Total Pageviews

Tuesday 22 November 2016

സ്വപ്‌നത്തില്‍നിന്ന് പരമാര്‍ഥത്തിലേക്ക്

ഇന്നൊരു സ്വപ്‌നം കണ്ടു. വീട്ടില്‍നിന്ന് ഒരു പാമ്പിനെ പിടികൂടിയെങ്കിലും കൊല്ലാന്‍ മനസ്സ് അനുവദിച്ചില്ല. അതിനെ പറമ്പില്‍ വിജനമായ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ആറ്റുവക്കത്തേക്കു നടന്നു. കടവിലെത്തിയപ്പോള്‍ ആറ്റിലേക്കു വിടാമെന്നു തോന്നി. കടവില്‍നിന്ന് അല്പം മാറിനിന്ന് അതിനെ വെള്ളത്തിലേക്കിട്ടു. അത് ആറിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോകുന്നതു കണ്ട് ആശ്വാസത്തോടെ കടവിലെത്തിയപ്പോള്‍ ശരീരം പകുതി വെള്ളത്തില്‍ ആഴ്ത്തി അത് നടയില്‍ കിടപ്പുണ്ട്.  അത് ദയനീയമായി എന്നെ നോക്കിയപ്പോള്‍ അതിനെ കയ്യിലെടുത്തു. അപ്പോള്‍ വളരെ ആശ്വാസത്തോടെയും സ്‌നേഹത്തോടെയും  അത് എന്റെ നെഞ്ചോടു ചേര്‍ന്നു. എനിക്കു ഭയമല്ല, വാത്സല്യമാണ് തോന്നിയത്. വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടിലുള്ള മറ്റാര്‍ക്കും എന്റെ മനോഭാവമായിരിക്കില്ലല്ലോ എന്നോര്‍മ വന്ന ഞാന്‍ അതിനെ പറമ്പിലേക്കിട്ടു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ചെടിച്ചട്ടികളില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങള്‍ ഓരോന്നോരോന്നായി വീട്ടിലേക്ക് ഇഴഞ്ഞുകയറുന്നു. അവയെ ഓരോന്നിനെയും എടുത്ത് നെഞ്ചോടുചേര്‍ത്തപ്പോള്‍ അവയെല്ലാം പൂച്ചക്കുഞ്ഞുങ്ങളും പട്ടിക്കുഞ്ഞുങ്ങളുമായി മാറിയെങ്കിലും അവയെ ഞാന്‍  പറമ്പില്‍ കൊണ്ടുപോയിട്ടു. പറമ്പിനു മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നുപോകുന്ന കുട്ടികള്‍ പട്ടികള്‍ കടിക്കാന്‍വരുന്നേ എന്നു നിലവിളിച്ചുകൊണ്ട് ഓടുന്നു. നാട്ടിലുള്ളവര്‍ക്ക് പട്ടികളെയും ഭയമാണല്ലോ എന്ന ഓര്‍മയില്‍ ഉണരുമ്പോള്‍ അന്യമായവയെ അല്ലേ ഭയപ്പെടേണ്ടത്? നമുക്ക് അന്യമായെന്തുണ്ട്? എന്ന ചോദ്യവുമായി മുന്നില്‍ നാരായണഗുരു! Love and Devotion എന്ന പുസ്തകത്തില്‍ നല്കിയിട്ടുള്ള സഹസംബന്ധപ്രയുക്തിയില്‍ ജാഗ്രത്തിനെ സൂചിപ്പിക്കുന്ന അക്ഷത്തില്‍ നല്കിയിട്ടുള്ള When I think of it as my snow, how light it is on my bamboo hat എന്ന Kikaku എഴുതിയ ഹൈക്കുവും മനസ്സില്‍ ഉയര്‍ന്നുവന്നു.

1 comment:

  1. ഈ സ്വപ്‌നത്തിന് ഇടയാക്കിയ സമീപകാലസംഭവങ്ങള്‍ വല്ലതും ഉണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍കൂടി ശ്രമിച്ചെങ്കില്‍ സ്വപ്‌ന വ്യാഖ്യാനം കുറേക്കൂടി പൂര്‍ണമാകുമായിരുന്നു. ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിഞ്ഞതു നന്നായി.

    ReplyDelete