Total Pageviews

Friday, 6 April 2018

ഏകലോക ഗവണ്‍മെന്റ് - നിത്യചൈതന്യയതി


എന്റെ സ്വധര്‍മനിശ്ചയം ഒരു രാസത്വരകമായിരിക്കുക എന്നതാണ്. ഗുരു നിത്യചൈതന്യതിയോടൊപ്പം രണ്ടു വര്‍ഷം (1982-84) ജീവിച്ചിട്ടുള്ള ഞാന്‍ ഗുരുദര്‍ശനത്തിനും ജനത്തിനും ഇടയില്‍ ഒരു രാസത്വരകമാകുക എന്ന എന്റെ സ്വധര്‍മനിര്‍വഹണം തുടങ്ങിവയ്ക്കുന്നു. അതിന് ഗുരു നിത്യചൈതന്യയതിയുടെ ലേഖനമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത് - ജോസാന്റണി

ഇപ്പോള്‍ 'നാം ദെവമേ കാത്തുകൊള്‍'കെന്ന പ്രാര്‍ഥന കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മനഃപ്പാഠമാക്കിയിട്ടുണ്ട്, പ്രാര്‍ഥിക്കുന്നുണ്ട്. ഇതിനു മുന്‍പ് കുറച്ചുകാലം മാത്രമേ ആ പ്രാര്‍ഥന ചൊല്ലിയിരുന്നുള്ളൂ.  ഇപ്പോള്‍ നാമൊരു സ്ഥലത്തു പോയി പ്രാര്‍ഥനസമയത്ത് നോക്കുമ്പോള്‍ എല്ലാവരുടേയും ചുണ്ട് അനങ്ങുന്നുണ്ട്.  കൊച്ചു കുഞ്ഞുങ്ങളുടേതുപോലും.  അതുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളും ഏറ്റുചൊല്ലുന്നത് കാണുമ്പോഴാണ് നമുക്ക് വരും കാലത്തെ പ്പറ്റി ഒരു പ്രത്യാശ നമ്മുടെ ഉള്ളില്‍ ഉണ്ടാവുന്നത്. കുഞ്ഞ് അതിന്റെ അര്‍ത്ഥമൊന്നും ഇപ്പോള്‍ അറിയണമെന്നില്ല. അമ്മ ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞും ചൊല്ലുന്നു.  അനേക രാജ്യങ്ങളില്‍നിന്ന്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും, പഠിതാക്കള്‍ ഗുരുകുലത്തില്‍ വരാറുണ്ട്.  ഇപ്പോഴും വന്നിട്ടുണ്ട്.  ഇന്ന് മലയാളികള്‍ ചേര്‍ന്നിരുന്ന് ദൈവമേ കാത്തു കൊള്‍കെന്ന് പ്രാര്‍ഥിക്കുമ്പോള്‍ ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും ഇറ്റാലിയന്മാരും ജര്‍മ്മന്‍കാരും ഡച്ചുകാരും നമ്മെപ്പോലെതന്നെ ചൊല്ലുന്നുണ്ട്.  ചില മലയക്കാരും ചീനത്തുകാരും ഇതേ പ്രാര്‍ഥനതന്നെ ചൊല്ലാറുണ്ട്.
നന്മ പോയി എല്ലാ ജീവജാലങ്ങളിലേക്കും പ്രവേശിക്കുന്നതുപോലെ, ഗുരു നമുക്ക് നല്‍കിയിരിക്കുന്ന ഈ പ്രാര്‍ഥനയില്‍ വിവേകം ഹൃദയങ്ങളിലേക്ക് കടന്നുപോകുമ്പോള്‍ കാണപ്പെടാത്തവനായ ഗുരു കാണുന്ന ഗുരുവിനേക്കാളും അധികം ഹൃദയസ്പര്‍ശിയായിത്തീര്‍ന്നിരിക്കുന്നു എന്നു വേണം പറയാന്‍.
ഇങ്ങനെയുള്ള ഈ മഹാഗുരുക്കന്മാരെ നാം മനസ്സിലാക്കണം.  നമ്മുടെ സ്വഭാവം, പെരുമാറ്റം, അന്വേഷണം ഇതെല്ലാം ഈ മഹാഗുരുക്കന്മാരുടേതില്‍നിന്ന് വ്യത്യസ്തമാണ്.  നാരായണഗുരുവിന്റെ കൃതികളില്‍ രണ്ട് ശ്രദ്ധേയമായ കൃതികളുണ്ട്.  അതിലൊന്ന് മുനിചര്യാപഞ്ചകമാണ്, വേറൊന്ന് നിര്‍വൃതിപഞ്ചകവും.  മുനിചര്യാപഞ്ചകം വായിക്കുമ്പോഴും നിര്‍വൃതിപഞ്ചകം വായിക്കുമ്പോഴും വായനക്കാരന്‍ ഓര്‍മ്മിച്ചേക്കാവുന്നത് രമണമഹര്‍ഷിയെയും, നാരായണഗുരുവിനെയുമാണ്.  ഇതു രണ്ടും എഴുതാന്‍ നാരായണഗുരുവിന് പ്രചോദനം നല്‍കിയിട്ടുള്ളത്, സന്ദര്‍ഭവശാല്‍ ഗുരുവിന്റെ യാത്രകള്‍ക്കിടയ്ക്ക് തിരുവണ്ണാമലയില്‍ പോകാനും മഹര്‍ഷിയെ കാണാനും ഇടയായതാണ്.  മുനിചര്യാപഞ്ചകത്തില്‍ ഏതാണ്ടൊരു സംക്ഷിപ്തമായി കൊടുത്തിരിക്കുന്നത് രമണമഹര്‍ഷിയുടെ ജീവിതചിത്രംതന്നെയാണ്.  എന്നാല്‍ നാരായണഗുരുവിന്റേതും അതേ ജീവിതചിത്രം തന്നെയാണ് എന്നും നമുക്ക് ചരിത്രകാന്മാര്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതില്‍നിന്ന് ഊഹിക്കാം.  മുനിചര്യാപഞ്ചകത്തില്‍ യാതൊരുവനാണോ അവന്റെ മടക്കിയ കൈ തലയിണയായി തീരുന്നത് എന്നാണ്് ഒരു മഹാജ്ഞാനിയെ വര്‍ണ്ണിച്ചിരിക്കുന്നത്.
രമണമഹര്‍ഷി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പാഠങ്ങളെല്ലാം ഉപേക്ഷിച്ച് വീടു വിട്ടോടി.  അപ്പോള്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ അദ്ദേഹത്തിന് ഭൂതലമല്ലാതെ വേറൊരു കിടക്കയുണ്ടായിരുന്നില്ല.  ഗുരുവിനും അങ്ങനെതന്നെയായിരുന്നു. ഭൂമിയില്‍ കിടക്കുമ്പോള്‍ തലയണയൊന്നുമില്ലായിരുന്നു.  സ്വന്തം കൈ തന്നെ മടക്കി അതില്‍ തന്റെ തല വച്ചുകൊണ്ടാണ് ഉറങ്ങിയിരുന്നത്.  അവരുടെ ജീവിതത്തിന്റെ ആദ്യകാലം നോക്കുമ്പോള്‍ ആരും അവരെ ശ്രദ്ധിച്ചിട്ടില്ല. അവര്‍ ജീവിതത്തില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ ദൈവത്തിന്റെ ഒരു സമ്മാനമായിട്ടാണ് കരുതിയിട്ടുള്ളത്.  അതില്‍ അവര്‍ സന്തുഷ്ടരാകുന്നതല്ലാതെ, എനിക്ക് കിടക്കാന്‍ ഇടമില്ലല്ലോ, തലയ്ക്ക് വയ്ക്കാന്‍ തലയണ ഇല്ലല്ലോ, എന്നെ ആരും സല്‍ക്കരിക്കുന്നില്ലല്ലോ, എന്നൊക്കെയോര്‍ത്ത് വ്യസനിച്ചിട്ടില്ല.  വ്യസനമില്ലാതെതന്നെ അവര്‍ നേര്‍വഴിയില്‍ നടന്നുകൊണ്ടിരുന്നു.  അവസാനകാലമാവുമ്പോള്‍ ഈ മഹാത്മാക്കള്‍ എവിടെയെങ്കിലും നടന്ന് അവരുടെ കാലിലെ പൊടി ഒരു വീട്ടിന്നുമ്മുറത്ത് പറ്റിയാല്‍ ആ വീട്ടുകാര്‍ വിചാരിക്കും: നമ്മള്‍ മഹാധന്യരായി.  ഇങ്ങനെയൊരാളുടെ പാദം നമ്മുടെ വീട്ടില്‍ സ്പര്‍ശിച്ചല്ലോ, ആ പാദത്തിന്റെ പൊടി ഇവിടെ വീണിട്ടുണ്ടല്ലോ, അതുകൊണ്ടുതന്നെ ഇത് ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരിക്കുന്നു.അവരും അടുത്തുള്ള ജനങ്ങളൊക്കെയും ഇങ്ങനെ വിശ്വസിക്കുന്നു.
നമ്മള്‍ ലോകത്തില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരൊക്കെയാണ് നമ്മെ കടന്നു പോവുന്നത്, ഏതു പ്രദേശത്താണ് എത്തിയിരിക്കുന്നത്, അവിടുത്തെ ഭൂപ്രകൃതി എങ്ങനെയാണ്, ജനങ്ങള്‍ എങ്ങനെ വസ്ത്രധാരണം ചെയ്തിരിക്കുന്നു.  അവരെന്ത് കഴിക്കുന്നു, അവര്‍ തമ്മില്‍ മത്സരമുണ്ടെങ്കില്‍ എന്താണാ മത്സരം, ചങ്ങാത്തം പിടിക്കുന്നെങ്കില്‍ എന്താണാ ചങ്ങാത്തം, ഇതൊക്കെ അറിയുന്നതിന് നമുക്ക് താത്പര്യമാണ്.  എന്നാല്‍ മുനിചര്യാപഞ്ചകത്തിലും നിര്‍വൃതിപഞ്ചകത്തിലും പറയുന്നതായ രണ്ട് മാതൃകകള്‍ എടുക്കുമ്പോള്‍ അവര്‍ ബഹിര്‍മുഖരല്ല.  അവര്‍ വെളിയിലേക്ക് നോക്കിയല്ല, ആത്മാവിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. അവര്‍ വെളിയില്‍ കാണുന്നതിനോടല്ല സംവാദം ചെയ്യുന്നത്. അവര്‍ കാണുന്നത് ദൈവത്തെയാണ്, അവരുടെ വാക്കുകള്‍ പറയുന്നത് ദൈവത്തോടാണ്, അവരുടെ ജീവിതത്തില്‍ അവര്‍ കൂട്ടുകാരനായി കരുതിയിട്ടുള്ളതും ദൈവത്തെയാണ്.  ഇങ്ങനെ ഈ ദൈവസാന്നിധ്യത്തില്‍ പൂര്‍ണമായി സ്വയം മറന്ന് ജീവിച്ചിരുന്ന ആ മഹാത്മാക്കളില്‍നിന്ന് വളരെ ദൂരത്താണ് നാം സാധാരണ ജീവിച്ചു പോരുന്നത്.  എന്നാല്‍ നമുക്ക് അറിയേണ്ടേ? ഈ മഹാത്മാക്കള്‍ എങ്ങനെ മഹാത്മാക്കളായി? അവരെന്തുകൊണ്ട് ഇത്രയധികം സ്വാതന്ത്രം അനുഭവിക്കുന്നു? എന്തുകൊണ്ട് എപ്പോഴും അവര്‍ മാതൃസ്ഥിതരായിത്തന്നെ കഴിയുന്നു. ചിലപ്പോള്‍ അവര്‍ നമ്മെ സഹായിച്ചേക്കാം, ഇന്ത്യയിലുണ്ടായിട്ടുള്ള രണ്ടാളുകളാണല്ലോ, രമണമഹര്‍ഷിയും നാരായണഗുരുവും.  മറ്റു ഭൂവിഭാഗങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നിട്ടില്ലേ?  നിശ്ചയമായിട്ടുമുണ്ടായിട്ടുണ്ട്.  നമ്മുടെ രാജ്യത്തുതന്നെ ഒരു രാജകുമാരനൊരിക്കല്‍ വീടു വിട്ട് സത്യാന്വേഷിയായി പലയിടത്തും പരതി നടന്നു, സത്യം തേടി നടന്നു.  അദ്ദേഹം വേദനിപ്പിക്കുന്ന പലതും കണ്ടെങ്കിലും അദ്ദേഹത്തിന്റെ നോട്ടം ആ വേദനയില്‍നിന്ന് ഒഴിഞ്ഞുപോകാനിടമുണ്ടോ എന്നായിരുന്നു.
ഒരാളുടെ കൈയിലിരിക്കുന്ന ഒരു സൂചി കൈയില്‍ നിന്ന് വൈക്കോലിനിടിയില്‍ വീണു പോയി എന്നിരിക്കട്ടെ, അയാള്‍ക്കറിയാം അത് ദൂരെയൊന്നും ആയിരിക്കാന്‍ ഇടയില്ലാ.  ഞാന്‍ ഈ വൈക്കോലിനിടയില്‍ നില്‍ക്കുമ്പോഴാണ് അത് എന്റെ കൈയില്‍ നിന്ന് താഴെ വീണത്. എന്നാല്‍ നോക്കുമ്പോള്‍ കണ്ണില്‍ വ്യക്തമായിട്ടു കാണുന്നത് നൂറു നൂറു വൈയ്‌ക്കോലുകളാണ്.  അതില്‍ ഒന്നിലും ശ്രദ്ധ വരുന്നില്ല, എന്റെ സൂചിയെവിടെ?  അപ്പോള്‍ കാണപ്പെടുന്നതിനെയെല്ലാം ഓരോന്നായി ത്യജിച്ച് ഇതല്ല ഇതല്ല ഇതല്ല എന്ന് തിരിച്ച്, താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായ സൂചിയെപ്പറ്റി മാത്രം ഓര്‍ത്തുകൊണ്ട് അന്വേഷിക്കയാണ്.
അതുപോലെ നാം ദു:ഖിതരായിരിക്കുമ്പോള്‍ നമുക്ക് സന്തോഷകരമാകുമെന്നു കരുതി ആളുകള്‍ എന്തെല്ലാം നല്കിയാലും നമുക്കറിയാം:  ഞാന്‍ ഇതല്ല അന്വേഷിക്കുന്നത് എന്റെ അന്വേഷണം സമാധാനമാണ്, സന്തോഷമാണ്, സ്‌നേഹമാണ്. അമൂല്യമായിട്ടുള്ള, അപൂര്‍വ്വമായിട്ടുള്ള ഒന്നിനെ നാം തേടുമ്പോള്‍ മറ്റെന്തെല്ലാം നമ്മുടെ കണ്ണിനു മുമ്പില്‍ നിന്നാലും നമുക്കതൊന്നും സത്യമായി തോന്നുകയില്ല. നമ്മുടെ ഇടയില്‍ത്തന്നെ എല്ലാം കണ്ടറിഞ്ഞ മഹാത്മാക്കളുണ്ട്. അവര്‍ എന്ത് കണ്ടറിഞ്ഞ് മഹാത്മാക്കളായോ, അതിനെ കണ്ടിട്ടില്ലെങ്കിലും, അതിനെ തേടുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പിന്നെ അനേകം പേര്‍ ജീവിതത്തിന് ഇങ്ങനെയുള്ള എന്തെങ്കിലും അര്‍ഥം ഉണ്ടെന്നുപോലുമറിയാതെ ജീവിതത്തില്‍ മുഴുകി ജീവിക്കുന്നുണ്ട്. ഇത് അവരുടെ കുറ്റമാണോ?  അവരുടെ കുറ്റമല്ല. സാഹചര്യം അവരെ അങ്ങിനെ ആക്കിയിരിക്കുന്നതാണ്.  നാം ഇന്ന് ഗുരുദേവന്റെ സ്‌നേഹവായ്പില്‍ നമ്മുടെ ഹൃദയം മുങ്ങി അതിന്റെ കുറച്ചുകൂടി പ്രകാശവത്തായിട്ടുള്ള അനുഭവത്തെ കൂടുതല്‍ ആഴത്തില്‍ രുചിച്ചു നോക്കുവാനുള്ള അവസരം നോക്കിയാണ് വന്നിട്ടുള്ളത്.
അപ്പോള്‍  ഈ മൂന്ന് തരം ആളുകളെയും നാം വേറെ വേറെ മനസ്സിലാക്കണം.
ഇവിടെനിന്നൊന്നും അറിയുന്നില്ല, അറിയുന്നില്ല എന്നും അവന്‍ അറിയുന്നില്ല. ഇതൊരു സാധാരണക്കാരന്റെ സ്ഥിതിയാണ്; അറിയുന്നില്ല, അറിയുന്നില്ലെന്നും അറിയുന്നില്ല. വേറെ ചിലര്‍ അറിയുന്നില്ല, അറിയണമെന്ന് ആഗ്രഹിക്കുന്നു; എനിക്ക് അറിവില്ലെന്നറിയാം, അറിവെവിടേയോ ഇരിപ്പുണ്ടെന്നും അറിയാം. അത് അറിയണമെന്ന് ആഗ്രഹവും ഉണ്ട്.  അവര്‍ അന്വേഷകരാണ്.  വേറെ ചിലര്‍ അറിഞ്ഞു, അറിഞ്ഞെങ്കിലും, അറിഞ്ഞെന്നവര്‍ അറിഞ്ഞിട്ടില്ല. സമാനമായിട്ടുള്ള അറിവ് ലഭിച്ചയൊരാള്‍ അയാളോട് പറയണം നീ ഇപ്പോള്‍ത്തന്നെ അറിഞ്ഞിരിക്കുന്നു. നീ ഒന്നു കണ്ണ് തുറന്നാല്‍ മാത്രം മതി. നീ കണ്ണടച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് അറിഞ്ഞെന്നറിയാത്തത്. പിന്നെ അതിനപ്പുറത്ത് അറിവ് ഉണ്ടായി, അറിവുണ്ടായിരിക്കുന്നെന്നറിഞ്ഞു. ആ അറിവ് മഹത്തായ അറിവാണെന്നും മനസ്സിലാക്കുന്നവര്‍. ബുദ്ധന്‍ അങ്ങനെയുള്ള ഒരാളായിരുന്നു. അദ്ദേഹം വളരെ കാലം അറിയാന്‍ കാത്ത്, അറിയാതെ കഴിഞ്ഞു, അവസാനം അറിവുണ്ടായപ്പോള്‍ ഒരു സംശയം വന്നു കൂടി.  ഞാനീ അറിഞ്ഞത് അറിവുതന്നെയാണോ?  ഇത് വേറെ ഒരാളോട് പറഞ്ഞു കൊടുത്താല്‍ അയാള്‍ക്ക് പ്രയോജനപ്പെടുമോ? എന്നിങ്ങനെ.  അപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വലിയൊരു മഹാത്മാവ് വന്നിട്ട് പറഞ്ഞു; ഗൗതമാ നീ എല്ലാം അറിഞ്ഞിരിക്കുന്നു. നിനക്ക് മറ്റുള്ളവരുടെ ഉള്ളിലും വെളിച്ചം കൊണ്ടുവരുവാന്‍ കഴിയും. നീ സംശയിക്കാതെ നീ നിന്റെ  അറിവ് പ്രഖ്യാപനംചെയ്തു തുടങ്ങുക. അപ്പോഴാണ് ബോധികയില്‍ അദ്ദേഹം തന്റെ ധര്‍മ്മചക്രപ്രവര്‍ത്തനം ചെയ്തു തുടങ്ങിയത്.
ഇതു പോലെ ഗുരുദേവ കൃതികളില്‍ നാമൊരിടത്തു വായിക്കുന്നു. ഓരോ ആധാരചക്രത്തില്‍ കൂടിയും ധ്യാനം ചെയ്ത് മുന്നോട്ട് പോകുന്ന സമയത്ത് അവാച്യമായ നിര്‍വൃതി തോന്നുന്നു, എന്നാല്‍ ആ നിര്‍വൃതി അദ്ദേഹത്തോടൊപ്പം പങ്കുപറ്റാന്‍ ഒരു ഈച്ചയെപ്പോലും കാണുന്നില്ല.  അത്ഭുതകരമായ ഒരനുഭവം എനിക്കുണ്ടായിരിക്കുന്നു, പക്ഷേ ഇത് എനിക്ക് പങ്കുവയ്ക്കാന്‍ കഴിയുന്നില്ലല്ലോ  എന്ന് വ്യസനിക്കുന്നു.  ഇതിന്റെ അന്വേഷകരെവിടെ? ആരെയും കാണുന്നില്ല. പിന്നെ പെട്ടെന്ന് അതില്‍നിന്ന് അദ്ദേഹം ഉണര്‍ന്നു ചുറ്റുപാടും നോക്കി. ചിലര്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു, ചിലര്‍ ശാരീരികമായ ക്ഷീണം കൊണ്ട് എണീക്കാന്‍ വയ്യാതെയും, ചിന്തിക്കാന്‍ വയ്യാതെയും കിടക്കുന്നു 'ദീനം പിടിച്ചോ, മദിരയത് കുടിച്ചോ' എന്നാണ് ഗുരു ഇവരെപ്പറ്റി എടുത്ത് പറയുന്നത്. അവരെ ഉണര്‍ത്തണം സ്വര്‍ഗത്തില്‍ പോകുന്നതും ആത്മീയമായ അമൃതം നുണയുന്നതുമൊക്കെ പിന്നെയാവട്ടെ. തത്കാലം ഈ ഉറങ്ങികിടക്കുന്നവരെയൊന്നുണര്‍ത്തണം. മദിര കുടിക്കുന്നവരില്‍നിന്ന് അവരുടെ പാനപാത്രങ്ങള്‍ വിഷമാണെന്ന് പറഞ്ഞ് അത് മാറ്റിക്കളയണം.  ക്ഷീണിച്ച് നില്‍ക്കുന്നവരില്‍ കുറച്ച് കൂടി ഊര്‍ജം പകര്‍ന്ന് കൊടുത്ത് താന്‍ ജീവിക്കുന്നു എന്നുള്ള ബോധം അവനില്‍ ഉണ്ടാക്കണം. അപ്പോള്‍ അങ്ങനെയുള്ള ഒരവസ്ഥയിലാണ്  നാം ഗുരുവിന്റെ നേര്‍ക്ക് തിരിയുന്നത്.
....കേരളാ ഗവര്‍ണറെ കണ്ട് ഗുരുദേവകൃതികളുടെ ഇംഗ്ലിഷ് വിവര്‍ത്തനങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. അപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു: ''ഈ ഇന്ത്യാരാജ്യത്ത്  ഇത്ര ആയിരം വര്‍ഷത്തെ സാംസ്‌കാരികമായിട്ടുള്ള വികാസമുണ്ടായിട്ടും ഒരു സാധാരണ മനുഷ്യന്റെ ജീവിതദു:ഖത്തില്‍നിന്ന് അവനെ ഉണര്‍ത്തി അവന് സ്പഷ്ടമായൊരു മാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാന്‍ ശ്രീനാരായണഗുരുവിന് മാത്രമേ തോന്നിയിട്ടുള്ളല്ലോ. ശ്രീശങ്കരനുപോലും അങ്ങനെ തോന്നിയില്ലല്ലോ;'' അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ പറയുകയാണ്: '' അത് അങ്ങനെയങ്ങു പൊയ്‌ക്കോട്ടെന്നോ.  ഗുരു നമുക്ക് കാണിച്ച് തന്ന ഈ മാര്‍ഗം നാം മറന്ന് പോവുന്നത് ശരിയാണോ, ആ മാര്‍ഗത്തില്‍ നടക്കുന്നതിനുവേണ്ടി നാമെല്ലാം എന്തെങ്കിലും ചെയ്യേണ്ടതില്ലേ.  അപ്പോള്‍ ഗുരുകുല പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാന്‍ ചിലതൊക്കെ അദ്ദേഹത്തോടു പറഞ്ഞു,  അദ്ദേഹം പറഞ്ഞു: ''എത്രയും വേഗം നമുക്ക് ഇത് വലുതാക്കണം. എത്രയും വേഗം ലോകം മുഴുവന്‍ ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.'' അപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: ''ഇന്ന് മറ്റെന്നത്തേക്കാളും ഇത് ലോകത്തോടു പറയാന്‍ വളരെ എളുപ്പമാണ്.  അങ്ങനെയുള്ള സന്ദര്‍ഭം ദൈവംതന്നെ ശാസ്ത്രത്തില്‍കൂടി ഉണ്ടാക്കി നമ്മുടെ മുമ്പില്‍ തന്നിരിക്കുന്നു.''



NBസ്വന്തം വിലാസം 8848827644 എന്ന നമ്പരിലേക്ക്  SMS ചെയ്യുക. 
സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' (ചിന്താപഥം വില 100 രൂപാ)  പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.


Monday, 2 April 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'ഭാവ്യതാപഥം'


ആസ്വാദനം - പ്രൊഫ. എസ്. ശിവദാസ്

'അവബോധത്തിലേക്ക്' രണ്ടാം ഭാഗം (ഭാവ്യതാപഥം) പൂജാ അവധിക്ക് വായിച്ചുതീർത്തു.  ബ്ലോഗിൽ ഒറ്റയ്ക്ക് വരുമ്പോൾ വായിക്കും പോലെയല്ലല്ലോ
ഒന്നിച്ചു വായിക്കുക. ഒന്നിച്ചു വായിക്കുവാൻ ഉള്ളിൽ  ഉറച്ച തീരുമാനം വേണം. കൂടുതൽ ശ്രദ്ധയും? ഒഴിവുകാലം അതിനുപറ്റിയ കാലമാണല്ലോ?


'ചിന്താപഥത്തിലും' ലളിതം ആയിത്തോന്നി, 'ഭാവ്യതാപഥം'. കൈകാര്യം ചെയ്യുന്ന 
വിഷയങ്ങളുടെ സ്വഭാവമാണതിനു കാരണം. രണ്ടാംഭാഗത്തിലെ ചില ലേഖനങ്ങൾ
കവിതപോലെ മനോഹരങ്ങളാണ്.
'എന്റെ എഴുത്തിന്റെ ഉറവ'യും 'സുവിശേഷത്തിന്റെ പരിമള'വും 'ഗീതഗോവിന്ദവും ഉത്തമഗീതവും' ആണ് രണ്ടു ഭാഗങ്ങളും കൂടിയെടുത്താൽ എനിക്ക് ഏറ്റവും ഹൃദ്യമായവ. വിഷയത്തിന്റെ സൗന്ദര്യം
കൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് കരുതുന്നു. അവയുടെ അവതരണത്തിലെ സൗന്ദര്യവും വൈകാരികാംശങ്ങളുമാണ് അവയെ അത്രയേറെ സുന്ദരമാക്കിയിരിക്കുന്നത്.  മതത്തെ സങ്കുചിതമായ യഥാസ്ഥിതികവീക്ഷണത്തിൽ  തളച്ചിട്ടിരിക്കുവർക്കുപോലും ആ രചനകൾ പുതിയ വെളിച്ചമാകും.
'വിടന്മാരുടെ പ്രണയഗാനങ്ങൾ ' ആർ . എസ്. എസുകാർ ആരും കാണാത്തതു ഭാഗ്യം!
രാമനെപ്പറ്റി ഇപ്പോൾ ഒന്നും എഴുതാൻ പറ്റാത്ത കാലമാണല്ലോ? നിർമ്മാല്യം പോലൊരു സിനിമ ഇനി ഉണ്ടാകുമോ?  കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി തുടങ്ങിയ നാടകങ്ങൾ സി. എൻ . ശ്രീകണ്ഠൻ  നായർക്ക് എഴുതാൻ കഴിഞ്ഞത് പണ്ടു  ജീവിച്ചതുകൊണ്ടാണല്ലോ ?

സ്വന്തം മതത്തിന്റെ അറയിൽ ഒതുങ്ങി ജീവിക്കുന്നവരാണ് ഭൂരിപക്ഷം.  ക്രൈസ്തവസഭാവിശ്വാസികളിൽ മാത്രമല്ല അത്തരക്കാരുള്ളത്.
കത്തോലിക്കാസഭയിൽനിന്നുകൊണ്ട് 'അവബോധത്തിലേക്ക് '
പ്രസിദ്ധീകരിക്കാനെങ്കിലും കഴിഞ്ഞു. മറ്റു ചില മതങ്ങളിൽ അതിനു പോലും കഴിയാത്ത അവസ്ഥയുണ്ട്. സ്വതന്ത്രമായി, ഭയം ഒട്ടും ഇല്ലാതെ, സ്വന്തം ചിന്തകൾക്ക് ചിറകുനല്കുന്ന താങ്കളുടെ ഉദ്യമങ്ങൾ അഭംഗുരം മുന്നോട്ടുപോകട്ടെ. 'പീഡാനുഭവത്തിന്റെ മനഃശാസ്ത്രം' പോലുള്ള ധീരമായ  രചനകൾ മലയാളത്തിൽ അധികമില്ല. 'തമ്പുരാന്റെയമ്മേ'യും അതിന്റെ അവസാനം ചേർത്ത 
അനുബന്ധവും എന്നെയും ഇരുത്തിച്ചിന്തിപ്പിച്ചു.
'മറിച്ചു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം' ഇന്നത്തെ ഭാരതത്തിൽ കൂടുതൽ പേർ വായിക്കേണ്ടതുണ്ട്. എന്തായാലും ഈ രണ്ടു ഗ്രന്ഥങ്ങളും മലയാളികളുടെ
ചിന്താമണ്ഡലത്തെ വികസ്വരമാക്കാൻ 

സഹായിക്കുമെന്ന് തീർച്ച. കൂടുതൽ പേർക്ക് വായിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കൾക്ക് കൂടുതൽ എഴുതാനും ജോസാന്റണിക്ക് അത് പ്രചരിപ്പിക്കാനും കഴിയട്ടെ.
ഇത്തരം ഗൗരവമുള്ള രചനകൾ കൂടുതലായി താങ്കളിൽനിന്നുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അവസാനമായി എന്റെ ഒരു ചിന്ത. 
മനുഷ്യന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഭാവനയ്ക്കും
അവബോധത്തിനുമെല്ലാം പരിധികൾ ഇല്ലേ? നമ്മെക്കാൾ ശേഷിയുള്ള ജന്തുസമൂഹം
പ്രപഞ്ചക്കോണിലെവിടെയെങ്കിലും ഉണ്ടാകണം. അവരുടെ കണ്ണിൽ നമ്മുടെ വിജ്ഞാനവും ജ്ഞാനവും ദർശനങ്ങളും തത്ത്വശാസ്‌ത്രങ്ങളുമൊക്കെ  
കുട്ടിക്കളിയാകില്ലേ? 
നമ്മുടെ അറിവിനു പരിമിതിയുണ്ടെങ്കിൽ നമുക്ക്
ഒരിക്കലും എല്ലാം അറിയാൻ പറ്റില്ലല്ലോ? ആത്യന്തികസത്യവും (അങ്ങനെയൊന്നുണ്ടെങ്കിൽ )  നമുക്ക് മരീചികയാകേണ്ടേ? 
വെറുതേയാണ് എന്നറിയാമെങ്കിലും അങ്ങനെ വെറുതേ ചിന്തിക്കുകയാണെന്നു മാത്രം. 
(കടപ്പാട്: ഒ.എൻ.വി.കവിത).
NB
പുസ്തകത്തിന്റെ പ്രതികൾ വേണ്ടവർ സ്വന്തം വിലാസം SMS ചെയ്യുക  8848827644
വില: രണ്ടു വാല്യത്തിനും കൂടി 200 രൂപാ 
ഏപ്രിൽ 30 -നു മുമ്പ് 150 രൂപ അയയ്ക്കുക 
പുസ്തകങ്ങൾ പോസ്റ്റിൽ പ്രിന്റഡ് ബുക്ക് ആയി അയച്ചുതരാം.
ജോസാന്റണി മൂലേച്ചാലിൽ പ്ലാശനാൽ 686579 കോട്ടയം ജില്ല. 

Tuesday, 20 March 2018

സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക്' - പ്രൊഫ. എസ്. ശിവദാസ്


ചിന്താപഥം - ആസ്വാദനം
('ഞാനൊരു രാസത്വരകം മാത്രം' എന്ന സ്വധര്‍മനിശ്ചയമുണ്ടായിട്ട് വളരെ വര്‍ഷങ്ങളായി. എനിക്ക് സ്വന്തമായി പറയാനോ എഴുതാനോ അധികമൊന്നുമില്ലെങ്കിലും, എനിക്കു സ്വാംശീകരിക്കാന്‍ തോന്നുന്ന അനേകം കാര്യങ്ങള്‍ എന്റെ മുന്നിലെത്താറുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ ശേഷിയുള്ള അനേകരിലെത്തിക്കുക എന്നതാണ് എന്റെ സ്വധര്‍മം. ശാസ്ത്രത്തിലൂടെ ആത്മീയതയിലെത്തിയ പ്രൊഫ. എസ് ശിവദാസും ആത്മാവബോധത്തിലൂടെ ശാസ്ത്രീയതയെന്തെന്നറിഞ്ഞ സക്കറിയാസ് നെടുങ്കനാലും പരസ്പരം പരിചയപ്പെടാന്‍, ഇടയ്ക്ക് ഒരു രാസത്വരകമാകാൻ എനിക്ക് നിയോഗമുണ്ടായി.
നന്ദിയോടെ, കൃതാര്‍ഥതയോടെ, ശിവദാസ് സാര്‍ സക്കറിയാസ് നെടുങ്കനാലിന്റെ 'അവബോധത്തിലേക്ക് ' എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം (ചിന്താപഥം) വായിച്ചിട്ട് എഴുതിയയച്ച ആസ്വാദനക്കുറിപ്പ്  
ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. - ജോസാന്റണി 


'അവബോധത്തിലേക്ക്' പെട്ടെന്ന് വായിച്ചു തീര്‍ക്കാവുന്ന ഒരു ഗ്രന്ഥമല്ലല്ലോ. ആദ്യം ഒന്ന് വായിച്ചു. പിന്നെ കൂടുതല്‍ ശ്രദ്ധയോടെ രണ്ടാമതും വായിച്ചു. എല്ലാ ലേഖനങ്ങളും കഴിയുന്നത്ര ലളിതമായിട്ടാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ വായനക്കാരന്റെ കഴിവും താല്‍പര്യവും മുന്‍ധാരണകളും എല്ലാം മനസ്സിലാക്കലിനെ നിയന്ത്രിക്കും. അതിനാല്‍ ഒരാള്‍ക്കും ഒന്നു രണ്ടു വായനയിലൂടെ അതിലെ  മുഴുവന്‍ ചിന്താശകലങ്ങളെയും സ്വന്തമാക്കാനാവില്ല. തുറവൂര്‍ വിശ്വംഭരന്റെ 'മഹാഭാരത പര്യടനവും' വി.എസ്.രാമചന്ദ്രന്റെ 'ദ് ടെയ്ല്‍ ബ്രെയ്‌നും' വായിച്ചതിനുശേഷം ഗഹനമായ കൃതികള്‍ വായിക്കാന്‍ പറ്റിയിരുന്നില്ല. 'അവബോധത്തിലേക്ക്'   വായിച്ചപ്പോള്‍ മറ്റൊരു ഗഹനമായ കൃതി വായിച്ച അനുഭവമുണ്ടായി.
അവബോധത്തിലെ വിഭവങ്ങളില്‍ ചിലത് എനിക്ക് കൂടുതല്‍ ഹൃദ്യമായിത്തോന്നി. കാരണം അവ പരിചിതമാണ്; സ്വന്തം ജീവിതത്തില്‍ പരിശീലിച്ചു കൊണ്ടിരുന്നവയുമാണ്. മറ്റു ചിലതോ വായനയിലൂടെ മനസ്സിലായെങ്കിലും ശരിയായി മനസ്സിലാകണമെങ്കില്‍ സ്വന്തം അനുഭവത്തിലൂടെ മാത്രമേ പറ്റൂ
എന്നും തോന്നി. അങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ടല്ലോ. പരിശീലനത്തിലൂടെ കാലങ്ങള്‍ കൊണ്ടുമാത്രം അനുഭവിക്കാന്‍ പറ്റുന്നതായി?               
എന്റെ അച്ഛന്‍ സ്വാതന്ത്ര്യസമരഭടനും ഗാന്ധിയനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. എന്നാല്‍ എന്നെ  സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാം മനസ്സിലാക്കുക. സ്വന്തം ചിന്തകള്‍ക്കനുസരിച്ച് ജീവിതത്തെ വാര്‍ത്തെടുക്കുക. ആ പരിശീലനം മൂലം എനിക്ക് എല്ലാ മതങ്ങളും വിശ്വാസങ്ങളും ചിന്തകളും പരിചയപ്പെടാന്‍ കഴിഞ്ഞു. പക്ഷേ ഒരു മതത്തിന്റെയും രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെയും അടിമയാകാതെ ജീവിക്കാന്‍ ഞാന്‍ ശീലിച്ചു. എല്ലാറ്റിന്റെയും നന്മകള്‍ ഉള്‍ക്കൊള്ളാനുള്ള തികച്ചും വ്യക്തിഗതമായ ഒരു ശ്രമം. അത് മറ്റാരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല.
ഈ പശ്ചാത്തലമാണ്  'ബുദ്ധന്റെ ചിരി ' കൂടുതല്‍ ഹൃദ്യമായിത്തോാന്‍ കാരണം. സര്‍വസ്വതന്ത്ര ഭാവം വിവരിച്ചിരിക്കുന്നത് അതുകൊണ്ടാകാം എനിക്ക് ഇഷ്ടമായത്. 'സ്‌നേഹത്തെപ്പറ്റി പറയുന്നു,സ്‌നേഹിക്കുന്നില്ല........ തുടങ്ങിയ വിശദീകരണങ്ങള്‍ മനോഹരം. അറിവല്ല, ആവശ്യം, അവബോധമാണ് എന്ന ആശയം അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
പ്രേമത്തെപ്പറ്റിയുള്ള ചിന്ത (പൂര്‍ണമായ ഉള്‍ചേര്‍ച്ച പേജ് 25) മനോഹരമായ ആശയമാണ്. അത് അറിയാമെങ്കിലും താങ്കള്‍ വിശദീകരിച്ചപ്പോള്‍ ശരിക്ക് ഉള്‍ക്കൊണ്ടു. ബുദ്ധനും യേശുവും മഹാവീരനും ഫ്രാന്‍സിസുമൊക്കെ കാണിച്ചു തന്ന ഉജ്ജ്വലമായ ഉദാഹരണങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഈ തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ വ്യക്തത തോന്നി. (ഫ്രാന്‍സിസിന്റെ കഥയെ ഇക്കോളജിക്കല്‍ വീക്ഷണത്തില്‍ കണ്ട് ഞാന്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. 'കിളിമകളുടെ പുണ്യവാളന്‍'. 'നോഹയുടെ കഥയിലും അങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്.('നോഹയുടെ കഥയും കഥയിലെ രഹസ്യങ്ങളും').
സ്‌നേഹത്തിന്റെ അദൈ്വതവും വളരെ നന്നായിരിക്കുന്നു.ശാസ്ത്രത്തെ ഒരു ഫിലോസഫിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളും (ഉദാ: അറിവിന്റെ അടരുകൾ) ചിന്തിപ്പിക്കുന്നവതന്നെ.
ഇങ്ങനെ പറഞ്ഞു പോകുന്നതില്‍ കാര്യമില്ലല്ലോ. അതിനാല്‍ ഇവിടെ നിര്‍ത്തുന്നു.
രണ്ടാം ഭാഗത്തിന്റെ ആസ്വാദനക്കുറിപ്പ് അടുത്തയാഴ്ച 
പുസ്തകം വേണ്ടവർ വിളിക്കുക: 91 8848827644

Saturday, 17 March 2018

കണ്ണു ഞങ്ങള്‍!!!


ജീവാംശമുള്ളതാം സര്‍വതു, മെന്നുമീ
ജീവിതാനന്ദമിങ്ങാസ്വദിക്കാന്‍
ദൈവമേ ഹൃത്തില്‍തുളുമ്പും കൃതജ്ഞതാ-
ഭാവമായ്, ഞങ്ങള്‍ക്കു ചൈതന്യമായ് !!

എല്ലാമീ വിശ്വാത്മസംഗീതമെന്നറി-
ഞ്ഞെന്തും കൃതജ്ഞതയര്‍ഹിപ്പതായ്
കണ്ടറി, ഞ്ഞാധിയും വ്യാധിയുമില്ലാതെ
കാരുണ്യമായൊഴുകട്ടെ ഞങ്ങള്‍!!

അങ്ങനെ ശാന്തിയെന്തെന്നറിഞ്ഞീടവെ,
അജ്ഞതയാമിരുള്‍ നൂറുനൂറു
വര്‍ണങ്ങളായി മാറീടു,മീ വിശ്വവും
വര്‍ണോജ്വലസ്വപ്‌നമായി മാറും!

ഇങ്ങുള്ള ഞങ്ങളില്‍ നീ ഞാനാണെന്നുള്ള-
തിങ്ങുള്ളിലുള്ള നേരായറിയും!
ഞങ്ങളില്‍ ജ്ഞാനമായ്, മങ്ങാത്ത വെട്ടമായ്,
എങ്ങുമങ്ങാണല്ലൊ!! കണ്ണു ഞങ്ങള്‍!!!

Monday, 11 September 2017

ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ!


എന്റെ  കുഞ്ചേട്ടന് 



അന്ധവിശ്വാസ വീഥിയിലന്ധനായ്
'ബന്ധമൊക്കെയും ബന്ധന'*മെന്നറി-
ഞ്ഞെന്നു പൂമാലയായിടുമൊക്കെയു-
മെന്നു ചോദിച്ചിരുന്നവനാണു ഞാന്‍!
അന്നു കൗമാരസംഘര്‍ഷവേളയില്‍ എന്‍ സുഹൃദ്ഗുരുവായതെന്‍ ചേട്ടനാം!!


യുക്തിഭദ്രമാം ചിന്തയും ശാസ്ത്രീയ
യുക്തിബോധവും നേടുവാന്‍ ഞാനൊരു
ശക്തനായ് വളര്‍ന്നീടാന്‍ തുണച്ചതും
ശക്തികേന്ദ്രമായ്ത്തീര്‍ന്നതും ചേട്ടനാം!!!


ഒരു ഗുരു**വിനെക്കണ്ടെത്തി ഞാ,നയല്‍-
പ്പൊരുളറിഞ്ഞു ജീവിക്കാന്‍ ലഭിച്ചതാ-
മരുളു*** പങ്കുവച്ചപ്പൊഴെന്‍ ചേട്ടനും
ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ! 

അറിവിലേറെ വൈകാരികസംഘര്‍ഷ മനുഭവിച്ചിരുന്നോരു ഞാന്‍ ദര്‍ശന-
സ്ഫുടത നേടുവാന്‍ സാഹിത്യവീഥിയില്‍
വഴിതെളിച്ച ഗുരുത്വമാണെന്നൊടീ
അഴലില്‍നിന്നഴകെന്നു കാണിച്ചതും
അഴകു കാവ്യത്തിലെന്നു കാണിച്ചതും!
 
ശാസ്ത്രവും കാവ്യഭാഷയി****ലാക്കിടില്‍
ശസ്ത്രതുല്യമായ്ത്തീര്‍ന്നിടും, വില്ലുപോല്‍
അന്‍പി*****നാലമ്പയയ്ക്കണമെന്നറി-
ഞ്ഞന്‍പിലൂടറിവാമസ്ത്രമെയ്യവെ
ഞങ്ങളിന്നറി:ഞ്ഞന്‍പാല്‍ കുറിപ്പവ
എങ്ങുമര്‍ജുനാസ്ത്രങ്ങളായ് മാറിടും!******

*
ചേട്ടന്മാർ  വിദൂരത്തു ജോലിയിലായതിനാൽ, 

1970-ൽ, ഞാൻ എനിക്ക് അനുഭവപ്പെട്ടിരുന്ന സ്വാതന്ത്ര്യക്കുറവിനെപ്പറ്റി എഴുതിയ കവിതയിലെ 'ബന്ധങ്ങളൊക്കെയും ബന്ധനമാകാതെ എന്നിനിപ്പൂമാല മാത്രമാകും' എന്ന വരികൾ 
**
ഗുരു നിത്യചൈതന്യയതി 
***
ഗുരു എന്നെ പരിചയപ്പെടുത്തിയ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ  അയൽക്കൂട്ടദർശനവും 'ദർശനം' മാസികയും 
**** 
ഇതിഹാസങ്ങളിൽ മാത്രമല്ല, വേദോപനിഷത്തുക്കളിലും ആയുർവേദം പോലുള്ള ഭാരതീയ ശാസ്ത്രകൃതികളിലും ഉപയോഗിച്ചിട്ടുള്ള പ്രതീകാത്മകവും ഛന്ദോബദ്ധവുമായ ഭാഷ 
*****
'അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണതു ജീവതാരകം' എന്ന നാരായണഗുരുവിന്റെ ദർശനം 
****** 
സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹൃദയംഗമങ്ങളായ ആശയങ്ങൾ 1-2-4-8-16 എന്നിങ്ങനെ പങ്കുവയ്ക്കപ്പെട്ട് അതിവേഗം പ്രചരിക്കും എന്ന പ്രത്യാശ 

Saturday, 17 June 2017

ബാല്യകാലസ്മരണകളുടെ വിദ്യാഭ്യാസപ്രസക്‌തിയും ഡോ. സി. എന്‍. എന്‍. നായരുടെ ഏറ്റുമാനൂര്‍ സ്മരണകളും


നമ്മുടെ നാട്ടില്‍ 'നാം രണ്ട് നമുക്കു രണ്ട് 'എന്നും പിന്നീട് 'നാമൊന്ന് നമുക്കൊന്ന് 'എന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടില്ല. അവയുടെ അകമ്പടിയോടെ കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും അമ്മയും അപ്പനും (അല്ലഡാഡിയും മമ്മിയും) ഒന്നോ രണ്ടോ മക്കളും മാത്രമുള്ള അണുകുടുംബങ്ങളായി മാറിയിട്ടുണ്ട്. 'താഴത്തു വച്ചാലുറുമ്പരിക്കും, തലയില്‍വച്ചാലോ പേനരിക്കും' എന്നും 'മക്കളക്കരെ പോയാലേ എല്ലാം ശരിയാകൂ' എന്നുമുള്ള മനോഭാവം ശക്തമായത് അതിനുശേഷം മാത്രം. ഇതിന്റെ അനന്തരഫലമായി മുത്തച്ഛനെയും മുത്തശ്ശിയെയും സ്വന്തം ബംഗ്ലാവുകളിലെ 'എയര്‍കണ്ടീഷന്‍ഡ് സോളിറ്റ്യു'ഡിലേക്കോ 'ഓള്‍ഡ് ഏജ് ഹോ'മുകളിലേക്കോ വിടുമ്പോള്‍ പേരക്കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെല്ലാമെന്ന് ആരുംതന്നെ ചിന്തിക്കാറില്ല. മുത്തശ്ശീ-മുത്തച്ഛന്മാരും പേരക്കുട്ടികളും തമ്മില്‍ സംവദിക്കാനുള്ള വേദികള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുറെ മാസങ്ങള്‍ക്കുമുമ്പ് ഒരു  സാമൂഹികപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം വ്യക്തമായത്. അപ്പോള്‍ അനേകം ആത്മകഥകളില്‍ പഴയകാലത്തെ ബാല്യസ്മരണകള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടല്ലോ എന്നും പല പുസ്തകങ്ങളും ഇന്നു ലഭ്യമല്ലല്ലോ എന്നും ഞാന്‍ ഓര്‍മിച്ചു.
അവ ഇന്നത്തെ മലയാളലിപികളറിയാത്ത പുതിയ മലയാളിക്കുട്ടികള്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്നു ചിന്തിക്കുന്നതിനിടയ്ക്കാണ്ഓഡിയോബുക്‌സ് എന്നൊരു സംവിധാനം ഇന്റര്‍നെറ്റില്‍ സജീവമായുണ്ടെന്ന് ഞാനറിയുന്നത്. തുടര്‍ന്ന് ആ സംവിധാനത്തിലൂടെ മലയാളത്തിലെ ആത്മകഥകളിലുള്ള  ബാല്യകാലസ്മരണകള്‍ ലഭ്യമാക്കുന്ന ഒരു പ്രോജക്ട് നിത്യദര്‍ശനം എന്ന ഈ ബ്ലോഗിലൂടെ ഞാന്‍ അവതരിപ്പിച്ചിരുന്നു. നമ്മുടെ മുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും ബാല്യകാല അനുഭവങ്ങള്‍ ഓഡിയോ സന്ദേശങ്ങളായി ലോകമെങ്ങും എത്തിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ഇതിനിടെയാണ് മഹാനായ മാര്‍ ക്രിസോസ്റ്റത്തിന്റെ ബാല്യകാലസ്മരണകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങുന്നതായറിഞ്ഞത് .
ഈ സാഹചര്യത്തിലാണ് മലയാളികള്‍ക്കെല്ലാം പൊതുവേ അപരിചിതനെങ്കിലും മലയാളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്കിയിട്ടുള്ള  (AD 800 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലെ മലയാള ചരിത്ര/സാമൂഹ്യ/സാഹിത്യവിഷയങ്ങളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിഏഷ്യാനെറ്റിലൂടെ പ്രസാരണം ചെയ്യപ്പെട്ട മലയാളഭാഷാ തരംഗങ്ങള്‍ മലയാളികള്‍ എക്കാലത്തും പഠിക്കേണ്ട മഹത്തായ ഒരു ചരിത്രാവിഷ്‌കാരമാണ്.) ഡോ. സി. എന്‍. നാരായണന്‍ നായര്‍ എന്ന മഹാത്മാവിന്റെ 'ബാല്യം ദീപ്തം - എന്റെ ഏറ്റുമാനൂര്‍  സ്മരണകള്‍' എന്ന ബാല്യകാലസ്മരണകള്‍ എന്റെ കൈകളിലെത്തിയിരിക്കുന്നത്.
 ഞാനും സ്ഥാപകാംഗമായിട്ടുള്ള ഏറ്റുമാനൂര്‍ കാവ്യവേദിയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ വച്ചാണ് ഡോ. സി. എന്‍. എന്‍. നായരെ കാണാനും അദ്ദേഹത്തിന്റെ 'ബാല്യം ദീപ്തം' എന്ന ഏറ്റുമാനൂര്‍ സ്മരണകള്‍ വാങ്ങാനും അവസരം കിട്ടിയത്. അദ്ദേഹം ബാല്യകൗമാരങ്ങള്‍ ചെലവഴിച്ച 1950-60 കാലത്തെ ഏറ്റുമാനൂരിന്റെയും അക്കാലത്തെ ഗ്രാമജീവിതത്തിന്റെയും തൂലികാചിത്രം ഇതില്‍ അതിസുന്ദരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അതു വായിച്ചപ്പോള്‍ ഇദ്ദേഹത്തെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ പുതിയതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ അനിവാര്യത എനിക്കു കൂടുതല്‍ ബോധ്യമായി.
അക്ഷരശ്ലോകങ്ങളുടെയും പുരാണേതിഹാസങ്ങളുടെയും കഥകളിയുടെയും കവിതകളുടെയുമെല്ലാം മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ഡോ. നായര്‍ സ്വന്തം ബാല്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആ കാലഘട്ടമാണ് നമ്മുടെ മുന്നിലെത്തുന്നത്. സഹപാഠികളും അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന അനേകരുടെ തൂലികാചിത്രങ്ങളും ഈ ഗ്രന്ഥത്തിലൂടെ നമ്മുടെ കണ്മുമ്പില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞുവരികയാണ്. അക്കാലത്തെ കളികളും ജീവിതരീതിയും കൃഷിരീതിയും സാമൂഹികജീവിതവും വിദ്യാഭ്യാസരീതിയും ശിക്ഷകളും ഒക്കെ സമഞ്ജസമായി ഇതില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവ ആധുനിക മനശ്ശാസ്ത്രത്തിന്റെ പേരില്‍ വഷളാക്കപ്പെടുന്ന പുതിയതലമുറയ്ക്കും അവരെ വളര്‍ത്താന്‍ അറിയാതെപോയ ഒരു തലമുറയ്ക്കും വലിയ വിദ്യാഭ്യാസമേകുന്നതാണ്. പഠിച്ച കവിതകളില്‍നിന്നുള്ള സന്ദര്‍ഭോചിതമായ ഉദ്ധരണികള്‍ ധാരാളമുണ്ടെന്നത് ഈ പുസ്തകത്തിന്റെ ഒരു സവിശേഷതയായിത്തന്നെ പറയണം. 
N.B.
ബാല്യം ദീപ്തം എന്റെ ഏറ്റുമാനൂര്‍  സ്മരണകള്‍ വാങ്ങി വായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 983397185
ഡോ. സി. എന്‍. എന്‍. നായര്‍  ഇന്ത്യയിലെ വാര്‍ത്താവിനിമയ ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി രചിച്ച The Story of Overseas Communications, Back to the Dots, The Story of Videshsanchar എന്നീ കൃതികളും  മലയാളഭാഷാ തരംഗങ്ങളും മറ്റ് അഞ്ച് ഗ്രാഫിക്കല്‍ പ്രസന്റേഷനുകളും ഇന്റര്‍നെറ്റിലുള്ള സാധ്യതകള്‍ വേണ്ടവിധം ഉപയോഗിച്ച് ലോകത്തെവിടെയുള്ള ജിജ്ഞാസുക്കള്‍ക്കും എത്തിക്കാന്‍ ശ്രമിക്കണം എന്ന് ഒരഭ്യര്‍ഥനയുണ്ട്