Total Pageviews

Tuesday 19 January 2021

ഗഗനാർഥം

 ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണർന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാർഥമെന്നു ചൊല്വൂ!

 

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണർത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണർന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

 

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുൾപ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?

 

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോൾ

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോർക്കൂ!

 

അറിയുക: നിൻ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവിൽ

നിഴലലപോലെയുണർന്നടങ്ങിടുന്നു.


അറിയുക: വെട്ടമതൊ,ന്നതിൽ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോൾ

ഉണരുമൊരായിരമോർമകൾ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

 

പുറ,മകമെന്ന വിഭേദകസ്മിതത്തിൽ

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

 

അവ തവദേഹമതിൻ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുൾ-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

 

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതിൽപ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

 

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമർന്നവരായ നിത്യസത്യം! 

No comments:

Post a Comment