Total Pageviews

Sunday 16 August 2015

'നന്മക്കുട്ടി' പ്രകാശിതയായ ദിവസം

പൊന്‍കുന്നത്ത് ജനകീയ വായനശാലയിലുള്ള ഗുരു നിത്യചൈതന്യ പഠനകേന്ദ്രത്തില്‍വച്ച്  ആഗസ്റ്റ് 16-ന്  'നിത്യചൈതന്യയതിയും ചിത്രകലയും' എന്ന സെമിനാർ നടന്നു. ഗുരുനിത്യ ചൈതന്യയതിയുടെ  ശിഷ്യരായ ആര്ടിസ്റ്റ് പ്രമോദ് കുരമ്പാല, സുഗത പ്രമോദ്, ജോസ് ഗ്രാമനികേതൻ, എന്നിവർ ഗുരു നിത്യ ചൈതന്യ യതിയെ ഒരു ചിത്രകാരനും ചിത്രകലാധ്യാപകനും യഥാർഥ ഗുരുവുമായി അറിഞ്ഞ അനുഭവം ഹൃദയസ്പർശിയായി പങ്കുവച്ചു. മോഡറേറ്റർ ആയിരുന്ന ആർട്ടിസ്റ്റ് പ്രഭ പാലാ തനിക്ക് ഗുരുവുമായി നേരിട്ട്  സമ്പർക്കം പുലർത്താൻ ഏതാനും ദിവസമേ കഴിഞ്ഞിട്ടുള്ളൂ എന്നും എങ്കിലും തന്റെ ചില കവിതകൾക്ക് ആ സമ്പർക്കം ജന്മം നല്കുകയുണ്ടായി എന്നും വ്യക്തമാക്കി. ആ  കവിതകൾ അദ്ദേഹം ചൊല്ലുകയും ചെയ്തു. 

ഇ-പുസ്തകം പ്രകാശനം ചെയ്യാനെത്തിയ സെബാസ്റ്റ്യൻ പനക്കൽ ശിഷ്യരുടെ അനുഭവവിവരണങ്ങൾ ഗുരു നിത്യയെ തൻറെ ഹൃദയത്തിലും പ്രതിഷ്ടിക്കാൻ പ്രേരിപ്പിക്കുന്നതായി നന്ദിപൂർവം പ്രസ്താവിച്ചു. 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും' പ്രകാശിപ്പിച്ചുകൊണ്ട് തൻറെ വിദ്യാഭ്യാസാനുഭവങ്ങൾ പങ്കുവച്ചപ്പോൾ ഗുരു നിത്യയുടെ വിദ്യാഭ്യാസ ദർശനവുമായി എത്രമാത്രം ചേർന്നുനിൽക്കുന്ന ആളാണ്‌ അദ്ദേഹം എന്ന് ശ്രോതാക്കൾക്കെല്ലാം വ്യക്തമായി 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾ വരച്ച  കവറും ചിത്രങ്ങളും അടങ്ങിയ ഈ ഇ-പുസ്തകം ഗുരുതന്നെ പ്രകാശനം ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്. 'നാരായണീയർ'  എന്ന് സ്വയം വിളിക്കുന്ന അനേകരെക്കാൾ വി. ടി. ഭട്ടതിരിപ്പാടും എ. കെ. ജിയും ഒക്കെയായിരുന്നു നാരായണ ഗുരുവിൻറെ യഥാർഥ ശിഷ്യർ എന്ന് ഗുരു നിത്യ ഒരിക്കൽ പറഞ്ഞത് എനിക്ക് ഓർമ വന്നു.  

സെബാസ്റ്റ്യൻ പനക്കൽ പ്രകാശിപ്പിച്ച 'നന്മക്കുട്ടി കേട്ട കഥകള്‍ - പറഞ്ഞവയും'  എന്ന ഇ-പുസ്തകത്തിൻറെ ആമുഖത്തില്‍ കൊടുത്തിട്ടുള്ള ഒരു സ്വപ്‌നം ഇനിയും പകര്‍ത്താം:


''ഞാന്‍ ആദ്യാക്ഷരം പഠിച്ച പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍. പി. സ്‌കൂളിലെ കുട്ടികളോട് പറഞ്ഞ കുറെ കഥകളും അവ പറഞ്ഞപ്പോള്‍ അവര്‍ വരച്ച ചിത്രങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. (അവര്‍ക്ക് ഒരു സ്‌കൂളില്‍ ഒരു ബസ്സ് ഇല്ല. ആ ബസ്സ് വാങ്ങാനായാണ് ഞാന്‍ ഈ പുസ്തകം അവര്‍ക്ക് സംഭാവനചെയ്തതും കുട്ടികള്‍ പടങ്ങള്‍ വരച്ചതും.) 

ഇനി നിങ്ങള്‍ക്കും ഇതിലെ കഥകള്‍ വായിച്ച് നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പടങ്ങള്‍ വരയ്ക്കാം. അവ അയച്ചുതന്നാല്‍ അവയില്‍ തെരഞ്ഞെടുത്തവ ചേര്‍ത്ത് ഈ പുസ്തകത്തിന്റെ അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കാം.

ഇനിയും ഈ പുസ്തകം മറുനാട്ടില്‍ ജീവിക്കുന്ന മലയാളിക്കുട്ടികള്‍ക്ക് ഒരു പാഠപ്പുസ്തകമായി മാറും. മലയാള ലിപിയറിയില്ലാത്ത അവര്‍ക്കായി ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും മംഗ്ലീഷില്‍ (transliteration) ഉള്ള മലയാളപാഠവും ചേര്‍ന്ന ഒരു പതിപ്പ് താമസിയാതെതന്നെ പുറത്തിറക്കുന്നതാണ്.


തുടര്‍ന്നുള്ള വ്യത്യസ്ത ഭാഷകളിലുള്ള ഓരോ പതിപ്പിനും വ്യത്യസ്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്  ആഗോളവായനക്കാരായ കുട്ടികളായിരിക്കും. പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളിലെ കുട്ടികളിലൂടെ ICUC Interactive Creative Universal Communication -  SMS ഭാഷയില്‍ മനസ്സിലാക്കിയാലും - I See You See - ശരിതന്നെ.) ഒരു ആഗോള സര്‍ഗവിപ്ലവത്തിന് തുടക്കമിടുകയാണ്. 

.
അതുകഴിഞ്ഞ് ഒരു ബാലകഥാ മത്സരം ഉണ്ടായിരിക്കും. ലോകത്തെവിടെയുമുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും കഥകള്‍ എഴുതാം. അവയും കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളും ചേര്‍ത്ത് ഇതുപോലെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ ഇ-പുസ്തകം ഇന്റര്‍നെറ്റിലുള്ള സംവിധാനങ്ങളുപയോഗിച്ചും സോഷ്യല്‍ മീഡിയായിലൂടെയും വിറ്റഴിക്കാന്‍ പ്ലാശനാല്‍ ഗവ. എല്‍. പി. എസിലെ കുട്ടികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും  സെബാസ്റ്റിയന്‍ പനയ്ക്കല്‍ പരിശീലനം നല്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് ആദ്യം കിട്ടുന്ന തുക ഈ പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കാനായിരിക്കും ഉപയോഗിക്കുക. അവ പ്ലാശനാല്‍ ഗവ. എല്‍. പി. എസിലെ കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും പൂര്‍വവിദ്യാര്‍ഥികളും നാട്ടിലാകെ കൊണ്ടുനടന്നു വിറ്റഴിക്കും. അങ്ങനെ ബസ്സുവാങ്ങാനുള്ള പണം ഉണ്ടാക്കാന്‍ കഴിയും എന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്.''


അതേ. ICUC  എന്ന എന്റെ (ഗുരു നിത്യയുടെയും?) ആഗോളസ്വപ്‌നത്തിന് ചിറകുമുളച്ച ദിവസമാണിന്ന്. ഞങ്ങളുടെ പുസ്തകം പ്രകാശിതയായ ദിവസം. ഞങ്ങള്‍ എന്നു പറഞ്ഞത് വെറുതെയല്ല. എന്നെ അക്ഷരം പഠിപ്പിച്ച പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളും അവര്‍ക്ക് സ്വതന്ത്രമായി വരയ്ക്കാന്‍ ധൈര്യം പകര്‍ന്ന ചിത്രകലാധ്യാപകനും ചിത്രകാരനും കവിയും നാടകകൃത്തും ഒക്കെയായ പ്രഭ പാലായും ഞങ്ങളെയെല്ലാം ഇന്റര്‍നെറ്റിലുടെ (വലയില്‍ വീഴാതെ) കൈപിടിച്ചു നടത്തുന്ന സെബാസ്റ്റ്യന്‍ പനക്കലും ഒക്കെ ചേര്‍ന്നതാണ് ഞങ്ങള്‍. കാരണം ഈ പുസ്തകം പത്തു വര്‍ഷം മുമ്പ് എഴുതിയതാണെങ്കിലും ഇന്നത്തെ രൂപത്തിലും ഭാവത്തിലും ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത് . ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതിന്റെ ഫലമായാണ് അതിനു കഴിഞ്ഞത്.


ഈ പുസ്തകത്തില്‍ മുപ്പതോളം ചിത്രങ്ങളേ ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ. എങ്കിലും ഇതിനായി വരയ്ക്കപ്പെട്ട ഇറുനൂറിലേറെ ചിത്രങ്ങളുടെ  സ്ലൈഡ്‌ഷോ ആഗസ്റ്റ്‌ 15 ന് പ്ലാശനാല്‍ ഗ്രാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍ വച്ച് നടത്തുകയുണ്ടായി. ഇനിയും അവ ഗൃഹസദസ്സുകളിലൂടെ നമ്മുടെ നാട്ടിലും ഇന്റർ നെറ്റിലൂടെ ലോകമെങ്ങും കാണാൻ ഞങ്ങൾ അവസരമുണ്ടാക്കും. ഈ സംരംഭത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും തുല്യമായ അംഗീകാരവും അവസരവും നല്കുന്നതാണ്, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്കുന്നതിനെക്കാള്‍, സര്‍ഗോന്മുഖത വളര്‍ത്തുന്നത് എന്നു ഞങ്ങള്‍ കരുതുന്നു. 

No comments:

Post a Comment