Total Pageviews

Thursday 29 December 2022

നാം!



നാം നാമബീജം നിതാന്തതാ കാന്തി നാം!

നാമപ്രിയാ, നിന്റെ നാമത്തിനുള്ളിലെ 

നാമെന്ന ഭാഗത്തിനര്‍ഥത്തിലാണു നിന്‍

നാമാര്‍ഥബിന്ദു, നീ പോലുമറിഞ്ഞിടാ 

നാമെന്ന ഭാവാര്‍ഥ, മുണ്ടു ഞാന്‍ നിന്നിലും

നാമെന്ന ഭാവത്തിലും നിമിഷാര്‍ഥമായ്!


നാമറിയും പൊരുളൊന്ന്; നാമുള്ളതു

നാളെയിലല്ലല്ല, നിത്യതയായ് നിന്നില്‍

നാളമായാളുന്ന സ്‌നേഹോര്‍ജമാണു നാം!

നാളെയോ, ഇന്നലെപോലുള്ളൊരില്ലായ്മ!

നാളെയില്‍ തീനാളമാളുവാന്‍ സനേഹാര്‍ദ്ര-

തീര്‍ഥമായിങ്ങൊഴുകും പുഴയാണു നാം!


നാം നാളെയല്ലല്ല, യിന്നിലാണുള്ളതീ

നാമങ്ങളും രൂപഭാവങ്ങളും നമ്മള്‍

നാദാര്‍ഥമാം പൊരുളെന്നറിയുന്നൊരീ

മണ്‍ചെരാതില്‍ തെളിയും തിരിനാളമായ്

വെണ്മതന്നുണ്മയായുജ്വലിക്കും ക്ഷണം!



Monday 5 September 2022

ഗോമാതൃ മാതൃക

നാടോടുമ്പോള്‍ നടുവേയോടണ-

മെന്നതിനെന്തര്‍ഥം?

നാം, നേതാക്കളു, മറിയണമെന്നും 

ജനതതിതന്‍ ഭാഗം!

ഗോമാതാവും ഗോമക്കളുമി-

ങ്ങൊരുപോലല്ലോര്‍ക്കൂ!

ഗോമക്കള്‍തന്‍ മുന്‍പേയല്ലേ 

മാതാവോടിടുക?


മക്കള്‍ വഴിതെറ്റീടും വേളയില്‍ 

ഗോമാതാവെന്നും

അവരുടെകൂടെത്തന്നെ,യെന്നാല്‍, 

മുമ്പില്‍ നടന്നീടും!

പുതുവഴി, പുല്ലുകളേറിയ വഴിയില്‍-

ക്കൂടി നടന്നീടും!!

എന്നാല്‍ പുല്ലതു തിന്നു രമിക്കാന്‍ 

നേരം കളയാതെ

തിരികെ വരാന്‍ വഴിയടയാളങ്ങള്‍ 

കണ്ടു നടന്നീടും!

അവളോടൊപ്പം മക്കളുമോടിടു,-

മറിയുക ഗോമാതാ-

വവരെ പുതുവഴി കണ്ടുനയിക്കാ-

നായാണവരോടൊ-

ത്തോടീടുന്നത്, ഓടാതെങ്ങനെ 

രക്ഷപെടാനാവും?

ഓടവെ വഴിയില്‍ കാണും പുല്ലതു 

തിന്നേണ്ടിപ്പോഴെ-

ന്നോര്‍മിച്ചോര്‍മിപ്പിച്ചോടേണം 

ഗോമാതാക്കള്‍ നാം!


Saturday 13 August 2022

ആശാന്റെ ഈശ്വരസങ്കല്പം

           നിത്യചൈതന്യയതി


ഒരിക്കല്‍ നടരാജഗുരു ഇസ്ലാമിലെ ദൈവസങ്കല്പത്തെപറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായെഴുതിയതു Allah the............... absolute എന്നാണ്.  അള്ളാ എന്നു വിചാരിച്ചപ്പോള്‍ത്തന്നെ ഗുരുവിന്റെ മനസ്സില്‍ വന്നുനിറഞ്ഞതു ഓമനിക്കേണ്ടുന്നതായ പരംപൊരുളിനെപ്പറ്റിയുള്ള സങ്കല്പമാണ്.  ഏറ്റവും വലിയ വാല്‍സല്യം മനസ്സില്‍ വരുമ്പോള്‍ അതിന്റെ ഗുരുലഘുത്വം ഒന്നും ഓര്‍ക്കാതെ തന്നെ ഓമനത്തം അനുഭവപ്പെടും.  ഈശ്വരന്‍ എന്ന വിചാരം വന്നപ്പോള്‍.

            ''ഓമല്‍പ്രഭാത രുചിയെങ്ങുമുയര്‍ന്നു നീല-

            വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമര്‍ക്കബിംബം

            ശ്രീമദ്ധരിത്രിയിവയെപ്പണി ചെയ്ത കയ്യിന്‍

            കേമത്തമോര്‍ത്തിവനു നീര്‍ കവിയുന്നു കണ്ണില്‍''

            ഇവിടെ കവി തത്ത്വചിന്തകനെേപ്പാലെ സംസാരിക്കുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാവനയില്‍ നിറഞ്ഞു നില്ക്കുന്നത് ഒരാരാധകന്റെ വൈകാരികതയാണ്. ഓരോ വാക്കും വേറൊരു വാക്കിനോടിണങ്ങിപ്പോരുന്നത് ശബ്ദസൗന്ദര്യത്തിന്റെ ഒരു പ്രവാഹം പോലെയാണ്.

            പ്രഭാതത്തെപറ്റി പറയുന്നതിന് മുമ്പ് തന്നെ അതിന്റെ ഓമനത്തം മനസ്സില്‍ വന്നുപോയി.  കവി ആദ്യം തന്നെ ആസ്വാദകനായി മാറുന്നു - രുചിച്ചു നോക്കുകയാണ്, എങ്ങും നിറഞ്ഞുനില്ക്കുന്ന പരമാര്‍ഥത്തെയാണ് പ്രമേയമാക്കുന്നതെങ്കിലും മനസ്സ് ഉദാത്തമായിത്തീരുന്നതുകൊണ്ട് മനസ്സിന്റെ ഉദ്ഗാനത്തെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ട് എങ്ങുമുയര്‍ന്നു എന്ന പ്രയോഗം സഹജമായിത്തന്നെ വരുന്നു. വെള്ളത്തിന് നിറമില്ല. എന്നാല്‍ ആഴമുണ്ടാകുമ്പോള്‍ ആഴം തന്നെ നീലിമയായി നിറയുന്നു. അതാണ് നീല വ്യോമസ്ഥലം.  പ്രഭാതത്തെ രുചിച്ചുനോക്കുന്നതിനുമുമ്പുതന്നെ അതില്‍ ഓമനത്തം രുചിയുടെ മുന്നോടിയായി വന്നുപോയി.  ഈശ്വരന്‍ അപ്രമേയനാണെങ്കിലും പ്രഭ (വെളിച്ചം) പ്രമേയമായി വരും. പ്രഭാതരുചി വിതരണം ചെയ്യുന്ന അര്‍ക്കബിംബത്തെപ്പറ്റി ഓര്‍ത്തപ്പോഴാണ് അതിന് നിയതമായ ഒരു സ്ഥാനം കൊടുക്കണമെന്നു തോന്നിയത്.  ഉഷസ്സന്ധ്യ ഒരു പകലിന്റെ വാതായനം തുറക്കുന്ന സമയമാണ്. ജീവികള്‍ക്കു കാലമനുഭവപ്പെടാന്‍ പോവുന്നു.  അതു സംഭവിക്കുന്നതാകട്ടെ ദേശത്തിലാണ്. അതുകൊണ്ട് അര്‍ക്കബിംബത്തെ നീലവ്യോമ സ്ഥലത്തു പ്രദര്‍ശിപ്പിക്കുന്നു വല്ലവരും ഉണ്ടാക്കിയതാണോ ഈ അര്‍ക്കബിംബം - അല്ല സ്വയമെറിഞ്ഞിടുമര്‍ക്കബിംബം ആകാശത്തിലേക്കു നോക്കുന്ന കണ്ണുകള്‍ മുകളിലേക്കു നോക്കുന്നതുപോലെ തന്നെ തഴേയ്ക്കു നോക്കാം.  എന്നല്ല ചുറ്റുപാടും നോക്കും ചക്രവാളത്തില്‍ കാണുന്ന അവ്യക്തമായ നീലമലകള്‍ മുതല്‍ കാലടിയില്‍ അനുഭവപ്പെടുന്ന മഞ്ഞുതുള്ളിയുടെ നനവുള്ള പുല്ലോലവരെ നോക്കിയാല്‍ ഒന്നു ബോദ്ധ്യമാകും ഈ ധരിത്രി ശ്രീമത്തായ ശ്രീമതിയാണ്.  ഇവിടിതാ കവി ദൈവത്തിന്റെ സ്രഷ്ടാവായി മാറുന്നു.  ഈ ആകാശവും അര്‍ക്കബിംബവും ശ്രീമത്തായ ധരിത്രിയും എല്ലാം സ്വയമേവ വിടര്‍ന്നുവരുന്നതാണെങ്കിലും അവയുടെ പരസ്പര്യം നോക്കുമ്പോള്‍. അതിലെ ഓരോ കണവും മാനിച്ചു പോരുനന നിയമത്തെ ഓര്‍ക്കുമ്പോള്‍ കവിക്ക് ആ നിയമത്തിന്റെയും സോദ്ദേശ്യതയുടെയും പിന്നില്‍ ഒരു നിയമകനെ കാണുവാനുള്ള ത്വര വന്നുപോകുന്നു.

            ഇതൊരു രചനയാണെങ്കില്‍, എന്തൊരു താളക്രമമാണ്  അതിനുള്ളത്?  എത്ര അത്ഭുതകരമായ ഒരു രചനാവിലാസമാണിത്. യേശുപറഞ്ഞു: കൈസറിനുള്ളത് കൈസറിന് കൊടുത്തേക്കുക ദൈവത്തിനുള്ളത് ദൈവത്തിനും.  ഇവിടെ കവി ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുന്നു.  ദൈവത്തിനു ചൊല്ലേണ്ടന്നതു കൃതജ്ഞതയാണ്.  ഓമല്‍ പ്രഭാതത്തിന്റെ ഇനിമയെ രുചിച്ച് ആസ്വദിക്കുന്ന കവികൃതജ്ഞയോടെ പറഞ്ഞുപോകുന്നു - ''ഇവയെ പണിചെയ്ത കൈയില്‍ കേമത്വമോര്‍ത്ത ഇവന് നീര്‍കവിയുന്നു കണ്ണില്‍'' പാവം മനു,#്‌യന്‍ അവനു ആരാധിക്കാതിരിക്കാന്‍ വയ്യ ഈ പ്രപഞ്ചരചനയില്‍ അവന്‍ കൂടി ഒരു സഹസ്രഷ്ടാവാണ്.  ഞാന്‍ രചിച്ച പ്രപഞ്ചം എന്നുപറയാനവന് നാണമാകുന്നു.  കൈയ്യും കാലുമൊന്നുമില്ലാതെയാണ് പ്രപഞ്ചം നിരന്തരമായി സ്വയമേരചിക്കപ്പെടുന്നതെങ്കിലും കവിക്ക് ആ രചനാവൈശിഷ്ട്യത്തെ പ്രകീര്‍ത്തിക്കുവാന്‍ ഒരു രചയിതാവ് വേണം ഇല്ലെങ്കില്‍ ഒരു സ്രഷ്ടാവിനെ ഞാന്‍ സൃഷ്ടിക്കും.

            ഒരു മനുഷ്യന്റെ കൊച്ചുമനസ്സില്‍ ഒതുക്കി നിറുത്താവുന്നതല്ല നാലുദിക്കില്‍നിന്നും പകലെന്നോ രാത്രിയെന്നോ ഉള്ള ഭേദമില്ലാതെ നിരന്തരമായി ഒഴുകി വരുന്ന അത്ഭുത പ്രതിഭാസങ്ങള്‍.  അന്തിച്ചുവപ്പ് മലയാഴിയുമങ്ങിരുട്ടിലുതിസ്പുരിക്കു മുഡു രാശിയുമിന്ദുതനും.

            പ്രഭാതത്തെ രുചിച്ച കവി പെട്ടെന്ന് പന്ത്രണ്ട് മണിക്കൂര്‍ പറഞ്ഞു വിട്ടിരിക്കുന്നു അന്തിച്ചുവപ്പിലെത്തി കിഴക്കേമലയില്‍ കണ്ട സൂര്യനിതാ പടിഞ്ഞാറെ കടലിലെത്തിയിരിക്കുന്നു.  കുങ്കുമാഭതടവി കൂത്താടുന്നു അലകളെ ചുംബിച്ച് സൂര്യന്‍ വിട പറയുകയായി.  തുടര്‍ന്നുവരുന്ന ഇരുട്ടാണ് നിശാസൗന്ദര്യം.  ആ ഇരുട്ടില്‍ കണ്ണുചിമ്മിനില്ക്കുന്ന ആയിരമായിരം നക്ഷത്രങ്ങളുണ്ട്.  ഇരുട്ടിലും സ്പുരിക്കുന്ന മുര്‍വ്വരാശി.  അതിന്റെയെല്ലാമിടയിലായി വെള്ളിത്തളികപോലെ ശോഭിക്കുന്ന ഒരു പൂര്‍ണ്ണേന്ദുവും ഇതിലെല്ലാം ഒരു ക്രമമുണ്ട്.  എവിടെയും ഒരു പന്തികേടും കാണാനില്ല.  പ്രപഞ്ചരചനയിലിരുന്നാണ് കവിയും രചന നടത്തുന്നത്.  അവനത് ശ്രുതിലയത്തോടെ, രാഗമധുരിയോടെ താളക്രമത്തില്‍ പ്രപഞ്ചത്തില്‍ എങ്ങനെ കാണുന്നുവോ അതുപോലെ ആയിരത്തിലേക്കു പകര്‍ത്തുകയാണ്.  ഈശ്വരന്‍ സൃഷ്ടിക്കുന്നതു ക്ഷീരലോകം കവി അതുപകര്‍ത്തി വയ്ക്കുന്നതു അക്ഷരലോകമായിട്ടും നിര്‍വ്വികാരനായിട്ടല്ല.  കവിയുടെ ഉള്ളും വികാരോജ്ചലമായിരിക്കുന്നു.  അതുകൊണ്ട് ഒരു ഏറ്റുപറച്ചില്‍ നടത്തുന്നു.

            പന്തിക്കുതീര്‍ത്ത പൊരുളിന്റെ മനോവിലാസം ചിന്തിച്ചെനിക്ക് അകമലിഞ്ഞു ഉടന്‍ ചാര്‍ത്തിടുന്നു കവിക്ക് തന്റെ കണ്ണുകള്‍ പിന്‍വലിക്കുവാനേ കഴിയുന്നില്ല.

            ''ചേണുറ്റുപൂത്ത വനമേനിയാകുന്നു ദൂരെ

            കാണുന്ന പീലിക്കുടയും മയിലിന്‍ ഗണം പോല്‍

            കാണങ്ങു വിണ്ണില്‍ മഴയിലുമലിച്ചു വര്‍ണ്ണം

            പൂണുന്ന പൈങ്കിളികള്‍ ചേര്‍ന്നു പറന്നിടുമ്പോള്‍

            ഒരു പഴയകഥയുണ്ട് - സകല സൗന്ദര്യത്തിന്റെയും ആ സ്ഥലതയുടെയും കാന്തിവിശേഷങ്ങളുടെയും സൗന്ദര്യമാതൃകയായി വിശ്വരചയിതാവായ ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിച്ചുപോലും മനുഷ്യമനസ്സ് അനുകരണത്തില്‍ എപ്പോഴും ആമഹ്നമായിര്കുന്നതിനാല്‍ അന്നുമുതല്‍ കവികള്‍ ആദ്യരചയിതാവിന്റെ മാതൃകയോളമെങ്കിലും അവരുടെ സൃഷ്ടിചാതുര്യം കൊണ്ടെത്തിക്കുവാനായി കലാസപര്യനടത്തിപ്പോരുന്നത്രേ അതുകൊണ്ട് കവിക്ക് ഒന്ന് കണ്ടാല്‍ അതിനെ രൂപാന്തരപ്പെടുത്തിയും ഭാവാന്തരപ്പെടുത്തിയും വേറൊന്നാക്കിയേ മതിയാവൂ.  ഇവിടെ കവി ആദ്യം കാണുന്നതു ചേണറ്റുപൂത്ത വനമേന്തിയ കുന്നുമത്രകണ്ട് കുന്നില്‍ മാത്രമാണ് കുന്നില്‍ നിന്നുവനത്തിലേക്കുപോയി. അവിടെ പൂത്തു നില്ക്കുന്ന പൂക്കളുടെ ഭംഗിയല്ല കാണുന്നത്.  ആദ്യം ഭംഗികാണുന്നു.  പിന്നെ ആ ഭംഗി പൂവിന്റെതാണെന്നറിയുന്നു.  പൂത്തുമറിഞ്ഞുകിടക്കുന്നതു വനമാണെന്നു പിന്നീട് മനസ്സിലാക്കുന്നു.   ആ വനം ദൂരെയുള്ള കുന്നില്‍ കാണുന്നു.  എന്നാല്‍ കണ്ടത് കുന്നിലൊരുവനം പൂത്ത് അതിന്റെ ഭംഗി പ്രദ്യോതിപ്പിക്കുന്നതായിട്ടാണോ?  അല്ല പീലിക്കുടയും മയിലിന്‍ഗണംപോല്‍ അതിനോടിണങ്ങിപ്പോകുന്ന വേറൊരു ദൃശ്യം കാണുന്നു മണ്ണോളം താഴെ വന്നിരിക്കുന്ന ഒരു മഴവില്ല് എന്നാല്‍ കവി അതു മഴവില്ലാണെന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ രചന നിറുത്തുന്നില്ല.  അതിനെ ''വര്‍ണ്ണം പൂണുന്ന പൈങ്കിളികള്‍ ചേര്‍ന്നു പറഞ്ഞിടുമ്പോള്‍'' എന്നു വിശേഷിപ്പിക്കുന്നു.

            ഈശ്വരനെ കാണുവാന്‍ കണ്ണുള്ളവന്  നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവദര്‍ശനത്തിന് അവസാനമെവിടെ?

            ഉല്ലോലമരുവി.....

            നമ്മള്‍ ഇടയ്ക്ക് കയറി ചോദിക്കുന്നുവെന്നിരിക്കട്ടെ അരുവി എവിടെ കാണപ്പെടുന്നതും കാണാതിരിക്കുന്നതും തമ്മില്‍ കവിക്കു വ്യത്യാസമൊന്നുമില്ല ഉല്ലോലമാമരുവിയെവിടെ എന്നു നാം ചോദിക്കുമ്പോള്‍ ഒരു സംശയം കൂടാതെ കവിപറയുന്നു - ദുരെ മുഴങ്ങിടുന്നു.  ക്രാന്തദര്‍ശിയായ കവിക്കു മുഴുവനും കാണേണ്ട. കേട്ടതില്‍നിന്നു കാണാവുന്നതിനെ ഊഹിക്കാം.  അതുപോലെ പിന്നെയും ഒരു ഉപമ പറയാന്‍ കവിക്ക് സന്തോഷമേയുള്ളൂ!  'ഉല്‍ഫുല്ലോലസല്‍സുമഗണം മണമേറ്റിടുന്നു' ഉല്‍ഫുല്ലമായ നല്ല പൂക്കള്‍ ഉണ്ടെന്ന് എങ്ങനെയറിഞ്ഞു?  മണം വരുന്നതുകൊണ്ട്'' കവിയുടെ ഭാവന ഉണര്‍ന്നാല്‍ അതു വാനമ്പാടിയെപ്പോലെ മധുരകൂജനം പൊഴിച്ചുകൊണ്ട് എത്രനേരം വേണമെങ്കിലും പറക്കും. അതിന് ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതുപോലെ ചിറക് നനയാതെ തന്നെ ആഴത്തില്‍പോയന്വേഷിക്കുവാന്‍ കഴിയും. 

            കല്ലോലമാര്‍ന്നൊരു കയങ്ങളില്‍നിന്നു പൊങ്ങി

            നല്ലോരു ചാരുകുളിര്‍കാറ്റുമണഞ്ഞിടുന്നു.

            ഊഷ്മളമായ ചുംബനാലിംഗനാദികള്‍ നല്കുന്ന സ്പര്‍ശനരസത്തേക്കാള്‍ അഭികാമ്യമാണ് ഈ വിശ്വത്തെ മുഴുവനും കൂടി ഓമനത്തമുള്ളതാക്കി തീര്‍ക്കുന്ന കുളിര്‍കാറ്റിന്റെ മൃദുല സ്പര്‍ശനം.  ഇവിടെ ഇങ്ങനെ കാണാവുന്ന കാമ്യവസ്തുക്കള്‍ക്ക് അറുതിയില്ല.  പ്രപഞ്ചത്തില്‍ എന്തെല്ലാം അനുഭവയോഗ്യമായ വിഷയങ്ങള്‍ നിറഞ്ഞുനിന്നാലും അവ ഉതിര്‍ത്തുന്ന സംവേദനങ്ങളെ ഏറ്റുവാങ്ങുവാന്‍ ഒരു ശരീരവും അതിന്റെ ഹൃല്‍സ്ഥാനത്തിരുന്ന് എല്ലാമറിയുന്ന             ഒരകക്കാമ്പും ഉണ്ടായിരിക്കുകയാലാണ് നാമിത്ര ധന്യധന്യരായിരിക്കുന്നത്.  അറിവിനുമുപരിയായി അന്തരാത്മാവില്‍ നമുക്കൊരു നിധിയായിരിക്കുന്നതു നിയന്ത്രണം നല്കുന്ന വിവേകശക്തിയാണ്.  വെവ്വേറെ നോക്കുമ്പോള്‍ ഓരോന്നിലും ഇരുന്ന് ഭരിക്കുന്നതു വേറെ വേറെ ശക്തിയാണെന്നു തോന്നും.  ആകെക്കൂടി നോക്കുമ്പോള്‍ എല്ലാ നിയമവും ഒരു നിയമത്തില്‍ അധിഷ്ഠിതമാണെന്നു കാണാം.

            ഇക്കാമ്യവസ്തുനിര ചെയ്തതു, മിങ്ങതോരാ-

            മുള്‍ക്കാമ്പുമിങ്ങുടലുമേകിയതും, സ്വയം ഞാന്‍

            ധിക്കാര്യമാര്‍ഗ്ഗമണയാ, തകമേ കടന്നു

          ചുക്കാന്‍ തിരിക്കുവതുമൊക്കെയൊരേ കരം താന്‍

            ഇപ്പോള്‍ കവിക്കുതോന്നുന്നു - തന്റെ ജീവിതത്തിനൊരര്‍ഥമുണ്ടെന്ന്. ഈ ലോകത്തെ കാണുവാന്‍ കണ്ണൊന്നുമില്ലെങ്കില്‍ ഇതിനു നിറപ്പകിട്ടുണ്ടായിട്ടെന്തു കാര്യം?  കേള്‍വിയെന്നൊന്ന് ജീവജാലങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ ശ്രുതിമാധുര്യത്തിനെന്താണ് പ്രസക്തി?  ഇത്തരത്തില്‍ ജനിച്ചുവന്നതുകൊണ്ട് എത്ര വലിയ അനുഭവങ്ങളുണ്ടായി?  എന്നാല്‍ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞോ?  അറിഞ്ഞു എന്നവകാശപ്പെടാന്‍ കഴിയുന്നില്ല.  എന്നാലും താനതില്‍ അവകാശിയായിത്തീര്‍ന്നിരിക്കുന്നു.  വ്യാസനും ഹോമറും മുതല്‍ ലോകത്തെവിടെയും എത്രയെത്ര മനീഷികളായ കവികളാണ് വന്ന് ഈശ്വരനെ പ്രമേയമാക്കിയിരിക്കുന്നത്?  പിന്നെ പല കേട്ടുകേള്‍വികളുമുണ്ട്.  എല്ലാം പരമാര്‍ഥദര്‍ശനമാണെന്നു പറയാനൊക്കുകില്ല.  എന്നിരിരുന്നാലും പിന്നെയും പിന്നെയും  തലകുനിച്ച് വണങ്ങുവാന്‍ തോന്നിപ്പോകുന്നു.

            ഈ ലോകഭോഗമതി നീശ, ജനിച്ചു ഞാന്‍ നി-

            ന്നാലോകഭാഗ്യമണയാതവകാശിയായി

            ന്തൂലോതിയും സവതിമല്‍ പ്രിയതാരുനിന്നെ

            മാലോകര്‍ ചൊല്ലിയുമറിഞ്ഞുവണങ്ങിടുന്നേന്‍

            എത്ര വലിയൊരറിവാണിത്?  എത്ര അന്വേഷിച്ചാലും തീരാത്ത വിഷയം!  എത്ര അറിഞ്ഞാലും മതിവരാത്തത്. ഗര്‍ഭാശയത്തില്‍ രൂപം കൊള്ളുന്ന ഒരു കുഞ്ഞു മുതല്‍ അനേകം നക്ഷത്രങ്ങളെ പ്രസവിക്കാന്‍ പോരുന്ന ഒരു ഗാലക്‌സി വരെ എവിടെനോക്കിയാലും അവിടൊക്കെ കരുതലുണ്ട്.  അളവറ്റ ഒരു കാരുണ്യം.  ഈ മഹിമയുടെ നടുവില്‍നിന്നുകൊണ്ട് ഈശ്വരനെവിടെ എന്നു ചോദിക്കുന്നവനോട് എന്താണ് പറയുക?  സുഹൃത്തേ - ആ ഈശ്വരനെ ഇനി എവിടെയും തേടാനില്ല.  അന്വേഷകന്റെ മനസ്സാകുന്ന വിളക്കിന്റെ തുമ്പില്‍ ജ്വലിക്കുന്ന പ്രകാശരശ്മിയല്ലാതെ, അറിവല്ലാതെ, വേറൊരു ഈശ്വരന്‍ എവിടെയുമില്ല.

            വമ്പിച്ച നിന്‍ മഹിമയും കൃപയും നിനച്ച്

            കുമ്പിട്ടിടാത്ത തലയും ശിലയും സമം താന്‍

            എമ്പിച്ചു തീര്‍ക്കയറിവായ് മനമാം വിളക്കിന്‍

            തുമ്പില്‍ ജ്വലിക്കുമഖിലേശ്വര കൈതൊഴുന്നേന്‍.

Monday 11 July 2022

കാരണാത്മജന്‍

 കാണുവാനാരുമില്ലിങ്ങു നീയല്ലാതെ-

യാരുമെങ്ങെങ്ങുമെന്നോതും സ്വരംതരും

ജാഗ്രതയില്‍ വരും ജാഗ്രത്തിനുള്ളിലായ് 

സ്വപ്‌നാത്മജന്‍, കാരണാത്മജന്‍ നീ!


ആലോചനാത്മക ലോചനം

ആംഗലേയത്തിലെ We-യ്ക്കു നമ്മള്‍

ഞങ്ങളെന്നുംകൂടി അര്‍ഥമേകും

നമ്മളും ഞങ്ങളും തമ്മിലുള്ള

ഭേദമോ നമ്മള്‍ മറക്കുകില്ല!

നമ്മളെന്നാല്‍ മലയാളികള്‍! നാം

ഞങ്ങളെന്നില്ലില്ല, ചൊല്ലുകില്ല!!

നാമെന്നു ചൊല്ലവെ നമ്മിലുണ്ട്

നീയുമെന്നുള്ളൊരു ഭാവമോടെ

നാം സ്വയം പൂജിതരായിടുമ്പോള്‍

നിങ്ങളോ പുച്ഛച്ചിരി ചിരിപ്പൂ!

ബാബേലില്‍ ഗോപുരം തീര്‍ത്തതുക-

ണ്ടന്നു യഹോവ ശപിച്ചതോര്‍ത്തും

ഭാഷകളെല്ലാമപൂര്‍ണമാണെ-

ന്നുള്ളൊരു സത്യത്തിലൂളിയിട്ടും

മര്‍ത്യര്‍ മനുഷ്യരായ് മാറിടുമ്പോള്‍

നമ്മളോ ഞങ്ങളായ് മാറിനില്‌പ്പോര്‍!

എങ്കിലും ഞാനെന്നും ഞങ്ങളെന്നും

ചൊല്ലാതെ നാമെന്നു ചൊല്ലിടുന്നോര്‍!!

നാമപ്രിയന്‍ എന്നു ഞാന്‍ ചൊല്ലവെ,

നാമത്തില്‍ നീ പ്രിയംചേര്‍ത്തിടൊല്ലെ-

ന്നെന്നോടെന്നുള്ളില്‍ നീ മന്ത്രിക്കയാം!

നീയാരെന്നുള്ളൊരെന്‍ ചോദ്യത്തിന് 

ഞാന്‍തന്നെ നീയെന്നും നമ്മളൊന്നായ്

നിന്നിടില്‍ നമ്മളേയുള്ളൂ എന്നും

ആരോ മൊഴിഞ്ഞിടുന്നുള്ളില്‍ നമ്മള്‍-

ക്കുള്ളിലോ ഞങ്ങളും നീയുമില്ല!

ഞങ്ങളും നീയുമില്ലാത്ത ലോകം

നിങ്ങളില്‍ത്തന്നെ ഞാനുള്ള ലോകം

ഉള്ളിലാണാലോക,മാലോകമോ

ആലോകനാത്മക ലോചനമാം!


Saturday 18 June 2022

'ദര്‍ശനഗീതങ്ങൾ' - നിത്യചൈതന്യയതി എഴുതിയ അവതാരിക

1988-ല്‍ പ്രസിദ്ധീകരിച്ച 'ദര്‍ശനഗീതങ്ങൾ' 
എന്ന എന്റെ കവിതാസമാഹാരത്തിന് 
നിത്യചൈതന്യയതി എഴുതിയ അവതാരിക

എന്റെ പ്രിയ  സുഹൃത്ത് ജോസാന്റണി എഴുതിയ പത്തൊമ്പതു കവിതകളുടെ സമാഹാരമാണ് മുമ്പിലിരിക്കുന്നത്. ഇതു കുറച്ചു നാളായി ഞാന്‍ കാണുന്നു. ഇടയ്ക്കിടയ്ക്കു വായിക്കുന്നു.

എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളുണ്ട്. ഒന്ന് ഒരു നെബുല ചുറ്റിത്തിരിഞ്ഞു നക്ഷത്രക്കൂട്ടങ്ങളാകുവാന്‍ പോകുന്നതിന്റെ ചിത്രം. വേറെയൊന്ന് ഭൂമിയുടെ ഉദയം ചന്ദ്രനില്‍നിന്നടുത്തത്. ഈ രണ്ടു ചിത്രങ്ങളും ആദ്യം കണ്ടപ്പോള്‍ തോന്നിയ ആഹ്ലാദംതെന്നയാണ് ഇപ്പോഴും അവ കാണുമ്പോള്‍ തോന്നുന്നത്.

https://dhanyabhoomika.blogspot.com/2022/06/cosmic-eye-universe-size-comparison.html

അപാരം, അനന്തം എന്നെല്ലാം വിചാരിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ വരാറുണ്ട്. അവ രണ്ടും കൂടി ഒരു ദ്വിധ്രുവിയാക്കിക്കൊണ്ടു ചിത്രലേഖനം ചെയ്തിട്ടുള്ള ഒരു പുസ്തകം ഈയിടെ ഒരു രസികന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര് 'The Powers of Ten' എന്നാണ്. ആ ചിത്രങ്ങള്‍ കാണേണ്ടത് നടുവില്‍നിന്ന് പുസ്തകത്തിന്റെ അവസാനപേജിലേക്കും അതുപോലെ നടുവില്‍നിന്ന് ആദ്യ പേജിലേക്കും മറിച്ചുനോക്കി വേണം.

നടുവില്‍ കാണുന്ന ചിത്രം ഒരാള്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുന്നതായിട്ടാണ്. പിന്നീട് ആ ചിത്രത്തിന്റെ പത്തിലൊരു ഭാഗം - അയാളുടെ കൈപ്പത്തിയുടെ പുറം. പിന്നെ കൈപ്പത്തിയുടെ പുറംതോലുമാത്രം. പിന്നീട് ആ തോലിലെ ഒരു രോമകൂപം. അങ്ങനെ ആകെ ചിത്രം ചെറുതാക്കിക്കൊണ്ടുപോകുന്തോറും ചിത്രത്തിന്റെ അംശം വലുതായിക്കൊണ്ടിരിക്കുന്നു. അവസാനം അണുകേന്ദ്രങ്ങളുടെ ചിത്രം ഭാവനചെയ്തിരിക്കുന്നു.

നടുവില്‍നിന്ന് ആദ്യപേജുകളിലേക്കു താളുകള്‍ മറിക്കുമ്പോള്‍ കിടക്കുന്ന ആളിനെ അയാള്‍ കിടക്കുന്ന വിശാലമായ പച്ചപ്പുല്‍ത്തകിടിയോടൊപ്പം കാണാം.  പിന്നത്തെ ചിത്രത്തില്‍ ആ പുല്‍ത്തകിടിയുള്‍പ്പെടുന്ന നഗരത്തിന്റെ ചിത്രമാണ്. അടുത്ത ചിത്രത്തില്‍ വടക്കേ അമേരിക്ക മുഴുവനുമാണ്. അങ്ങനെ അതു വളര്‍ന്നുവളര്‍ന്ന് സൗരയൂഥവും കടന്ന് നമ്മുടെ ഗ്യാലക്‌സിയുടെയും അയല്‍ ഗ്യാലക്‌സിയുടെയുമൊക്കെ ചിത്രത്തിനുശേഷം നൂറുകോടി പ്രകാശവത്സരം വിസ്തൃതിവരു പൊതുവേ നിശ്ശൂന്യമെന്നു തോന്നാവുന്ന പ്രപഞ്ചചിത്രത്തോളമെത്തുന്നു.

സ്ഥൂലലോകത്തിന്റെ നൈരന്തര്യമുണ്ട്. സൂക്ഷ്മലോകത്തിന്റെ നൈരന്തര്യവുമുണ്ട്. ഇവ അന്യോന്യം വിഴുങ്ങിനില്ക്കുന്നവയാണ്. ഒരാള്‍ക്ക് ആത്മദര്‍ശനമുണ്ടായാല്‍ പേരിന്റെയും പ്രതിഭയുടെയും ഇടയിലായി അറിവു ചുരത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന വിഷയം ഏകവും അനേകവുമായിരിക്കുന്നു. അതുപോലെ ജോസാന്റണിയുടെ കവിതയിലും അണുവും അഖണ്ഡവും കലര്‍ന്നുനില്ക്കുന്നു.

ജോസാന്റണിയുടെ ആത്മദര്‍ശനം എന്ന കവിത ദാര്‍ശനികമാണ്. എന്നാല്‍, metaphysical poetry  എന്നോ didactic poetry എന്നോ അതിനെ വിളിക്കേണ്ടിവരികയില്ല.

ഒരു തത്ത്വചിന്തയെ കവിതയില്‍ ആവിഷ്‌കരിക്കുകയല്ല ജോസാന്റണി ചെയ്യുന്നത്. അതുപോലെതന്നെ ബോധപൂര്‍വം നടത്തപ്പെടുന്ന ഒരു ഉദ്‌ബോധനപ്രക്രിയയും അതിലില്ല. അനുവാചകന്‍ ഉദ്‌ബോധിതനാകുന്നില്ലേ എന്നു ചോദിച്ചാല്‍ അത് ആനുഷംഗികമായി വരുതാണ് എന്നു പറയണം. അന്വീക്ഷികത (metaphysics) ഈ കവിതയിലില്ലേ എന്നു ചോദിച്ചാല്‍ സത്യദര്‍ശനമുണ്ടാകുന്നിടത്തെല്ലാം അന്വീക്ഷികത സ്വാഭാവികമായി വരുന്നു എന്നു പറയണം. അണുവിനെയും ബ്രഹ്മാണ്ഡത്തെയും അന്യോന്യം തളച്ചിടുന്ന ഒരു ദര്‍ശനത്തി ല്‍ കാര്യങ്ങളനവധിയുണ്ടെങ്കിലും അതിന്റെ ആത്മാവായിരിക്കുവാന്‍ യോഗ്യത കവിതയ്ക്കുമാത്രമുള്ളതാണ്. എത്രയായിരം ശാസ്ത്രഗ്രന്ഥങ്ങളെഴുതിയാലും പറയുവാനാകാത്തത് കവിതയില്‍ നാലു വരികൊണ്ടു സാധിക്കും. ഒരു കവിയുടെ ദര്‍ശനം ആയിരമായിരം അനുവാചകമനസ്സില്‍ പിന്നീട് അന്തര്‍ദര്‍ശനങ്ങളായി വിരിയും. അതുകൊണ്ട് ഇക്കവിതയെ വിലയിരുത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

അടുത്ത കവിത 'മാതൃദര്‍ശന'മാണ്. ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്.

എന്നാല്‍ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊര്‍ജം പകര്‍ന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാ ന്‍ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു. അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവന്‍ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാല്‍, വ്യവഹാരബുദ്ധിമാത്രമുള്ളവന്‍ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളില്‍ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് ഈ കവിതയുടെ നിശ്വാസമായിരിക്കുന്നത്.

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയില്‍ ആര്‍ത്തുവിളിക്കുന്ന ശബ്ദവും ഞാന്‍ ഈ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നീ നാലു സ്‌റ്റേറ്റുക ള്‍ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകള്‍) എന്നു വിളിച്ചുപോരുന്നു. ഈ നാലു സ്‌റ്റേറ്റുകളിലെയും ഗവര്‍ണര്‍മാരുടെ പൂര്‍ണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യന്‍സിന്റെ 'ൂമി വലിയ വ്യവസായ ഉടമകള്‍ കയ്യേറി അവിടെനിന്ന് അണുവായുധങ്ങള്‍ക്കും ആണവനിലയങ്ങള്‍ക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതില്‍നിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലര്‍ന്ന ജലം, ദൂഷിതമായിത്തീര്‍ന്ന ആഹാരം ഇവകൊണ്ട് ഇപ്പോള്‍ നൂറുകണക്കിനു സാധുക്കള്‍ കാന്‍സര്‍രോഗം വന്ന് കടുത്ത വേദനയനു'വിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീര്‍ന്ന ആദിവാസികള്‍മാത്രമല്ല, മറ്റു മനുഷ്യസ്‌നേഹികളും ഈ 'മാതൃദര്‍ശന'ത്തില്‍ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തര്‍ദേശീയ അവാര്‍ഡുകിട്ടി. എന്നാല്‍ ഖനനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ മരിച്ചുകൊണ്ടുമിരിക്കുന്നു. ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്‌ട്രേലിയായില്‍ അബോറിജിനികള്‍ക്കും ഇന്ത്യയില്‍ ആദിവാസികള്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലര്‍ത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂര്‍വമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. ''അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയില്‍ക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്. ഇക്കവിത. ആശ്വസിക്കപ്പെടാനാവാത്ത ഈ ലോകത്തിന്റെ വിതുമ്പല്‍ അതിലുണ്ട്.

ലോകോത്തരന്മാരായ രണ്ടു സാഹിത്യകാരന്മാര്‍ ഒരു സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഒരാള്‍ രവീന്ദ്രനാഥടാഗോര്‍. വേറൊരാള്‍  സെന്റ്‌ ആന്റണി എക്‌സ്‌ക്യൂപെറി- The Little Prince എന്ന പ്രശസ്തമായ കൃതി എഴുതിയ ആള്‍. ഇവര്‍ രണ്ടുപേരുടെയും അഭിപ്രായത്തില്‍ എല്ലാ മനുഷ്യരിലും നിത്യശൈശവത്തിലിരിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ജോസാന്റണിയുടെ ശൈശവദര്‍ശനം എന്ന കവിതയില്‍ ഈ സാര്‍വത്രിക ശിശുവിനെ പല ഇടങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ കാണാം. മേരി ലൂയി ഫാണ്‍ഫ്രാ ന്‍സ് എഴുതിയ Puer Aeternus എന്ന ശിശുദൈവം ലോകമനസ്സിലിരിക്കുന്ന ഒരു മിത്താണ്. ആ മിത്തുതന്നെയാണ് രണ്ടു പാമ്പുകളുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചിരിക്കുന്ന ഹെര്‍ക്കുലീസിന്റെയും പൂതനയുടെ പാലിനോടൊപ്പം ജീവനുംകൂടി ഊറ്റിക്കുടിക്കുന്ന ഉണ്ണിക്കൃഷ്ണന്റെയും പേരാലിലയില്‍ കാല്‍വിരലുണ്ട് നിത്യതയുടെ പ്രതീകമായി കിടക്കുന്ന നാരായണന്റെയും ഒട്ടേറെ ബാലലീലകള്‍ കാണിക്കുന്ന ഗോപാലകൃഷ്ണന്റെയും കാര്‍ത്തികനക്ഷത്രങ്ങളില്‍നിന്നു മുലയുണ്ണുന്ന അറുമുഖന്റെയും ലിറ്റില്‍ റൈഡിങ്ഹുഡ്ഡിന്റെയും അംഗുഷ്ഠമാത്രനായിരിക്കുന്ന ടോംതംബിന്റെയും കിഴക്കുനിന്നു വന്ന വിശുദ്ധന്മാരുടെ വന്ദനം സ്വീകരിക്കുന്ന ഉണ്ണിയേശുവിന്റെയും പരാമര്‍ശങ്ങളിലുള്ളത്. മിത്തിലിരിക്കുന്ന ശിശുവിനെ ദൈനംദിനജീവിതത്തിന്റെ പലഭാവങ്ങളില്‍ കവി ഇവിടെ ദര്‍ശിക്കുന്നു. അബോധത്തിന്റെയും ബോധതലത്തിന്റെയും ഇടയില്‍ ഒരന്തരാളമുണ്ട്. അതിന്റെ മുമ്പില്‍ കവികളും ശാസ്ത്രജ്ഞരും പലപ്പോഴും അന്തംവിട്ട് നിന്നുപോകാറുണ്ട്. അസ്പഷ്ടതയുടെ മൂടല്‍മഞ്ഞു മാറ്റി കാരമമാത്രമായിരിക്കുന്ന ആദിരൂപത്തെ കാണിക്കുന്ന സര്‍വേശ്വരനും സര്‍വതോമുഖനുമായ പ്രാജ്ഞന്‍ അവ്യാകൃതമായ ബോധത്തെ വ്യാകൃതമാക്കി സ്വപ്നത്തെ ഉണര്‍ത്തുകയോ ജാഗ്രത്തിലേക്കുവന്ന് വ്യവഹരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നു. അതില്‍ ചിലപ്പോള്‍ പരമാര്‍ഥദര്‍ശനമുണ്ടായെന്നുവരും. അതുകൊണ്ടാണ് ഭാരതീയ കാവ്യനിരൂപണപടുക്കള്‍ കവിതയുടെ ഗുണദോഷവിചിന്തനം ചെയ്യുമ്പോള്‍ കവിതയില്‍വരുന്ന അര്‍ഥാലങ്കാരം ഔചിത്യദീക്ഷയുള്ളതോ അര്‍ഥാന്തരം, അപാര്‍ഥകം, അവിജ്ഞാതം മുതലായ ദോഷമുള്ളതോ എന്നെല്ലാം ചുഴിഞ്ഞു പരിശോധിക്കുന്നത്. അവിജ്ഞാതത്തിന് ഒരുദാഹരണമാണ് ഇളയവരറിഞ്ഞുണര്‍ന്നീടാതിരിക്കുവാന്‍ അവളകലെ മാറിക്കിടക്കുന്നു, കരയുന്നു എന്നു കവി എഴുതിയിരിക്കുന്നത്. കവി കാണുന്നതെന്തെന്നു കാണുവാന്‍ അനുവാചകനു പ്രയാസം.

അടുത്ത കവിത യാഥാര്‍ഥ്യദര്‍ശനമാണ്. ജ്ഞാനത്തെ യഥാര്‍ഥജ്ഞാനം, അയഥാര്‍ഥജ്ഞാനം എന്നു രണ്ടായി പിരിച്ചുവച്ചാണ് സാധാരണ നാം വ്യവഹരിക്കുന്നത്. എന്നാല്‍ ദാര്‍ശനികന്റെ പരമമായ വീക്ഷണത്തില്‍ യഥാര്‍ഥജ്ഞാനത്തിന്റെ ഹൃദയസ്ഥാനത്തു മറഞ്ഞിരിക്കുന്നത് പരമാര്‍ഥജ്ഞാനമാണ്. അയഥാര്‍ഥജ്ഞാനത്തിന്റെ ഉറവിടം പ്രാതിഭാസികതയാണ്. പ്രാതിഭാസികതയിലെ പ്രാതിയായി വരുന്ന പ്രതി ശബ്ദം ശ്രദ്ധ അര്‍ഹിക്കുന്നു. പ്രതിരൂപം, പ്രതിച്ഛായ, പ്രതിധ്വനി ഇതിലെല്ലാം വരുന്ന സമാനതയാണ് സൂചിപ്പിക്കപ്പൈടുന്നത്. ഒരര്‍ഥത്തില്‍ നമ്മുടെ പ്രപഞ്ചദര്‍ശനം മുഴുവനുംകൂടി ഒരിക്കലും അറിയപ്പെടാന്‍കഴിയാത്ത ഒന്നിന്റെ പ്രതിരൂപമാണെന്ന് ഒരുവശത്ത് ശങ്കരന്‍ തുടങ്ങി. ആത്മദ്രഷ്ടാക്കളും മറുവശത്ത് ഐന്‍സ്റ്റീന്‍ തുടങ്ങിയ ശാസ്ത്രനിരൂപകരും പറയുന്നു. ആ പ്രതിശബ്ദത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് പാശ്ചാത്യദാര്‍ശനികര്‍ ഈ ലോകത്തെ Phenomena എന്നു വിളിക്കുന്നത്. Phenomena പ്രതിഭാസമാണെങ്കില്‍ അതിന്റെ മൂലസ്രോതസ്സായി പ്രകാശിക്കുന്നത് numenon ആണ്. അതുതന്നെയാണ് വേദാന്തി പറയുന്ന പരമാര്‍ഥം. പിന്നെ പ്രതിഭാസത്തെ എന്തുകൊണ്ടു സ്വീകരിക്കുന്നു എന്നു ചോദിച്ചാല്‍ അത് പ്രതിച്ഛായയാണ്. ആ പ്രതിച്ഛായയില്‍ വ്യക്തിമനസ്സാകുന്ന ദര്‍പ്പണത്തിന്റെ കാലുഷ്യം അധികം കലര്‍ന്നിരിക്കുമ്പോള്‍ അതിനെ വെറും ഭ്രാന്ത് എന്നു വിളിക്കുന്നു. എന്നാല്‍ സമൂഹമായി ഇണങ്ങി നില്ക്കുന്ന സമഷ്ടിമനസ്സില്‍ വ്യഷ്ടിഗതമായ കല്പനകള്‍ക്ക് സമാനമായ വൈകാരികതഉണ്ടായിരിക്കുമ്പോള്‍ കാവ്യകല്പന ഔദാര്യത്തോടെ പങ്കിടുവാന്‍ കവിക്കും അനുവാചകനും കഴിയുന്നു. അങ്ങനെ ജോസാന്റണി സഹൃദയന്റെ ഔദാര്യത്തില്‍ വിസ്വസിച്ചുകൊണ്ട് ഇതില്‍ കലര്‍ത്തിയിട്ടുള്ള രൂപകാലങ്കാരങ്ങള്‍ വായനക്കാരന്‍ നിഷേധിക്കുകയില്ലെങ്കില്‍ ഇതിനെ യാഥാര്‍ഥ്യദര്‍ശനം എന്നു വിളിക്കാം. അല്ലെങ്കില്‍ ഇത് അയഥാര്‍ഥദര്‍ശനംതന്നെ. മറ്റു കവിതകളില്‍നിന്നു വ്യത്യസ്തമായി കവി സ്വനഭൂമികയില്‍നിന്നു മാറിനിന്ന് സ്ഥൂലജാഗ്രത്തിനിണങ്ങുന്ന ശൈലിയില്‍ത്തന്നെ ഇടയ്ക്കടയ്ക്കു സംസാരിക്കുന്നത് ഈ കവിതയുടെ രീതിവിധാനത്തെ ആകര്‍ഷകമാക്കിയിട്ടുണ്ട്.

കാന്തിയും ഊര്‍ജസ്വിയും ഭോജന് ഏറ്റവും പ്രിയങ്ങളായിട്ടുള്ള കവിതാഗുണങ്ങളാണ്. ഊര്‍ജസ്വി മറ്റു നിരൂപകര്‍ കാര്യമായെടുത്തിട്ടില്ലെങ്കിലും ഭോജന്‍ അതിനെ അദ്ദേഹത്തിന്റെ ശൃംഗാര അഹങ്കാരാഭിമാന സിദ്ധാന്തത്തോടു സംബന്ധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഊര്‍ജസ്വിയുടെ പ്രണേതാവ് ദണ്ഡിയാണ് അദ്ദേഹം അതിനെ രൂഢാഹങ്കാരം എന്നു വിളിക്കുന്നുണ്ട്. ഞാന്‍ അതിനെ മനസ്സിലാക്കുന്നത് കവിതയെഴുതുന്ന സമയത്ത് കവിയുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന രസം പ്രസന്നതനിറഞ്ഞതും ഗതീയതയുള്ളതുമാണെങ്കില്‍ കവിക്കുതന്നെ ഒരുതരം ഉദ്ധതയുള്ള മനോഭാവമുണ്ടായിരിക്കുമെന്നാണ്. അതിനെ ഔദ്ധത്യം എന്നുവിളിച്ച് ആക്ഷേപിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ പ്രസന്നമായിരിക്കുന്ന മനസ്സില്‍ വാക്കുകള്‍ ശക്തമായി ഉത്സര്‍ഗംചെയ്ത് തടയാനാവാത്തമാതിരി തള്ളിവരുന്ന കാവ്യകല്പനയെ പ്രകാശിപ്പിക്കുന്ന ഒരവസരമാണത്. അതില്‍ നമുക്ക് കവിയുടെ ആത്മാവിനെത്തന്നെ കാണാമെന്നു പറയാം. അതുകൊണ്ടുമാത്രമാണ് ഭോജന്‍ അതിനെ ഉദ്ധതരസമെന്നു വിളിച്ചത്. ദണ്ഡി അതിനെ രൂഢാലങ്കാരം എന്നു വിളിക്കുമ്പോള്‍ ആ അഹങ്കാരം അപലപനീയമല്ല. മറിച്ച് അത് ഉദാത്തമാണ്. ഉദ്ധതരസത്തിലും രൂഢാഹങ്കാരത്തിലും വരുന്ന അപശബ്ദങ്ങളെ (അഹങ്കാരം, ഔദ്ധത്യം എന്നിവയെ) ഒഴിവാക്കി ഭോജന്‍ അവയെ ഊര്‍ജസ്വി എന്നു മാത്രമാക്കി. ഈ അലങ്കാരത്തില്‍ ഗര്‍വമില്ല എന്ന് ഭോജന്‍തന്നെ പറയുന്നു. ജോസാന്റണിയുടെ സൂനദര്‍ശനം എന്ന കവിതയില്‍ എന്നെ ആകര്‍ഷിക്കുന്നത് അതില്‍ ആദ്യന്തം തെളിഞ്ഞുകാണുന്ന ഊര്‍ജസ്വീരസമാണ്.

ഷാന്‍പോള്‍ സാര്‍ത്രിന്റെ വാക്കുകള്‍ (Words) എന്ന ആത്മകഥയില്‍ഊര്‍ജസ്വിയെപ്പറ്റി വേറൊരുതരത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വലിയ പാമ്പ് അതിവേഗത്തില്‍ നമ്മുടെ നേര്‍ക്ക് കുതിച്ചുവരികയാണെങ്കില്‍ അതിനെ നേരിടാനാവാതെ ഒഴിഞ്ഞുമാറി നില്‌ക്കേണ്ടിവരും. പാമ്പിന്റെ വാലറ്റത്തുവരുമ്പോള്‍ നമുക്ക് ധൈര്യമായി വാലില്‍ പിടിച്ചിട്ട് അതിന്റെ തലവരെ പോയി പരിശോധിച്ചു നോക്കാം. അതുപോലെയാണ് സൂനദര്‍ശനത്തിലെ വരികള്‍. വളരെ ഊര്‍ജസ്വിയായിട്ടാണവ വരുന്നത്. അതിനിടയ്ക്കു പദം പിരിച്ചുനോക്കാനൊന്നും സമയമില്ല. ഊര്‍ജസ്വി എന്നതുപോലെതന്നെ ഇതില്‍ കാന്തിയും ഒരു മുഖ്യഗുണമായി നില്ക്കുന്നു. കാന്തിയുടെ സവിശേഷതയാല്‍ ശബ്ദഭംഗി വളരെ ആകര്‍ഷകമായി കാണുുന്നുണ്ട്. ഒരു ചെറിയ തോതിലുള്ള മോഹനിദ്രതന്നെ ഈ കിത നമ്മില്‍ ജനിപ്പിക്കുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ഭാമഹന്റെ അഭിപ്രായം മാധുര്യത്തെ മാനിക്കുന്നവര്‍ ശബ്ദസമാസം ആവുന്നത്ര ഒഴിവാക്കും എന്നാണ്. അല്ലായിരുന്നെങ്കില്‍ ഈ കൃതിയില്‍ ീ കൃതിയില്‍ കാന്തിയോടൊപ്പം മാധുര്യവും ഉണ്ട് എന്നു പറയുമായിരുന്നു.എന്നാല്‍, ഒട്ടും പാരുഷ്യമുള്ള ശബ്ദമില്ലാത്ത ഈ കവിതയെ സൗകുമാര്യമുള്ളതായിത്തന്നെ എണ്ണണം. അര്‍ഥവ്യക്തി എന്ന ശബ്ദഗുണം ഇതിലിരിക്കുന്നതുകൊണ്ട് സുകുമാരശബ്ദങ്ങള്‍ ഒന്നിനെത്തുടര്‍ന്ന് ഒന്നായി വരുന്നെങ്കിലും അര്‍ഥശൈഥില്യം ഉണ്ടാകുന്നില്ല. സുന്ദരമായ ഒരു ചിത്രംപോലെ കവി വരച്ചുകാട്ടുന്നത് സഹൃദയനു തന്റെ മനോദര്‍പ്പണത്തില്‍ ഏറ്റുവാങ്ങുവാന്‍ കഴിയുന്നതുകൊണ്ട് ഇതിന് നിശ്ചയമായും കാന്തിയുണ്ടെന്നു പറയാം. കാന്തിയെ ചായത്തില്‍ എഴുതിയിട്ടുള്ള ചിത്രങ്ങളുടെ പ്രകാശത്തോടാണ്, വാമനന്‍ സാദൃശ്യപ്പെടുത്തുന്നത്.

ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ മുഖ്യപാത്രം ഡാന്റെതന്നെയാണ്. രാമായണത്തില്‍ ആദ്യന്തം വാല്മീകി നിറഞ്ഞുനില്പുണ്ടെങ്കിലും തന്റെ മുഖരൂപം കഴിയുന്നതും ഒളിച്ചുവച്ചിരിക്കുടി, ലക്ഷ്മണനില്‍ക്കൂടി, ഗുഹനില്‍ക്കൂടി, ഹനുമാനില്‍ക്കൂടി, ഹനുമാനില്‍ക്കൂടി, താരയില്‍ക്കൂടി, മണ്ഡോദരിയില്‍ക്കൂടി, സീതയില്‍ക്കൂടി എല്ലാം വാല്മീകി മുഖം മറച്ച് നമ്മുടെ മുന്നില്‍വന്ന് നില്ക്കുന്നുണ്ട്. അപ്പോള്‍ ശബ്ദംകൊണ്ട് നാം പെട്ടെന്നു തിരിച്ചറിയുന്നില്ലെങ്കിലും ആശയംകൊണ്ട് വാല്മീകിയുടെ ആത്മഗതമാണ് ഇവരില്‍ക്കൂടിയെല്ലാം വരുന്നതെന്നു നാം തിരിച്ചറിയുന്നു. അതുപോലെ ജോസാന്റണിയുടെ സാഗരസംഗരത്തില്‍ കവിയുടെ ആത്മാവ് കൈയൊപ്പുവച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ എന്റെ മനസ്സ് അറിയാതെ വേറെ രണ്ടു കവിതകളിലേക്കു പോയി. അതിലൊന്ന് എന്നെ ഏറ്റവും സ്‌നേഹി്കവെതന്നെ ഞാന്‍ തനിക്കൊരു മാതൃകയല്ല എന്നു തീരുമാനിച്ച സത്‌നാംസിങ് ഉറുദുഭാഷയിലെഴുതിയ ഒരു ഗസലാണ്. സാഗരമധ്യത്തില്‍നിന്ന് ആവേശത്തോടുകൂടി കടലോരത്തുള്ള ഒരു മലയുടെ ചുവട്ടിലേക്ക് ഓടിവന്ന തരംഗം വെയിലിലും കാറ്റിലും മഴയിലും നിശ്ചലനായിനില്ക്കുന്ന മഹാപര്‍വതത്തെ അത്ഭുതാദരങ്ങളോടുകൂടി നോക്കിനിന്നിട്ട് മലയുടെ നിശ്ചേഷ്ടത തനിക്കു തചേരുകയില്ലെന്നു കരുതി സമുദ്രത്തിന്റെ വിരിമാറിലേക്കുതന്നെ തിരികെ ഓടിമറയുന്ന ഒരു വര്‍ണന ഉള്‍ക്കൊള്ളുന്നതായിരുന്നു ഗസല്‍. എന്നാല്‍ ആ ഓട്ടത്തില്‍ തിരമാലയുടെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്നത് മലയുടെ അചഞ്ചലതയോടുള്ള ആദരവാണ്. ഒരാള്‍ക്കും സ്വഭാവത്തെ വെടിയാനനാവുകയില്ല. ന്നൊലും പലപ്പോഴും മനസ്സിനെ പരിപൂരണം ചെയ്യുന്നത് തന്നില്‍നിന്ന് തികച്ചും അന്യമായിട്ടുള്ള വേറൊരാളിന്റെ സ്വരൂപത്തോടുള്ള ആഭിമുഖ്യമാണുതാനും. അന്യന്റെ ഇടത്തില്‍ ഒതുങ്ങിക്കൂടാനിഷ്ടമില്ലാത്ത ജോസാന്റണി തന്റെ ഇടം തേടിപ്പോകുന്നതില്‍ നൊമ്പരമുണ്ടാക്കുന്ന ഒരു പ്രഹേളികയുണ്ട്. അത് ഇക്കവിതയില്‍ കാണാം.

അവതാരികയെഴുതാന്‍വേണ്ടിയല്ലല്ലോ, കവിതയെഴുതുന്നത്. ഇതിലെ എല്ലാ കവിതകളെയും എനിക്ക് ഇങ്ങനെയൊന്നു വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. എങ്കിലും കവിതാരസം കൊതിച്ച് പുസ്തകമെടുത്ത വായനക്കാരനോട് അന്യായം കാണിക്കരുതല്ലൊ. അതിനാല്‍ ഞാ ന്‍ ഇത് ഇവിടെ നിറുത്തുന്നു.

ഇത് ജോസാന്റണിയുടെ ആദ്യത്തെ കവിതാസമാഹാരമായതുകൊണ്ട് അവസരം പാര്‍ത്ത് ഞാന്‍  ഇവിടൊക്കെത്തന്നെ ഉണ്ടാവും. കവിക്കും കവിതയ്ക്കും എന്റെ ഹൃദയംഗമമായ ഭാവുകങ്ങള്‍!

Friday 10 June 2022

രശ്മികണികാലയം!

ഇനിയല്പമൊന്നു നീ വിശ്രമിക്കൂ!

വിശ്രമമവിശ്രമശ്രമശമം!! നീ

ശമദമാദികള്‍കൊണ്ടുനേടേണ്ടവ

ശ്രമമൊന്നുകൊണ്ടുമാവില്ല നേടാന്‍!!!

അറിയണം ശ്രമമല്ല ചതുരാശ്രമങ്ങളില്‍

വിജയം ജയത്തിന്റെ വിപരീതമെന്നറി-

ഞ്ഞജയനാകാനുള്ള തന്ത്രമന്ത്രാക്ഷരം!

ക്ഷരമൊക്കെ വെടിയേണ്ട വഴിയായ പുഴയതില്‍

ഒഴുകുവാനാണല്ലൊ ജന്മജന്മാന്തര-

സ്മൃതികളെയൊഴുക്കേണ്ടൊരീ ജീവിതപ്പുഴ!

വിജയിച്ചിടാനൊഴുക്കാമകര്‍മാശ്രമം!!

ഒഴുകുക,യൊഴുക്കേതുമഴലൊഴുക്കാ,നിനി

അഴകേഴുവര്‍ണങ്ങളായ് വിടര്‍ത്തുന്നതാം

മഴവില്ലിനര്‍ഥമാം രശ്മികണികാലയം!



Friday 27 May 2022

ഒഴുക്കിനൊടുവില്‍!

പുഴയൊഴുകുന്നതുപോലെയിങ്ങു നാമും

ഒഴുകണ,മോര്‍ക്കുക ജീവിതത്തിനര്‍ഥം

നിഴലുമൊഴുക്കുമൊഴിഞ്ഞൊരാഴി! ലക്ഷ്യം

അഴകെഴുമാഴിയിലാഴ്ന്നലിഞ്ഞു നേടാം!! 


അഴലഴകിന്‍നിഴലെന്നറിഞ്ഞിടുമ്പോള്‍ 

അഴലെഴുമാഴിയുമാഴമുള്ളതെന്നോര്‍-

ത്തൊഴുകിടുവോര്‍ക്കതുമിങ്ങു ലക്ഷ്യമായ്ക്ക-

ണ്ടൊഴുകിടുകില്‍ ശമശാന്തിയില്‍ ലയിക്കാം!


നിഴലി,തസത്യ, മഴല്‍, നമുക്കി-

ങ്ങഴകിലെസത്യമതായലിഞ്ഞിടാനായ്

ഒഴുകണ,മൊക്കെ മറക്കണം, ഒഴുക്കില്‍

വഴിതെളിയുന്നതു കണ്ടറിഞ്ഞു നാമായ്

ഒഴുകുകയാണിവിടിങ്ങു ധര്‍മ!മെന്നും

പുഴയിതിനാഴിയില്‍ മാത്രമാണു മുക്തി!!


Tuesday 26 April 2022

നിന്നിലെങ്ങനെയന്യരുണ്ടാവും?

 എന്നിലൂറും വിചാരങ്ങളെല്ലാ-

മെന്നുമേവർക്കുമായ് പങ്കുവയ്ക്കാൻ

ഇന്നെനിക്കുണ്ടൊരാഗ്രഹം പക്ഷേ, 

എന്നുമെന്നിൽ ഭയം തുളുമ്പുന്നു

എൻ ഭയം മാറ്റിടാനെന്തു മാർഗം?

എങ്ങു തേടണം നിർഭയത്വം ഞാൻ?


''നിന്നിലെ നിന്നെ നീ തേടിയാട്ടെ

നിന്റെയുള്ളവന്നായ് തുറന്നാട്ടെ

നിന്നിലുള്ളോരവൻതന്നയാണി-

ങ്ങന്യമായി നീ കാണുന്നതെല്ലാം

എന്നറിഞ്ഞു പകർത്തുക സർവം

എന്നു മേവർക്കുമായ് പങ്കുവയ്ക്കാൻ  

പിന്നെയായിടും; നിൻ ഭയം സർവം 

അന്യമെന്നുള്ള തോന്നലാലാവാം!

ഇന്നു നീയറിഞ്ഞീടേണ്ടതൊന്നേ-

യൊന്നുമാത്രം: എനിക്കുള്ളിലാം നീ

എന്നിലല്ലാതെയില്ലയിങ്ങൊന്നും!

എന്നിലുള്ളതെല്ലാം നിന്റെ സ്വന്തം!

നിന്നെയന്യനായ്ക്കാണുവോർപോലും 

എന്നിൽനിന്നാണു നിന്നിലെത്തുന്നു

നിന്നിലെങ്ങനെയന്യരുണ്ടാവും?!''