Total Pageviews

Friday, 23 October 2020

ഭൂതഹരമായ മായ

 

 

ആത്മഹർഷലയസാന്ദ്രതീവ്രമനു-

ഭൂതി,ഭൂതഹരമായ മായയതി-

ലാണു നാമിവിടെ നാമമായ മധു-

വുണ്ടിരിപ്പ,തിതു വീണുപോമുടനെ!

Saturday, 3 October 2020

അപരസംവാദം

 ഇനിയുമെനിക്കൊരു മൗനമന്ദഹാസം

കനവിലുണര്‍ന്നുവരും, മനോഹരാര്‍ദ്ര-

സ്മിതമതില്‍ മുങ്ങിയുണര്‍ന്നെണീറ്റിടുമ്പോള്‍

സ്മിതമതുമാത്രമെനിക്കു സത്യമെന്നു കാണും!

ഇതു മതി, യിന്നിതിലേറെയെന്തു വേണം

'മതി മതി'യെന്നതിനര്‍ഥമിങ്ങറിഞ്ഞാല്‍

ചിതിയിലെയത്ഭുതമിന്നറിഞ്ഞുണര്‍ന്നാല്‍

ചതിയിലമര്‍ന്നിടുകില്ലയീ ജഗത്തില്‍!

എഴുതിവരുന്നതറിഞ്ഞിടാത്തൊരെന്നില്‍

ഒഴുകിവരും വെളിപാ,ടിതാണു സത്യ-

സ്മിതലയസംഗമ സംഗ്രഹം, സുഷുപ്തി-

യ്ക്കടിയിലെ സ്വപ്നനദീപ്രവാഹലാസ്യം!

ഇതിനറിയില്ലൊരു ധര്‍മമെന്ത,തര്‍ഥം

വിതറിടുമെന്നുടെ മോക്ഷകാമമാവാം!

അതിലധികം ഹൃദയാര്‍ദ്രഭാവമെന്നെ

പൊതിയുവതിന്നൊഴുകുന്ന രാഗമാവാം!!

അറിവറിവിന്‍പൊരുളായുണര്‍ന്നിടുമ്പോള്‍

നിറവു നിറഞ്ഞ നിതാന്ത നിത്യനിദ്രാ-

ലയ, ലയനാലയ ലാസ്യഭാവമാവാം

സ്വയമിവിടിങ്ങനെയിന്നുണര്‍ന്നിടുന്നു!

''എഴുതുകയ,ല്ലൊഴുകുന്നതിന്‍ സുഖത്തില്‍

മുഴുകുവതെന്തിനു നീ, നിനക്കു നിന്നില്‍

എവിടെയെനിക്കിടമെന്നു തേടിടാന്‍ ഞാന്‍

കവിതയിലൂടൊഴുകാനരുള്‍ തരുന്നു!

അരുളിലുമേറെയകംകുളിര്‍ത്തിടാനെ?-

ന്തതു ചൊരിയുന്നനുകമ്പ,യന്‍പു, മാത്മാ-

വവയിലമര്‍ന്നിടിലേകനായൊരെന്നില്‍

കവിയുവതെന്‍ കവിതാത്മഭാവമാകും!

അറിയുക 'ബുദ്ദു'വിലുള്ള ബുദ്ധനാം നീ

പുറമകമെന്നിവ തമ്മിലന്തരം ഭവിച്ചാല്‍

അറിയുക നീയൊരു ബദ്ധനായി, ബുദ്ധന്‍

നിറമതുസര്‍വമടങ്ങിയാലെയെത്തൂ!''

ഇവിടിവനെന്തിനു ജീവിതം? സ്വയം ഞാന്‍

കവിതയിലൂടെയറിഞ്ഞിടാന്‍ കവിത്വം

കവിയുവതെന്നുമൊഴിഞ്ഞതെന്റെ മായാ-

ഭവ, ഭവസാഗര ബുദ്ബുദാത്മബിംബം!!

''സ്വയമിവിടിങ്ങനെ സംശയിച്ചിടുമ്പൊഴല്ലോ

നിയമയമാദികളോടു ബദ്ധനായ് നീ

നിയതമൊരാത്മരഹസ്യമായതാണു സര്‍വം

നിയതിയിലെന്നറിയാതൊലിച്ചിടുന്നു!

അറിയുക നിന്നിലുമേറെയെന്നിലാം നീ

നിറവിലുണര്‍ന്നൊഴുകുന്നതാം കവിത്വം!

അതിനൊഴുകാനിടമേകിയാല്‍ നിനക്കും

അതിലൊരു ബുദ്ബുദബിന്ദുവായടങ്ങാം

Sunday, 27 September 2020

മൂന്ന് അനുകവിതകൾ

 

സുഖദു:ഖങ്ങൾക്കെല്ലാം  അപ്പുറത്തല്ലല്ലി,ടയ് -

ക്കഹമെന്നറിഞ്ഞീടിൽ അതിലാഴ്ന്നീടിൽ മാത്രം

അറിയാനാവും ഭാവമാണല്ലൊ ശാന്തം! അതി-

നൊരു മാർഗമാം :  പ്രാണസാക്ഷിയായ് കാണാം സ്വയം!

*

ഇന്നിവിടെയെന്നല്ലാതെയില്ലിവി-

ടിന്നലെ, നാളെയെന്നിവയൊന്നുമെ-

ന്നുള്ളതാണേക സത്യം! എനിക്കുള്ളി-

ലുള്ളതല്ലാതറിവിലെന്തുള്ളതായ്?

*

ഞാനുമൊരു കവിതയെന്നറിയുന്നവൾ പിന്നെ

ഞാനുമൊരു മഴയെന്നു,പുഴയെന്നു, കടലെന്നു-

മറിയുമെന്നറിയുന്നു കവി! കവിത കവിയുകിൽ

ഗതി കടലിലേക്കിനി! കടലതേതറിയുമോ?

*

Wednesday, 9 September 2020

അഴകിലഴുക്കലിയാനഴൽത്തടാകം

 

ഒഴുകിവരുന്നവയെന്തുമാവു,മെന്നാൽ

എഴുതിവരുന്നവയർഥപൂർണമാക്കാൻ

അഴകഴലെന്നിവയൊപ്പമുണ്ടഴുക്കും,

നിഴലൊഴിയില്ല വനത്തിലെന്നപോലെ!!

 

പുഴയൊഴുകാതെ തടാകമായിടുമ്പോൾ

അഴകെഴുമാമ്പലതിന്നടിയ്ക്കഴുക്കിൽ

വളരു,മഴുക്കടിയിൽ അടിഞ്ഞിടുമ്പോൾ

വളമതിനാൽ വളരുന്നൊരാമ്പൽ പൂക്കും!

അഴകിലഴുക്കലിയാനഴൽത്തടാകം

അഴലഴകാമ്പലു പത്മവും വിടർത്തും!!

Saturday, 29 August 2020

കലി-കാലതായ കാളി!*

 

അറിവിലുമേറിയതെന്ത്? നിന്നിലല്ലാ-

തറിവുറവായതുമെന്ത്? വെട്ടമല്ലാ-

തിരുളിനു, വർണസഹസ്രജാലവിദ്യ-

പ്പൊരുളിനുമുത്ഭവകേന്ദ്രമെങ്ങ്? തേറൂ!

 

ഇരുളതിനുണ്മയതെങ്ങ്? കാര്യജാല-

പ്പൊരുളുകളൊക്കെയുമെങ്ങ്? മൗനസാന്ദ്ര-

സ്മരണയിലെന്നിയെ യെങ്ങുണർന്നിടുന്നു

പൊരുളരുളായുരുവായ ശബ്ദജാലം?

 

ഗഗനരഹസ്യമതെന്ത്? ജാലമില്ലാ-

തഗതികൾ ഞങ്ങളിൽ ലക്ഷ്യബോധമേകും

ജഗദിനുമീ ജഗദീശ്വരന്നുമെല്ലാം

സുഗമലയംപകരുന്ന വേദബിന്ദു?

 

അരുളിരുളിൻപൊരുള,ല്ലറിഞ്ഞിടേണം

ഇരുളിനഭാവമതല്ല വെട്ട,മെന്നാൽ

ചിരിവിരിയിച്ചിടുവാനുണർന്നിടുന്നോ-

രിരുളിനു വർണസഹസ്രമുണ്ടു മക്കൾ!

 

അറിയുക: വർണസഹസ്രജാലമെല്ലാം

നിറവരുളുന്നവയാണു ജീവിതത്തിൽ!

നിറമവസർവതുമുള്ളിലേറ്റിടുന്നോൾ

ഒരുവ,ളവൾ കലി-കാലതായ കാളി!

 

* കലിയുടെയും കാല(ത്തി)ന്റെയും അമ്മയായ കാളി