Total Pageviews

Sunday 23 August 2015

ഗ്ലോബല്‍ മധുവിധു

വധു:
എന്‍ വിവാഹംകഴിഞ്ഞാദ്യത്തെ ഓണമാം നാളെ
എന്‍ പ്രാണനാഥനീ നാട്ടിലില്ലാതെ എന്തോണം?

വരന്‍:
ലോകമിങ്ങേകമാ, ണിന്നുദൂരങ്ങളി,-
ല്ലങ്ങിങ്ങു കാണുവാനല്ലോ
ഇന്റര്‍നെറ്റ് ഫോണുകള്‍, വെബ്ക്യാമറായുമി-
ങ്ങുള്ളതും തന്നതും നോക്കൂ:
എന്നെ നീ, നിന്നെ ഞാന്‍ - തങ്ങളില്‍ കണ്ടുക-
ണ്ടിങ്ങനെ മിണ്ടിയാല്‍ പോരേ?

വധു:
പോര, ഞാനിന്നിവിടുണ്ടാക്കിയിട്ടുള്ള
ഊണിന്‍ രുചിയിതിലൂടെ
ഞാനെങ്ങനെത്തിക്കും? എങ്ങനെ ചുംബന -
നിര്‍വൃതി നാമാസ്വദിക്കും?
എങ്കിലുമിങ്ങോട്ടു പോരേണ്ട, യങ്ങുള്ള
ജോലി പോയാല്‍ ഗതിയെന്ത്?

വരന്‍:
ഇങ്ങുള്ളൊരെന്റെ വിദ്യാര്‍ഥികള്‍ക്കൊക്കെയും
ഇന്റര്‍നെറ്റു,ണ്ടാകയാലാവും
അങ്ങു വന്നാലുമവിടിരുന്നെന്‍ പണി
വീഴ്ചയില്ലാതെ ചെയ്തീടാന്‍
ആകയാല്‍ ഞാന്‍ വരുന്നെന്നേക്കുമായെന്റെ
ജീവന്റെ ജീവനങ്ങല്ലേ?

വധു:
എന്‍ വിവാഹം കഴിഞ്ഞാദ്യത്തെ ഓണമാം നാളെ!
ഇങ്ങിരുന്നും പണി ചെയ്യുവാനാവുകില്‍
എത്രയാനന്ദമാം പിന്നെ?
എന്‍ പ്രിയന്‍ നീ നാട്ടിലുണ്ടെങ്കിലെന്നുമി-
ങ്ങോണമാണെന്നറിയില്ലേ?

എന്നുമോണം നുകര്‍ന്നിങ്ങു ജീവിച്ചിടാന്‍ വാ വാ!!

No comments:

Post a Comment