Total Pageviews

Friday, 28 May 2021

കുടുംബം

ഭാര്യ

ഭാര്യയെന്നാൽ നിന്റെ ഭാരമെല്ലാം താങ്ങു-

മൊരു ഭാരവാഹിയെന്നോർത്തുവോ നീ?

അറിയണം: നീയാണു താങ്ങേണ്ടതവളെ, നിൻ

നിറവറിഞ്ഞീടവെ അവൾ താങ്ങിടും!


ഇവൾ നിന്റെ മുജ്ജന്മകർമഫലമായ് നിന്റെ

ഭവനാധിനാഥയായ് വാണിടാനായ് 

നവനവോന്മേഷാനന്ദദായിയായ് നിൻജീവ-

കവിതാലയാർദ്രതയായ് വന്നവൾ!

ഇവളെയറിയുമ്പൊഴേ ഞാൻ വരൂ, നിൻ ഹൃത്തി-

ലവിരാമസൗന്ദര്യധാരയാകാൻ

ഇവളിലലിയുമ്പൊഴേ ഞാൻ വരൂ, നിൻ പ്രേമ-

കവിതകളിലാത്മാർഥ തീർഥമാകാൻ!


ശുഷ്‌കവേദാന്തമല്ലാർദ്രയോഗാർഥമാം

നിഷ്‌കളങ്കാർദ്രമാമൻപരുളും

അരുളായി, ദയയോളമൊഴുകിയെത്തീടുന്ന

പൊരുളായ ജീവിതാനന്ദതീർഥം!


അറിയുന്നു, നീയിങ്ങു ദാമ്പത്യയോഗമാം

നിറവേകിടും മർത്യജന്മപുണ്യം!

അതിലാഴുവാൻ നിനക്കിണയായതിവളാണ്,

തുണയായുമവളെന്നുമുണ്ടാകണം!

അതിനു നീ ചെയ്യേണ്ടതൊന്നുമാത്രം - ഹൃത്തി-

നൾത്താരയിൽ ദേവിയാണിവളെ-

ന്നറിയണം, നന്ദിതൻ പൂക്കളായ് നിൻ ചിരി

വിരിയണം, അവയർപ്പിച്ചർച്ചിക്കണം!


മകൾ

നീ പിതാവാകുവാൻ വന്നവളാണിവൾ

നീ പിതൃധർമറിഞ്ഞിടാനും

നിൻ ധർമറിയാതെ, വ്യഭിചരിച്ചീടാതെ

നിൻ വഴി കാണിച്ചുതന്നിടാനും

നിൻ പിന്നില,ല്ലിന്നു, നിൻ മുന്നിലുണ്ടവൾ

നീ ശിഷ്യനാ,ണിങ്ങിവൾ ഗുരുവാം!

Wednesday, 19 May 2021

പദപഥ പഥികൻ

 പദസഹസ്രമെൻ സ്വന്തമായു,ണ്ടവ

പദയുഗങ്ങളായ് മാറിയാം കാവ്യമായ്

പദവിഭൂതികൾ തീർക്കുന്ന, തെങ്കിലും

പദമനേകം നിരർഥകമെന്നിലും!

പദമനേകമെന്തർഥമെന്നോരാതെ

പരരനേകരെൻ ശ്രോതസ്സിലേക്കൊഴി-

ച്ചൊഴുകിടുന്നതും കേൾക്കുന്നതു,ണ്ടവ

പലതുമെൻ ഭാഷയിൽത്തന്നെയുള്ളവ!

പദലയം, പദലാസ്യം, പദാലസ്യ-

പഥമിതൊക്കയെൻ തൂലികാസന്തതി!

പദപഥങ്ങളിൽക്കൂടിച്ചരിക്കുമെൻ

ചലനവേഗതയാശ്ചര്യ!, മില്ലെനി-

ക്കറിയുകില്ലയാവേഗമായ് വേഗതാ

ലഹരിയിൽ ഞാൻ മയങ്ങിവീഴുന്നവൻ!

ജയമതന്നു പകർത്തിടും വേളയിൽ

യമിയുമായ് ഗണനായകൻ! വ്യാസന-

ന്നരുളിയോരുപദേശം പകർത്തിടാം:

‘എഴുതിടൊല്ലർഥമറിയാതെ വാക്കുകൾ!’

Tuesday, 11 May 2021

അഗ്നിഹോത്രം

 എന്താണ് അഗ്നിഹോത്രം ? 
അഗ്നിഹോത്രം ചെയ്താൽ എന്തൊക്കെ ഗുണം ലഭിക്കും? 
അഗ്നിഹോത്രം എങ്ങിനെ ചെയ്യാം ?

വീട്ടിൽ കുഞ്ഞുകുട്ടികൾ വാവിട്ട് കരഞ്ഞാൽ അല്പ്പം മുളക് അടുപ്പിലിട്ടു പുകയ്ക്കും.

ഇതിന്റെ ആസിഡ് ചേർന്ന രൂക്ഷ ഗന്ധം ക്ഷുദ്രജീവികളെ പുറത്തുകളയാൻ സഹായിക്കും. ഇതിലും നല്ലത് കുരുമുളകും വെളുത്തുള്ളിയും പുകയ്ക്കുന്നതായിരിക്കും. കാരണം ഇവ രണ്ടും കത്തിയാൽ ഒരു ക്ഷുദ്രനും ആ ഭാഗത്ത് തങ്ങി നിൽക്കില്ല .

കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നിന്ന് പോയ അഗ്നിഹോത്രത്തിന്റെ അവശേഷിക്കുന്ന വിദ്യയാണ് ഈ മുളക് കത്തിക്കൽ. .

അഗ്നിഹോത്രം ആർക്കും ചെയ്യാം, ഇതു പഠിക്കാൻ പൂജാ വിധികൾ പഠിക്കണമെന്നില്ല.

ഏറെ ചിലവുകൾ ഇല്ലാതെ, സ്വയം ചെയ്യാൻ സാധിക്കുന്നൊരു ഈശ്വര ഉപാസനയാണ് അഗ്നിഹോത്രം.

കൃതയുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ലെന്ന് വേദം പറയുന്നു. കാരണം എല്ലാവരും യജ്ഞം ചെയ്തിരുന്നു. യാഗങ്ങളും യഞ്ജങ്ങളും അനുഷ്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അത് സർവ്വ ചരാചരങ്ങൾക്കുവേണ്ടിയും സുഖമായ അന്തരീക്ഷനിർമ്മിതിക്കും മഴയ്ക്കും വേണ്ടിയായിരുന്നു യാഗങ്ങൾ. അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന ആയുർവേദ മരുന്നുകളാണ്. ഈ യാഗത്തിന് വിശിഷ്ട ഔഷധങ്ങൾ നിർമ്മിച്ചിരുന്നത് താപസികളായ ഋഷിവര്യന്മാരായിരുന്നു.

ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു.


''എന്തിനാണ് ഇത്രയും നല്ല മരുന്നുകൾ കത്തിക്കുന്നത് ? അത് ഭക്ഷിച്ചാൽ പോരെ?''

ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തിയുടെ ചിന്തയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ഇതെന്തിനെന്ന്  ഒരുപക്ഷേ, ചിന്തിച്ചേക്കാം.

ഒരാൾ ബീഡി വലിക്കുബോൾ ഉണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ. മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു. അതുപോലെ പ്ലാസ്റ്റിക്ക് കത്തുമ്പോഴും നാം വിഷമിക്കുന്നുണ്ടല്ലോ. എന്നാൽ ചന്ദനം കത്തുമ്പോൾ ''അയ്യേ മോശ''മെന്ന് ആരും പറയുന്നുമില്ല.

അതുകൊണ്ട്, കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ എല്ലാവർക്കും ഗുണം ചെയ്യുന്നു.


''അതെങ്ങിനെ?''

എനിക്ക് അറിയാവുന്നതുപോലെ വിശദമാക്കാം .

നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി. വിരുന്നുകാരൻ ചുമച്ചു പുറത്തുപോകും. കൂട്ടത്തിൽ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയുകയും ചെയ്യും .

മുളക് കത്തിയാൽ ശ്വസനം വഴി നിങ്ങൾക്കും ചുമ വരും. ഇതിൽ നിന്നും മുളകിന് ദൂഷ്യഫലമുണ്ടെന്നും അത്കത്തിക്കുവാനോ അമിതമായി ഭക്ഷിക്കാനോ പാടില്ലെന്നും മനസ്സിലാക്കുക.

പക്ഷേ, കടലാടിയും കുറുംതോട്ടിയും നല്ല പോലെ കത്തിയാൽ ഗുണം വർദ്ധിക്കും. അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല. അതിൽ കസ്തൂരി, ദേവദാരം, ജടമാംസി ( ജഡമാഞ്ചി) , തേൻ, ശർക്കര എന്നിവ കത്തിയാൽ നല്ലത്. നല്ല ഗന്ധം മനസ്സിൽ സമാധാന ചിന്തകൾ ഉണ്ടാകുന്നു. യോഗയുടെ നിർവൃതിയും ലഭിക്കുന്നു.

ജഡമാഞ്ചി എന്ന ഔഷധo പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ്.

മനുഷ്യന് ഏകാഗ്രത ലഭിക്കാൻ ജഡമാഞ്ചിയുടെ ഗന്ധത്തിനു സാധിക്കുന്നു. മനശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔഷധമാണ് ജടമാഞ്ചിയെന്ന ''ജടമാംസി'' . ഇത് യാഗ ഔഷധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകയ്ക്കട്ടെ. പഠിതാക്കൾക്ക് ഗുണം കിട്ടും.


ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചേരുന്നവയാണോ ?

അതേ'' അഗ്നിഹോത്രം എന്താണെന്ന് പലരും വ്യക്തമായി അറിയാൻ ശ്രമിച്ചിട്ടില്ല. ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ്. അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതുംതെറ്റാണ്, വേദവാണി വ്യക്തമായി പഠിക്കാതെയാണ്. ഗൂഗിളിൽ പോലും തെറ്റായ വിവരങ്ങളുംചിത്രങ്ങളുമാണുള്ളത്. അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം. പക്ഷേ, നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ടിവർ്ദ്ധനയുള്ളതും മാത്രമേ ചേർക്കാവൂ. നൂറ്റിയെട്ട് ഔഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബഹു വിശേഷമാണ്.

ഒരു വ്യക്തിയിൽ അലസത ഉണ്ടാകുന്നത് അയാളുടെ മസ്തിഷ്‌ക്കത്തിൽ അമൃത് കുറയുബോഴാണ് . മനുഷ്യനിൽ മരണഭയമുണ്ടാകുന്നത് അമൃത് കുറയുന്നത് കൊണ്ടാണ്. മൃത്യുഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലിലമൊട്ടും പിഴിഞ്ഞ് നീര് കൊടുക്കാൻ വേദത്തിൽ പറയുന്നു. ഇവകൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു. ആലിൻ കീഴെ വിശ്രമിക്കാനും ഓതുന്നു. അഗ്നിഹോത്രത്തിൽ അമൃതും ആലില, മാവില, പ്ലാവില ഇവയും ചേരുന്നു.

അജമാംസ വിധി ആയുർവേദത്തിൽ ഉണ്ട്. ആടിന് പ്രിയം പ്ലാവിലയാണ്. ആടിനെ കൊന്നു രസായനം ഉണ്ടാക്കുന്നതിലും നല്ലത് ചക്ക തിന്നുന്നതാണ് യാഗത്തിന് പ്ലാവിൻ വിറകുപയോഗിക്കാൻ കാരണം തിരക്കിച്ചെന്നാൽ ചില അത്ഭുതങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിയും .

ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ, ഈ ചടങ്ങിൽ ചിരട്ടയും പൊതിമടലും കത്തുവാൻ പാടില്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമാധാനിക്കാം. അതു തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

അഗ്നിയിൽ ലയിച്ച് ഭസ്മതുല്യമായ വെളുത്ത ചാരമാകുന്നതു മാത്രമേ വിറകായി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗാവശിഷ്ട്ടമായ ഹോമകുണ്ഡത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' . ശിവഭഗവാൻ ധരിച്ചതും ഇതാണ്.

ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കറുത്തിരിക്കും. ഇതിൽ കാർബൺ കൂടുതലായുണ്ട്. ഇതു കത്തുമ്പോൾ കണ്ണുകൾ എരിയുന്നതായി കാണാം. ഇതു ദോഷംതന്നെയാണ്.

കരിന്തിരി കത്തരുതെന്നു പഴമക്കാർ പറയും. കരിന്തിരി കാർബൺ ഉണ്ടാക്കുന്നു. ഇതു ശ്വസിക്കാൻ പാടില്ല. അതാണ് കരിന്തിരിയിലുള്ള വാസ്തവം. ഇതു മനസ്സിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.

കണ്വമഹർഷിയുടെ ദിനേനയുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തുപുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത്. ചിരട്ടയും മടലും അതിൽ വരുന്നേയില്ല. ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും. അതുപോലെ  കത്തിച്ചാൽ അല്പ്പം പോലും കാർബൺ ഇല്ലാത്ത പ്ലാവും ചന്ദനവും വിറകിനായി ഉപയോഗിക്കാം. കൂടാതെ മാവും നല്ലതാണ്.


''എങ്ങിനെയാണ് ഈ ഔഷധം കത്തിയാൽ ശുചിത്വമുണ്ടാകുന്നത് ??

ഒരു ജഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗന്ധം കലരുന്നു. അങ്ങിനെ വായു ദുഷിക്കുന്നു. വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ. എറണാകുളം ജില്ലയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പരിസരത്തു ഇന്നു ആരും താമക്കുന്നില്ല. അവിടെ ജീവിച്ചവർ സ്വന്തം വീട് പോലും ഉപേക്ഷിച്ചു പോയ നില നിങ്ങൾക്കും കാണാം.

പക്ഷേ, സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും. ഗന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായു ശുദ്ധമാവും. മറിച്ച് ദുഷിച്ച വായു ആണെങ്കിൽ അവിടം അശുദ്ധം എന്ന് മനസ്സിലാക്കുക.


''സുഗന്ധമുള്ള ഏലം, വയമ്പ്, ജാതിപത്രി, രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??

അതെ. ഉറപ്പായും മണമുണ്ടാകും. പക്ഷേ, കത്തുന്ന അത്ര വേഗത്തിൽ സുഗന്ധം പരക്കില്ല. കുറച്ചു മത്സ്യo വീട്ടിൽ വാങ്ങി വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല. പക്ഷേ, ഒരെണ്ണമെടുത്ത് വറുത്താലോ, ആ പ്രദേശത്ത് മീന്റെ ഗന്ധം ശക്തമായി പരക്കുന്നു. നിങ്ങൾ മത്സ്യo വാങ്ങിയതായി അയൽവീട്ടിലും അറിയുകയും. അതിനാൽ ഔ്ഷധം കത്തുന്നതാണ് വായുവിന് നല്ലത്.

ദേവദാരുവും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓർ്മ്മ വർദ്ധനവിനും അപ്‌സമാരത്തിനും നല്ലതാണ്.

ഗൃഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുൽ്ഗുലു, അമൃത് , ദേവദാരു, മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം.

മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്വമാകുന്നു.

ഭവന ശുദ്ധിക്കും അതു വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും.

പ്രസവശേഷം വയമ്പ്, ബ്രഹ്മി, ഗുൽ്ഗുലു, ഇരട്ടിമധുരം, ശതകുപ്പ , നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്‌സ് വരാതിരിക്കാൻ സഹായിക്കും. കുഞ്ഞുങ്ങൾ സുഖമായി ഉറങ്ങും.

നിങ്ങൾ ഒരു വാസ്തവം തിരിച്ചറിയുക. ഇന്ന് അൽ്ഷിമേഴ്‌സ് എന്ന രോഗവും, പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നതിനു പിന്നിൽ മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ്.

നമ്മൾ ഊണിലും ഉറക്കിലും ഭക്ഷിക്കുന്നത് വായു ആണല്ലോ. വായുവിന്റെ പ്രകൃതിദത്തമായ അവസ്ഥ കൃത്രിമ മാക്കുന്നത് കെമിക്കൽ ലേപനങ്ങളും കൊതുകുതിരിയുമാണ് . ഈ മലിനവായുയുവിലൂടെ നിങ്ങൾ രോഗിയാവും. അശുദ്ധ വായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക. ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ.

അഗ്നിഹോത്രം കൊണ്ട് കർമ്മദോഷം മാറുമോ എന്ന് ചോദിക്കരുത്. നിങ്ങൾ മുൻജന്മ സുകൃതം കൊണ്ട് ഈ ജന്മം പലതും നേടിയില്ലേ, അത് കർമ്മ ദോഷമല്ലല്ലോ. അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക അത് മറ്റുള്ളവർക്കും, നിങ്ങളുടെ ശത്രുവിനുപോലും കിട്ടും. അത് നന്മയല്ലേ ?

അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബൺ ഉണ്ടാകും. അതു വഴി സസ്യ, ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും. അവയും തഴച്ചു വളരും. അത് വഴി നല്ലമഴ ലഭിക്കും, മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു. ഔഷധങ്ങൾ മുളച്ചു പൊങ്ങും ചീരയും തഴുതാമയും നിറയും. മാവുകളിൽ ഫലം നിറയും, അവ ഭക്ഷിക്കുന്ന കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും.


ധർമ്മ മാർഗം, കർമദോഷങ്ങളുടെ പാപം കുറയ്ക്കും ?

ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാവും. അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യണം .

എന്നുവേണ്ട് പലതരം ഔഷധങ്ങൾ  നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്‌നിഹോത്രം. ഇതു നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു.

അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ, ഗന്ധമേൽക്കുന്നവർക്കും അതിന്റെ ഗുണം ലഭിക്കുന്നു.

അഗ്നി ഹോത്രം--- സര്‍വ്വ രോഗത്തിനും അണുനാശത്തിനുമായി വിഷുവിനു കരിയിലകള്‍ കൂട്ടി കരിക്കല്‍ എന്നൊരു ചടങ്ങ് നടത്തും അല്പ്പം കരിമരുന്നു പ്രയോഗവും നടത്തും അതൊരു ഭാരതീയ ആചാരമാണ് ഈശ്വര വിശ്വാസപ്രകാരമുള്ള അഗ്നിഹോത്രത്തിലെ ആചാരങ്ങളില്‍ 

വിറക് നെയ്യിൽ കത്തിയാൽ ഫോർമിലിനോട് തുല്യമായ ജൈവ രാസവസ്തു ഉണ്ടാകും. അത് അണുക്കളെ കുറയ്ക്കും. അഗ്നിയിൽ ഔഷധങ്ങൾ കത്തിയാൽ ഗൃഹാന്തരീക്ഷം ശുദ്ധമാകുകയും . അതിൻറെ ഗുണങ്ങൾ ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തിൽ സുഖം പ്രദാനംചെയ്യുന്നു.

NB: 

ഗുരുബാബ ആശ്രമമുൾപ്പെടുന്ന ദക്ഷിണേശ്വരക്ഷേത്രത്തിൽ യഥാവിധി അഗ്നിയാഗം നടക്കുന്നുണ്ട്. ഭക്തർ രാവിലെയും വൈകിട്ടും ഭഗവാൻ ഗുരുബാബയുടെ ഫോട്ടോയ്ക്ക് മുന്നിൽ നെയ്‌വിളക്ക് കൊളുത്തി നിശ്ചിത സമയം പ്രാർത്ഥിച്ചാൽ അഗ്നിയാഗത്തിൻറെ ഫലം ലഭിക്കും.

രണ്ടു ധ്യാനാർഥനകൾ

 

എന്തിനെന്റെ ജീവിതം?

നിത്യജീവിതാർഥമായ്

സത്യമുള്ളതിൽ നിറ-

ഞ്ഞർഥപൂർണമായ് സുഖ-

സ്പന്ദമെങ്ങുമേകുവാൻ

എത്തി ഞാൻ; നിനക്കു ഞാൻ

നിന്നിലെത്തി നില്ക്കണം!

എന്നിൽനിന്നു നിന്നിലേ-

ക്കെത്രദൂര? മെന്നിൽ നീ

നിന്നിൽനിന്നുമെത്തുവാ-

നുള്ള ദൂരമെന്നൊരാൾ

ചൊന്നിടുന്നു; ദൂരമേ-

യില്ലയെന്നറിഞ്ഞു നാം

ഒന്നുതന്നെയാകവെ

നമ്മിൽ നമ്മൾ നില്ക്കണം!

 

പ്രഭാതലയം

നിൻപ്രിയം എൻപ്രിയമാക്കാൻ ശ്രമിക്കവെ

ആത്മസുഖാർഥമറിഞ്ഞിടുന്നു!.

അങ്ങേയരുളൻപിനർഥമാകുന്നതു

നിത്യമനുകമ്പയായിടുന്നു!!

 

ഇങ്ങിരുൾ കണ്ണടച്ചീടവെ കാണുന്ന

മിഥ്യയാണെന്നറിഞ്ഞീടവെ ഞാൻ

നിത്യം നീ വെട്ടമായുജ്വലിക്കുന്നതു-

ണ്ടെങ്ങുമെന്നുള്ളൊരു ബോധ്യമാകും!

 

നിത്യം നിൻ ബോധത്തിൽ സംഭവിച്ചീടുന്ന

സൃഷ്ടിസ്ഥിതിസംഹാരങ്ങൾ മൂന്നും

ഞങ്ങൾക്കും വെട്ടമായ് വർണങ്ങളായറി-

ഞ്ഞെന്നുമുദിച്ചസ്തമിച്ചു കാണ്മൂ!

 

എൻ ചുറ്റുമുണ്ടയൽക്കാരായൊരായിരം

പേരവർ കൂടിയിന്നെന്നിലേറാൻ

മാനുഷികധ്യാനമുണ്ടതിലൂടെ ഞാൻ

ബന്ധുത്വബോധവികസിതനായ്!

 

ഞാൻ ബോധ്യം നീ ബോധം രണ്ടിലുമുള്ളതു

നിത്യമാം സത്യപ്രഭാവമൊന്നാം.

സത്യമായറിഞ്ഞുജ്വലിച്ചീടവെ

ഞാനില്ല നീയില്ല നാം മാത്രമാം! 

Friday, 12 March 2021

അർധ(ഥ)നാരീശ്വരം

ഗുരുദേവൻ മാസികയുടെ 2021 മാർച്ച് ലക്കത്തിൽ (ശിവരാത്രി സ്‌പെഷ്യൽ) പ്രസിദ്ധീകരിച്ചത്‌

നാമറിയേണം: ശിവൻ ലിംഗരൂപിയാം

നാമമാത്രൻ! രൂപമുള്ളവനാകുവാൻ

ശക്തിയായെത്തുന്ന സർഗാത്മകത്വമാം

പാർവതി!! പർവതപുത്രിതൻ യോനിയി-

ലേറും ശിവൻ തന്റെ രേതസ്സിലൂടെയാം

'സുന്ദരമാം ശിവം സത്യ'മെന്നുള്ളതാം

ധാരണതൻ ധാരയായൊഴുകുന്നതും

ആ ധാരയാധാരമെന്നറിയുന്നതും!!!

 

വാക്കുമാവാക്കിന്റെയർഥവും ചേർത്തു നാം

അർധനാരീശ്വരരൂപമറിഞ്ഞവർ!

നമ്മിലാണർധനാരീശ്വരനെന്നു നാം

ഇന്നുമറിഞ്ഞിടുന്നി,ല്ലിതാണജ്ഞത!

 

ശക്തിയില്ലാതെയചേതനം ലിംഗമായ്

നാമറിയും ശിവൻ, മക്കളില്ലാത്തവൻ!

ആറുമുഖമുള്ളവനുമാനമുഖമുള്ളവനു-

മായിവിടെ നിത്യമറിവേകുവോർ ശിവസുതർ!!

ആ സുതരെ നാമറിയുമെങ്കിലും ആരവരി-

ലൂടെ ശിവനേകുമറിവിൽ നിറഞ്ഞാടിടും?

 

ഫലശ്രുതി

നീ നിന്റെ ജീവിതധർമവുമർഥവും

കാമവും മോക്ഷവും എന്തെന്നറിയുവോൻ!

നീയറിയുന്നിന്നു: നിന്നുടെ ജീവനം

സാധിച്ചു തന്നിടും കർഷകരെന്നപോൽ,

നിൻ ശരീരത്തിലെ ജീവാണുജാലവും

നിന്റെ മിത്രങ്ങളാം!! ചേതനയില്ലാത്ത-

തെന്നു നീയോർക്കുന്ന കല്ലും മലകളും

നിന്നെപ്പുലർത്തുന്ന ശക്തിതൻ ഭാഗമാം!!!

 

ഈ ജ്ഞാനധാരയറിഞ്ഞിങ്ങുണർന്നീടും

നാരിയും തന്റെ ശരീരത്തിലും നര-

നുണ്ടെന്നറിഞ്ഞീടിലിങ്ങിനി നിത്യമാം

സന്ന്യാസരൂപമായർധനാരീശ്വരം!!

Wednesday, 20 January 2021

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!

പുതുമനസ്സും, മറന്നും മറച്ചുമീ

പുതിയ ലോകത്തെ നോക്കാത്ത രീതിയും

മൊഴിമഴച്ചാർത്തിലുള്ളവൾ നീ; നിന-

ക്കെഴുതിടുന്നവയ്ക്കുള്ളൂർജമാർജവം!

പഴയ രീതിയിൽ വൃത്തവും താളവും

പഴമനസ്സുമാണെൻ കാവ്യധാരയിൽ

എഴുതിടുമ്പോൾത്തുളുമ്പിത്തുളുമ്പിവ-

ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ

പദശതങ്ങളിൽ സ്വന്തസ്വപ്നങ്ങളും

ഹൃദയഭാവാർദ്രമാമുൾത്തിളക്കവും!!

ഇവിടെയൊക്കെയും കാപട്യമെന്നു ഞാൻ

കവിതയിൽക്കൂടിയാലപിച്ചീടവെ

ഇവിടെയുള്ള യാഥാർഥ്യങ്ങളായി നിൻ

കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!

''കവിതയെന്തിന്നു.'' യാഥാർഥ്യമല്ല, യുൾ-

ക്കടലുമോളവും താളവും കണ്ടറി-

ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണതി-

ന്നിവിടെയാവുമോ നിൻപദച്ചാർത്തിനാൽ?

സ്വയമുണർന്നുവന്നീടുന്നു, ചോദ്യങ്ങ-

ളിവിടെയീവിധം കുത്തിക്കുറിക്കവെ

എഴുതിടാതിരുന്നീടിലുൾക്കാഴ്ചകൾ

പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാൻ

എഴുതിടേണമീ രീതിയിൽ നിത്യവും!

എഴുതിടാതിരുന്നീടുകിൽ വായുവിൽ

അലിയുമെന്നിൽപ്പുണർന്നുണർന്നർഥങ്ങ-

ളരുളിടേണ്ടവാഗ്താരകാരശ്മികൾ!!

എഴുതിടേണ്ട നീയീവിധം; നിൻവഴി,

മൊഴിയു, മന്യമാണെങ്കിലും നിൻമൊഴി-

യ്ക്കടിയിലുള്ളതാം സ്രോതസ്സുകാണും ഞാൻ

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!


Tuesday, 19 January 2021

ഗഗനാർഥം

 ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണർന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാർഥമെന്നു ചൊല്വൂ!

 

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണർത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണർന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

 

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുൾപ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?

 

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോൾ

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോർക്കൂ!

 

അറിയുക: നിൻ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവിൽ

നിഴലലപോലെയുണർന്നടങ്ങിടുന്നു.


അറിയുക: വെട്ടമതൊ,ന്നതിൽ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോൾ

ഉണരുമൊരായിരമോർമകൾ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

 

പുറ,മകമെന്ന വിഭേദകസ്മിതത്തിൽ

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

 

അവ തവദേഹമതിൻ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുൾ-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

 

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതിൽപ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

 

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമർന്നവരായ നിത്യസത്യം!