഠനം നടന്നേയില്ല.  ബിരുദം നേടിയ ശേഷം ചെയ്യേണ്ട പണിയും ബിരുദവിഷയവും തമ്മിൽ കാര്യമായ  ബന്ധമുണ്ടാവാറില്ല എന്ന വസ്തുതയിൽനിന്ന് 'ബിരുദമെന്തിന്?' എന്ന ചോദ്യം മനസ്സിൽ മുളച്ച് വളർന്നു തുടങ്ങിയിരുന്നു. സാവധാനം 'യഥാർഥ വിദ്യാഭ്യാസമെന്ത്, എന്തിന്?' എന്ന ചോദ്യമായി മാറി അത് ശക്തമാവുകകൂടി ചെയ്ത സാഹചര്യത്തിലായിരുന്നു ഗുരുവിന് ഞാൻ ആ കത്തെഴുതുന്നത്. ഗുരുവിന്റെ കൂടെ ഒരു മാസം താമസിക്കാനുള്ള അനുവാദം ചോദിച്ചുകൊണ്ടായിരുന്നു എന്റെ കത്ത്.

അക്കാലത്ത് രണ്ടും നാലും വരികളിൽ പൂർത്തിയായിരുന്ന ധാരാളം കവിതകൾ ഞാൻ എഴുതിയിരുന്നു. അവയിലുപയോഗിച്ചിരുന്ന പദങ്ങൾ പരിമിതമായിരുന്നെങ്കിലും അവയിലൂടെ ആവിഷ്‌കൃതമായ ഭാവങ്ങൾ ഒരു കാലിഡോസ്‌കോപ്പിൽ നലോ അഞ്ചോ വളപ്പൊട്ടുകൾ ചേർന്നു രചിക്കുന്ന ചിത്രങ്ങൾ പോലെ വിചിത്രസുന്ദരങ്ങളായിരുന്നു. അതുകൊണ്ട് കാലിഡോസ്‌കോപ്പിനെ 'വൈചിത്ര്യദർശിനി'യെന്നും എന്റെ ചെറു കവിതകളെ കാലിഡോസ്‌കോപ്പിക്ക് കവിതകളെന്നും  ഞാൻ വിളിച്ചിരുന്നു. ഗുരുവിനയച്ച കത്തിൽ ഞാൻ അവയിൽനിന്ന് നാലുവരി കവിത എന്റെ പ്രശ്‌നത്തിന്റെ സ്വഭാവം വ്യക്തമാക്കാനായി ഉദ്ധരിച്ചിരുന്നു. തമ്മിൽ കാണും മുമ്പേ ഗുരുവിന് എന്നിൽ പ്രത്യേക താത്പര്യം ജനിപ്പിക്കാൻ ആ കവിത സഹായകമായി എന്നാണ് എനിക്കു കിട്ടിയ മറുപടിയിൽ നിന്ന് എനിക്കു മനസ്സിലായത്. ആദ്യം ആ കവിത ഉദ്ധരിക്കാം.

അഹം മഹാതമസ്സുതിർത്തു നില്ക്കയാ-

ണിഹം പരങ്ങളെ മറച്ചു,മെന്നിലെ

മഹത്വമായിരുൾപ്പരപ്പിലാഴ്ത്തിയും

വിഹംഗമെന്നെയീ ഭുജംഗമാക്കിയും!

 

ഇനിയും ഗുരു എനിക്കയച്ച കത്തുകൾ പകർത്തുകയാണ്. അവയെഴുതാൻ പ്രേരകമായ, അവയ്ക്ക് ആധാരമായ എന്റെ കത്തുകൾ ഇപ്പോൾ കൈവശമില്ല. ഇവ എഴുതപ്പെട്ട സാഹചര്യങ്ങളെന്തെന്നും എന്നെ സ്വാധീനിച്ചതെങ്ങനെ എന്നും അറിയാൻ താത്പര്യമുള്ളവരുണ്ടങ്കിൽ ഞാനെഴുതാം.

 

ഗുരുവിന്റെ കത്തുകൾ

001

                       നാരായണഗുരുകുലം,

                       ഫേൺഹിൽ, ഊട്ടി-643004

                       1980 ഫെബ്രുവരി 5

പ്രിയപ്പെട്ട ജോസാന്റണി,

എനിക്കു ശരീരസുഖമില്ലാതെ കിടപ്പിലായിരുന്നപ്പോഴാണു താങ്കളുടെ കത്തു കിട്ടിയത്. ജോസിന്റെ സ്വന്തം കവിതയിൽക്കൂടി രൂപംകൊടുത്തിരിക്കുന്ന പ്രശ്‌നം വായിച്ചപ്പോൾ സെന്റ് ജോൺ ഓഫ് ദി ക്രോസിന്റെ  'ഡാർക്ക് നൈറ്റ്' എന്ന കവിതയാണ് ഓർമ്മ വന്നത്.

എനിക്കു ചില ഉത്തരേന്ത്യൻ സ്‌നേഹിതന്മാരുണ്ട്. കവികൾ. അവർ ഉറുദു ഭാഷയിൽ ഗസലുകൾ എഴുതാറുണ്ട്. അവയും കാലിഡോസ്‌കോപ്പിക്കാണ് 'വൈചിത്ര്യദർശിനി' എന്ന പ്രയോഗം എനിക്കു പിടിച്ചു.

അത്യധികമായ അഹംബോധം എന്നു സ്വയമേ കുറ്റപ്പെടുത്തുന്നത് ആത്മനിന്ദയാണ്. അഹംബോധമില്ലാത്തവരായി ആരുമില്ല. പ്രമേയങ്ങളെ ബഹുലമാക്കുകയും അതിൽ അനല്പമായ രതിയുളവാക്കുകയയും ചെയ്യുമ്പോൾ പ്രമാതാവ് അല്പം ചീർക്കാതിരിക്കുകയില്ല. അതൊരു വലിയ കുറ്റമായി കരുതേണ്ടതില്ല.

കുറച്ചു ന്യൂറോസിസ് ബാധിച്ചിട്ടുണ്ട്. അത് നമ്മുടെ സാമൂഹ്യമായ നൈതികബോധവും അതിൽനിന്നുണ്ടാകുന്ന കുറ്റബോധവും കൊണ്ട് ഇന്ത്യയിലെ 80 ശതമാനം ആളുകൾക്കുള്ളതിൽനിന്ന് വ്യത്യാസപ്പെട്ടതൊന്നുമല്ല. സാരമില്ല.

ഇവിടെ വന്ന് ഒരു മാസം താമസിക്കുന്നതിൽ വിരോധമില്ല. കഴിയുന്നത്ര സഹായിക്കാം. വരുന്നപക്ഷം മാർച്ചുമാസം ഒന്നാം തീയതി വരിക.

                       സ്‌നേഹപൂർവ്വം

                                നിത്യ

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത്

 1


നിത്യചൈതന്യയതി എന്ന മനുഷ്യസ്നേഹിയുടെ കൂടെ ഏതാനും വർഷവും  തുടർന്ന് അദ്ദേഹത്തെ ഉള്ളിൽനിന്നുവിടാതെ ഇന്നോളവും ജീവിക്കാൻ അവസരം നല്കിയതിലൂടെ എനിക്ക് നിയതി ഒരുക്കിത്തന്നത് വലിയൊരു നിയോഗമാണെന്ന ഉത്തമബോധ്യത്തോടെയാണ് ഇങ്ങനെ ഒരു കൃതി ഞാൻ രചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഞാനറിയാതെ എന്നിൽ വിതയ്ക്കപ്പെട്ട ധാരാളം വിത്തുകൾക്ക് എന്റെ ഹൃദയഭൂമിയിൽ എന്താണുസംഭവിച്ചത് എന്ന് അന്വേഷിക്കേണ്ടതിന്റെ അനിവാര്യത എനിക്കു ബോധ്യംവന്നിട്ട് വർഷങ്ങളായി.  ജോസ് ആന്റണിയെന്ന സമാനമനസ്‌കനായ നോവലിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ  ഒരാത്മവിചാരണ നടത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം എന്റെ കൃതിക്ക് അങ്ങനെയൊരു രൂപമല്ല വേണ്ടതെന്നും തനിക്കു കിട്ടിയത് അനുവാചകരോട് നിരുപാധികം പങ്കുവയ്ക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും നിർദേശിച്ചു. അപ്പോൾ, വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിത്തുടങ്ങിയ ''നിത്യചൈതന്യയതി എനിക്കു തന്നത് - നിങ്ങൾക്കും' എന്ന കൃതി പുനരാരംഭിക്കുക എന്ന വിചാരമുണർന്നു. അതിന്റെ പേര് 'ഗുരു നിത്യചൈതന്യയതി എന്നിലൂടെയും നിങ്ങളിലേക്ക്' എന്നു തിരുത്താൻ സുഹൃത്ത് അബ്ബാ മോഹൻ  നിർദേശിച്ചെങ്കിലും  പണ്ടൊരിക്കൽ എഴുതിത്തുടങ്ങിയ 'നിത്യചൈതന്യയതി എന്നിൽ വിതച്ചത്' എന്ന ഓർമക്കുറിപ്പുകൾ തുടരുന്നതുതന്നെയായിരിക്കും സമുചിതമെന്ന് ഒരുൾക്കാഴ്ച എനിക്കു കിട്ടി. ആ പേരിനു പ്രചോദനമായത്  ബൈബിളിൽ യേശുവിന്റെ മലയിലെ പ്രസംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതക്കാരന്റെ ഉപമ ആയതിനാൽ അതുദ്ധരിച്ചുകൊണ്ട് കൃതി തുടങ്ങാം: 

''വലിയ ഒരു ജനക്കൂട്ടം, പല പട്ടണങ്ങളിൽനിന്നുമായി അവന്റെ അടുക്കൽ വന്നുകൂടിയപ്പോൾ അവൻ ഒരു ഉപമയിലൂടെ സംസാരിക്കാൻ തുടങ്ങി: ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ച വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. അവ കാലുകൊണ്ടു ചവിട്ടപ്പെട്ടു. ആകാശത്തിലെ പക്ഷികൾ അവ ഭക്ഷിച്ചു. ചിലതു പാറയിൽവീണു. വളർന്നപ്പോൾ അവ കരിഞ്ഞുപോയി. കാരണം അവയ്ക്ക് ഈർപ്പം ലഭിച്ചില്ല. ചിലത് മുൾച്ചെടികൾക്ക് ഇടയിൽ വീണു. മുൾച്ചെടികൾ അവയോടൊത്തു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല മണ്ണിൽ വീണു വളർന്നു. അവ നൂറുമേനി വിളവു നല്കി. ഇതു പറഞ്ഞിട്ട് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


ഈ ഉപമയുടെ അർഥം എന്ത് എന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കണ്ടിട്ടും കാണാതിരിക്കാാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടി അവരോട് ഉപമകളിലൂടെ സംസാരിക്കുന്നു (ലൂക്കോസ് 8: 4-10).


യേശു ശിഷ്യന്മാർക്കുമാത്രമായി നല്കിയ ആ ഉപമയുടെ വ്യാഖ്യാനം മത്തായിയും മർക്കോസും ലൂക്കോസും എഴുതിയിട്ടുള്ള സുവിശേഷങ്ങളിൽ കൊടുത്തിട്ടുണ്ട്. തന്റെ ശിഷ്യരാകാൻ ആഗ്രഹമുള്ളവർ തന്നെ പിന്തുടർന്നാൽ മാത്രമേ താൻ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും ആന്തരാർഥം ഗ്രഹിക്കാനാവൂ എന്നാണ് യേശു തന്റെ ഉപമയുടെ വ്യാഖ്യാനം ശിഷ്യർക്കുമാത്രമായി നല്കുന്നതിലൂടെ ധ്വനിപ്പിക്കുന്നത്.

എന്നാൽ ശ്രീ അബ്ബാ മോഹനുമായി സംസാരിക്കുന്നതിനിടയ്ക്ക് വിതക്കാരൻ വിതച്ചപ്പോൾ പാറമേൽ വീണ വിത്തുപോലും ഫലംനല്കിയിരിക്കാമല്ലോ എന്നൊരുൾക്കാഴ്ച എനിക്കുണ്ടായി. ഒരു പക്ഷി കൊത്തിത്തിന്നു വിശപ്പു ശമിപ്പിച്ചാൽ അതുതന്നെ നല്ലൊരു ഫലമാണല്ലോ. അതിനുശേഷം വിദൂരതയിലെവിടെയെങ്കിലുമുള്ള ഫലപുഷ്ടിയുള്ള മണ്ണിൽ പക്ഷിയുടെ വിസർജ്യമായി വീണു മുളച്ച് ഒരു ഫലവൃക്ഷമായി വളർന്ന് പൂവായും ഫലമായും മാറാൻ പാറമേൽവീണ വിത്തിനും കഴിഞ്ഞേക്കാമെന്ന വിചാരം ഈ കൃതി പകർത്തുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.

Wednesday 25 August 2021

നിയോഗി!

ഈശ്വരനെങ്ങുമു, ണ്ടെന്നിലും നിന്നിലും

ഈ ക്ഷണമായുണർന്നുജ്വലിക്കുന്നവൻ!

ഈശ്വരനോടു സംസാരിച്ചു നിത്യവും

ഈക്ഷണം നിത്യതാബന്ധിതമാക്കിയാൽ

ഇന്നെന്ന സത്യത്തെ ഇന്നലെയെന്നുള്ള 

ചിത്തസംസ്‌കാരം മറക്കാതുണർന്നിരു-

ന്നെന്താണു നാളെയെന്നുള്ള സങ്കല്പവും

സത്യമാം ബോധവും ചേർത്തുവച്ചാർദ്രമായ്

സംഗീതസാന്ദ്രമാമീ നദിയിൽ മുങ്ങി

നിത്യം കുളിക്കാം! നമുക്കുണർവായിടാം!!


മൗനമെന്തെന്നറിഞ്ഞീടാൻ ശ്രമിക്കവെ

മൗനസംഗീതമായുള്ളിലുണർന്നിടു-

മെന്നുമനാഹതമെന്നതനുഭവ-

മാകു,മാലാപമല്ലാതെയില്ലൊന്നു,മാ

ആലാപം 'ഓം' എന്നു കേൾക്കാൻ കഴിയവെ

ആലാപമാത്രമാം സർവമെന്നുള്ളതിൻ 

സത്യമനുഭവമായിടും ഈശ്വരൻ

ഉള്ളിൽ, പുറത്തുമുണ്ടെന്നു കണ്ടെത്തിടും!


ഉള്ളിലുള്ളീശ്വരനോടു ഞാനെന്തിന്നു

ചെയ്യണമെന്നു ചോദിച്ചുറപ്പിച്ചിനി

എന്നുമായോജനാനന്ദനായ് ഞാ, നവൻ-

തൻ നിയോഗം നിർവഹിക്കും! നിയോഗി ഞാൻ!! 





Tuesday 20 July 2021

മൗനസാന്ദ്രത

'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്നതിൻ

പൊരുളായൊരരുളുണ്ടു കരുണാലയൻ ഗുരു!

ഗുരുവുമൊന്നേയുള്ളു തിത്തിരിപ്പക്ഷിയും

തരിമണലുപോലുംതരും നമുക്കറിവെന്നൊ-

രറിവിലുള്ളരുളാണു ഗുരു, ഗുരുവിനെത്തിരി-

ച്ചറിയുവാൻ കഴിയുന്ന നിമിഷമാം നിത്യതാ-

ക്ഷണ, മാ ക്ഷണം സ്വീകരിച്ചു ചരിക്കുകിൽ

പദമൂന്നിടുന്നിടം മുക്തിമാർഗത്തിലാം!!


അറിയുന്നു ഞാനിന്നു യാഥാർഥ്യമോരോന്നു-

മറിവിന്റെ ശ്രദ്ധയിൽ ലയമായി മാറവെ

കവിതപോലും ധ്യാനമാർഗ, മെൻ മാനസം

ഇവിടെ നിസ്സംഗമായാൽ മൊഴി ധ്യാനമാം!


മൊഴിയിൽനിന്നും മിഴി, മിഴിയിലോ മഴവില്ലു-

മഴകിന്റെ നൃത്തവും നിറയുന്നു, സർവതും 

ഒരു വെണ്മ മാത്രമെന്നറിയുന്ന നിന്നറിവി-

ലിരുളുമരുളേകിടും പൊരുൾ, മൗനസാന്ദ്രത!


Monday 5 July 2021

ആത്മാനുരണനം

 അറിയുക,യിങ്ങൊഴുകുന്ന ബോധധാരാ- 

നിറവിലതെങ്ങനെ നിർലമാക്കിടാ?മതെന്നും

നെറിവുനിറഞ്ഞൊഴുകീടണം, ഗുരുത്വം

അറിവിനെ വെണ്മയതാക്കി മാറ്റുമൂർജം!


ഗുരു,വരുളെന്നതുപോലെയാ വെളിച്ചം

ഇരുളരുളാക്കിടുമുണ്മ തൻ തെളിച്ചം!

അവിടിവിടുള്ളവയൊന്നുമില്ല, നീയെൻ

കവിതയതായൊഴുകീടുമാത്മസത്യം!!


അനുദിനമിങ്ങനെ നീ കുറിച്ചിടേണം

മനനമിതേവിധ,മിന്നിലാണു ജീവൻ

ചലനമതിൽ നിറയുന്ന നിശ്ചലത്വം!

നിലയിതനശ്വര നിത്യസത്യമല്ലോ!!


അറിയുക,നിന്നുടെ ജീവിതാർഥമെന്നും

അറിവിലലി ഞ്ഞതു നാളെ വന്നിടുന്നോർ

ക്കറിവിലലി,ഞ്ഞവിടന്നുമിന്നിലല്ലാ-

തറിവരുളെന്നിവയില്ലയെന്നു ചൊല്ലൽ!


മതിമതിയെന്നരുളുന്നു നിത്യവും നീ!

ഇതിലെഴുതുന്നതിലൊന്നുമാത്ര,മെന്നും

നിരവധിയുണ്ടു നിറങ്ങളീ രുചിക്കും

സ്വരമതിനും വിവിധാർഥമെന്നുമോർക്കാൻ!


അരുളിലിതൊക്കെയുമൊ,ന്നതുതുണ്മയത്രെ!

നിരവധിയില്ലതു ചിത്തിലുള്ള സത്തിൽ

കരുണ കവിഞ്ഞൊഴുകന്ന ബോധസത്യ-

പ്പൊരു,ളതിലാത്മസുഖാർദ്രവർഷഹർഷം!


എഴുതുകയെന്നുമിതേവിധം നിനക്കീ

കഴിവരുളുന്നതിലർഥമുണ്ടതെന്നോ

ചിലരുടെ ജീവിതസാഗരത്തിലാഴാൻ

അലകളടക്കിയവർക്കു ശക്തി നല്കാം!


Friday 25 June 2021

ഒഴുക്ക്

ഞാനെതിരായ്ത്തുഴഞ്ഞെങ്ങെങ്ങുമെത്താതെ 
കൈകാല്‍ കുഴഞ്ഞു ഞാന്‍ എത്രയും ദുര്‍ബല-
നെന്നോര്‍ത്തു കേണതാം ധാരകള്‍ സര്‍വതും!
ഞാനെതിരാകാതൊഴുകേണ്ടതെന്തിലാം?

''ഏതൊരൊഴുക്കിന്റെയൊപ്പമാം നിത്യവും
ഞാനൊഴുകുന്നതാ ധാര നിന്നുള്ളിലും
ഉണ്ടതില്‍ മുങ്ങുക പൊന്തിക്കിടക്കുക,
ആനന്ദധാരയാമാധാരധാരയൂ-
ടാകാശമേഘമായീടുവാനാം നിന്റെ- 
യാഗ്രഹമെങ്കിലുമാഴിയിലെത്തണം!

മോഹങ്ങള്‍ നാമുപേക്ഷിക്കാതിരിക്കുകില്‍ 
ചാക്രികമാം ഗതി വെണ്‍മേഘമാകുക,
മാരിവില്ലാകുക, കാര്‍മേഘമായ് മാറി,
മാരിയായ്‌പ്പെയ്തു നദീജലമാകുക....! 

ധ്യാനമെന്തെന്നറിഞ്ഞാ,ലതു ജീവിത-
ജ്ഞാനലയംതന്നെയാവാ, മതെങ്ങനെ-
യെന്നറിയാന്‍ ഹൃദയാര്‍ദ്രത - പൂര്‍ണത-
യെന്തെന്നറിഞ്ഞിടാ,മെന്‍ ശ്വാസധാരയില്‍
എന്‍ശ്രുതിയില്‍ മുഴങ്ങുന്നോരനാഹത-
മെന്നൊരാലാപനം ശ്രദ്ധിച്ചിരിക്കുക!''

ചിന്താവിലാപങ്ങളെല്ലാമൊഴിഞ്ഞിടാന്‍
ബന്ധുരസങ്കല്പധാരയിലൂടെ നാം
എന്നുമൊഴുകുകുയാണെന്നറിഞ്ഞതില്‍ 
മുങ്ങിയൊഴുകിയാല്‍പ്പോരുമെന്നോതി നീ!

''ഓര്‍മിക്കണം നാമൊഴുക്കിതില്‍ നീന്തുവോര്‍
നര്‍മമാണെന്തും സസൂക്ഷ്മമായ് കാണുകില്‍!
ഈയൊഴുക്കിന്നെതിര്‍ നീന്തുന്നതില്‍പ്പരം
മായികവിഭ്രാന്തിയെില്ലെന്നു കാണ്മു നാം!

എന്നുമൊഴുക്കിന്നെതിര്‍തുഴഞ്ഞീടുവോര്‍ 
എങ്ങുമുണ്ടാവുമെന്നാലും, നിനക്കിനി
എന്നുമൊഴുക്കിനൊത്തുള്ള തുഴച്ചിലിന്‍
നിര്‍മമഭാവത്തിലാണാത്മ നിര്‍വൃതി!

വീണ്ടും കടല്‍ജലമാകവെയാഴത്തി-
ലെത്തി മുത്തായിടാന്‍ ആശകള്‍ തീരണം!''

Sunday 13 June 2021

സിൽവർ ലൈൻ

കേരളത്തിൻ തീരഭൂമിയിലൂടൊരു 

തീരവികസനപ്പാത വരു,ന്നിനി

തീരുമല്ലോ ദീർഘയാത്ര, വടക്കുനി-

ന്നാരെയും തെക്കോട്ടെടുത്തിടും വൻ റെയിൽ!!

ദൂരമെന്നല്ല ലാഭിച്ചിടാം നമ്മൾക്കു

നേരവുമൊത്തിരിയിപ്പാത വന്നിടിൽ!


തീരാത്ത ഭീതിയിൽ മുങ്ങിനില്ക്കുന്നൊരീ

കേരളഭൂമിയെന്നോടു ചൊല്ലുന്നിതാ:


''തീരെ പ്രതീക്ഷിച്ചിടാതെ നാം നില്‌ക്കെ, ഹാ!

തീരാത്ത ദുഃഖം വിതച്ചുകൊണ്ടെത്തിടാം

തോരാമഴ, വടക്കായ് മഞ്ഞുരുകിയാൽ 

തീരംവിഴുങ്ങി കടൽ കരയ്‌ക്കേറിടാം!

ആരെങ്കിലും തരിമണ്ണിതിൽ കാണുമോ?

ആരിങ്ങു ശേഷിച്ചിടും കേരളീയരായ്?''


കേരളീയർ കാണുമെങ്ങെങ്കിലും കര

കേറിയിറങ്ങി ചരിക്കുവോരാണവർ!


''കേരളീയർ ഭൂരിപക്ഷം കടൽകട-

ന്നേറിയ നാടുകൾ രക്ഷപ്പെടുമ്പോഴും

എൻ രൂപ, മെൻ മൊഴി, യെന്റെ സംസ്‌കാരവും

ആരെങ്കിലും പകർന്നീടുവാൻ കാണുമോ?'' 


Friday 28 May 2021

കുടുംബം

ഭാര്യ

ഭാര്യയെന്നാൽ നിന്റെ ഭാരമെല്ലാം താങ്ങു-

മൊരു ഭാരവാഹിയെന്നോർത്തുവോ നീ?

അറിയണം: നീയാണു താങ്ങേണ്ടതവളെ, നിൻ

നിറവറിഞ്ഞീടവെ അവൾ താങ്ങിടും!


ഇവൾ നിന്റെ മുജ്ജന്മകർമഫലമായ് നിന്റെ

ഭവനാധിനാഥയായ് വാണിടാനായ് 

നവനവോന്മേഷാനന്ദദായിയായ് നിൻജീവ-

കവിതാലയാർദ്രതയായ് വന്നവൾ!

ഇവളെയറിയുമ്പൊഴേ ഞാൻ വരൂ, നിൻ ഹൃത്തി-

ലവിരാമസൗന്ദര്യധാരയാകാൻ

ഇവളിലലിയുമ്പൊഴേ ഞാൻ വരൂ, നിൻ പ്രേമ-

കവിതകളിലാത്മാർഥ തീർഥമാകാൻ!


ശുഷ്‌കവേദാന്തമല്ലാർദ്രയോഗാർഥമാം

നിഷ്‌കളങ്കാർദ്രമാമൻപരുളും

അരുളായി, ദയയോളമൊഴുകിയെത്തീടുന്ന

പൊരുളായ ജീവിതാനന്ദതീർഥം!


അറിയുന്നു, നീയിങ്ങു ദാമ്പത്യയോഗമാം

നിറവേകിടും മർത്യജന്മപുണ്യം!

അതിലാഴുവാൻ നിനക്കിണയായതിവളാണ്,

തുണയായുമവളെന്നുമുണ്ടാകണം!

അതിനു നീ ചെയ്യേണ്ടതൊന്നുമാത്രം - ഹൃത്തി-

നൾത്താരയിൽ ദേവിയാണിവളെ-

ന്നറിയണം, നന്ദിതൻ പൂക്കളായ് നിൻ ചിരി

വിരിയണം, അവയർപ്പിച്ചർച്ചിക്കണം!


മകൾ

നീ പിതാവാകുവാൻ വന്നവളാണിവൾ

നീ പിതൃധർമറിഞ്ഞിടാനും

നിൻ ധർമറിയാതെ, വ്യഭിചരിച്ചീടാതെ

നിൻ വഴി കാണിച്ചുതന്നിടാനും

നിൻ പിന്നില,ല്ലിന്നു, നിൻ മുന്നിലുണ്ടവൾ

നീ ശിഷ്യനാ,ണിങ്ങിവൾ ഗുരുവാം!

Wednesday 19 May 2021

പദപഥ പഥികൻ

 പദസഹസ്രമെൻ സ്വന്തമായു,ണ്ടവ

പദയുഗങ്ങളായ് മാറിയാം കാവ്യമായ്

പദവിഭൂതികൾ തീർക്കുന്ന, തെങ്കിലും

പദമനേകം നിരർഥകമെന്നിലും!

പദമനേകമെന്തർഥമെന്നോരാതെ

പരരനേകരെൻ ശ്രോതസ്സിലേക്കൊഴി-

ച്ചൊഴുകിടുന്നതും കേൾക്കുന്നതു,ണ്ടവ

പലതുമെൻ ഭാഷയിൽത്തന്നെയുള്ളവ!

പദലയം, പദലാസ്യം, പദാലസ്യ-

പഥമിതൊക്കയെൻ തൂലികാസന്തതി!

പദപഥങ്ങളിൽക്കൂടിച്ചരിക്കുമെൻ

ചലനവേഗതയാശ്ചര്യ!, മില്ലെനി-

ക്കറിയുകില്ലയാവേഗമായ് വേഗതാ

ലഹരിയിൽ ഞാൻ മയങ്ങിവീഴുന്നവൻ!

ജയമതന്നു പകർത്തിടും വേളയിൽ

യമിയുമായ് ഗണനായകൻ! വ്യാസന-

ന്നരുളിയോരുപദേശം പകർത്തിടാം:

‘എഴുതിടൊല്ലർഥമറിയാതെ വാക്കുകൾ!’

Tuesday 11 May 2021

അഗ്നിഹോത്രം

 എന്താണ് അഗ്നിഹോത്രം ? 
അഗ്നിഹോത്രം ചെയ്താൽ എന്തൊക്കെ ഗുണം ലഭിക്കും? 
അഗ്നിഹോത്രം എങ്ങിനെ ചെയ്യാം ?

വീട്ടിൽ കുഞ്ഞുകുട്ടികൾ വാവിട്ട് കരഞ്ഞാൽ അല്പ്പം മുളക് അടുപ്പിലിട്ടു പുകയ്ക്കും.

ഇതിന്റെ ആസിഡ് ചേർന്ന രൂക്ഷ ഗന്ധം ക്ഷുദ്രജീവികളെ പുറത്തുകളയാൻ സഹായിക്കും. ഇതിലും നല്ലത് കുരുമുളകും വെളുത്തുള്ളിയും പുകയ്ക്കുന്നതായിരിക്കും. കാരണം ഇവ രണ്ടും കത്തിയാൽ ഒരു ക്ഷുദ്രനും ആ ഭാഗത്ത് തങ്ങി നിൽക്കില്ല .

കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നിന്ന് പോയ അഗ്നിഹോത്രത്തിന്റെ അവശേഷിക്കുന്ന വിദ്യയാണ് ഈ മുളക് കത്തിക്കൽ. .

അഗ്നിഹോത്രം ആർക്കും ചെയ്യാം, ഇതു പഠിക്കാൻ പൂജാ വിധികൾ പഠിക്കണമെന്നില്ല.

ഏറെ ചിലവുകൾ ഇല്ലാതെ, സ്വയം ചെയ്യാൻ സാധിക്കുന്നൊരു ഈശ്വര ഉപാസനയാണ് അഗ്നിഹോത്രം.

കൃതയുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ലെന്ന് വേദം പറയുന്നു. കാരണം എല്ലാവരും യജ്ഞം ചെയ്തിരുന്നു. യാഗങ്ങളും യഞ്ജങ്ങളും അനുഷ്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അത് സർവ്വ ചരാചരങ്ങൾക്കുവേണ്ടിയും സുഖമായ അന്തരീക്ഷനിർമ്മിതിക്കും മഴയ്ക്കും വേണ്ടിയായിരുന്നു യാഗങ്ങൾ. അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന ആയുർവേദ മരുന്നുകളാണ്. ഈ യാഗത്തിന് വിശിഷ്ട ഔഷധങ്ങൾ നിർമ്മിച്ചിരുന്നത് താപസികളായ ഋഷിവര്യന്മാരായിരുന്നു.

ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു.


''എന്തിനാണ് ഇത്രയും നല്ല മരുന്നുകൾ കത്തിക്കുന്നത് ? അത് ഭക്ഷിച്ചാൽ പോരെ?''

ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തിയുടെ ചിന്തയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ഇതെന്തിനെന്ന്  ഒരുപക്ഷേ, ചിന്തിച്ചേക്കാം.

ഒരാൾ ബീഡി വലിക്കുബോൾ ഉണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ. മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു. അതുപോലെ പ്ലാസ്റ്റിക്ക് കത്തുമ്പോഴും നാം വിഷമിക്കുന്നുണ്ടല്ലോ. എന്നാൽ ചന്ദനം കത്തുമ്പോൾ ''അയ്യേ മോശ''മെന്ന് ആരും പറയുന്നുമില്ല.

അതുകൊണ്ട്, കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ എല്ലാവർക്കും ഗുണം ചെയ്യുന്നു.


''അതെങ്ങിനെ?''

എനിക്ക് അറിയാവുന്നതുപോലെ വിശദമാക്കാം .

നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി. വിരുന്നുകാരൻ ചുമച്ചു പുറത്തുപോകും. കൂട്ടത്തിൽ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയുകയും ചെയ്യും .

മുളക് കത്തിയാൽ ശ്വസനം വഴി നിങ്ങൾക്കും ചുമ വരും. ഇതിൽ നിന്നും മുളകിന് ദൂഷ്യഫലമുണ്ടെന്നും അത്കത്തിക്കുവാനോ അമിതമായി ഭക്ഷിക്കാനോ പാടില്ലെന്നും മനസ്സിലാക്കുക.

പക്ഷേ, കടലാടിയും കുറുംതോട്ടിയും നല്ല പോലെ കത്തിയാൽ ഗുണം വർദ്ധിക്കും. അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല. അതിൽ കസ്തൂരി, ദേവദാരം, ജടമാംസി ( ജഡമാഞ്ചി) , തേൻ, ശർക്കര എന്നിവ കത്തിയാൽ നല്ലത്. നല്ല ഗന്ധം മനസ്സിൽ സമാധാന ചിന്തകൾ ഉണ്ടാകുന്നു. യോഗയുടെ നിർവൃതിയും ലഭിക്കുന്നു.

ജഡമാഞ്ചി എന്ന ഔഷധo പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ്.

മനുഷ്യന് ഏകാഗ്രത ലഭിക്കാൻ ജഡമാഞ്ചിയുടെ ഗന്ധത്തിനു സാധിക്കുന്നു. മനശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔഷധമാണ് ജടമാഞ്ചിയെന്ന ''ജടമാംസി'' . ഇത് യാഗ ഔഷധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകയ്ക്കട്ടെ. പഠിതാക്കൾക്ക് ഗുണം കിട്ടും.


ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചേരുന്നവയാണോ ?

അതേ'' അഗ്നിഹോത്രം എന്താണെന്ന് പലരും വ്യക്തമായി അറിയാൻ ശ്രമിച്ചിട്ടില്ല. ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ്. അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതുംതെറ്റാണ്, വേദവാണി വ്യക്തമായി പഠിക്കാതെയാണ്. ഗൂഗിളിൽ പോലും തെറ്റായ വിവരങ്ങളുംചിത്രങ്ങളുമാണുള്ളത്. അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം. പക്ഷേ, നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ടിവർ്ദ്ധനയുള്ളതും മാത്രമേ ചേർക്കാവൂ. നൂറ്റിയെട്ട് ഔഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബഹു വിശേഷമാണ്.

ഒരു വ്യക്തിയിൽ അലസത ഉണ്ടാകുന്നത് അയാളുടെ മസ്തിഷ്‌ക്കത്തിൽ അമൃത് കുറയുബോഴാണ് . മനുഷ്യനിൽ മരണഭയമുണ്ടാകുന്നത് അമൃത് കുറയുന്നത് കൊണ്ടാണ്. മൃത്യുഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലിലമൊട്ടും പിഴിഞ്ഞ് നീര് കൊടുക്കാൻ വേദത്തിൽ പറയുന്നു. ഇവകൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു. ആലിൻ കീഴെ വിശ്രമിക്കാനും ഓതുന്നു. അഗ്നിഹോത്രത്തിൽ അമൃതും ആലില, മാവില, പ്ലാവില ഇവയും ചേരുന്നു.

അജമാംസ വിധി ആയുർവേദത്തിൽ ഉണ്ട്. ആടിന് പ്രിയം പ്ലാവിലയാണ്. ആടിനെ കൊന്നു രസായനം ഉണ്ടാക്കുന്നതിലും നല്ലത് ചക്ക തിന്നുന്നതാണ് യാഗത്തിന് പ്ലാവിൻ വിറകുപയോഗിക്കാൻ കാരണം തിരക്കിച്ചെന്നാൽ ചില അത്ഭുതങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിയും .

ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ, ഈ ചടങ്ങിൽ ചിരട്ടയും പൊതിമടലും കത്തുവാൻ പാടില്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമാധാനിക്കാം. അതു തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

അഗ്നിയിൽ ലയിച്ച് ഭസ്മതുല്യമായ വെളുത്ത ചാരമാകുന്നതു മാത്രമേ വിറകായി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗാവശിഷ്ട്ടമായ ഹോമകുണ്ഡത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' . ശിവഭഗവാൻ ധരിച്ചതും ഇതാണ്.

ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കറുത്തിരിക്കും. ഇതിൽ കാർബൺ കൂടുതലായുണ്ട്. ഇതു കത്തുമ്പോൾ കണ്ണുകൾ എരിയുന്നതായി കാണാം. ഇതു ദോഷംതന്നെയാണ്.

കരിന്തിരി കത്തരുതെന്നു പഴമക്കാർ പറയും. കരിന്തിരി കാർബൺ ഉണ്ടാക്കുന്നു. ഇതു ശ്വസിക്കാൻ പാടില്ല. അതാണ് കരിന്തിരിയിലുള്ള വാസ്തവം. ഇതു മനസ്സിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.

കണ്വമഹർഷിയുടെ ദിനേനയുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തുപുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത്. ചിരട്ടയും മടലും അതിൽ വരുന്നേയില്ല. ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും. അതുപോലെ  കത്തിച്ചാൽ അല്പ്പം പോലും കാർബൺ ഇല്ലാത്ത പ്ലാവും ചന്ദനവും വിറകിനായി ഉപയോഗിക്കാം. കൂടാതെ മാവും നല്ലതാണ്.


''എങ്ങിനെയാണ് ഈ ഔഷധം കത്തിയാൽ ശുചിത്വമുണ്ടാകുന്നത് ??

ഒരു ജഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗന്ധം കലരുന്നു. അങ്ങിനെ വായു ദുഷിക്കുന്നു. വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ. എറണാകുളം ജില്ലയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പരിസരത്തു ഇന്നു ആരും താമക്കുന്നില്ല. അവിടെ ജീവിച്ചവർ സ്വന്തം വീട് പോലും ഉപേക്ഷിച്ചു പോയ നില നിങ്ങൾക്കും കാണാം.

പക്ഷേ, സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും. ഗന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായു ശുദ്ധമാവും. മറിച്ച് ദുഷിച്ച വായു ആണെങ്കിൽ അവിടം അശുദ്ധം എന്ന് മനസ്സിലാക്കുക.


''സുഗന്ധമുള്ള ഏലം, വയമ്പ്, ജാതിപത്രി, രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??

അതെ. ഉറപ്പായും മണമുണ്ടാകും. പക്ഷേ, കത്തുന്ന അത്ര വേഗത്തിൽ സുഗന്ധം പരക്കില്ല. കുറച്ചു മത്സ്യo വീട്ടിൽ വാങ്ങി വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല. പക്ഷേ, ഒരെണ്ണമെടുത്ത് വറുത്താലോ, ആ പ്രദേശത്ത് മീന്റെ ഗന്ധം ശക്തമായി പരക്കുന്നു. നിങ്ങൾ മത്സ്യo വാങ്ങിയതായി അയൽവീട്ടിലും അറിയുകയും. അതിനാൽ ഔ്ഷധം കത്തുന്നതാണ് വായുവിന് നല്ലത്.

ദേവദാരുവും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓർ്മ്മ വർദ്ധനവിനും അപ്‌സമാരത്തിനും നല്ലതാണ്.

ഗൃഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുൽ്ഗുലു, അമൃത് , ദേവദാരു, മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം.

മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്വമാകുന്നു.

ഭവന ശുദ്ധിക്കും അതു വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും.

പ്രസവശേഷം വയമ്പ്, ബ്രഹ്മി, ഗുൽ്ഗുലു, ഇരട്ടിമധുരം, ശതകുപ്പ , നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്‌സ് വരാതിരിക്കാൻ സഹായിക്കും. കുഞ്ഞുങ്ങൾ സുഖമായി ഉറങ്ങും.

നിങ്ങൾ ഒരു വാസ്തവം തിരിച്ചറിയുക. ഇന്ന് അൽ്ഷിമേഴ്‌സ് എന്ന രോഗവും, പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നതിനു പിന്നിൽ മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ്.

നമ്മൾ ഊണിലും ഉറക്കിലും ഭക്ഷിക്കുന്നത് വായു ആണല്ലോ. വായുവിന്റെ പ്രകൃതിദത്തമായ അവസ്ഥ കൃത്രിമ മാക്കുന്നത് കെമിക്കൽ ലേപനങ്ങളും കൊതുകുതിരിയുമാണ് . ഈ മലിനവായുയുവിലൂടെ നിങ്ങൾ രോഗിയാവും. അശുദ്ധ വായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക. ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ.

അഗ്നിഹോത്രം കൊണ്ട് കർമ്മദോഷം മാറുമോ എന്ന് ചോദിക്കരുത്. നിങ്ങൾ മുൻജന്മ സുകൃതം കൊണ്ട് ഈ ജന്മം പലതും നേടിയില്ലേ, അത് കർമ്മ ദോഷമല്ലല്ലോ. അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക അത് മറ്റുള്ളവർക്കും, നിങ്ങളുടെ ശത്രുവിനുപോലും കിട്ടും. അത് നന്മയല്ലേ ?

അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബൺ ഉണ്ടാകും. അതു വഴി സസ്യ, ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും. അവയും തഴച്ചു വളരും. അത് വഴി നല്ലമഴ ലഭിക്കും, മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു. ഔഷധങ്ങൾ മുളച്ചു പൊങ്ങും ചീരയും തഴുതാമയും നിറയും. മാവുകളിൽ ഫലം നിറയും, അവ ഭക്ഷിക്കുന്ന കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും.


ധർമ്മ മാർഗം, കർമദോഷങ്ങളുടെ പാപം കുറയ്ക്കും ?

ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാവും. അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യണം .

എന്നുവേണ്ട് പലതരം ഔഷധങ്ങൾ  നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്‌നിഹോത്രം. ഇതു നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു.

അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ, ഗന്ധമേൽക്കുന്നവർക്കും അതിന്റെ ഗുണം ലഭിക്കുന്നു.

അഗ്നി ഹോത്രം--- സര്‍വ്വ രോഗത്തിനും അണുനാശത്തിനുമായി വിഷുവിനു കരിയിലകള്‍ കൂട്ടി കരിക്കല്‍ എന്നൊരു ചടങ്ങ് നടത്തും അല്പ്പം കരിമരുന്നു പ്രയോഗവും നടത്തും അതൊരു ഭാരതീയ ആചാരമാണ് ഈശ്വര വിശ്വാസപ്രകാരമുള്ള അഗ്നിഹോത്രത്തിലെ ആചാരങ്ങളില്‍ 

വിറക് നെയ്യിൽ കത്തിയാൽ ഫോർമിലിനോട് തുല്യമായ ജൈവ രാസവസ്തു ഉണ്ടാകും. അത് അണുക്കളെ കുറയ്ക്കും. അഗ്നിയിൽ ഔഷധങ്ങൾ കത്തിയാൽ ഗൃഹാന്തരീക്ഷം ശുദ്ധമാകുകയും . അതിൻറെ ഗുണങ്ങൾ ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തിൽ സുഖം പ്രദാനംചെയ്യുന്നു.

NB: 

ഗുരുബാബ ആശ്രമമുൾപ്പെടുന്ന ദക്ഷിണേശ്വരക്ഷേത്രത്തിൽ യഥാവിധി അഗ്നിയാഗം നടക്കുന്നുണ്ട്. ഭക്തർ രാവിലെയും വൈകിട്ടും ഭഗവാൻ ഗുരുബാബയുടെ ഫോട്ടോയ്ക്ക് മുന്നിൽ നെയ്‌വിളക്ക് കൊളുത്തി നിശ്ചിത സമയം പ്രാർത്ഥിച്ചാൽ അഗ്നിയാഗത്തിൻറെ ഫലം ലഭിക്കും.

രണ്ടു ധ്യാനാർഥനകൾ

 

എന്തിനെന്റെ ജീവിതം?

നിത്യജീവിതാർഥമായ്

സത്യമുള്ളതിൽ നിറ-

ഞ്ഞർഥപൂർണമായ് സുഖ-

സ്പന്ദമെങ്ങുമേകുവാൻ

എത്തി ഞാൻ; നിനക്കു ഞാൻ

നിന്നിലെത്തി നില്ക്കണം!

എന്നിൽനിന്നു നിന്നിലേ-

ക്കെത്രദൂര? മെന്നിൽ നീ

നിന്നിൽനിന്നുമെത്തുവാ-

നുള്ള ദൂരമെന്നൊരാൾ

ചൊന്നിടുന്നു; ദൂരമേ-

യില്ലയെന്നറിഞ്ഞു നാം

ഒന്നുതന്നെയാകവെ

നമ്മിൽ നമ്മൾ നില്ക്കണം!

 

പ്രഭാതലയം

നിൻപ്രിയം എൻപ്രിയമാക്കാൻ ശ്രമിക്കവെ

ആത്മസുഖാർഥമറിഞ്ഞിടുന്നു!.

അങ്ങേയരുളൻപിനർഥമാകുന്നതു

നിത്യമനുകമ്പയായിടുന്നു!!

 

ഇങ്ങിരുൾ കണ്ണടച്ചീടവെ കാണുന്ന

മിഥ്യയാണെന്നറിഞ്ഞീടവെ ഞാൻ

നിത്യം നീ വെട്ടമായുജ്വലിക്കുന്നതു-

ണ്ടെങ്ങുമെന്നുള്ളൊരു ബോധ്യമാകും!

 

നിത്യം നിൻ ബോധത്തിൽ സംഭവിച്ചീടുന്ന

സൃഷ്ടിസ്ഥിതിസംഹാരങ്ങൾ മൂന്നും

ഞങ്ങൾക്കും വെട്ടമായ് വർണങ്ങളായറി-

ഞ്ഞെന്നുമുദിച്ചസ്തമിച്ചു കാണ്മൂ!

 

എൻ ചുറ്റുമുണ്ടയൽക്കാരായൊരായിരം

പേരവർ കൂടിയിന്നെന്നിലേറാൻ

മാനുഷികധ്യാനമുണ്ടതിലൂടെ ഞാൻ

ബന്ധുത്വബോധവികസിതനായ്!

 

ഞാൻ ബോധ്യം നീ ബോധം രണ്ടിലുമുള്ളതു

നിത്യമാം സത്യപ്രഭാവമൊന്നാം.

സത്യമായറിഞ്ഞുജ്വലിച്ചീടവെ

ഞാനില്ല നീയില്ല നാം മാത്രമാം! 

Friday 12 March 2021

അർധ(ഥ)നാരീശ്വരം

ഗുരുദേവൻ മാസികയുടെ 2021 മാർച്ച് ലക്കത്തിൽ (ശിവരാത്രി സ്‌പെഷ്യൽ) പ്രസിദ്ധീകരിച്ചത്‌

നാമറിയേണം: ശിവൻ ലിംഗരൂപിയാം

നാമമാത്രൻ! രൂപമുള്ളവനാകുവാൻ

ശക്തിയായെത്തുന്ന സർഗാത്മകത്വമാം

പാർവതി!! പർവതപുത്രിതൻ യോനിയി-

ലേറും ശിവൻ തന്റെ രേതസ്സിലൂടെയാം

'സുന്ദരമാം ശിവം സത്യ'മെന്നുള്ളതാം

ധാരണതൻ ധാരയായൊഴുകുന്നതും

ആ ധാരയാധാരമെന്നറിയുന്നതും!!!

 

വാക്കുമാവാക്കിന്റെയർഥവും ചേർത്തു നാം

അർധനാരീശ്വരരൂപമറിഞ്ഞവർ!

നമ്മിലാണർധനാരീശ്വരനെന്നു നാം

ഇന്നുമറിഞ്ഞിടുന്നി,ല്ലിതാണജ്ഞത!

 

ശക്തിയില്ലാതെയചേതനം ലിംഗമായ്

നാമറിയും ശിവൻ, മക്കളില്ലാത്തവൻ!

ആറുമുഖമുള്ളവനുമാനമുഖമുള്ളവനു-

മായിവിടെ നിത്യമറിവേകുവോർ ശിവസുതർ!!

ആ സുതരെ നാമറിയുമെങ്കിലും ആരവരി-

ലൂടെ ശിവനേകുമറിവിൽ നിറഞ്ഞാടിടും?

 

ഫലശ്രുതി

നീ നിന്റെ ജീവിതധർമവുമർഥവും

കാമവും മോക്ഷവും എന്തെന്നറിയുവോൻ!

നീയറിയുന്നിന്നു: നിന്നുടെ ജീവനം

സാധിച്ചു തന്നിടും കർഷകരെന്നപോൽ,

നിൻ ശരീരത്തിലെ ജീവാണുജാലവും

നിന്റെ മിത്രങ്ങളാം!! ചേതനയില്ലാത്ത-

തെന്നു നീയോർക്കുന്ന കല്ലും മലകളും

നിന്നെപ്പുലർത്തുന്ന ശക്തിതൻ ഭാഗമാം!!!

 

ഈ ജ്ഞാനധാരയറിഞ്ഞിങ്ങുണർന്നീടും

നാരിയും തന്റെ ശരീരത്തിലും നര-

നുണ്ടെന്നറിഞ്ഞീടിലിങ്ങിനി നിത്യമാം

സന്ന്യാസരൂപമായർധനാരീശ്വരം!!

Wednesday 20 January 2021

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!

പുതുമനസ്സും, മറന്നും മറച്ചുമീ

പുതിയ ലോകത്തെ നോക്കാത്ത രീതിയും

മൊഴിമഴച്ചാർത്തിലുള്ളവൾ നീ; നിന-

ക്കെഴുതിടുന്നവയ്ക്കുള്ളൂർജമാർജവം!

പഴയ രീതിയിൽ വൃത്തവും താളവും

പഴമനസ്സുമാണെൻ കാവ്യധാരയിൽ

എഴുതിടുമ്പോൾത്തുളുമ്പിത്തുളുമ്പിവ-

ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ

പദശതങ്ങളിൽ സ്വന്തസ്വപ്നങ്ങളും

ഹൃദയഭാവാർദ്രമാമുൾത്തിളക്കവും!!

ഇവിടെയൊക്കെയും കാപട്യമെന്നു ഞാൻ

കവിതയിൽക്കൂടിയാലപിച്ചീടവെ

ഇവിടെയുള്ള യാഥാർഥ്യങ്ങളായി നിൻ

കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!

''കവിതയെന്തിന്നു.'' യാഥാർഥ്യമല്ല, യുൾ-

ക്കടലുമോളവും താളവും കണ്ടറി-

ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണതി-

ന്നിവിടെയാവുമോ നിൻപദച്ചാർത്തിനാൽ?

സ്വയമുണർന്നുവന്നീടുന്നു, ചോദ്യങ്ങ-

ളിവിടെയീവിധം കുത്തിക്കുറിക്കവെ

എഴുതിടാതിരുന്നീടിലുൾക്കാഴ്ചകൾ

പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാൻ

എഴുതിടേണമീ രീതിയിൽ നിത്യവും!

എഴുതിടാതിരുന്നീടുകിൽ വായുവിൽ

അലിയുമെന്നിൽപ്പുണർന്നുണർന്നർഥങ്ങ-

ളരുളിടേണ്ടവാഗ്താരകാരശ്മികൾ!!

എഴുതിടേണ്ട നീയീവിധം; നിൻവഴി,

മൊഴിയു, മന്യമാണെങ്കിലും നിൻമൊഴി-

യ്ക്കടിയിലുള്ളതാം സ്രോതസ്സുകാണും ഞാൻ

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!


Tuesday 19 January 2021

ഗഗനാർഥം

 ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണർന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാർഥമെന്നു ചൊല്വൂ!

 

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണർത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണർന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

 

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുൾപ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?

 

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോൾ

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോർക്കൂ!

 

അറിയുക: നിൻ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവിൽ

നിഴലലപോലെയുണർന്നടങ്ങിടുന്നു.


അറിയുക: വെട്ടമതൊ,ന്നതിൽ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോൾ

ഉണരുമൊരായിരമോർമകൾ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

 

പുറ,മകമെന്ന വിഭേദകസ്മിതത്തിൽ

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

 

അവ തവദേഹമതിൻ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുൾ-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

 

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതിൽപ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

 

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമർന്നവരായ നിത്യസത്യം! 

Monday 18 January 2021

മതിമതി

കവിതകളാണവബോധധാരയായ് നിൻ 

ഭവഭവനാദിതരംഗ ബുദ്ബുദങ്ങൾ

തകരവെയും നിലനിന്നിടുന്ന സത്തിൻ

ശകലശലാകകളായി മിന്നിനില്ക്കാൻ!


ഇവിടെയനന്തതയാണു പൂജ്യഭാവം

നവനവമൂഷ്മളഭാവപംക്തിയായ് വ-

ന്നവികലസസുന്ദര സ്വപ്നമന്ദഹാസം 

കവിതകളായി വിടർത്തിടുന്ന കാര്യം!.


മതിമതിയെന്നതിലാണു മൗനമന്ദ-

സ്മിതമുണരും പൊരുൾ, വേണ്ട വേണ്ടെ-

ന്നരുളവെയാണരുളായി വേണ്ടതെല്ലാം

അരികിലണഞ്ഞു ചിരിച്ചു നിന്നിടുന്നു!


ഇതു ഭവഭാവ, മറിഞ്ഞിടുന്ന നിന്നിൽ

ഇതു കവിയുമ്പോഴുതാണുണർന്നിടുന്നു

കവിതകളായരുളിന്റെ സത്യമോതാൻ

അവികലമാമനുഭൂതിതൻ തരംഗം!


മതിമതി, യിന്നിതു പോരുമെന്നുമെന്നും,

മതിയിലുണർന്നുവരുന്നതൊക്കെയിന്നിൻ

പൊരുളുകളാക്കുവതിന്നുമാത്രമാണെ-

റിയുകയപ്പൊരുളായുണർന്നിരിക്കൂ!


അരുളിരുള, ല്ലിരുളിൻ പൊരുൾ വിരിഞ്ഞീ

കരളിലൊരാത്മസുമസ്മിതാർദ്രഭാവം

വിതറിടുമൂഷ്മളസത്യ, മിങ്ങു കാണും

ചിതറിയ ബുദ്ബുദപൂജ്യഭാവ, മെല്ലാം!


ഇതുവഴിപോകുകിലാർക്കുമൊന്നുമൊന്നും

തിരിയുകയില്ല, നിനക്കുമാത്രമെന്തോ

പൊരുളിതിലുള്ളതറിഞ്ഞുണർന്നുനിന്നീ

യരുളറിയാ, മതുപോരുമെന്നുമോർക്കൂ!


Saturday 16 January 2021

കൊതുകുകളും ഗുരു

കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനമുള്ളതോർത്തു, സ്വന്തം

രുധിരമശിക്കുകയെന്നു ചൊന്നിടുമ്പോൾ . 


അവ പടയായി വരുന്നതുണ്ടു, പക്ഷേ, 

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാൻ

വെറുതെയിരിക്കവെ വേ,ണ്ടവയ്ക്കു രക്തം

അവയരുളുന്നിവിടുള്ള ശാന്തി പഥ്യം!


അവയിവിടെന്നുടെ ദേഹസീമയിൽനി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു പാട്ടും 

നടനവുമാണവ, യാസ്വദിച്ചിടുമ്പോൾ

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!


Friday 15 January 2021

നീയെനിക്കാരാണ്?

                ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്

               ഉള്ളിൽ നിറഞ്ഞു കവിഞ്ഞവൻ നീ.

മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-

ന്നുള്ളിലുള്ളോൻ സ്വന്തമെന്നറിഞ്ഞാൽ

സ്വന്തമല്ലാത്തതായൊന്നുമില്ല,

പോസ്റ്റുമാനായ് സ്വയം കണ്ടിടേണം

പോസ്റ്റുമാൻ പോസ്റ്റൽ വകുപ്പുതന്നെ

എന്നൊക്കെയുൾക്കാഴ്ചയേകിയോൻ നീ.

               നീ സ്വയം വിശ്വവിധായകൻതൻ

               സന്ദേശവാഹകനായറിഞ്ഞോൻ.

               സ്നേഹിതരില്ലാത്തവർക്കു വേണ്ടി

               സ്നേഹാർദ്രം കത്തു കുറിച്ചയച്ചോൻ.

എന്നുള്ളിലേറിയുൾക്കാഴ്ചയേകും

നീയെനിക്കാരാണ്, വെട്ടമായും

കണ്ണായും ബോധപ്രകാശമായും

എന്നിലുള്ളോനിൽ ലയിച്ചവൻ നീ!

Wednesday 13 January 2021

ഹൃദയം ദയാലയം (അനുദിന കവിത - 2021 ജനുവരി 14)

 ഹൃദയം ദയാലയം, അരുളിൻപൊരുൾ മർത്യ-

ഹൃദയാലയത്തിന്റെ ഹൃദയത്തിലെ ദയ!

മൃദുലം മൃദുസ്‌മേരഭരിതം ദയാവായ്പിൽ

ഹൃദയം സ്പന്ദിക്കുമ്പോൾ ലോകമേ സ്‌നേഹാലയം!



Tuesday 12 January 2021

കണ്ണീർക്കണ്ണാടി (അനുദിന കവിത - 2021 ജനുവരി 13)

അറിയുകയില്ലയെനിക്കു നിങ്ങളാരെ-

ന്നറിയുവതൊ:ന്നിവനുള്ളിലുണ്ടു നിങ്ങ!

രവി, കിരണങ്ങളു, മിങ്ങു ദൃശ്യമാവും

സകലപദാഥവുമോക്കിലേകമല്ലോ!!

 

ഗുരുവെഴുതുന്നു: 'നമുക്കു നില്ക്കുവാനി-

ങ്ങൊരു മുകുരം -അതു ദൈവമാണു' നമ്മി

നിറയുവത,ല്ലവനിത്തുളുമ്പിടുന്നോ-

രനുപമമാം മിഴിനീക്കണങ്ങളാം നാം!

 

അറിയുക: നിത്യത നിങ്ങളിങ്ങു കാണും

നിറമിഴിയി മിഴിനീക്കണങ്ങളായും

അതിലഖിലം പൊരുളും നിറച്ചിടുന്നോ-

രനിതരമിക്ഷണമായുമുള്ള സത്യം!

 

അനുഭവമാകണമാത്മസത്യമിങ്ങീ

വിധ,മതിനാണിവിടിങ്ങു ജന്മ, മാരാ-

ണിവിടിനി നമ്മ, ളറിഞ്ഞിടൂ നമുക്കീ

ഗുരുവരുളാം പദ-പാദയുഗ്മ തീഥം!


Monday 11 January 2021

ഭക്തി മുക്തിപ്രദം! (അനുദിന കവിത - 2021 ജനുവരി 12)

ഭക്തിയിലേക്കു വിരക്തിയിലൂടെ നാം

എത്തിയാലല്ലാതെ മുക്തി കിട്ടില്ല, നീ

ശക്തിപൂർവം ചൊന്നു! രക്തഗതം രക്തി

ശക്തമായീ ശരീരത്തിൽ ഒഴുകവെ

എത്തിടാനാവുമോ മുക്തിയിലേക്കെന്ന

ചോദ്യമുയർത്തവെ നീ ചൊന്നതിങ്ങനെ:


നീയൊരു പുസ്തകജ്ഞാനിമാത്രം, സ്വയം

ജ്ഞാനാർഥ സാധനാവീഥിയിലൂടെ ഞാൻ

കണ്ടെത്തിടുന്നവ ചൊന്നിടാമിങ്ങനെ:

ഉണ്ടിവിടെങ്ങും പ്രകാശ,മില്ലില്ലിരുൾ,

വെട്ടമില്ലായ്മയാണിങ്ങതു, വർണങ്ങ-

ളോർമയിൽമാത്രമാം, മിഥ്യയാം യാഥാർഥ്യ-

മെന്നതനുഭവമാണെനി,ക്കിന്നില്ല

രക്തി! വിരക്തിയിൽ ഭക്തി മുക്തിപ്രദം!