Total Pageviews

Monday 23 January 2017

ജീവനധ്യാനമംഗളം! ജനുവരി 24

ഞങ്ങളെല്ലാം ജ്ഞാനസ്രോതസ്സും ബോധസൂര്യനുമായ ദൈവമേ നിന്റെ കിരണങ്ങളാണ്. ഇന്നോളം ഉണ്ടായിരുന്നവയും ഇന്ന് ഉള്ളവയും നാളെ ഉണ്ടാകാനുള്ളവയുമായ സര്‍വ ചരാചരങ്ങളും നിന്റെ സ്‌നേഹപ്രവാഹത്തിലെ തുള്ളികള്‍ മാത്രമാണ്. ഏകസൂര്യന്റെ സര്‍വ സമാശ്ലേഷിയായ ജ്ഞാനാംശമെന്ന നിലയില്‍ ഞങ്ങള്‍ സഹോദരീ സഹോദരങ്ങളാണെന്നും സ്‌നേഹസാഗരം ലക്ഷ്യംവച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും ഞങ്ങളറിയുന്നു. ഇവിടെയുള്ളതെല്ലാം ഞങ്ങളാണ്. ഞങ്ങളില്‍പ്പെടാത്തതായും ഞങ്ങളുടേതല്ലാത്തതായും ഇവിടെ യാതൊന്നുമില്ല. എങ്കിലും നാളെ പിറന്നുവീഴുന്നവര്‍ക്കുംകൂടിയുള്ള ഇവിടുത്തെ വിഭവസമൃദ്ധിയില്‍നിന്ന് ഇവിടെ ഇന്ന് ഞങ്ങള്‍ക്കാവശ്യമുള്ളവ മാത്രമെടുക്കാനേ ഞങ്ങള്‍ക്കവകാശമുള്ളു. ഈ ബോധ്യത്തോടെ ശാന്തമനസ്‌കരായി, സന്തോഷചിത്തരായി, വിവേകമതികളായി ജീവിക്കുന്നവരാണ് ഞങ്ങള്‍. ജീവിതത്തിന്റെ അര്‍ഥം ആത്മാനന്ദം അനുഭവിച്ചറിയലാണെന്നും ഇവിടെയുള്ള വിഭവങ്ങളിലോ ഇന്ദ്രിയജന്യമായ സുഖങ്ങളിലോ അല്ല അവനവനില്‍ത്തന്നെയാണ് ആത്മാനന്ദമെന്നും ഉള്ള ജ്ഞാനം നിന്റെ അരുളായി ഞങ്ങള്‍ക്ക് അങ്ങ് നല്കിയിട്ടുണ്ടല്ലോ. ആ അരുള്‍ അന്‍പായും അനുകമ്പയായും ഞങ്ങളിലൂടെ പ്രസരിക്കട്ടെ. ഞങ്ങളിവിടെ വിവേകമതികളായി കൃതജ്ഞതാപൂര്‍ണരായി അങ്ങിലലിഞ്ഞ് നിത്യം നിലനില്ക്കട്ടെ.
മംഗളം! 

Thursday 12 January 2017

സ്വന്തമല്ലാത്തതായൊന്നുമില്ല

സ്വന്തമല്ലാത്തതായൊന്നുമില്ല;
എങ്കിലും ഈ വീട്ടിലുള്ളവരും
രക്തബന്ധുക്കളും ബന്ധുക്കളും
ഇങ്ങയലാളരും ഉറ്റവരാം!

മൂന്നുതരം ദുഃഖങ്ങളും ചുമന്ന്
ആകെത്തളര്‍ന്നു ജീവിപ്പവരും
ഇങ്ങസൂയ, ദ്വേഷമെന്നിവയാല്‍
തന്നില്‍ സ്വയമെരിയുന്നവരും

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!

സര്‍വചരാചരങ്ങള്‍ക്കുമെന്നും
സ്വന്തമാം ഞങ്ങളിങ്ങെന്നറിഞ്ഞ്
ഇന്നിവിടുള്ളതിലുള്ളതല്ലാ-
തില്ലൊരു സത്യവുമെന്നറിഞ്ഞ്

സന്തോഷചിത്തരായ്, ജീവിതത്തിന്‍
സത്തയാനന്ദമാണെന്നറിഞ്ഞ്
നിത്യം വിവേകമതികളായി
ശാന്തമനസ്‌കരായ്, സംതൃപ്തരായ്

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!

സ്വന്തമുള്ളില്‍നിന്നറിവുണര്‍ന്ന്
ആയറിവിന്‍ വെളിച്ചം നുകര്‍ന്ന്
നന്മയല്ലാതിവിടൊന്നുമില്ല
ഇങ്ങെന്നു ചിന്തിച്ചിടുന്നവരും

തിന്മചെയ്യുന്നവര്‍ തിന്മയാലെ
ഇങ്ങു നശിപ്പാന്‍ കൊതിപ്പവരും
സര്‍വരും നിന്നരുള്‍ സ്വീകരിച്ച്
അന്‍പാലനുകമ്പയാര്‍ന്നവരായ്

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!