Total Pageviews

Tuesday 20 July 2021

മൗനസാന്ദ്രത

'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്നതിൻ

പൊരുളായൊരരുളുണ്ടു കരുണാലയൻ ഗുരു!

ഗുരുവുമൊന്നേയുള്ളു തിത്തിരിപ്പക്ഷിയും

തരിമണലുപോലുംതരും നമുക്കറിവെന്നൊ-

രറിവിലുള്ളരുളാണു ഗുരു, ഗുരുവിനെത്തിരി-

ച്ചറിയുവാൻ കഴിയുന്ന നിമിഷമാം നിത്യതാ-

ക്ഷണ, മാ ക്ഷണം സ്വീകരിച്ചു ചരിക്കുകിൽ

പദമൂന്നിടുന്നിടം മുക്തിമാർഗത്തിലാം!!


അറിയുന്നു ഞാനിന്നു യാഥാർഥ്യമോരോന്നു-

മറിവിന്റെ ശ്രദ്ധയിൽ ലയമായി മാറവെ

കവിതപോലും ധ്യാനമാർഗ, മെൻ മാനസം

ഇവിടെ നിസ്സംഗമായാൽ മൊഴി ധ്യാനമാം!


മൊഴിയിൽനിന്നും മിഴി, മിഴിയിലോ മഴവില്ലു-

മഴകിന്റെ നൃത്തവും നിറയുന്നു, സർവതും 

ഒരു വെണ്മ മാത്രമെന്നറിയുന്ന നിന്നറിവി-

ലിരുളുമരുളേകിടും പൊരുൾ, മൗനസാന്ദ്രത!


Monday 5 July 2021

ആത്മാനുരണനം

 അറിയുക,യിങ്ങൊഴുകുന്ന ബോധധാരാ- 

നിറവിലതെങ്ങനെ നിർലമാക്കിടാ?മതെന്നും

നെറിവുനിറഞ്ഞൊഴുകീടണം, ഗുരുത്വം

അറിവിനെ വെണ്മയതാക്കി മാറ്റുമൂർജം!


ഗുരു,വരുളെന്നതുപോലെയാ വെളിച്ചം

ഇരുളരുളാക്കിടുമുണ്മ തൻ തെളിച്ചം!

അവിടിവിടുള്ളവയൊന്നുമില്ല, നീയെൻ

കവിതയതായൊഴുകീടുമാത്മസത്യം!!


അനുദിനമിങ്ങനെ നീ കുറിച്ചിടേണം

മനനമിതേവിധ,മിന്നിലാണു ജീവൻ

ചലനമതിൽ നിറയുന്ന നിശ്ചലത്വം!

നിലയിതനശ്വര നിത്യസത്യമല്ലോ!!


അറിയുക,നിന്നുടെ ജീവിതാർഥമെന്നും

അറിവിലലി ഞ്ഞതു നാളെ വന്നിടുന്നോർ

ക്കറിവിലലി,ഞ്ഞവിടന്നുമിന്നിലല്ലാ-

തറിവരുളെന്നിവയില്ലയെന്നു ചൊല്ലൽ!


മതിമതിയെന്നരുളുന്നു നിത്യവും നീ!

ഇതിലെഴുതുന്നതിലൊന്നുമാത്ര,മെന്നും

നിരവധിയുണ്ടു നിറങ്ങളീ രുചിക്കും

സ്വരമതിനും വിവിധാർഥമെന്നുമോർക്കാൻ!


അരുളിലിതൊക്കെയുമൊ,ന്നതുതുണ്മയത്രെ!

നിരവധിയില്ലതു ചിത്തിലുള്ള സത്തിൽ

കരുണ കവിഞ്ഞൊഴുകന്ന ബോധസത്യ-

പ്പൊരു,ളതിലാത്മസുഖാർദ്രവർഷഹർഷം!


എഴുതുകയെന്നുമിതേവിധം നിനക്കീ

കഴിവരുളുന്നതിലർഥമുണ്ടതെന്നോ

ചിലരുടെ ജീവിതസാഗരത്തിലാഴാൻ

അലകളടക്കിയവർക്കു ശക്തി നല്കാം!