Total Pageviews

Wednesday, 18 April 2018

കഥകളിലൂടെ കുട്ടികളെ ഭാഷകള്‍ പഠിപ്പിക്കുന്ന ഒരു പുസ്തകം - പ്രൊഫ. എസ്. ശിവദാസ്

A book which teaches languages through stories - Prof. S. Sivadas


'നന്മക്കുട്ടി കേട്ട കഥകള്‍ -  പറഞ്ഞവയും' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക. ആ പുസ്തകം 
 ഒരു ശ്രാവ്യപുസ്തകമാക്കാന്‍ സ്‌കൂള്‍കുട്ടികള്‍ക്കായി 
ഒരു വായനാമത്സരവും പ്രഖ്യാപിക്കുന്നു


കഥകളിലൂടെ കുട്ടികളെ ഭാഷകള്‍ പഠിപ്പിക്കുന്ന ഒരു പുസ്തകമാണിത് 
This is a book which teaches languages through stories.

കഥകള്‍ ഇ്ഷ്ടപ്പെടാത്ത മനുഷ്യരില്ല. 
Nobody is there who dislikes stories. 

കുട്ടികള്‍ക്കോ എത്ര കഥകള്‍ കേട്ടാലും മതിവരില്ല. 
The children will never be satisfied with any number of stories.

നല്ല കഥകള്‍ കുട്ടികളെ രസിപ്പിക്കും. അവരുടെ ഭാവന വളര്‍ത്തും. 
Good stories gratify them and nourish their imagination. 

അതോടൊപ്പം അവരുടെ ഭാഷാശേഷി കൂടി 

വളര്‍ത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ 

വിജയമായി.
It would be a great success if their language skill also can be improved along with them.

ഈ പശ്ചാത്തലത്തിലാണ് ജോസാന്റണിയുടെ ഈ 

പുസ്തകത്തെ നാം വിലയിരുത്തേണ്ടത്. 

This book by Mr. Josantony is to be evaluated on these grounds. 

നല്ല ഭാഷയില്‍ നന്നായി ജോസാന്റണി കഥകള്‍ 

അവതരിപ്പിക്കുന്നു. 
Mr. Josantony presents the stories in beautiful language 

ഹൃദ്യമായ ആ അവതരണം എല്ലാവര്‍ക്കും ഇഷ്ടപ്പെടും.
and that hearty presentation will attract anybody. 

അതോടൊപ്പം അതിനു സ്‌നേഹിതനായ പി. പ്രകാശ് 

തയ്യാറാക്കിയ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്ത് 

അനായാസമായി ഭാഷയും കൂടി പഠിപ്പിക്കുകയാണ്. 

He teaches the languages also very easily with the help of the English translation of these stories, done by his friend, Mr. P Prakash. 

ഏറെക്കാലത്തെ ഭാഷാപരിചയത്തില്‍നിന്ന് ജോസാന്റണി വികസിപ്പിച്ച ഒരാശയമാണ് ഇത്.
This is an idea developed by Mr. Josantony from his very long experiences with the language.

ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായി ജോസാന്റണി ജീവിച്ചിരുന്ന കാലത്തായിരുന്നു ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. 
I met Mr. Josantony for the first time while he was living as a disciple of Guru Nitya Chaithanya Yati. 


ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും 

മനസ്സിലായ കാര്യങ്ങള്‍ ലളിതമായി 

അവതരിപ്പിക്കുകയും ചെയ്യുന്ന, നിത്യവും ചൈതന്യം 

നിലനിര്‍ത്തുന്ന, ഒരു ശൈലി ഗുരു 

നിത്യചൈതന്യയതിക്കുണ്ടായിരുന്നു. 
Guru had a style of understanding things with insight and to present them simply before others. 
He had been maintaining his vitality on every day. 

അതിന്റെ സ്വാധീനം ജോസാന്റണിയിലും കുറച്ചൊക്കെ ഉണ്ട്. 

Mr. Josantony also has some influence of Guru's styles and practices 
ഈ ഗ്രന്ഥരചനയ്ക്ക് അത് സഹായകമായിട്ടുമുണ്ട്.
and they have helped him a lot to write this book.

മലയാളത്തിലെ ബാലസാഹിത്യശാഖയില്‍ എത്രയോ 

പുതിയ ഗ്രന്ഥങ്ങള്‍ ജനിക്കേണ്ടതുണ്ട്. 
Many new books are yet to be born to the Children's literature branch in Malayalam language. 

ഈ രംഗത്ത് ജോസാന്റണിക്ക് പലതും ചെയ്യാനാകും. 

Many more things can be done by Mr. Josantony in 

this field. 

ഈ ഗ്രന്ഥം അതിനുള്ള ചെറിയ, പക്ഷേ വലിയ, തുടക്കമാകട്ടെ എന്നാശംസിക്കുന്നു. 
Even though this book may seem as a small step, I wish it to become the beginning of a great leap 


കുട്ടികള്‍ക്കൊപ്പം അധ്യാപകരും ഇത് 

പ്രയോജനപ്പെടുത്തും എന്നു പ്രത്യാശിക്കുന്നു. 
and I hope that this book will properly be utilized by the teachers as well as the students.

ജോസാന്റണിക്കും സുഹൃത്ത് പി. പ്രകാശിനും എല്ലാവിധ ആശംസകളും നേരുന്നു. 
With the best wishes to Mr. Josantony and his friend Mr. P Prakash.

NB
മലയാളവും ഇംഗ്ലീഷും സ്ഫുടമായി വായിക്കാൻ കഴിയുന്ന സ്കൂൾ കുട്ടികളെ കണ്ടെത്താൻ ഒരു മത്സരം ഇതോടൊപ്പം പ്രഖ്യാപിക്കുന്നു.  സമ്മാനം സ്‌പോൺസർ ചെയ്യാൻ തയ്യാറുള്ളവരെയും ക്ഷണിക്കുന്നു. 

മലയാളിക്കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നതിനാൽ മലയാളം ലിപി പരിചയമില്ലാത്ത ഒരു തലമുറ വളർന്നു വരികയാണ്. അവർക്ക് മലയാളത്തിന്റെ അനശ്വരമായ ഈടുവയ്പുകൾ ലഭ്യമാക്കാനും ഒപ്പം  ഇംഗ്ലീഷ് എളുപ്പം പഠിക്കാനും   ഞാൻ കണ്ടെത്തിയ ഒരു മാർഗമാണ് ഈ പുസ്തകത്തിലൂടെ തുറക്കുന്നത്.  മലയാളത്തോട് വളരെ താത്പര്യമുള്ള മറുനാടൻ മലയാളികളുടെ  കുട്ടികൾക്ക് മലയാളം പഠിക്കാനും ഈ പുസ്തകം സഹായകമാകും. അതിന് ഒരു ഓഡിയോ ബുക്കായാണ് ഇത് പ്രസിദ്ധീകരിക്കാൻ കരുതുന്നത്. ഈ സംരംഭം അനന്തമായ സാധ്യതയുള്ളതാണ്. മലയാളത്തിലെ പകർപ്പവകാശമില്ലാത്ത എല്ലാ പുസ്തകങ്ങളും സമ്മാനാർഹരാകുന്ന കുട്ടികളുടെ സഹകരണത്തോടെ സൗജന്യമായി ലോകത്തെവിടെയും ലഭ്യമാക്കാനും വിക്കിപീഡിയപോലെ സംഭാവനകൾ കൊണ്ട് പ്രവർത്തനങ്ങൾ നടത്താനുമാണ്‌ കരുതുന്നത്. 
പുസ്തകങ്ങൾ പോഡ്കാസ്റ്റ് ചെയ്യാൻ ഒരു വെബ്സൈറ്റും തുടങ്ങണം. സംഭാവനക്കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും സഹകരിക്കുന്നവർക്കു പ്രതിഫലം നല്കണമെന്നും  കൂടി കരുതുന്നുണ്ട്. 
Contact through wattsapp only  9447858743
    



Sunday, 15 April 2018

സാന്നിധ്യം - നിത്യചൈതന്യയതിയെപ്പറ്റി ഷൗക്കത്ത്

'ഗുരുദര്‍ശനം' മാസികയുടെ ആദ്യ (പൈലറ്റ്) ലക്കത്തില്‍നിന്ന്

മറുപടി എഴുതാനായി കാത്തു  കിടക്കുന്ന നൂറോളം കത്തുകളില്‍നിന്നും ഗുരു ആദ്യത്തെ കത്തെടുത്തു.  വിമല ചോദിക്കുന്നു:  'ഗുരോ, എല്ലാവരും പറയുന്നു, 'ദൈവാനുഗ്രഹം, ദൈവാനുഗ്രഹം' എന്ന്. എനിക്കീ വലിയവരുടെ ഭാഷ മനസ്സിലാകുന്നില്ല.  ഗുരുവിനു പറഞ്ഞു തരാമോ?  എന്താണ് ഈ ദൈവാനുഗ്രഹം?'
കത്ത് വായിച്ച് ഗുരു ഇത്തിരി നേരം നിശ്ശബ്ദനായി.  കത്തു മടക്കിവെച്ച് കസേരയിലേക്കു ചാഞ്ഞു.  പിന്നെ പറഞ്ഞുതുടങ്ങി:
''പ്രിയപ്പെട്ട വിമലേ, 
മകളുടെ കത്തു വായിച്ചപ്പോള്‍ ഞാന്‍ പെട്ടന്നോര്‍ത്തത് പണ്ട് ഇന്ത്യമുഴുവന്‍ ഭിക്ഷാംദേഹിയായി കറങ്ങി നടന്നിരുന്നപ്പോള്‍ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവമാണ്.  എവിടേക്കെന്നില്ലാതെ, എന്തിനെന്നില്ലാതെ വീടുവിട്ട് അങ്ങു ദൂരേക്കു പോകണം എന്നുള്ള തീവ്രമായ അന്തര്‍ദാഹം കുഞ്ഞുനാള്‍ മുതലേ എനിക്കുണ്ടായിരുന്നു.  ആ ഉള്‍ത്തള്ളലാണ് പിന്നീട് ഇന്ത്യമുഴുവന്‍ അലഞ്ഞുതിരിയുവാനും മഹത്തുക്കളായ അനേകരുടെ തിരുസന്നിധിയിലിരുന്ന് സത്യ വചനങ്ങള്‍ കേള്‍ക്കുവാനും സന്ന്യാസിയാകുവാനും അനേകം പ്രാവശ്യം ഈ ലോകം മുഴുവന്‍ ചുറ്റി വരുവാനും ഇടയാക്കിയത്.
ഞാന്‍ പറഞ്ഞു വരുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമുള്ള യാത്രയെ ക്കുറിച്ചാണ്.  ചൂടാന്‍ പുതപ്പില്ലാതെ, ഒറ്റമുണ്ടും ഒരു ഷര്‍ട്ടും മാത്രം കൈമുതലായി യാത്രചെയ്തിരുന്ന കാലം.  മഹാരാഷ്ട്രയിലോ മറ്റോ ആണെന്നു തോന്നുന്നു.  സമയം പാതിരാത്രി ആയിരിക്കുന്നു. വിജനമായ സ്ഥലം. എന്തെങ്കിലും കഴിച്ചിട്ട് ഒന്നുരണ്ടു ദിവസമായി. ഒരടിപോലും നടക്കാന്‍ വയ്യ.'
പൊടുന്നനെയാണ് ശക്തിയായ കാറ്റും മഴയും തുടങ്ങിയത്.  ഞാന്‍ ഒരു പീടികയോരത്ത് കയറിനിന്നു.  മഴ കുറയുന്ന ലക്ഷണമില്ല.  കാറ്റും ശക്തിയാര്‍ജ്ജിച്ചു വരുന്നു.  എനിക്കാണെങ്കില്‍ നല്ല ക്ഷീണവുമുണ്ട്.  കാറ്റ് എല്ലാശക്തിയുമുപയോഗിച്ച് മഴയെ ശരീരത്തിലേക്ക് ആഞ്ഞു പതിപ്പിച്ചു തുടങ്ങി.  ഞാന്‍ തളര്‍ന്ന്, തണുത്തുവിറച്ച് ആ പീടികയോരത്തിരുന്നു. ശരീരം ശക്തിയായി വിറയ്ക്കാന്‍ തുടങ്ങി. പല്ലു കൂട്ടിയിടിക്കുന്നു.  ഇനിയും ഇരിക്കാന്‍ വയ്യ. തല കറങ്ങുന്നു.  ഞാന്‍ അവിടെ കിടന്നു. തണുത്തുവിറച്ചു ചത്തുപോകുമെന്നുതന്നെ ഉറപ്പിച്ചു.
ചുറ്റും കുറ്റാകൂരിരുട്ടാണ്.  ശക്തിയായ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ മഴയുടെ ശക്തിമാത്രം കാണാം.  കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി.  ശരീരം തളര്‍ന്നുപോകുന്നു.  പെട്ടെന്നാണ് അതു സംഭവിച്ചത്.  ആരോ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു കിടന്നു.  ആണാണോ പെണ്ണാണോ ഒന്നും അറിയാന്‍ കഴിയുന്നില്ല.  മരണത്തോടു മല്ലടിച്ചു കിടക്കുന്ന സമയത്ത് അത്തരം അന്വേഷണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലല്ലോ.  ജീവന്റെ രക്ഷയ്ക്ക് അല്പം ചൂടായിരുന്നു അപ്പോള്‍ ആവശ്യം.  അത് എന്നോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ജീവിയിലുണ്ട്.'
എന്റെ ശരീരം ചൂടാവാന്‍ തുടങ്ങി.  ആ സുഖാലസ്യത്തില്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. എത്ര സമയം ഞങ്ങള്‍ അങ്ങനെ നെഞ്ചോടുനെഞ്ചു ചേര്‍ന്ന് കിടന്നു എന്നറിയില്ല.  ഞാന്‍ കണ്ണു  തുറന്നു നോക്കിയപ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു.  എന്റെ അടുത്തു കിടന്നിരുന്ന രൂപം എണീറ്റു മെല്ലെ നടന്നു പോകുന്നു.
വിമലേ, എനിക്കു പൊട്ടിക്കരയണമെന്നു തോന്നി.  കഴിഞ്ഞ രാത്രിയില്‍ തണുത്തു വിറച്ചു ചത്തുപോകുമായിരുന്ന എന്റെ അടുത്തുവന്നു നിറഞ്ഞ കാരുണ്യത്തോടെ നെഞ്ചോടു ചേര്‍ന്നു കിടന്ന് ജീവന്റെ ഊഷ്മളത പകര്‍ന്നുതന്നത് ആണോ പെണ്ണോ ആയ ഒരു മനുഷ്യജീവിയല്ല;  ഒരു നായയായിരുന്നു.  ആ നായയും ഒരുപക്ഷേ ജീവന്‍ നിലനിറുത്താനുള്ള വെമ്പലില്‍ ആരെന്നോ എന്തെന്നോ അറിയാതെ എന്നോടു ചേര്‍ന്നു കിടന്നതായിരിക്കും.  ഇനിയും ഞാന്‍ വിമലയ്ക്ക് ദൈവാനുഗ്രഹം എന്താണെന്നു വിവരിച്ചു തരണോ?''
കത്തെഴുതിക്കഴിഞ്ഞ് ഒന്നും പറയാനാവാതെ ഞങ്ങള്‍ കുറേനേരം മൗനമായിരുന്നു.  അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ ഗുരു പറഞ്ഞു: ''ഇങ്ങനെ ദൈവാനുഗ്രഹത്തെപ്പറ്റി പറയാന്‍ തുടങ്ങുകയാണെങ്കില്‍ ആദ്യം മുതല്‍ ഇന്നു വരെയുള്ള ഓരോ നിമിഷത്തെയും വിടര്‍ത്തി പറയേണ്ടിവരും.''
ഇത്രയും അധികം കത്തുകള്‍ മറുപടിക്കായി കാത്തു കിടക്കുമ്പോള്‍ ഒരു കത്തിനു മറുപടി അയക്കാന്‍ ഗുരു എത്രയോ സമയമെടുക്കുന്നു എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു.  അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. മറുപടി എഴുതാനായി ഒരു കത്തെടുക്കുമ്പോള്‍ ഗുരുവിന്റെ മുമ്പില്‍ ആ കത്തും അതെഴുതിയ ആളുടെ ഹൃദയവും മാത്രമേയുള്ളൂ.  എങ്ങനെയെങ്കിലും തീര്‍ക്കുക എന്ന വിചാരം ഗുരുവില്‍ ഒരിക്കല്‍പോലും കാണാന്‍ കഴിഞ്ഞിട്ടില്ല.  നിറഞ്ഞ ഹൃദയത്തോടെ പൂര്‍ണസമര്‍പ്പണത്തോടെ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു.  ജീവിക്കുന്ന ഓരോ നിമിഷവും പൂര്‍ണതയില്‍ ജീവിക്കുക എന്നത് എത്രസത്യമായിരിക്കുന്നു എന്നു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
മഫിയെയാണ് എനിക്കോര്‍മ്മവരുന്നത്.  ഗുരുവിന്റെ ഒരു  ശിഷ്യനാണ് അതെന്നോടു പറഞ്ഞത്.  മഫി ഇരുപത്തഞ്ചു വയസ്സുള്ള പാശ്ചാത്യ പെണ്‍കുട്ടിയാണ്.  തിരുവനന്തപുരത്തുള്ള പാങ്ങപ്പാറയിലെ ഗുരുവിന്റെ സഹോദരിയുടെ വീട്ടിലാണ്. ഗുരുവും ഗുരുവിനെ കാണാന്‍വന്ന സുഹൃത്തുക്കളും ഹാളിലുണ്ട്.  അപ്പോഴാണ് മഫി കാലിലൂടെ ചോരയൊലിപ്പിച്ചുകൊണ്ട് കയറിവന്നത്.  മുറിവ് കണ്ടതും ഗുരു അവളെ അടുത്തു പിടിച്ചിരുത്തി. ചൂടുവെള്ളംകൊണ്ടുവന്ന് ഗുരു തന്നെ മുറിവ് കഴുകി മരുന്നു വെച്ചുകൊടുത്തു. ഇതു മഫിക്കു ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. തന്റെ ഉള്ളിലുള്ളത് അവള്‍ നേരിട്ട് ഗുരുവിനോട് ചോദിക്കുകതന്നെ ചെയ്തു.  'ഇങ്ങനെയൊക്കെ ചെയ്യാന്‍ ഗുരുവിനെങ്ങനെ കഴിയുന്നു.?'
ഗുരു ചിരിച്ചുകൊണ്ട് അവളോടു പറഞ്ഞത്രേ. 'I am shining a light towards you.  when you are in that light,  only you are there.  I am the lighter, and you are the person seen in that light.  This is the way I interact with people.  At that time only that person and myself exist.'
ഒരു ദിവസം ഒരു ലേഖനം പകര്‍ത്തിക്കൊണ്ടുവരുവാന്‍ പറഞ്ഞു.  ഞാന്‍ ഗുരുകുലത്തില്‍ വന്നിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ.  എഴുതി കൊണ്ടുകൊടുത്ത ലേഖനം വായിച്ചിട്ട് ഗുരു പറഞ്ഞു: 
''എടോ, അക്ഷരം ബ്രഹ്മമാണ്. അതിനെ ആരാധനയോടെ മാത്രമേ സമീപിക്കാവൂ. വാക്കുകള്‍!  അതു വെറും വാക്കുകളല്ല.  അവ നമ്മുടെ കുഞ്ഞുങ്ങളാണ്. ഹൃദയം പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍.  സ്‌നേഹപൂര്‍വകമായ ഒരു വാക്കിന് നമ്മെ എത്രമാത്രം ആശ്വസിപ്പിക്കാനാവുമെന്ന് നീയും അനുഭവിച്ചിട്ടുണ്ടാവുമല്ലോ.  അത്രയും പവിത്രമായ ഈ വാക്കുകള്‍ ഇങ്ങനെ  കൂട്ടിയുരുമ്മി ശ്വാസംമുട്ടുന്നതു കണ്ടാല്‍ എനിക്കു സഹിക്കില്ല.  അവയ്ക്കു വേണ്ട ആദരവും പരിഗണനയും നല്കണം.
ഒരു വാക്കിനെ രണ്ടായി മുറിച്ച് രണ്ടു വരിയിലാക്കി എഴുതരുത്.  അതവരെ  എത്ര നോവിപ്പിക്കുമെന്ന് താന്‍ അറിയുന്നുണ്ടോ?  ഒരു വരിയില്‍ത്തന്നെ ആ വാക്കിനെ അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അടുത്ത വരിയില്‍നിന്നു തുടങ്ങണം.  രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ശ്വസിക്കാനായി ഇത്തിരി ഇടം ഇട്ടു കൊടുക്കണം.  പത്തു വരിയില്‍ കൂടുതല്‍ ഒരു ഖണ്ഡിക എഴുതരുത്.''
ഗുരു ഇങ്ങനെ ഒരുപാടുനേരം  പറഞ്ഞുകൊണ്ടിരുന്നു.  ഗുരുവിന്റെ ഈ അക്ഷരസ്‌നേഹം ജീവിതസ്‌നേഹം തന്നെയായിരുന്നു.  അതിനുശേഷം എന്തെഴുതുമ്പോഴും അക്ഷരങ്ങള്‍ക്ക് ജീവനുള്ളതുപോലെ തോന്നാന്‍ തുടങ്ങി. അവ എന്നോടു സംസാരിക്കുന്നതുപോലെ. ''ഷൗക്കത്തേ, ഇത്തിരിക്കൂടി ഒന്നു വലുതാക്കി ഉരുട്ടി എഴുതിക്കൂടേ. രണ്ടു വാക്കുകള്‍ക്ക് ഇത്തിരിക്കൂടി ഇടം ഇട്ടുകൂടേ.  അതു ഞങ്ങളെ എത്ര സന്തോഷിപ്പിക്കു മെന്നറിയാമോ?''
ഇങ്ങനെയൊക്കെ വാക്കുകള്‍ എന്നോടു മൊഴിയുമ്പോള്‍ പണ്ടു മരങ്ങളും മലകളും പുല്‍ക്കൊടികളും മനുഷ്യരോടു സംസാരിച്ചിരുന്നെന്നും മരങ്ങള്‍ പഴം പറിക്കാനായി സ്‌നേഹഹൃദയര്‍ക്ക് സ്വന്തം ചില്ലകള്‍ ചായ്ച്ച് കൊടുക്കുമായിരുന്നെന്നും ഒക്കെയുള്ള കഥകള്‍ സത്യമായിരുന്നെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
വിമലയുടെ കത്തിനു മറുപടി എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വിമല എഴുതിയ കത്തെടുത്ത് ചവറ്റുകൊട്ടയിലിട്ടു.  എന്തോ വലിയ അപരാധം ചെയ്‌തെന്നപോലെ ഗുരു എന്നെ രൂക്ഷമായി നോക്കി.  'താനെന്താ ഈ കാണിച്ചത് ഫയലു ചെയ്യാനുള്ള കത്താണ്.  താനെന്തിനതു ചവറ്റുകൊട്ടയിലേക്കെറിഞ്ഞൂ?'
''ഗുരു, അതില്‍ രണ്ടു വരിയേയുള്ളൂ.  ഫയല്‍ ചെയ്യാന്‍ മാത്രം ഗൗരവമുള്ള വിഷയമൊന്നും അതിലില്ലാത്തതു കൊണ്ടാ ഞാന്‍......''
കരുണനിറഞ്ഞ മൃദുവായ സ്വരത്തില്‍ ഗുരു പറഞ്ഞു: ''നോക്കൂ ഷൗക്കത്ത്, കടുത്ത വാക്കുകള്‍ കോര്‍ത്ത് അതിഗഹനമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വലിയ കത്തുകള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്.  ഉള്ളൂനീറി എഴുതുന്ന ആത്മാക്കളുടെ കത്തുകള്‍, അത് ഒരു വരിയേ ഉള്ളൂവെങ്കില്‍പോലും വലിച്ചുകീറി ചവറ്റുകൊട്ടയിലേക്ക്  എറിയരുത്.  ഞാന്‍ ആ കത്തുകളില്‍ കാണുന്നത് വെള്ളപ്പേപ്പറില്‍ എഴുതിയ വെറും വാക്കുകളല്ല.  ആ കത്തുകള്‍ക്കു പിന്നിലിരുന്നു ത്രസിക്കുന്ന ആത്മാക്കളുടെ നോവും വിതുമ്പലും പൊട്ടിച്ചിരിയും ഒക്കെയാണ്.  അങ്ങനെയുള്ള ഹൃദയത്തെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ നമുക്കാവുമോ?''
നൂറൂ കണക്കിനു ഫയലുകളില്‍ ആയിരക്കണക്കിനു കത്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ രഹസ്യം അന്നെനിക്കു മനസ്സിലായി.  അതെല്ലാം ഗുരുവിന്റെ ഹൃദയസ്പന്ദനങ്ങളായിട്ടേ പിന്നീട് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇങ്ങനെ ഞാന്‍ നിസ്സാരമെന്നു കരുതി തള്ളിക്കളയുന്നവയുടെ ഹൃദയത്തിലേക്കു വിരല്‍ചൂണ്ടി, അതിന്റെ പ്രാണസ്പന്ദനത്തെ വെളിവാക്കി അതൊന്നും നിസ്സാരമല്ലെന്നും  പ്രാണവായുപോലെ ഗൗരവമുള്ള താണെന്നും എത്രയോ പ്രാവശ്യം ഗുരു തൊട്ടുകാണിച്ചു തന്നിരിക്കുന്നു.  ഗുരുവചനങ്ങളില്‍ നിന്നോ പുസ്തകങ്ങളിലെ ഉദ്ധരണികളില്‍നിന്നോ ഗുരുവിനെ കണ്ടെത്താനോ മനസ്സിലാക്കാനോ ആവില്ലെന്നും ഒന്നിച്ചുള്ള ജീവിതത്തിലൂടെ മാത്രമേ അല്പമെങ്കിലും ആ തെളിമയോട് പാരസ്പര്യപ്പെടാനാവൂ എന്നും അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.....

Friday, 6 April 2018

ഏകലോക ഗവണ്‍മെന്റ് - നിത്യചൈതന്യയതി


എന്റെ സ്വധര്‍മനിശ്ചയം ഒരു രാസത്വരകമായിരിക്കുക എന്നതാണ്. ഗുരു നിത്യചൈതന്യതിയോടൊപ്പം രണ്ടു വര്‍ഷം (1982-84) ജീവിച്ചിട്ടുള്ള ഞാന്‍ ഗുരുദര്‍ശനത്തിനും ജനത്തിനും ഇടയില്‍ ഒരു രാസത്വരകമാകുക എന്ന എന്റെ സ്വധര്‍മനിര്‍വഹണം തുടങ്ങിവയ്ക്കുന്നു. അതിന് ഗുരു നിത്യചൈതന്യയതിയുടെ ലേഖനമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത് - ജോസാന്റണി

ഇപ്പോള്‍ 'നാം ദെവമേ കാത്തുകൊള്‍'കെന്ന പ്രാര്‍ഥന കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മനഃപ്പാഠമാക്കിയിട്ടുണ്ട്, പ്രാര്‍ഥിക്കുന്നുണ്ട്. ഇതിനു മുന്‍പ് കുറച്ചുകാലം മാത്രമേ ആ പ്രാര്‍ഥന ചൊല്ലിയിരുന്നുള്ളൂ.  ഇപ്പോള്‍ നാമൊരു സ്ഥലത്തു പോയി പ്രാര്‍ഥനസമയത്ത് നോക്കുമ്പോള്‍ എല്ലാവരുടേയും ചുണ്ട് അനങ്ങുന്നുണ്ട്.  കൊച്ചു കുഞ്ഞുങ്ങളുടേതുപോലും.  അതുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളും ഏറ്റുചൊല്ലുന്നത് കാണുമ്പോഴാണ് നമുക്ക് വരും കാലത്തെ പ്പറ്റി ഒരു പ്രത്യാശ നമ്മുടെ ഉള്ളില്‍ ഉണ്ടാവുന്നത്. കുഞ്ഞ് അതിന്റെ അര്‍ത്ഥമൊന്നും ഇപ്പോള്‍ അറിയണമെന്നില്ല. അമ്മ ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞും ചൊല്ലുന്നു.  അനേക രാജ്യങ്ങളില്‍നിന്ന്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും, പഠിതാക്കള്‍ ഗുരുകുലത്തില്‍ വരാറുണ്ട്.  ഇപ്പോഴും വന്നിട്ടുണ്ട്.  ഇന്ന് മലയാളികള്‍ ചേര്‍ന്നിരുന്ന് ദൈവമേ കാത്തു കൊള്‍കെന്ന് പ്രാര്‍ഥിക്കുമ്പോള്‍ ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും ഇറ്റാലിയന്മാരും ജര്‍മ്മന്‍കാരും ഡച്ചുകാരും നമ്മെപ്പോലെതന്നെ ചൊല്ലുന്നുണ്ട്.  ചില മലയക്കാരും ചീനത്തുകാരും ഇതേ പ്രാര്‍ഥനതന്നെ ചൊല്ലാറുണ്ട്.
നന്മ പോയി എല്ലാ ജീവജാലങ്ങളിലേക്കും പ്രവേശിക്കുന്നതുപോലെ, ഗുരു നമുക്ക് നല്‍കിയിരിക്കുന്ന ഈ പ്രാര്‍ഥനയില്‍ വിവേകം ഹൃദയങ്ങളിലേക്ക് കടന്നുപോകുമ്പോള്‍ കാണപ്പെടാത്തവനായ ഗുരു കാണുന്ന ഗുരുവിനേക്കാളും അധികം ഹൃദയസ്പര്‍ശിയായിത്തീര്‍ന്നിരിക്കുന്നു എന്നു വേണം പറയാന്‍.
ഇങ്ങനെയുള്ള ഈ മഹാഗുരുക്കന്മാരെ നാം മനസ്സിലാക്കണം.  നമ്മുടെ സ്വഭാവം, പെരുമാറ്റം, അന്വേഷണം ഇതെല്ലാം ഈ മഹാഗുരുക്കന്മാരുടേതില്‍നിന്ന് വ്യത്യസ്തമാണ്.  നാരായണഗുരുവിന്റെ കൃതികളില്‍ രണ്ട് ശ്രദ്ധേയമായ കൃതികളുണ്ട്.  അതിലൊന്ന് മുനിചര്യാപഞ്ചകമാണ്, വേറൊന്ന് നിര്‍വൃതിപഞ്ചകവും.  മുനിചര്യാപഞ്ചകം വായിക്കുമ്പോഴും നിര്‍വൃതിപഞ്ചകം വായിക്കുമ്പോഴും വായനക്കാരന്‍ ഓര്‍മ്മിച്ചേക്കാവുന്നത് രമണമഹര്‍ഷിയെയും, നാരായണഗുരുവിനെയുമാണ്.  ഇതു രണ്ടും എഴുതാന്‍ നാരായണഗുരുവിന് പ്രചോദനം നല്‍കിയിട്ടുള്ളത്, സന്ദര്‍ഭവശാല്‍ ഗുരുവിന്റെ യാത്രകള്‍ക്കിടയ്ക്ക് തിരുവണ്ണാമലയില്‍ പോകാനും മഹര്‍ഷിയെ കാണാനും ഇടയായതാണ്.  മുനിചര്യാപഞ്ചകത്തില്‍ ഏതാണ്ടൊരു സംക്ഷിപ്തമായി കൊടുത്തിരിക്കുന്നത് രമണമഹര്‍ഷിയുടെ ജീവിതചിത്രംതന്നെയാണ്.  എന്നാല്‍ നാരായണഗുരുവിന്റേതും അതേ ജീവിതചിത്രം തന്നെയാണ് എന്നും നമുക്ക് ചരിത്രകാന്മാര്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതില്‍നിന്ന് ഊഹിക്കാം.  മുനിചര്യാപഞ്ചകത്തില്‍ യാതൊരുവനാണോ അവന്റെ മടക്കിയ കൈ തലയിണയായി തീരുന്നത് എന്നാണ്് ഒരു മഹാജ്ഞാനിയെ വര്‍ണ്ണിച്ചിരിക്കുന്നത്.
രമണമഹര്‍ഷി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പാഠങ്ങളെല്ലാം ഉപേക്ഷിച്ച് വീടു വിട്ടോടി.  അപ്പോള്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ അദ്ദേഹത്തിന് ഭൂതലമല്ലാതെ വേറൊരു കിടക്കയുണ്ടായിരുന്നില്ല.  ഗുരുവിനും അങ്ങനെതന്നെയായിരുന്നു. ഭൂമിയില്‍ കിടക്കുമ്പോള്‍ തലയണയൊന്നുമില്ലായിരുന്നു.  സ്വന്തം കൈ തന്നെ മടക്കി അതില്‍ തന്റെ തല വച്ചുകൊണ്ടാണ് ഉറങ്ങിയിരുന്നത്.  അവരുടെ ജീവിതത്തിന്റെ ആദ്യകാലം നോക്കുമ്പോള്‍ ആരും അവരെ ശ്രദ്ധിച്ചിട്ടില്ല. അവര്‍ ജീവിതത്തില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ ദൈവത്തിന്റെ ഒരു സമ്മാനമായിട്ടാണ് കരുതിയിട്ടുള്ളത്.  അതില്‍ അവര്‍ സന്തുഷ്ടരാകുന്നതല്ലാതെ, എനിക്ക് കിടക്കാന്‍ ഇടമില്ലല്ലോ, തലയ്ക്ക് വയ്ക്കാന്‍ തലയണ ഇല്ലല്ലോ, എന്നെ ആരും സല്‍ക്കരിക്കുന്നില്ലല്ലോ, എന്നൊക്കെയോര്‍ത്ത് വ്യസനിച്ചിട്ടില്ല.  വ്യസനമില്ലാതെതന്നെ അവര്‍ നേര്‍വഴിയില്‍ നടന്നുകൊണ്ടിരുന്നു.  അവസാനകാലമാവുമ്പോള്‍ ഈ മഹാത്മാക്കള്‍ എവിടെയെങ്കിലും നടന്ന് അവരുടെ കാലിലെ പൊടി ഒരു വീട്ടിന്നുമ്മുറത്ത് പറ്റിയാല്‍ ആ വീട്ടുകാര്‍ വിചാരിക്കും: നമ്മള്‍ മഹാധന്യരായി.  ഇങ്ങനെയൊരാളുടെ പാദം നമ്മുടെ വീട്ടില്‍ സ്പര്‍ശിച്ചല്ലോ, ആ പാദത്തിന്റെ പൊടി ഇവിടെ വീണിട്ടുണ്ടല്ലോ, അതുകൊണ്ടുതന്നെ ഇത് ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരിക്കുന്നു.അവരും അടുത്തുള്ള ജനങ്ങളൊക്കെയും ഇങ്ങനെ വിശ്വസിക്കുന്നു.
നമ്മള്‍ ലോകത്തില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരൊക്കെയാണ് നമ്മെ കടന്നു പോവുന്നത്, ഏതു പ്രദേശത്താണ് എത്തിയിരിക്കുന്നത്, അവിടുത്തെ ഭൂപ്രകൃതി എങ്ങനെയാണ്, ജനങ്ങള്‍ എങ്ങനെ വസ്ത്രധാരണം ചെയ്തിരിക്കുന്നു.  അവരെന്ത് കഴിക്കുന്നു, അവര്‍ തമ്മില്‍ മത്സരമുണ്ടെങ്കില്‍ എന്താണാ മത്സരം, ചങ്ങാത്തം പിടിക്കുന്നെങ്കില്‍ എന്താണാ ചങ്ങാത്തം, ഇതൊക്കെ അറിയുന്നതിന് നമുക്ക് താത്പര്യമാണ്.  എന്നാല്‍ മുനിചര്യാപഞ്ചകത്തിലും നിര്‍വൃതിപഞ്ചകത്തിലും പറയുന്നതായ രണ്ട് മാതൃകകള്‍ എടുക്കുമ്പോള്‍ അവര്‍ ബഹിര്‍മുഖരല്ല.  അവര്‍ വെളിയിലേക്ക് നോക്കിയല്ല, ആത്മാവിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. അവര്‍ വെളിയില്‍ കാണുന്നതിനോടല്ല സംവാദം ചെയ്യുന്നത്. അവര്‍ കാണുന്നത് ദൈവത്തെയാണ്, അവരുടെ വാക്കുകള്‍ പറയുന്നത് ദൈവത്തോടാണ്, അവരുടെ ജീവിതത്തില്‍ അവര്‍ കൂട്ടുകാരനായി കരുതിയിട്ടുള്ളതും ദൈവത്തെയാണ്.  ഇങ്ങനെ ഈ ദൈവസാന്നിധ്യത്തില്‍ പൂര്‍ണമായി സ്വയം മറന്ന് ജീവിച്ചിരുന്ന ആ മഹാത്മാക്കളില്‍നിന്ന് വളരെ ദൂരത്താണ് നാം സാധാരണ ജീവിച്ചു പോരുന്നത്.  എന്നാല്‍ നമുക്ക് അറിയേണ്ടേ? ഈ മഹാത്മാക്കള്‍ എങ്ങനെ മഹാത്മാക്കളായി? അവരെന്തുകൊണ്ട് ഇത്രയധികം സ്വാതന്ത്രം അനുഭവിക്കുന്നു? എന്തുകൊണ്ട് എപ്പോഴും അവര്‍ മാതൃസ്ഥിതരായിത്തന്നെ കഴിയുന്നു. ചിലപ്പോള്‍ അവര്‍ നമ്മെ സഹായിച്ചേക്കാം, ഇന്ത്യയിലുണ്ടായിട്ടുള്ള രണ്ടാളുകളാണല്ലോ, രമണമഹര്‍ഷിയും നാരായണഗുരുവും.  മറ്റു ഭൂവിഭാഗങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നിട്ടില്ലേ?  നിശ്ചയമായിട്ടുമുണ്ടായിട്ടുണ്ട്.  നമ്മുടെ രാജ്യത്തുതന്നെ ഒരു രാജകുമാരനൊരിക്കല്‍ വീടു വിട്ട് സത്യാന്വേഷിയായി പലയിടത്തും പരതി നടന്നു, സത്യം തേടി നടന്നു.  അദ്ദേഹം വേദനിപ്പിക്കുന്ന പലതും കണ്ടെങ്കിലും അദ്ദേഹത്തിന്റെ നോട്ടം ആ വേദനയില്‍നിന്ന് ഒഴിഞ്ഞുപോകാനിടമുണ്ടോ എന്നായിരുന്നു.
ഒരാളുടെ കൈയിലിരിക്കുന്ന ഒരു സൂചി കൈയില്‍ നിന്ന് വൈക്കോലിനിടിയില്‍ വീണു പോയി എന്നിരിക്കട്ടെ, അയാള്‍ക്കറിയാം അത് ദൂരെയൊന്നും ആയിരിക്കാന്‍ ഇടയില്ലാ.  ഞാന്‍ ഈ വൈക്കോലിനിടയില്‍ നില്‍ക്കുമ്പോഴാണ് അത് എന്റെ കൈയില്‍ നിന്ന് താഴെ വീണത്. എന്നാല്‍ നോക്കുമ്പോള്‍ കണ്ണില്‍ വ്യക്തമായിട്ടു കാണുന്നത് നൂറു നൂറു വൈയ്‌ക്കോലുകളാണ്.  അതില്‍ ഒന്നിലും ശ്രദ്ധ വരുന്നില്ല, എന്റെ സൂചിയെവിടെ?  അപ്പോള്‍ കാണപ്പെടുന്നതിനെയെല്ലാം ഓരോന്നായി ത്യജിച്ച് ഇതല്ല ഇതല്ല ഇതല്ല എന്ന് തിരിച്ച്, താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായ സൂചിയെപ്പറ്റി മാത്രം ഓര്‍ത്തുകൊണ്ട് അന്വേഷിക്കയാണ്.
അതുപോലെ നാം ദു:ഖിതരായിരിക്കുമ്പോള്‍ നമുക്ക് സന്തോഷകരമാകുമെന്നു കരുതി ആളുകള്‍ എന്തെല്ലാം നല്കിയാലും നമുക്കറിയാം:  ഞാന്‍ ഇതല്ല അന്വേഷിക്കുന്നത് എന്റെ അന്വേഷണം സമാധാനമാണ്, സന്തോഷമാണ്, സ്‌നേഹമാണ്. അമൂല്യമായിട്ടുള്ള, അപൂര്‍വ്വമായിട്ടുള്ള ഒന്നിനെ നാം തേടുമ്പോള്‍ മറ്റെന്തെല്ലാം നമ്മുടെ കണ്ണിനു മുമ്പില്‍ നിന്നാലും നമുക്കതൊന്നും സത്യമായി തോന്നുകയില്ല. നമ്മുടെ ഇടയില്‍ത്തന്നെ എല്ലാം കണ്ടറിഞ്ഞ മഹാത്മാക്കളുണ്ട്. അവര്‍ എന്ത് കണ്ടറിഞ്ഞ് മഹാത്മാക്കളായോ, അതിനെ കണ്ടിട്ടില്ലെങ്കിലും, അതിനെ തേടുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പിന്നെ അനേകം പേര്‍ ജീവിതത്തിന് ഇങ്ങനെയുള്ള എന്തെങ്കിലും അര്‍ഥം ഉണ്ടെന്നുപോലുമറിയാതെ ജീവിതത്തില്‍ മുഴുകി ജീവിക്കുന്നുണ്ട്. ഇത് അവരുടെ കുറ്റമാണോ?  അവരുടെ കുറ്റമല്ല. സാഹചര്യം അവരെ അങ്ങിനെ ആക്കിയിരിക്കുന്നതാണ്.  നാം ഇന്ന് ഗുരുദേവന്റെ സ്‌നേഹവായ്പില്‍ നമ്മുടെ ഹൃദയം മുങ്ങി അതിന്റെ കുറച്ചുകൂടി പ്രകാശവത്തായിട്ടുള്ള അനുഭവത്തെ കൂടുതല്‍ ആഴത്തില്‍ രുചിച്ചു നോക്കുവാനുള്ള അവസരം നോക്കിയാണ് വന്നിട്ടുള്ളത്.
അപ്പോള്‍  ഈ മൂന്ന് തരം ആളുകളെയും നാം വേറെ വേറെ മനസ്സിലാക്കണം.
ഇവിടെനിന്നൊന്നും അറിയുന്നില്ല, അറിയുന്നില്ല എന്നും അവന്‍ അറിയുന്നില്ല. ഇതൊരു സാധാരണക്കാരന്റെ സ്ഥിതിയാണ്; അറിയുന്നില്ല, അറിയുന്നില്ലെന്നും അറിയുന്നില്ല. വേറെ ചിലര്‍ അറിയുന്നില്ല, അറിയണമെന്ന് ആഗ്രഹിക്കുന്നു; എനിക്ക് അറിവില്ലെന്നറിയാം, അറിവെവിടേയോ ഇരിപ്പുണ്ടെന്നും അറിയാം. അത് അറിയണമെന്ന് ആഗ്രഹവും ഉണ്ട്.  അവര്‍ അന്വേഷകരാണ്.  വേറെ ചിലര്‍ അറിഞ്ഞു, അറിഞ്ഞെങ്കിലും, അറിഞ്ഞെന്നവര്‍ അറിഞ്ഞിട്ടില്ല. സമാനമായിട്ടുള്ള അറിവ് ലഭിച്ചയൊരാള്‍ അയാളോട് പറയണം നീ ഇപ്പോള്‍ത്തന്നെ അറിഞ്ഞിരിക്കുന്നു. നീ ഒന്നു കണ്ണ് തുറന്നാല്‍ മാത്രം മതി. നീ കണ്ണടച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് അറിഞ്ഞെന്നറിയാത്തത്. പിന്നെ അതിനപ്പുറത്ത് അറിവ് ഉണ്ടായി, അറിവുണ്ടായിരിക്കുന്നെന്നറിഞ്ഞു. ആ അറിവ് മഹത്തായ അറിവാണെന്നും മനസ്സിലാക്കുന്നവര്‍. ബുദ്ധന്‍ അങ്ങനെയുള്ള ഒരാളായിരുന്നു. അദ്ദേഹം വളരെ കാലം അറിയാന്‍ കാത്ത്, അറിയാതെ കഴിഞ്ഞു, അവസാനം അറിവുണ്ടായപ്പോള്‍ ഒരു സംശയം വന്നു കൂടി.  ഞാനീ അറിഞ്ഞത് അറിവുതന്നെയാണോ?  ഇത് വേറെ ഒരാളോട് പറഞ്ഞു കൊടുത്താല്‍ അയാള്‍ക്ക് പ്രയോജനപ്പെടുമോ? എന്നിങ്ങനെ.  അപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വലിയൊരു മഹാത്മാവ് വന്നിട്ട് പറഞ്ഞു; ഗൗതമാ നീ എല്ലാം അറിഞ്ഞിരിക്കുന്നു. നിനക്ക് മറ്റുള്ളവരുടെ ഉള്ളിലും വെളിച്ചം കൊണ്ടുവരുവാന്‍ കഴിയും. നീ സംശയിക്കാതെ നീ നിന്റെ  അറിവ് പ്രഖ്യാപനംചെയ്തു തുടങ്ങുക. അപ്പോഴാണ് ബോധികയില്‍ അദ്ദേഹം തന്റെ ധര്‍മ്മചക്രപ്രവര്‍ത്തനം ചെയ്തു തുടങ്ങിയത്.
ഇതു പോലെ ഗുരുദേവ കൃതികളില്‍ നാമൊരിടത്തു വായിക്കുന്നു. ഓരോ ആധാരചക്രത്തില്‍ കൂടിയും ധ്യാനം ചെയ്ത് മുന്നോട്ട് പോകുന്ന സമയത്ത് അവാച്യമായ നിര്‍വൃതി തോന്നുന്നു, എന്നാല്‍ ആ നിര്‍വൃതി അദ്ദേഹത്തോടൊപ്പം പങ്കുപറ്റാന്‍ ഒരു ഈച്ചയെപ്പോലും കാണുന്നില്ല.  അത്ഭുതകരമായ ഒരനുഭവം എനിക്കുണ്ടായിരിക്കുന്നു, പക്ഷേ ഇത് എനിക്ക് പങ്കുവയ്ക്കാന്‍ കഴിയുന്നില്ലല്ലോ  എന്ന് വ്യസനിക്കുന്നു.  ഇതിന്റെ അന്വേഷകരെവിടെ? ആരെയും കാണുന്നില്ല. പിന്നെ പെട്ടെന്ന് അതില്‍നിന്ന് അദ്ദേഹം ഉണര്‍ന്നു ചുറ്റുപാടും നോക്കി. ചിലര്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു, ചിലര്‍ ശാരീരികമായ ക്ഷീണം കൊണ്ട് എണീക്കാന്‍ വയ്യാതെയും, ചിന്തിക്കാന്‍ വയ്യാതെയും കിടക്കുന്നു 'ദീനം പിടിച്ചോ, മദിരയത് കുടിച്ചോ' എന്നാണ് ഗുരു ഇവരെപ്പറ്റി എടുത്ത് പറയുന്നത്. അവരെ ഉണര്‍ത്തണം സ്വര്‍ഗത്തില്‍ പോകുന്നതും ആത്മീയമായ അമൃതം നുണയുന്നതുമൊക്കെ പിന്നെയാവട്ടെ. തത്കാലം ഈ ഉറങ്ങികിടക്കുന്നവരെയൊന്നുണര്‍ത്തണം. മദിര കുടിക്കുന്നവരില്‍നിന്ന് അവരുടെ പാനപാത്രങ്ങള്‍ വിഷമാണെന്ന് പറഞ്ഞ് അത് മാറ്റിക്കളയണം.  ക്ഷീണിച്ച് നില്‍ക്കുന്നവരില്‍ കുറച്ച് കൂടി ഊര്‍ജം പകര്‍ന്ന് കൊടുത്ത് താന്‍ ജീവിക്കുന്നു എന്നുള്ള ബോധം അവനില്‍ ഉണ്ടാക്കണം. അപ്പോള്‍ അങ്ങനെയുള്ള ഒരവസ്ഥയിലാണ്  നാം ഗുരുവിന്റെ നേര്‍ക്ക് തിരിയുന്നത്.
....കേരളാ ഗവര്‍ണറെ കണ്ട് ഗുരുദേവകൃതികളുടെ ഇംഗ്ലിഷ് വിവര്‍ത്തനങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. അപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു: ''ഈ ഇന്ത്യാരാജ്യത്ത്  ഇത്ര ആയിരം വര്‍ഷത്തെ സാംസ്‌കാരികമായിട്ടുള്ള വികാസമുണ്ടായിട്ടും ഒരു സാധാരണ മനുഷ്യന്റെ ജീവിതദു:ഖത്തില്‍നിന്ന് അവനെ ഉണര്‍ത്തി അവന് സ്പഷ്ടമായൊരു മാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാന്‍ ശ്രീനാരായണഗുരുവിന് മാത്രമേ തോന്നിയിട്ടുള്ളല്ലോ. ശ്രീശങ്കരനുപോലും അങ്ങനെ തോന്നിയില്ലല്ലോ;'' അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ പറയുകയാണ്: '' അത് അങ്ങനെയങ്ങു പൊയ്‌ക്കോട്ടെന്നോ.  ഗുരു നമുക്ക് കാണിച്ച് തന്ന ഈ മാര്‍ഗം നാം മറന്ന് പോവുന്നത് ശരിയാണോ, ആ മാര്‍ഗത്തില്‍ നടക്കുന്നതിനുവേണ്ടി നാമെല്ലാം എന്തെങ്കിലും ചെയ്യേണ്ടതില്ലേ.  അപ്പോള്‍ ഗുരുകുല പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാന്‍ ചിലതൊക്കെ അദ്ദേഹത്തോടു പറഞ്ഞു,  അദ്ദേഹം പറഞ്ഞു: ''എത്രയും വേഗം നമുക്ക് ഇത് വലുതാക്കണം. എത്രയും വേഗം ലോകം മുഴുവന്‍ ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.'' അപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: ''ഇന്ന് മറ്റെന്നത്തേക്കാളും ഇത് ലോകത്തോടു പറയാന്‍ വളരെ എളുപ്പമാണ്.  അങ്ങനെയുള്ള സന്ദര്‍ഭം ദൈവംതന്നെ ശാസ്ത്രത്തില്‍കൂടി ഉണ്ടാക്കി നമ്മുടെ മുമ്പില്‍ തന്നിരിക്കുന്നു.''



NBസ്വന്തം വിലാസം 8848827644 എന്ന നമ്പരിലേക്ക്  SMS ചെയ്യുക. 
സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' (ചിന്താപഥം വില 100 രൂപാ)  പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.


Monday, 2 April 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'ഭാവ്യതാപഥം'


ആസ്വാദനം - പ്രൊഫ. എസ്. ശിവദാസ്

'അവബോധത്തിലേക്ക്' രണ്ടാം ഭാഗം (ഭാവ്യതാപഥം) പൂജാ അവധിക്ക് വായിച്ചുതീർത്തു.  ബ്ലോഗിൽ ഒറ്റയ്ക്ക് വരുമ്പോൾ വായിക്കും പോലെയല്ലല്ലോ
ഒന്നിച്ചു വായിക്കുക. ഒന്നിച്ചു വായിക്കുവാൻ ഉള്ളിൽ  ഉറച്ച തീരുമാനം വേണം. കൂടുതൽ ശ്രദ്ധയും? ഒഴിവുകാലം അതിനുപറ്റിയ കാലമാണല്ലോ?


'ചിന്താപഥത്തിലും' ലളിതം ആയിത്തോന്നി, 'ഭാവ്യതാപഥം'. കൈകാര്യം ചെയ്യുന്ന 
വിഷയങ്ങളുടെ സ്വഭാവമാണതിനു കാരണം. രണ്ടാംഭാഗത്തിലെ ചില ലേഖനങ്ങൾ
കവിതപോലെ മനോഹരങ്ങളാണ്.
'എന്റെ എഴുത്തിന്റെ ഉറവ'യും 'സുവിശേഷത്തിന്റെ പരിമള'വും 'ഗീതഗോവിന്ദവും ഉത്തമഗീതവും' ആണ് രണ്ടു ഭാഗങ്ങളും കൂടിയെടുത്താൽ എനിക്ക് ഏറ്റവും ഹൃദ്യമായവ. വിഷയത്തിന്റെ സൗന്ദര്യം
കൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് കരുതുന്നു. അവയുടെ അവതരണത്തിലെ സൗന്ദര്യവും വൈകാരികാംശങ്ങളുമാണ് അവയെ അത്രയേറെ സുന്ദരമാക്കിയിരിക്കുന്നത്.  മതത്തെ സങ്കുചിതമായ യഥാസ്ഥിതികവീക്ഷണത്തിൽ  തളച്ചിട്ടിരിക്കുവർക്കുപോലും ആ രചനകൾ പുതിയ വെളിച്ചമാകും.
'വിടന്മാരുടെ പ്രണയഗാനങ്ങൾ ' ആർ . എസ്. എസുകാർ ആരും കാണാത്തതു ഭാഗ്യം!
രാമനെപ്പറ്റി ഇപ്പോൾ ഒന്നും എഴുതാൻ പറ്റാത്ത കാലമാണല്ലോ? നിർമ്മാല്യം പോലൊരു സിനിമ ഇനി ഉണ്ടാകുമോ?  കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി തുടങ്ങിയ നാടകങ്ങൾ സി. എൻ . ശ്രീകണ്ഠൻ  നായർക്ക് എഴുതാൻ കഴിഞ്ഞത് പണ്ടു  ജീവിച്ചതുകൊണ്ടാണല്ലോ ?

സ്വന്തം മതത്തിന്റെ അറയിൽ ഒതുങ്ങി ജീവിക്കുന്നവരാണ് ഭൂരിപക്ഷം.  ക്രൈസ്തവസഭാവിശ്വാസികളിൽ മാത്രമല്ല അത്തരക്കാരുള്ളത്.
കത്തോലിക്കാസഭയിൽനിന്നുകൊണ്ട് 'അവബോധത്തിലേക്ക് '
പ്രസിദ്ധീകരിക്കാനെങ്കിലും കഴിഞ്ഞു. മറ്റു ചില മതങ്ങളിൽ അതിനു പോലും കഴിയാത്ത അവസ്ഥയുണ്ട്. സ്വതന്ത്രമായി, ഭയം ഒട്ടും ഇല്ലാതെ, സ്വന്തം ചിന്തകൾക്ക് ചിറകുനല്കുന്ന താങ്കളുടെ ഉദ്യമങ്ങൾ അഭംഗുരം മുന്നോട്ടുപോകട്ടെ. 'പീഡാനുഭവത്തിന്റെ മനഃശാസ്ത്രം' പോലുള്ള ധീരമായ  രചനകൾ മലയാളത്തിൽ അധികമില്ല. 'തമ്പുരാന്റെയമ്മേ'യും അതിന്റെ അവസാനം ചേർത്ത 
അനുബന്ധവും എന്നെയും ഇരുത്തിച്ചിന്തിപ്പിച്ചു.
'മറിച്ചു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം' ഇന്നത്തെ ഭാരതത്തിൽ കൂടുതൽ പേർ വായിക്കേണ്ടതുണ്ട്. എന്തായാലും ഈ രണ്ടു ഗ്രന്ഥങ്ങളും മലയാളികളുടെ
ചിന്താമണ്ഡലത്തെ വികസ്വരമാക്കാൻ 

സഹായിക്കുമെന്ന് തീർച്ച. കൂടുതൽ പേർക്ക് വായിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കൾക്ക് കൂടുതൽ എഴുതാനും ജോസാന്റണിക്ക് അത് പ്രചരിപ്പിക്കാനും കഴിയട്ടെ.
ഇത്തരം ഗൗരവമുള്ള രചനകൾ കൂടുതലായി താങ്കളിൽനിന്നുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അവസാനമായി എന്റെ ഒരു ചിന്ത. 
മനുഷ്യന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഭാവനയ്ക്കും
അവബോധത്തിനുമെല്ലാം പരിധികൾ ഇല്ലേ? നമ്മെക്കാൾ ശേഷിയുള്ള ജന്തുസമൂഹം
പ്രപഞ്ചക്കോണിലെവിടെയെങ്കിലും ഉണ്ടാകണം. അവരുടെ കണ്ണിൽ നമ്മുടെ വിജ്ഞാനവും ജ്ഞാനവും ദർശനങ്ങളും തത്ത്വശാസ്‌ത്രങ്ങളുമൊക്കെ  
കുട്ടിക്കളിയാകില്ലേ? 
നമ്മുടെ അറിവിനു പരിമിതിയുണ്ടെങ്കിൽ നമുക്ക്
ഒരിക്കലും എല്ലാം അറിയാൻ പറ്റില്ലല്ലോ? ആത്യന്തികസത്യവും (അങ്ങനെയൊന്നുണ്ടെങ്കിൽ )  നമുക്ക് മരീചികയാകേണ്ടേ? 
വെറുതേയാണ് എന്നറിയാമെങ്കിലും അങ്ങനെ വെറുതേ ചിന്തിക്കുകയാണെന്നു മാത്രം. 
(കടപ്പാട്: ഒ.എൻ.വി.കവിത).
NB
പുസ്തകത്തിന്റെ പ്രതികൾ വേണ്ടവർ സ്വന്തം വിലാസം SMS ചെയ്യുക  8848827644
വില: രണ്ടു വാല്യത്തിനും കൂടി 200 രൂപാ 
ഏപ്രിൽ 30 -നു മുമ്പ് 150 രൂപ അയയ്ക്കുക 
പുസ്തകങ്ങൾ പോസ്റ്റിൽ പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.
ജോസാന്റണി മൂലേച്ചാലിൽ പ്ലാശനാൽ 686579 കോട്ടയം ജില്ല. 

Tuesday, 20 March 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' - പ്രൊഫ. എസ്. ശിവദാസ്


ചിന്താപഥം - ആസ്വാദനം
('ഞാനൊരു രാസത്വരകം മാത്രം' എന്ന സ്വധര്‍മനിശ്ചയമുണ്ടായിട്ട് വളരെ വര്‍ഷങ്ങളായി. എനിക്ക് സ്വന്തമായി പറയാനോ എഴുതാനോ അധികമൊന്നുമില്ലെങ്കിലും, എനിക്കു സ്വാംശീകരിക്കാന്‍ തോന്നുന്ന അനേകം കാര്യങ്ങള്‍ എന്റെ മുന്നിലെത്താറുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ ശേഷിയുള്ള അനേകരിലെത്തിക്കുക എന്നതാണ് എന്റെ സ്വധര്‍മം. ശാസ്ത്രത്തിലൂടെ ആത്മീയതയിലെത്തിയ പ്രൊഫ. എസ് ശിവദാസും ആത്മാവബോധത്തിലൂടെ ശാസ്ത്രീയതയെന്തെന്നറിഞ്ഞ സക്കറിയാസ് നെടുങ്കനാലും പരസ്പരം പരിചയപ്പെടാന്‍, ഇടയ്ക്ക് ഒരു രാസത്വരകമാകാൻ എനിക്ക് നിയോഗമുണ്ടായി.
നന്ദിയോടെ, കൃതാര്‍ഥതയോടെ, ശിവദാസ് സാര്‍ സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക് ' എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം (ചിന്താപഥം) വായിച്ചിട്ട് എഴുതിയയച്ച ആസ്വാദനക്കുറിപ്പ്  
ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. - ജോസാന്റണി 


'അവബോധത്തിലേക്ക്' പെട്ടെന്ന് വായിച്ചു തീര്‍ക്കാവുന്ന ഒരു ഗ്രന്ഥമല്ലല്ലോ. ആദ്യം ഒന്ന് വായിച്ചു. പിന്നെ കൂടുതല്‍ ശ്രദ്ധയോടെ രണ്ടാമതും വായിച്ചു. എല്ലാ ലേഖനങ്ങളും കഴിയുന്നത്ര ലളിതമായിട്ടാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ വായനക്കാരന്റെ കഴിവും താല്‍പര്യവും മുന്‍ധാരണകളും എല്ലാം മനസ്സിലാക്കലിനെ നിയന്ത്രിക്കും. അതിനാല്‍ ഒരാള്‍ക്കും ഒന്നു രണ്ടു വായനയിലൂടെ അതിലെ  മുഴുവന്‍ ചിന്താശകലങ്ങളെയും സ്വന്തമാക്കാനാവില്ല. തുറവൂര്‍ വിശ്വംഭരന്റെ 'മഹാഭാരത പര്യടനവും' വി.എസ്.രാമചന്ദ്രന്റെ 'ദ് ടെയ്ല്‍ ബ്രെയ്‌നും' വായിച്ചതിനുശേഷം ഗഹനമായ കൃതികള്‍ വായിക്കാന്‍ പറ്റിയിരുന്നില്ല. 'അവബോധത്തിലേക്ക്'   വായിച്ചപ്പോള്‍ മറ്റൊരു ഗഹനമായ കൃതി വായിച്ച അനുഭവമുണ്ടായി.
അവബോധത്തിലെ വിഭവങ്ങളില്‍ ചിലത് എനിക്ക് കൂടുതല്‍ ഹൃദ്യമായിത്തോന്നി. കാരണം അവ പരിചിതമാണ്; സ്വന്തം ജീവിതത്തില്‍ പരിശീലിച്ചു കൊണ്ടിരുന്നവയുമാണ്. മറ്റു ചിലതോ വായനയിലൂടെ മനസ്സിലായെങ്കിലും ശരിയായി മനസ്സിലാകണമെങ്കില്‍ സ്വന്തം അനുഭവത്തിലൂടെ മാത്രമേ പറ്റൂ
എന്നും തോന്നി. അങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ടല്ലോ. പരിശീലനത്തിലൂടെ കാലങ്ങള്‍ കൊണ്ടുമാത്രം അനുഭവിക്കാന്‍ പറ്റുന്നതായി?               
എന്റെ അച്ഛന്‍ സ്വാതന്ത്ര്യസമരഭടനും ഗാന്ധിയനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. എന്നാല്‍ എന്നെ  സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാം മനസ്സിലാക്കുക. സ്വന്തം ചിന്തകള്‍ക്കനുസരിച്ച് ജീവിതത്തെ വാര്‍ത്തെടുക്കുക. ആ പരിശീലനം മൂലം എനിക്ക് എല്ലാ മതങ്ങളും വിശ്വാസങ്ങളും ചിന്തകളും പരിചയപ്പെടാന്‍ കഴിഞ്ഞു. പക്ഷേ ഒരു മതത്തിന്റെയും രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെയും അടിമയാകാതെ ജീവിക്കാന്‍ ഞാന്‍ ശീലിച്ചു. എല്ലാറ്റിന്റെയും നന്മകള്‍ ഉള്‍ക്കൊള്ളാനുള്ള തികച്ചും വ്യക്തിഗതമായ ഒരു ശ്രമം. അത് മറ്റാരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല.
ഈ പശ്ചാത്തലമാണ്  'ബുദ്ധന്റെ ചിരി ' കൂടുതല്‍ ഹൃദ്യമായിത്തോാന്‍ കാരണം. സര്‍വസ്വതന്ത്ര ഭാവം വിവരിച്ചിരിക്കുന്നത് അതുകൊണ്ടാകാം എനിക്ക് ഇഷ്ടമായത്. 'സ്‌നേഹത്തെപ്പറ്റി പറയുന്നു,സ്‌നേഹിക്കുന്നില്ല........ തുടങ്ങിയ വിശദീകരണങ്ങള്‍ മനോഹരം. അറിവല്ല, ആവശ്യം, അവബോധമാണ് എന്ന ആശയം അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
പ്രേമത്തെപ്പറ്റിയുള്ള ചിന്ത (പൂര്‍ണമായ ഉള്‍ചേര്‍ച്ച പേജ് 25) മനോഹരമായ ആശയമാണ്. അത് അറിയാമെങ്കിലും താങ്കള്‍ വിശദീകരിച്ചപ്പോള്‍ ശരിക്ക് ഉള്‍ക്കൊണ്ടു. ബുദ്ധനും യേശുവും മഹാവീരനും ഫ്രാന്‍സിസുമൊക്കെ കാണിച്ചു തന്ന ഉജ്ജ്വലമായ ഉദാഹരണങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഈ തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ വ്യക്തത തോന്നി. (ഫ്രാന്‍സിസിന്റെ കഥയെ ഇക്കോളജിക്കല്‍ വീക്ഷണത്തില്‍ കണ്ട് ഞാന്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. 'കിളിമകളുടെ പുണ്യവാളന്‍'. 'നോഹയുടെ കഥയിലും അങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്.('നോഹയുടെ കഥയും കഥയിലെ രഹസ്യങ്ങളും').
സ്‌നേഹത്തിന്റെ അദൈ്വതവും വളരെ നന്നായിരിക്കുന്നു.ശാസ്ത്രത്തെ ഒരു ഫിലോസഫിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളും (ഉദാ: അറിവിന്റെ അടരുകൾ) ചിന്തിപ്പിക്കുന്നവതന്നെ.
ഇങ്ങനെ പറഞ്ഞു പോകുന്നതില്‍ കാര്യമില്ലല്ലോ. അതിനാല്‍ ഇവിടെ നിര്‍ത്തുന്നു.
രണ്ടാം ഭാഗത്തിന്റെ ആസ്വാദനക്കുറിപ്പ് അടുത്തയാഴ്ച 
പുസ്തകം വേണ്ടവർ വിളിക്കുക: 91 8848827644

Saturday, 17 March 2018

കണ്ണു ഞങ്ങള്‍!!!


ജീവാംശമുള്ളതാം സര്‍വതു, മെന്നുമീ
ജീവിതാനന്ദമിങ്ങാസ്വദിക്കാന്‍
ദൈവമേ ഹൃത്തില്‍തുളുമ്പും കൃതജ്ഞതാ-
ഭാവമായ്, ഞങ്ങള്‍ക്കു ചൈതന്യമായ് !!

എല്ലാമീ വിശ്വാത്മസംഗീതമെന്നറി-
ഞ്ഞെന്തും കൃതജ്ഞതയര്‍ഹിപ്പതായ്
കണ്ടറി, ഞ്ഞാധിയും വ്യാധിയുമില്ലാതെ
കാരുണ്യമായൊഴുകട്ടെ ഞങ്ങള്‍!!

അങ്ങനെ ശാന്തിയെന്തെന്നറിഞ്ഞീടവെ,
അജ്ഞതയാമിരുള്‍ നൂറുനൂറു
വര്‍ണങ്ങളായി മാറീടു,മീ വിശ്വവും
വര്‍ണോജ്വലസ്വപ്‌നമായി മാറും!

ഇങ്ങുള്ള ഞങ്ങളില്‍ നീ ഞാനാണെന്നുള്ള-
തിങ്ങുള്ളിലുള്ള നേരായറിയും!
ഞങ്ങളില്‍ ജ്ഞാനമായ്, മങ്ങാത്ത വെട്ടമായ്,
എങ്ങുമങ്ങാണല്ലൊ!! കണ്ണു ഞങ്ങള്‍!!!

Monday, 11 September 2017

ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ!


എന്റെ  കുഞ്ചേട്ടന് 



അന്ധവിശ്വാസ വീഥിയിലന്ധനായ്
'ബന്ധമൊക്കെയും ബന്ധന'*മെന്നറി-
ഞ്ഞെന്നു പൂമാലയായിടുമൊക്കെയു-
മെന്നു ചോദിച്ചിരുന്നവനാണു ഞാന്‍!
അന്നു കൗമാരസംഘര്‍ഷവേളയില്‍ എന്‍ സുഹൃദ്ഗുരുവായതെന്‍ ചേട്ടനാം!!


യുക്തിഭദ്രമാം ചിന്തയും ശാസ്ത്രീയ
യുക്തിബോധവും നേടുവാന്‍ ഞാനൊരു
ശക്തനായ് വളര്‍ന്നീടാന്‍ തുണച്ചതും
ശക്തികേന്ദ്രമായ്ത്തീര്‍ന്നതും ചേട്ടനാം!!!


ഒരു ഗുരു**വിനെക്കണ്ടെത്തി ഞാ,നയല്‍-
പ്പൊരുളറിഞ്ഞു ജീവിക്കാന്‍ ലഭിച്ചതാ-
മരുളു*** പങ്കുവച്ചപ്പൊഴെന്‍ ചേട്ടനും
ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ! 

അറിവിലേറെ വൈകാരികസംഘര്‍ഷ മനുഭവിച്ചിരുന്നോരു ഞാന്‍ ദര്‍ശന-
സ്ഫുടത നേടുവാന്‍ സാഹിത്യവീഥിയില്‍
വഴിതെളിച്ച ഗുരുത്വമാണെന്നൊടീ
അഴലില്‍നിന്നഴകെന്നു കാണിച്ചതും
അഴകു കാവ്യത്തിലെന്നു കാണിച്ചതും!
 
ശാസ്ത്രവും കാവ്യഭാഷയി****ലാക്കിടില്‍
ശസ്ത്രതുല്യമായ്ത്തീര്‍ന്നിടും, വില്ലുപോല്‍
അന്‍പി*****നാലമ്പയയ്ക്കണമെന്നറി-
ഞ്ഞന്‍പിലൂടറിവാമസ്ത്രമെയ്യവെ
ഞങ്ങളിന്നറി:ഞ്ഞന്‍പാല്‍ കുറിപ്പവ
എങ്ങുമര്‍ജുനാസ്ത്രങ്ങളായ് മാറിടും!******

*
ചേട്ടന്മാർ  വിദൂരത്തു ജോലിയിലായതിനാൽ, 

1970-ൽ, ഞാൻ എനിക്ക് അനുഭവപ്പെട്ടിരുന്ന സ്വാതന്ത്ര്യക്കുറവിനെപ്പറ്റി എഴുതിയ കവിതയിലെ 'ബന്ധങ്ങളൊക്കെയും ബന്ധനമാകാതെ എന്നിനിപ്പൂമാല മാത്രമാകും' എന്ന വരികൾ 
**
ഗുരു നിത്യചൈതന്യയതി 
***
ഗുരു എന്നെ പരിചയപ്പെടുത്തിയ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ  അയൽക്കൂട്ടദർശനവും 'ദർശനം' മാസികയും 
**** 
ഇതിഹാസങ്ങളിൽ മാത്രമല്ല, വേദോപനിഷത്തുക്കളിലും ആയുർവേദം പോലുള്ള ഭാരതീയ ശാസ്ത്രകൃതികളിലും ഉപയോഗിച്ചിട്ടുള്ള പ്രതീകാത്മകവും ഛന്ദോബദ്ധവുമായ ഭാഷ 
*****
'അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണതു ജീവതാരകം' എന്ന നാരായണഗുരുവിന്റെ ദർശനം 
****** 
സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹൃദയംഗമങ്ങളായ ആശയങ്ങൾ 1-2-4-8-16 എന്നിങ്ങനെ പങ്കുവയ്ക്കപ്പെട്ട് അതിവേഗം പ്രചരിക്കും എന്ന പ്രത്യാശ