Total Pageviews

Thursday, 4 May 2023

എന്റെ കൊച്ചേട്ടനും മലയാളലിപി പരിഷ്‌കരണവും

 ജോസാന്റണി (നാമപ്രിയന്‍)

സത്യജ്വാല മാസികയുടെ സ്ഥാപകഎഡിറ്ററും ഗ്രന്ഥകാരനുമായ ജോര്‍ജ് മൂലേച്ചാലിലിന്റെയും എന്റെയും മൂത്ത ചേട്ടന്‍ ജോസഫ് ജെ മൂലേച്ചാലില്‍ 2023 ഏപ്രില്‍ 14 വെള്ളിയാഴ്ച അന്തരിച്ചു. അദ്ദേഹത്തിന്റെ ചില മലയാളലിപി പരിഷ്‌കരണനിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധാര്‍ഹമായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അധികാരികളുടെ സമക്ഷത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളഭാഷാസ്‌നേഹികളുടെ ശ്രദ്ധയില്‍ അവ എത്തിക്കാന്‍ ശ്രമിക്കേണ്ടത് വളരെ മുമ്പേതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കേട്ടറിയാന്‍ അവസരം ലഭിച്ച ഞങ്ങളുടെ കടമയാണെന്ന ബോധ്യത്തോടെയാണ് ഇതെഴുതി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

അദ്ദേഹത്തിന്റെ പതിനാറാം വയസ്സുമുതല്‍ മുപ്പത്താറാം വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നത്  കേരളത്തിനു വെളിയിലായിരുന്നു. അതിനാല്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ ഇവിടെ നല്ലൊരു ജോലിയും സമൂഹവുമായുള്ള ഇഴുകിച്ചേരലും എളുപ്പമായിരിക്കില്ല എന്നായിരുന്നു, അദ്ദേഹം കരുതിയിരുന്നത് .എന്നാല്‍ ഗുരു നിത്യചൈതന്യയതി തന്നോടൊപ്പം കുറെക്കാലം ജീവിക്കാന്‍ എന്നെ ക്ഷണിച്ചതിനെത്തുടര്‍ന്ന്, എന്റെ അഭാവത്തില്‍, ഞങ്ങളുടെ അമ്മയോടൊപ്പം ജീവിക്കാനാണ് എന്റെ രണ്ടു ചേട്ടന്മാരും നാട്ടിലെത്തിയത്. കൊച്ചേട്ടനും കുടുംബത്തിനും തുടര്‍ന്നുളള നാല്പതു വര്‍ഷത്തോളം മലബാറിലാണെങ്കിലും, കേരളത്തില്‍ത്തന്നെ സ്‌കൂള്‍ അധ്യാപകരായി ജോലികിട്ടുകയുണ്ടായി. പ്രൈമറിസ്‌കൂള്‍ അധ്യാപനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തിവച്ചിരുന്നചില കുറിപ്പുകളാണ് ഈ ലേഖനത്തിന് അവലംബം. 

ഇത് പുതിയ തലമുറയ്ക്ക് ലിപികളുടെ ലോകംതന്നെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലവും ലോകവുമാണ്. എന്നാല്‍, ശാസ്ത്രീയമായി പരിഷ്‌കരിക്കപ്പടേണ്ട മലയാളഭാഷയുടെ ലിപിവ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ എത്രത്തോളം ആവശ്യമാണെന്നു സമര്‍ഥിക്കുന്നവയാണ് ആ കുറിപ്പുകള്‍. പുതിയ തലമുറയ്ക്ക് ലിപികളുടെ ലോകംതന്നെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലവും ലോകവുമാണ്. എങ്കിലും മലയാളലിപിവ്യവസ്ഥ കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാക്കാനാവുന്ന വിധത്തില്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കപ്പടേണ്ടതുണ്ട് എന്ന എന്റെ കൊച്ചേട്ടന്റെ നിര്‍ദേശം കാലാതീതപ്രസക്തിയുള്ളതാണ്.

വ്യഞ്ജനങ്ങള്‍ സ്വരങ്ങളോടു ചേര്‍ത്തെഴുതാന്‍ ഉപയോഗിക്കുന്നത് ാ ി, ീ, ു, ൂ, ൃ, ,െ ,േ ൗഎന്നീ ചിഹ്നങ്ങള്‍ ആണല്ലോ. വ്യഞ്ജനങ്ങളെ തമ്മില്‍ ചേര്‍ക്കാന്‍  ് ചിഹ്നവും ഉപയോഗിക്കുന്നു. എ എന്നും ഏ എന്നുമുള്ള  സ്വരങ്ങള്‍ ചേര്‍ക്കാനുള്ള ചിഹ്നം വ്യഞ്ജനത്തിനു മുമ്പായി ഉപയോഗിക്കുന്നതും ഓ എന്നും ഓ എന്നും ഉള്ള സ്വരങ്ങള്‍ ചേര്‍ക്കാന്‍ പ്രത്യേകിച്ച് ഓരോ ചിഹ്നങ്ങള്‍ ഇല്ലാത്തതും കൊച്ചുകുട്ടികളുടെ മനസ്സില്‍ മലയാളഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉളവാക്കുന്ന ആശയക്കുഴപ്പം തന്റെ അധ്യാപനജീവിതകാലത്ത് കണ്ടറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു, വ്യഞ്ജനങ്ങള്‍ക്കു ശേഷം എ, ഏ ഒ, ഓ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേര്‍ക്കാനായി പുതിയ രണ്ടോ നാലോ സ്വരചിഹ്നങ്ങള്‍ കൂടി രൂപീകരിച്ച് പ്രചരിപ്പിക്കുന്നത് സമുചിതമായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. 

NB

(വ്യഞ്ജനങ്ങള്‍ക്കും എ, ഒ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ക്കും ശേഷം ാ കൂടി കൊടുത്ത് ഏ ഓ എന്നീ സ്വരങ്ങള്‍ വ്യഞ്ജനത്തോടു ചേര്‍ത്ത് പുതിയ സ്വരചിഹ്നങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാം.)


Friday, 10 March 2023

ഇനി ഉള്ള കാലം! - മംഗളം നേരാം!!

 ജോസാന്റണി

ഇനിയുള്ള കാലം, ഇനി ഉള്ള കാലം

ഇവിടുള്ളതെല്ലാം കവിയുന്ന കാലം!

അതു വരും കാലം!! വരവിന്റെ കാലം!!!

വരളാത്ത ഹൃദയങ്ങളാര്‍ദ്രമായ് ദൈവം 

വരധാരകള്‍പോലെ പാലൊഴുക്കീടാന്‍

പശുവും കിടാവും വെയിലേറ്റു വാടി-

ത്തളരാതെ, വെയിലിലും മഴയിലും വാഴാന്‍

രക്ഷിച്ചിടുന്നോര്‍ ദോഹകര്‍, ഭൂവില്‍

ചൂഷണത്തിന്നെതിരാം വഴി കാണ്മോര്‍!

അവരിവിടെ നാടിന്‍ പുരോഗതിക്കായി

കരളിലൊഴുകീടും കരുണയൊരു പുഴയായ്

ഒഴുകിടാന്‍ ചാലുകള്‍ തീര്‍ക്കുന്ന മര്‍ത്യര്‍!

അവരുടെ വഴിത്താര കാണിച്ചു മംഗളം

സകല മനുഷ്യര്‍ക്കും ചൊരിഞ്ഞിടാനായി

കഥകളെഴുതീടുന്ന മേവിടക്കാരന്‍ 

മംഗലശ്ശേരിക്കു മംഗളം നേരാം! 


Thursday, 29 December 2022

നാം!



നാം നാമബീജം നിതാന്തതാ കാന്തി നാം!

നാമപ്രിയാ, നിന്റെ നാമത്തിനുള്ളിലെ 

നാമെന്ന ഭാഗത്തിനര്‍ഥത്തിലാണു നിന്‍

നാമാര്‍ഥബിന്ദു, നീ പോലുമറിഞ്ഞിടാ 

നാമെന്ന ഭാവാര്‍ഥ, മുണ്ടു ഞാന്‍ നിന്നിലും

നാമെന്ന ഭാവത്തിലും നിമിഷാര്‍ഥമായ്!


നാമറിയും പൊരുളൊന്ന്; നാമുള്ളതു

നാളെയിലല്ലല്ല, നിത്യതയായ് നിന്നില്‍

നാളമായാളുന്ന സ്‌നേഹോര്‍ജമാണു നാം!

നാളെയോ, ഇന്നലെപോലുള്ളൊരില്ലായ്മ!

നാളെയില്‍ തീനാളമാളുവാന്‍ സനേഹാര്‍ദ്ര-

തീര്‍ഥമായിങ്ങൊഴുകും പുഴയാണു നാം!


നാം നാളെയല്ലല്ല, യിന്നിലാണുള്ളതീ

നാമങ്ങളും രൂപഭാവങ്ങളും നമ്മള്‍

നാദാര്‍ഥമാം പൊരുളെന്നറിയുന്നൊരീ

മണ്‍ചെരാതില്‍ തെളിയും തിരിനാളമായ്

വെണ്മതന്നുണ്മയായുജ്വലിക്കും ക്ഷണം!