Total Pageviews

Thursday 20 August 2015

ഓണപ്പൊരുള്‍*


തിരുവോണം മലയാളികളുടെ മന-
മിരുഭാവങ്ങളൊരേസമയ,ത്തൊരു
മുഖമേയിരുവശമാ,യണിയുന്നൊരു
പെരുനാള്‍, കപടം തന്‍ പെരുനാള്‍!

ഒരു പൊളി പോലും പറയാ,തൊരു ചെറു
ചതിയുടെ തരിയും പെരുമാറ്റങ്ങളി-
ലുതിരാ,തൊരുമയി,ലൊരു ജനതതിയിവി-
ടൊരുസമഭാവനയോടെ വളര്‍ന്നൊരു
ഭരണം, മാബലി ഭരണം, സ്മരണയി-
ലുണരവെ ചതിയെ വണങ്ങും നാള്‍!

മാബലിഭരണമതട്ടിമറിച്ചതി-
ലേതൊരു ധര്‍മ്മപുനഃസ്ഥാപന? -മതു
ചൊല്ലുക! - വെല്ലുവിളിക്കെ, പരിസ്ഥിതി-
രക്ഷണവാദം കേള്‍ക്കുന്നു:

'ഭൂവിലെ വിഭവസമൃദ്ധിയുമൂര്‍ജ-
സ്രോതസ്സുകളും വറ്റിക്കുംവിധ-
മരുതരുതുപഭോഗത്വര, ധൂര്‍ത്താല്‍
ഭുവനമിതപകടമേഖലയില്‍!

സമതയുമൊരുമയുമുണ്ടാവുകിലും
തലമുറ പലതിവിടിനിയും വളരാന്‍
വിഭവസമൃദ്ധിയതവശേഷിക്കും-
വിധമൊരു വികസനനയമില്ലായ്കില്‍
ഉലകിതകാലത്തവസാനിക്കും
ഉണരുക ഭൂവിനെ രക്ഷിക്കാന്‍!!'

എന്നുടെ വെല്ലുവിളിക്കിതു മറുപടി!
വിഷ്ണുവതാരെന്നറിയുന്നേന്‍!!

മാബലിഭരണമതോര്‍മിക്കുമ്പോ ള്‍
വാമനനനെന്തിനണഞ്ഞെന്നും കൂ-
ടറിയണമെന്നുമതോര്‍ക്കണമെന്നും
പറയുവതാണീ ആചാരം!!!
ഇരുവശവും കണ്ടൊരുനടുനിലയി-
ലിരുന്നരുളുന്നൊരു നിരപേക്ഷസ്ഥിതി
സത്യ! -മിതറിയാനാചാരങ്ങള്‍,
കഥകളു, മര്‍ഥം തേടുക നാം!!

* തിരുവോണനാളുകളില്‍ മലയാളികള്‍ വാമനമൂര്‍ത്തിയായ തൃക്കാക്കരയപ്പനെ പൂജിക്കുന്ന പതിവ് ഈ കവിതയുടെ ആദ്യഭാഗം രചിക്കാന്‍ പ്രകോപനമായെങ്കിലും ഗുരുകുല വിദ്യാഭ്യാസത്തിലൂടെ എനിക്കു കിട്ടിയ വേദാന്തദര്‍ശനമാണ് കവിതയുടെ ആത്യന്തികപ്രചോദനം.

മുപ്പതോളം വര്‍ഷം മുമ്പ് എഴുതിയ ഈ കവിത ഇന്നും പ്രസക്തമായിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

2 comments:

  1. good , myths and hearsay later crowned as 'truth sacrosanct- write more ശോകാ ശ്ലോകത്വം ആഗത : there are hundreds of things to get worried about ,think about that and produce slokas it is the historical duty

    ReplyDelete