Total Pageviews

Monday 25 December 2023

ലോകശാന്തി

 ഗുരു നിത്യചൈതന്യയതിയുടെ സത്യത്തിന്റെ മുഖങ്ങൾ എന്ന പുസ്തകത്തിലെ ലോകശാന്തി എന്ന ലേഖനത്തിന്റെ അവസാനഭാഗമാണ് താഴെ:

1965-ലെ ഇന്ത്യാ-പാക്കിസ്ഥാൻ സംഘട്ടനത്തിനുശേഷം സോവിയറ്റ് പ്രധാനമന്ത്രി കോസിഗിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ താഷ്‌ക്കന്റിൽവച്ച് ഒരു സമാധാനഉടമ്പടി ഉണ്ടാക്കുവാൻ തീരുമാനിച്ചു. എന്നാൽ അതു നടക്കുമോ എന്നകാര്യത്തിൽ വലിയ സന്ദേഹമുണ്ടായിരുന്നു. സർക്കാരിലോ പൊതുജീവിതത്തിലോ ആരുമല്ലാത്ത ഒരുവന് എന്തു ചെയ്യുവാൻ കഴിയും?  അയൽരാജ്യവുമായി രമ്യതയിലും സൗഹൃദത്തിലും ജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞാൻ വളരെ ഇരുട്ടുന്നതുവരെ ഉറങ്ങാതെ കിടന്നു. പെട്ടെന്നു കിട്ടിയ ഒരു പ്രചോദനത്താൽ രാത്രിയിൽ എണീറ്റിരുന്ന് പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിക്കും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും ഓരോ കത്തുകൾ എഴുതി. ആ കത്തിൽ ഞാൻ ഇപ്രകാരം എഴുതിയിരുന്നു:

സ്വന്തം രാജ്യത്തിന്റെ രക്ഷയ്ക്കായി, ദേശീയമായ പരമാധികാരത്തെ നിലനിറുത്തുന്നതിനായി, ദേശവാസികളുടെ അഭിമാനത്തെ കാത്തുരക്ഷിക്കുന്നതിനായി, നിസ്സഹായരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിൽ നിലയുറപ്പിച്ചു വെടികൊണ്ടു മരിച്ചുവീണ മഹാത്യാഗികളായ ഇന്ത്യയിലെ പട്ടാളസഹോദരരേ, പാക്കിസ്ഥാനിലെ പട്ടാളസഹോദരരേ, നിങ്ങൾക്കുവേണ്ടി ഞങ്ങൾ കണ്ണുനീർവാർക്കുന്നു. ദൈവത്തോടു ഞങ്ങൾ പ്രാർഥിക്കുന്നു. നിങ്ങളുടേതുമാതിരി വിലപ്പെട്ട ജീവൻ ഭ്രാന്തമായ പോരിന്റെ പേരിൽ ഇനി അപഹരിക്കപ്പെടാതിരിക്കട്ടെ. പാക്കിസ്ഥാനിലെ പ്രസിഡന്റ് അയൂബ്ഖാന്റെയും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ആത്മാർഥമായഹൃദയങ്ങൾ താഷ്‌ക്കന്റിലെ സമാധാനസമ്മേളനത്തിൽ സൗഹൃദം കണ്ടെത്തുന്നതിനുമുമ്പുതന്നെ, എന്നും ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാരായി ജീവിച്ചിരുന്ന ഇന്ത്യാക്കാരന്റെയും പാക്കിസഥാൻകാരന്റെയും വിശ്വാസങ്ങൾ സിന്ധുവും ഗംഗയുംപോലെ ഒന്നിച്ചുകലർന്ന് ഒഴുകട്ടെ. പരമകാരുണികനായ ഈശ്വരൻ നമ്മുടെ നേതാക്കന്മാർക്കു സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പു വയ്ക്കുവാൻ സന്മനസ്സും ആത്മധൈര്യവും ശാന്തിബോധവും ഉണ്ടാക്കട്ടെ.  

ഇങ്ങനെ ഒരു പ്രാർഥനയാണ് ആ രാത്രിയിൽ തയ്യാറാക്കി ഇന്ത്യൻ പ്രധാനമന്ത്രിക്കും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും അയച്ചത്. എന്റെ കത്ത് അയൂബ്ഖാനു കിട്ടിയിരിക്കാൻ ഇടയില്ല. കാരണം അന്ന് ഇന്ത്യും പാക്കിസ്ഥാനും തമ്മിലുള്ള തപാൽബന്ധം തകരാറിലായിരുന്നു. എന്നാൽ പ്രധാനമന്ത്രി ലാൽബഹദൂർശാസ്ത്രി ഹൃദയസ്പൃക്കായ ഒരു കത്ത് ാെരു കൊറിയർവശം കൊടുത്തയച്ചു. അതിൽ അദ്ദേഹം എഴുതിയിരുന്നു: 

ഇരുരാജ്യങ്ങളുടെയും നന്മയെ ഉദ്ദേശിച്ച് താഷ്‌ക്കന്റിലേക്കു പോകുന്ന എനിക്ക് സ്വാമിജിയുടെ പ്രാർഥന മാർഗദർശകമായിരിക്കും. എന്റെ ഉള്ളിൽ ഇപ്പോഴുള്ള ചിന്തയും അതുതന്നെയാണ്. 

ആ കത്തു കിട്ടി അന്നുതന്നെ ഇല്ലസ്േ്രടറ്റഡ് വീക്കിലിയിൽ പോപ്പ് പോൾ ആറാമന്റെ ഒരഭ്യർഥന ബോക്‌സിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞാൻ എഴുതിയയച്ച പ്രാർഥനതന്നെ വേറൊരു രൂപത്തിൽ എഴുതിയതായിരുന്നു  മാർപ്പാപ്പായുടെ അഭ്യർഥന. അല്ലാഹു അരിയാതെ ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്ന ഖുരാൻവചനം ഞാൻ ഓർത്തുപോയി. പ്രാർഥനഫലിച്ചു. എന്നാൽ നമ്മുടെ അനുപമേയനായിരുന്ന പ്രധാനമന്ത്രി ലാൽബഹദൂർശാസ്ത്രിയെ നമുക്കു നഷ്ടപ്പെട്ടു. ശാസ്ത്രി താഷ്‌കന്റിനു പോയ രാത്രിമുഴുവനും റേഡിയോയുടെ സ്‌പെഷ്യൽ ന്യൂസ് കേൾക്കാൻവേണ്ടി ഞാൻ കാത്തിരുന്നു. അസാധ്യയം അസാധ്യം എന്നു പല പ്രാവശ്യം വാർത്തയുണ്ടായതിനുശേഷം കൊസിഗീന്റെ സാന്നിധ്യത്തിൽ ശാസ്ത്രിയും അയൂബ്ഖാനും ഉടമ്പടി പ്പുവച്ചതായി അറിയിപ്പുകിട്ടി. പിന്നെ സമാധാനമായി കിടന്നുറങ്ങി. സമാധാനത്തിന് ഭഞ്ജനമുണ്ടായത് വെളുപ്പിന് വീണ്ടും റേഡിയോയിൽക്കൂടി ാെരു ശോകഗാനം ഴുകിവന്നപ്പോഴാണ്. ലാൽബഹദൂർശാസ്ത്രിയുടെ മരണത്തെ അറിയിക്കുന്നതിന്റെ നാന്ദിയായിരുന്നു ആ ശോകഗാനം.

ഇങ്ങനെ തികച്ചും അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നാം സ്ഥാപിതതാത്പര്യമില്ലാതെ മനുഷ്യന്റെ ശാന്തിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കാമെങ്കിൽ നിശ്ചയമായും നമുക്കു ശാന്തിയുണ്ടാക്കുവാൻ കഴിയും. അവനവന്റെ ഉള്ളിലിരിക്കുന്ന ചെറിയ ആശയത്തിന്റെ പ്രകാശംമുതൽ ഈ ലോകത്തെ മുഴുവൻ ഉൽക്കൊള്ളുന്ന പരപ്പും ആഴവും വരെയുള്ള സകലതും തന്റെ ആത്മാവെന്നു മനസ്സിലാക്കി, അവനവന് ഇഹത്തിലാകട്ടെ പരത്തിലാകട്ടെ കിട്ടാവുന്ന ഒരു പ്രതിഫലവും ആശിക്കാതെ സ്വയം അർപ്പിതരായി പെരുമാറുകയാണെങ്കിൽ ശാന്തി ഇന്നല്ലെങ്കിൽ നാളെ കൈവരും. ഈ അവസരത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഞാൻ ഈ ലേഖനം സമാപിപ്പിച്ചുകൊള്ളട്ടെ: 

‘സമാധാനസംസ്ഥാപകർ സൗഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാര് എന്നു വിളിക്കപ്പെടും.’  


Sunday 24 December 2023

ക്രിസ്മസ്

ഗുരു നിത്യചൈതന്യയതി

(ഇപ്പോൾ അമേരിക്കയിൽ അധ്യാപകനായ ഡോ. തോമസ് പാലക്കീലും കുടുംബാംഗങ്ങളുമായി ഉറ്റബന്ധമുണ്ടായിരുന്ന ഗുരു നിത്യചൈതന്യയതി തോമസിന്റെ മൂത്തസഹോദരി അന്നക്കുട്ടി പാലക്കീലിന് 35 വർ്ഷംമുമ്പ് അയച്ച കത്തോടൊപ്പം അയച്ചിരുന്നതാണ് ഈ ലേഖനം. (അന്നക്കുട്ടി നിര്യാതയായിട്ട് ഏതാനും വർഷമായി). 

ഈയിടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവിതം മരണം സൗന്ദര്യം വിമുക്തി എന്ന പുസ്തകത്തിൽ ഗുരു നിത്യ അന്നക്കുട്ടിക്കയച്ച കത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൂക്കോസിന്റെ സുവിശേഷത്തിൽ നാം ഇങ്ങനെ വായിക്കുന്നു:  ''ജോസഫ് ഗലീലയിലെ നഗരമായ നസ്രത്തിൽനിന്ന് യൂദായിലെ ബേത്‌ലഹേം എന്നുപേരുള്ള ദാവീദിന്റെ നഗരത്തിലേക്ക് ഗർഭിണിയായ പ്രതിശ്രുതവധു മറിയമിനോടുകൂടി (ജനസംഖ്യകണക്കിൽ) പേരെഴുതിക്കാൻ പോയി. കാരണം അയാൾ ദാവീദിന്റെ ഭവനത്തിലും വംശത്തിലും പെട്ടവനായിരുന്നു. അവിടെവച്ച് അവൾക്ക് പ്രസവസമയമായി. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. ശിശുവിനെ ശീലകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി.  സത്രത്തിൽ അവർക്ക് സ്ഥലം കിട്ടിയിരുന്നില്ല.  

ആ പ്രദേശത്തെ പുറംവയലുകളിൽ, വെളിമ്പ്രദേശത്ത് തങ്ങളുടെ ആട്ടിൻകൂട്ടത്തെ രാത്രിയിൽ കാത്തു കഴിയുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ഒരു മാലാഖ അവർക്കു പ്രത്യക്ഷപ്പെട്ടു. കർത്താവിന്റെ തേജസ്സ് അവർക്കുചുറ്റും വിളങ്ങി. അവർ ഭയചകിതരായി. മാലാഖ അവരോടു പറഞ്ഞു. ''ഭയപ്പെടേണ്ട.  ഇത് എല്ലാ ജനങ്ങൾക്കുമായുള്ള ഒരു മഹാസന്തോഷത്തിന്റെ നല്ല വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്ക് ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു പിറന്നിരിക്കുന്നു. നിങ്ങൾക്ക് ഇതൊരു അടയാളമായിരിക്കും.  ശീലകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കണ്ടെത്തും.'' പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു മഹാവ്യൂഹം മാലാഖയോടുചേർന്ന് ദൈവത്തെ സ്തുതിച്ചു പറഞ്ഞു. 'അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്ത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം'.'' 

ഈ ലേഖകന് ഇപ്പോൾ അറുപത്തിയഞ്ചു വയസ്സ് ആയി.  കഴിഞ്ഞ അറുപതുവർഷക്കാലങ്ങളിൽ എല്ലാവർഷവും ഈ ക്രിസ്മസ് സുവിശേഷം കേൾക്കുന്നുണ്ടായിരുന്നു.  ശീലയിൽപൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരുന്ന പിഞ്ചുശരീരമല്ല ഇവിടെ മഹത്വപ്പെടുത്തുന്നത്.  ആ ശരീരത്തിൽ ത്രസിച്ചുകൊണ്ടിരുന്ന ഹൃദയത്തിൽ, ദൈവരാജ്യത്തിന്റെ മഹാപ്രകാശം നിത്യജ്യോതിസ്സായി പ്രകാശിക്കുന്നു എന്ന രഹസ്യമാണ്.  ഓരോ ക്രിസ്മസ് വരുമ്പോഴും ലൂക്കോസിന്റെ സുവിശേഷത്തിലെ ഈ സന്ദേശവാക്യം ഞാൻ ഓർമ്മിക്കാറുണ്ട്.   അതേപ്പറ്റി ധ്യാനിക്കാറുണ്ട്.  ഇപ്രാവശ്യം ധ്യാനിക്കുമ്പോൾ എനിക്കുതോന്നിയത്, ആഹാരത്തിൽ മാത്രം കുതുകികളായി പുല്ലുതിന്നു നടക്കുന്ന ആട്ടിൻപ്പറ്റങ്ങളെപ്പോലെ മേ, മേ എന്നുവിളിച്ചുനടക്കുന്ന ഒരു പറ്റമാളുകൾ നിവസിക്കുന്ന പുൽക്കൂടാണല്ലോ ഈ ഭൂതലവും എന്നാണ്.  ഒരാൾ ചെയ്യുന്നതുപോലെ മറ്റാളുകളും ചെയ്യുന്നു.  അപ്രകാരമുള്ള പുൽക്കൂട്ടിൽ ശീലയിൽ പൊതിഞ്ഞുകിടത്തിയിരിക്കുന്നത് ഒരു മഹത്വമാണെങ്കിൽ നമ്മളെല്ലാവരും മഹാന്മാർ തന്നെയാണ്.  എന്നാൽ അത്രയും പോരല്ലോ?  നമ്മുടെ ജീവിതത്തിൽ സ്വർഗ്ഗരാജ്യം തുറന്നുകിട്ടിയോ എന്ന് അന്വേഷിക്കേണ്ടതാണ്.

ഞാൻ ഇപ്രകാരം എല്ലാം ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയകവാടത്തിൽ ആരോ വന്നു മുട്ടുന്നതുകേട്ടു.  അത് എന്നിൽ ഭയഭീതി ഉളവാക്കി.  അർദ്ധരാത്രി സമയത്ത് കതകിൽ വന്ന് മുട്ടുന്നതാര്? കള്ളനോ, കവർച്ചക്കാരനോ? ഞാൻ വേഗത്തിൽ എന്റെ കിണ്ടി കിണ്ണങ്ങളെല്ലാം എടുത്ത് ഒളിച്ചുവച്ചു. പണസഞ്ചിയെടുത്ത് ആരും കാണാത്തമൂലയിൽ ഭദ്രമാക്കി. അതിന്റെ മുകളിൽ ചപ്പും ചവറും വാരിക്കൂട്ടി ശ്വാസമടക്കിയിരുന്നു. പിന്നെയും ഹൃദയവാതിലിൽ ആരോമുട്ടുന്നു. ഭയഭീതിയോടെ ഞാൻ ചോദിച്ചു. ആരാണത്?''  പുറത്തുനിന്നും ആകാംക്ഷയോടെ ഒരാൾ പറയുന്ന ശബ്ദം കേട്ടു:  ''ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കുവാൻ വന്നവനാണ്. യേശു.'' അതുകേട്ട എനിക്ക് ഉൾക്കിടിലമുണ്ടായി. എന്റെ നാവിൽനിന്നു ശബ്ദം ഉയരുന്നില്ല. വളരെ പ്രയാസപ്പെട്ട് ഞാൻ  പറഞ്ഞു, ''നിങ്ങൾ ആരെന്ന് എനിക്കു മനസ്സിലാവുന്നില്ല.'' പിന്നെയും ശബ്ദം കേട്ടു:  ''നിന്റെ ഹൃദയത്തിൽ നീ ലക്ഷ്യമായി കുറിച്ചുവെച്ച ദൈവരാജ്യവും അതിലേക്കു പോകാനുള്ള പാതയും അതിൽ വെളിച്ചം പരത്തുന്ന അറിവിന്റെ പ്രകാശവും ഞാനാണ്.''

ഞാൻ കുറെനേരം സ്തംഭിച്ചിരുന്നുപോയി. പിന്നീട് പറഞ്ഞു:  ''നാഥാ ഈ മഹാപ്രപഞ്ചം മുഴുവനും നിന്റേതല്ലേ?  എന്റെ ഹൃദയത്തിൽ തീരെ സ്ഥലമില്ല, ഇവിടെ എനിക്ക് ഒരു തിരിപോലും കത്തിച്ചു വയ്ക്കാൻ കഴിവില്ല.  ഇവിടെ ഒരു കിടക്കയേ ഉള്ളു.  അതിൽ ശീല പൊതിഞ്ഞു ഞാൻ കിടക്കുന്നു.  ഒരു ആസനമേയുള്ളു, അതിലിരുന്നാണ് ഞാൻ വിശ്രമിക്കുന്നത്.  നീ ദയവുചെയ്ത് ഈ രാത്രിയിൽ വേറെ എവിടെയെങ്കിലും പോവുക!  വെളിയിൽനിന്ന് യേശു പറഞ്ഞു: ''ഈ ആട്ടിൻപറ്റത്തിൽ മറ്റ് ആടുകൾ കരയുന്നതുകേട്ട് നിന്റെ മനസ്സും ലോകമനസ്സുപോലെ ആയിപ്പോയി. നൂറ് ആടുകളിൽ ഒരു ആട് നഷ്ടപ്പെട്ടുപോയാലും, ആട്ടിടയൻ മറ്റ് എല്ലാ ആടുകളെയും ഉപേക്ഷിച്ചിട്ട് നഷ്ടപ്പെട്ടതിനെ തേടിവരുമെന്ന് കേട്ടിട്ടില്ലേ? ഞാനാണ് ആ ആട്ടിടയൻ. നീ എന്താണ് എന്റെ ശബ്ദം കേട്ടിട്ട് തിരിച്ചറിയാത്തത്?''  ഞാൻ ചോദിച്ചു, ''നിന്നെ കണ്ടാൽ ഞാൻ എങ്ങനെ തിരിച്ചറിയും?''

യേശു പറഞ്ഞു: ''പ്രഭാതത്തിൽ ഞാൻ സൂര്യരശ്മിയായി വരുമ്പോൾ പുഷ്പങ്ങൾ എല്ലാം എന്നെ തിരിച്ചറിഞ്ഞ്, അവയുടെ ഹൃദയകവാടം തുറന്ന് സ്വീകരിക്കുന്നുണ്ടല്ലോ. ഞാൻ മന്ദമാരുതനായി പൂക്കളുടെ അടുത്തുവരുമ്പോൾ അവ എന്നെ തിരിച്ചറിഞ്ഞ് അവരുടെ സൗരഭ്യം കൊണ്ട് എന്നെ അഭിഷേകംചെയ്യുന്നില്ലേ? ദാഹിച്ചു വലഞ്ഞു നടക്കുന്ന ജീവികളെല്ലാം നീർത്തടാകമായി എന്നെ തിരിച്ചറിഞ്ഞ് അടുത്തുവന്ന് കൃതജ്ഞതയോടെ, വിശ്വാസത്തോടെ ജലപാനം ചെയ്യുന്നില്ലേ? ഏകാകിയായിപ്പോയെന്ന് കരുതി പിരഭ്രമിച്ചു കരയുന്ന കുഞ്ഞ് എന്നെ അമ്മയായി തിരിച്ചറിഞ്ഞ്, ഭയമുപേഷിച്ച് എന്റെ മടിയിൽ കയറിയിരുന്ന് പുഞ്ചിരിക്കുകയും എനിക്ക് മുത്തം തരുകയും ചെയ്യുന്നില്ലേ? അറിവിനായി ദാഹിച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നവർക്ക് ഞാൻ ഉൾപ്രകാശമായി വരുമ്പോൾ അവർ എന്നെ അത്ഭുതത്തോടെ തിരിച്ചറിഞ്ഞ് അവരുടെ ഹൃദയം എനിക്കായി മലർക്കെ തുറക്കുന്നില്ലേ?  കിളിക്കുഞ്ഞുങ്ങൾ പ്രഭാതത്തിൽ വിശന്നു കരയുമ്പോൾ, അവയുടെ തന്തപ്പക്ഷിയും തള്ളപ്പക്ഷിയും എന്നെത്തേടി ലക്ഷ്യമറിയാതെ പറന്നുവരുമ്പോൾ കുഞ്ഞിനു കൊടുക്കാനുള്ള ഇരയായി ഞാൻ അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു.  അവർ അത്ഭുതസ്തബ്ധരായി എന്നെയും കൊത്തിയെടുത്തുകൊണ്ട്, കിളിക്കൂട്ടിലേക്കുപോയി കുഞ്ഞുകിളിയുടെ വായിൽ വച്ചു കൊടുക്കുന്നത് കണ്ടിട്ടില്ലേ? എവിടെയെല്ലാം മുരളിയിൽ നിന്നും വിപഞ്ചികയിൽ നിന്നും ഗാനനിർഝരി ഒഴുകി വരുന്നുവോ, അവിടെയെല്ലാം സഹൃദയരായവർ എന്നെ തിരിച്ചറിഞ്ഞ് ആ ശബ്ദമാധുരിയിൽ നിർവൃതി കൊള്ളുന്നില്ലേ?  എവിടെയെല്ലാം തളർച്ചയുണ്ടോ അവിടെയെല്ലാം താങ്ങായി ഞാൻ വരുമെന്ന് നീ അറിയുന്നില്ലേ? എവിടെയെല്ലാം ഇരുളിന്റെ ആന്ധ്യം പരക്കുന്നുവോ അവിടെയെല്ലാം ഞാൻ വെളിച്ചമായ് വരുമെന്ന് നീ അറിയുന്നില്ലേ?''

അവൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ വേറൊരുവാക്ക് ഞാൻ ഓർമ്മിച്ചു: ''മുട്ടുവിൻ തുറക്കപ്പെടും.'' ഇപ്രാവശ്യം അവൻ മുട്ടിയിരിക്കുന്നത് എന്റെ ഹൃദയത്തിന്റെ വാതിലിലാണ്. ''അന്വേഷിക്കുവിൻ കണ്ടെത്തും''. അവൻ അന്വേഷിച്ചു വന്നത് എന്നെയാണ്.  അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു. ദൈവം ഇപ്പോൾ എന്നെയല്ല പരീക്ഷിച്ചിരിക്കുന്നത്. ഞാനാണ് അവനെ പരീക്ഷിച്ച് ഹൃദയത്തിനു പുറത്തു നിർത്തിയിരിക്കുന്നത്.  

കഴിഞ്ഞകാലം ഓർത്തപ്പോൾ എന്റെ മനസ്സിൽ വലിയ നഷ്ടബോധം ഉണ്ടായി. കള്ളനും കവർച്ചക്കാരനും കൊണ്ടുപോകുന്ന ധനത്തെ, ഞാൻ വലുതെന്നു കരുതി എന്റെ ഹൃദയത്തിൽ നിക്ഷേപിച്ചു. കാലമെത്തുമ്പോൾ പഴുത്തും ചീഞ്ഞും പോകുന്ന ഈ ഉടലിന്റെ ഭംഗിയെ ഞാൻ ധനമായി എണ്ണി. അതിനെ രക്ഷിക്കാൻ പാടുപെട്ടു. അതോർത്തപ്പോൾ എനിക്ക് ലജ്ജയുണ്ടായി. പുറമേനിന്ന് പിന്നെയും ശബ്ദം കേട്ടു: ''നിന്റെ ഹൃദയം എവിടെയാണോ, അവിടെയാണ് നിന്റെ ധനം.'' ഞാൻ എന്റെ ഹൃദയത്തിന്റെ കവാടം തുറന്നു. അവൻ അതിൽ ധന്യത നിറച്ചു. അവനാണ് എന്റെ ധനം. അവനിപ്പോൾ ശീലയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞു മാത്രമല്ല. ഞാനിപ്പോൾ മൂന്നു ലോകങ്ങൾക്കും അവകാശിയായിരിക്കുന്ന ആ സമാരാധ്യതയെ ഹൃദയസിംഹാസനത്തിൽ അവരോധിച്ചിരിക്കുന്ന ധന്യധന്യനാണ്. അപ്പോൾ ഞാൻ പിന്നെയും കേട്ട, ''അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം.''

ഓം ശാന്തി ശാന്തി ശാന്തി.


Monday 7 August 2023

നിത്യചൈതന്യ ഗുരുവിന് ഞാനെഴുതിയ എന്റെ കവിതകള്‍

 ജോസാന്റണി, പാലാ

നിത്യചൈതന്യ ഗുരുവിന് എന്നോടുണ്ടായിരുന്ന താത്പര്യത്തിന് വേരുപാകിയത് എന്റെ കവിതകളായിരുന്നു.

ഗുരുവിന് ഞാനെഴുതിയ ആദ്യകത്തില്ത്തിന്നെ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്ന

നാലു വരികള്‍ ആദ്യം:


അഹം മഹാതമസ്സുതിര്‍ത്തുനില്ക്കയാ-

ണിഹം പരങ്ങളെ മറച്ചുമെന്നിലെ 

മഹത്വമായിരുള്‍പ്പരപ്പിലാഴ്ത്തിയും

വിഹംഗമെന്നെയീ ഭുജംഗമാക്കിയും!


ഗുരുകുലംവിട്ട് ഞാന്‍ വീട്ടിലെത്തിയ ശേഷം അദ്ദേഹമെനിക്ക് എഴുതിയ ഒരു കത്തിന്റെ പ്രതികരണമായി ഞാനെഴുതിയ രണ്ടു കവിതകള്‍ :

1

നിത്യസൗഹൃദം

*26 09 1986

ഒരു പുഷ്പഹാരം കൊരുത്തതില്‍ തന്തുവായ് 

ഗുരുവുള്ളിലുണ്ടെനി,ക്കതുകൊണ്ടുതന്നെയി-

ന്നൊരു തെല്ലു പരിഭവം പറയുവാന്‍ പോലുമി-

ന്നരുതല്ലൊ ഗുരുവോട്, നിത്യനോടാകിലോ?

അരുളുന്നയാ: ''ളെനിക്കിതസഹ്യമാണു, നാ-

മൊരു ഹൃത്തിനുടമകള്‍, സ്‌നേഹിതര്‍ നാമിങ്ങ-

നിരുപക്ഷമാകുന്നതതിദുഃഖദായകം!''

ചിരികൊണ്ടു പക്ഷാന്തരങ്ങള്‍ ഞാന്‍ മൂടണോ?


അറി;കെന്റെ പക്ഷങ്ങളരിയുന്നപോലെയാ-

ണൊരു സത്യസന്ധമാം പദമെങ്കിലും മറ-

ച്ചൊരു കൊച്ചു കുശലമാണെങ്കിലും ചൊല്‌വ.തെന്‍

കരളിന്റെ ചിറകങ്ങരിഞ്ഞിടാന്‍ ചൊല്ലുമോ?

'അരുതു ചില വ്യക്തിത്വമാരാധ്യമാണെന്നു

കരുതുന്ന രീതി; പൊതുധാരണകളൊക്കെ ഞാന്‍

ഒരു തെല്ലു കലുഷമാക്കുന്നതീ ചെളിവെള്ള-

മൊഴുകി,യിതു തെളിനീര്ത്തടാകമായീടുവാന്‍'


-തിരിയുന്നു മൊഴിയുന്നതെന്തെന്നു; കാണ്മു ഞാന്‍

ചെളിവെള്ളമീ മൊഴികളെന്നു ചൊല്‌വോരെയും:

''വെറുതെയുരിയാടുമീ വാക്കുകള്‍ ചൂണ്ടകള്‍

അതിലെത്ര കര്മോയത്സുകര്‍ കുടുങ്ങുന്നു ഹോ!

അറിയുകിതു ചതി;യിതിലകപ്പെട്ടിടുന്നവര്‍-

ക്കൊരു ഗതി വരില്ല'' - ഞാനിന്നു കേട്ടീ വിധം!

'ഗതിയെനിക്കു,ണ്ടതു തെളിച്ചയാളെക്കുറി-

ച്ചിതുപോലെയരുളരുതു പൊതുതത്ത്വമെന്നപോല്‍. 

അനുഭവ -മിതോര്ക്കുതക: തനിക്കുള്ളതല്ലയെന്‍

അനുഭവ- മതില്‍ ദൃഷ്ടിഭേദവും കാരണം!

ഇവിടെയേകത്വത്തിനുള്ളിലും വൈവിധ്യ;-

മതു കണ്ടറിഞ്ഞു മൂല്യം നിര്‍ണയിക്കുക!'


-മറുപടിയിതില്‍ ഗുരോ നിത്യചൈതന്യമായ് 

ഹൃദയമിതിലങ്ങൊഴുക്കീടുന്ന സൗഹൃദം, 

അറിവു; മലിയാതതു തിരിച്ചൊഴുക്കീടുവാ-

നനുമതി തരില്ലെന്നു ചൊല്‌വതെന്താവുമോ?

2

വിഘ്‌നേശനോ വിഘ്‌നമായ്?

ഒരു കത്തുകൂടി;യിതുകൂടി വായിക്കുവാന്‍

കരുണ തോന്നേണ, മിരു പാതകളിലൂടെയാം

ഒരു ലക്ഷ്യമാകിലും നാം പോവതെന്നങ്ങു

കരുതുവതു മിഥ്യ; പിരിയില്ല ഞാനങ്ങയെ!

അറിയുകയെനിക്കുള്ള ലക്ഷ്യമങ്ങല്ലയോ?

അറിവുകളിലേറുമറിവാണു നീ; വൈരുധ്യ-

മലിയുമലയാഴി നീ;യുലയുമൊരു വഞ്ചി ഞാന്‍,

ഇതു മറിയുകില്‍പ്പോലുമങ്ങിലണയുന്നു ഞാന്‍!

ഒരു ഗുരുവിലേറെയില്ലിവനു;മതു നിത്യനാ-

യരുളുവതൊരര്‍ഥമുള്‍ക്കൊള്‍വതെന്നും നിത്യ-

മറിയുന്നു ഞാന്‍; പൊരുളു തിരിയാതെയിങ്ങു ഞാന്‍

അലയവേ, വിഘ്‌നേശ്വരന്‍ വിഘ്‌നമാകയോ?


ഗുരുവിന്റെ സമാധിക്കുശേഷം എഴുതിയ ഈ കവിത അദ്ദേഹത്തിനുള്ള എന്റെ കൃതജ്ഞതാഞ്ജലിയാണ്.

നീയെനിക്കാരാണ്?

ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്

ഉള്ളില്‍ നിറഞ്ഞു കവിഞ്ഞവന്‍ നീ.

മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-

ന്നുള്ളിലുള്ളോന്‍ സ്വന്തമെന്നറിഞ്ഞാല്‍

സ്വന്തമല്ലാത്തതായൊന്നുമില്ല,

പോസ്റ്റുമാനായ് സ്വയം കണ്ടിടേണം

പോസ്റ്റുമാന്‍ പോസ്റ്റല്‍ വകുപ്പുതന്നെ

എന്നൊക്കെയുള്‍ക്കാഴ്ചയേകിയോന്‍ നീ.

നീ സ്വയം വിശ്വവിധായകന്‍തന്‍

സന്ദേശവാഹകനായറിഞ്ഞോന്‍.

സ്‌നേഹിതരില്ലാത്തവര്‍ക്കുവേണ്ടി

സ്‌നേഹാര്‍ദ്രം കത്തു കുറിച്ചയച്ചോന്‍.

എന്നുള്ളിലേറിയുള്‍ക്കാഴ്ചയേകും

നീയെനിക്കാരാണ്, വെട്ടമായും

കണ്ണായും ബോധപ്രകാശമായും

എന്നിലുള്ളോനില്‍ ലയിച്ചവന്‍ നീ!


Sunday 6 August 2023

ഗുരുകുലശൈലിയുടെ സ്ഥലകാലാതീതമായ പ്രസക്തി

 ജോസാന്റണി

ഗുരു നിത്യചൈതന്യയതി 1979-ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ എന്ന ലേഖനപരമ്പര ഇന്ത്യയില്‍ അന്നു നിലവിലുള്ള വിദ്യാഭ്യാസസമ്പദായത്തിന് ചില കുറവുകളുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു. ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും  ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന എന്ന ആഗ്രഹം എന്നില്‍ അന്നു വിതച്ചത്. ഭഗവദ്ഗീതയെയും നാരായണഗുരുവിന്റെ ദര്‍ശനമാലയെയും ആത്മോപദേശശതകത്തെയുമൊക്കെ അവലംബമാക്കി ബിരുദവിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റുകള്‍ നല്കാനാവുംവിധം പാഠ്യപദ്ധതികള്‍ ആയോജനംചെയ്യാനും നടപ്പിലാക്കാനും ഒക്കെ അമേരിക്കയില്‍ അദ്ദേഹത്തിനു കിട്ടിയ അവസരം ഇന്ത്യയില്‍ അസാധ്യമാണല്ലോ എന്ന തോന്നലില്‍ ആ ആഗ്രഹം ഒരിക്കലും സഫലമാക്കാനാവില്ലാത്ത ഒരു സ്വപ്‌നമാണെന്നേ എനിക്ക് കരുതാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍, ആത്മാവില്‍ വേരുകളുള്ള ഒരാഗ്രഹവും മുളച്ചുവളര്‍ന്ന് ഫലം നല്കാതിരിക്കില്ല എന്ന് എനിക്കിപ്പോള്‍ വ്യക്തമായറിയാം  ശങ്കരാചാര്യരുടെയും എഴുത്തച്ഛന്റെയും നാരായണഗുരുവിന്റെയും ഒക്കെ പേരില്‍ സര്‍വകലാശാലകളുണ്ടാക്കിയിട്ടും ഇന്ത്യയില്‍ അവരുടെ കൃതികള്‍ ബിരുദവദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കല്‍ ഇന്നും സുസാധ്യമല്ല എന്ന വസ്തുത നിലനില്ക്കുമ്പോഴും ഔപചാരികതകള്‍ക്കതീതമായി ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെതന്നെ സഹായത്തോടെ ഞാനന്നാഗ്രഹിച്ച തരത്തിലുള്ള വിദ്യാഭ്യാസം ലോകത്തെവിടെയും ലഭ്യമാക്കാന്‍ ഇന്നു സാധിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

Wednesday 2 August 2023

വഴികാട്ടികള്‍

 രമേഷ് മേനോൻ

സുഹൃത്തേ,

നിങ്ങള്‍ ഒരു കോടി നന്മകള്‍ ചെയ്താലും

ലോകം കാത്തിരിക്കുന്നത് 

നിങ്ങളുടെ ഒരു തെറ്റിനുവേണ്ടി ആയിരിക്കും.

അതു ചിലപ്പോള്‍ ശരിയെ തെറ്റായി 

തെറ്റിദ്ധരിക്കുന്നതുമാകാം.

എന്നാലും അതിന്റെ  ശിക്ഷ

മുള്‍ക്കിരീടമുറിവുകളെക്കാള്‍

വേദനാജനകവും 

കുരിശുമരണത്തെക്കാള്‍

ഭയാനകവുമായിരിക്കും.

യേശു, ഗാന്ധി, ലിങ്കൻ

ഓര്‍ക്കുക ഇവരെ വല്ലപ്പോഴും!


അപ്പോള്‍  കാലമെത്ര  

വിരളിപിടിച്ചോടിയാലും

ചരിത്രം ഇന്നിന്റെ വഴികാട്ടിയാകും!