Total Pageviews

Tuesday 15 December 2015

പൂര്‍വവിദ്യാര്‍ഥികള്‍ സഹകരിച്ചാല്‍ അനായാസം സാധിക്കുന്ന സ്വപ്‌നങ്ങള്‍

ഞാന്‍ പഠിച്ച പ്ലാശനാല്‍ ഗവ.എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഒരു സ്‌കൂള്‍ബസ് വാങ്ങുക എന്നത് അതിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടെയും  സ്വപ്നമാണ്. അനേകരാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് പൂര്‍വവിദ്യാര്‍ഥികളില്‍ 100 പൂര്‍വവിദ്യാര്‍ഥികള്‍ സഹകരിച്ചാല്‍ അനായാസം സാധിക്കുന്ന ഒരു സ്വപ്‌നം. അവരെ ഒന്നു കൂട്ടിയിണക്കാന്‍ ഒരു രാസത്വരകമാകട്ടെ എന്ന വിചാരത്തോടെയാണ് ഞാന്‍ പണ്ടെഴുതിവച്ചിരുന്ന ഒരു ബാലസാഹിത്യകൃതി സ്‌കൂളിന് സംഭാവന ചെയ്തത്. അതിനുള്ള ചിത്രീകരണം സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ നിര്‍വഹിക്കട്ടെ എന്നും പുസ്തകം അച്ചടിക്കാനുള്ള പണം കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിദേശികളായ അഭ്യുദയകാംക്ഷികള്‍ക്കിടയ്ക്ക് വിറ്റഴിച്ചും അത് ഇ-ബുക്കായി പ്രസിദ്ധീകരിച്ചും നേടാനാവുമെന്ന് എന്നെപ്പോലെതന്നെയുള്ള സ്വപ്‌നജീവിയായ എന്റെ ഒരു അഭ്യുദയകാംക്ഷി പറഞ്ഞപ്പോള്‍ പ്രായോഗികബുദ്ധിയുള്ള ആരെങ്കിലുമൊക്കെ സഹകരിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പേര്‍മാത്രമേ സഹകരിച്ചുള്ളെങ്കിലും മൂന്നു ദിവസം കൊണ്ട് പടംവരയില്‍ താത്പര്യമുള്ള പതിനഞ്ചു കുട്ടികള്‍ വരച്ചുതന്നത് ഇരുനൂറോളം ചിത്രങ്ങളാണ്. അവയില്‍നിന്നു മുപ്പതോളം ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ഇ-പുസ്തകം തയ്യാറാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികവും സാമ്പത്തികവുമായ ചില കാരണങ്ങളാല്‍ അത് ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആ പുസ്തകത്തെ മറുനാടന്‍ മലയാളിക്കുട്ടികള്‍ക്ക് കഥാവായനയിലൂടെ മലയാളം പഠനം എന്ന് ഒരു പ്രോജക്ടുണ്ടാക്കത്തക്കവിധം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യിക്കുകകൂടി ഞാന്‍ ചെയ്തിട്ടുണ്ട്. നേരേതിരിച്ച് കഥാവായനയിലൂടെ ഇംഗ്ലീഷ്  പഠനം നടത്താനും രണ്ടു പാഠങ്ങളും ചേര്‍ന്ന പുസ്തകം പ്രസിദ്ധീകരിച്ചാല്‍ സാധിക്കും. മലയാള മനോരമ ദിനപ്പത്രവും സോഷ്യല്‍മീഡിയകളും ദൃശ്യ ടിവിയും ഒക്കെ ഈ സംരംഭത്തിനു തന്ന പ്രോത്സാഹനത്തിനും പ്രചാരണത്തിനും ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ഇങ്ങനെ ഒരു സംരംഭം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ സ്‌കൂളിന് അന്താരാഷ്ട്രഅംഗീകാരംതന്നെ ലഭിക്കും. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ആയതിനാല്‍ സര്‍ക്കാര്‍ പുരസ്‌കാരവും പ്രതീക്ഷിക്കാം.
സ്‌കൂളിലെ ഓരോ പൂര്‍വവിദ്യാര്‍ഥിയും (വിദ്യാര്‍ഥിയും) സ്വന്തം പുരയിടത്തില്‍ സ്‌കൂള്‍ ശതാബ്ദിയുടെ സ്മാരകമായി ഓരോ മരം നടുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. വിദേശത്തുള്ള പൂര്‍വവിദ്യാര്‍ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓരോ മരത്തിനും പത്തുഡോളറില്‍ കുറയാത്ത തുകതന്ന് സഹകരിക്കാവുന്നതും അവരുടെ പേരില്‍ ഓരോ മരം നട്ടു പരിപാലിക്കുന്ന ഉത്തരവാദിത്വം നാട്ടിലുള്ള ആര്‍ക്കും ഏറ്റെടുക്കാവുന്നതും അവര്‍ക്ക് അഞ്ചുഡോളര്‍ പരിപാലനച്ചെലവായി നല്കാവുന്നതുമാണ്. മരങ്ങളുടെ പരിപാലനം മോണിട്ടര്‍ ചെയ്യാന്‍ പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥിസംഘടനയുടെയും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മറ്റി ഓരോ വര്‍ഷവും ഉണ്ടാക്കേണ്ടതുമാണ്.
ഇനി ഒരു സ്വകാര്യം പറയട്ടെ: ഞാന്‍ ഒരു സ്വപ്നജീവിയാണ്. എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്കു ശേഷിയില്ലെന്ന യാഥാര്‍ഥ്യബോധം എനിക്കുണ്ട്. എന്നാല്‍ അവ സാക്ഷാത്കരിക്കാന്‍ ശേഷിയുള്ള അനേകര്‍ ഈ ലോകത്തിലുണ്ടെന്നും അവര്‍ക്കായി എന്റെ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് എന്റെ ധര്‍മമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഞാനിത് ലോകമെങ്ങും എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഈ വര്‍ഷം അനേകം സ്‌കൂളുകളില്‍  ശതാബ്ദി നടക്കുന്നുണ്ട്. പ്ലാശനാല്‍ സ്‌കൂള്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മറ്റനേകം സ്‌കൂളുകളില്‍ നല്ല സമാരകങ്ങള്‍ ഉണ്ടാക്കാനിടയുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഒരു രാസത്വരകംമാത്രം എന്നാണ് എന്റെ സ്വധര്‍മനിശ്ചയം.