Total Pageviews

Friday, 24 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത്

 1


നിത്യചൈതന്യയതി എന്ന മനുഷ്യസ്നേഹിയുടെ കൂടെ ഏതാനും വർഷവും  തുടർന്ന് അദ്ദേഹത്തെ ഉള്ളിൽനിന്നുവിടാതെ ഇന്നോളവും ജീവിക്കാൻ അവസരം നല്കിയതിലൂടെ എനിക്ക് നിയതി ഒരുക്കിത്തന്നത് വലിയൊരു നിയോഗമാണെന്ന ഉത്തമബോധ്യത്തോടെയാണ് ഇങ്ങനെ ഒരു കൃതി ഞാൻ രചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഞാനറിയാതെ എന്നിൽ വിതയ്ക്കപ്പെട്ട ധാരാളം വിത്തുകൾക്ക് എന്റെ ഹൃദയഭൂമിയിൽ എന്താണുസംഭവിച്ചത് എന്ന് അന്വേഷിക്കേണ്ടതിന്റെ അനിവാര്യത എനിക്കു ബോധ്യംവന്നിട്ട് വർഷങ്ങളായി.  ജോസ് ആന്റണിയെന്ന സമാനമനസ്‌കനായ നോവലിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ  ഒരാത്മവിചാരണ നടത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം എന്റെ കൃതിക്ക് അങ്ങനെയൊരു രൂപമല്ല വേണ്ടതെന്നും തനിക്കു കിട്ടിയത് അനുവാചകരോട് നിരുപാധികം പങ്കുവയ്ക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും നിർദേശിച്ചു. അപ്പോൾ, വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിത്തുടങ്ങിയ ''നിത്യചൈതന്യയതി എനിക്കു തന്നത് - നിങ്ങൾക്കും' എന്ന കൃതി പുനരാരംഭിക്കുക എന്ന വിചാരമുണർന്നു. അതിന്റെ പേര് 'ഗുരു നിത്യചൈതന്യയതി എന്നിലൂടെയും നിങ്ങളിലേക്ക്' എന്നു തിരുത്താൻ സുഹൃത്ത് അബ്ബാ മോഹൻ  നിർദേശിച്ചെങ്കിലും  പണ്ടൊരിക്കൽ എഴുതിത്തുടങ്ങിയ 'നിത്യചൈതന്യയതി എന്നിൽ വിതച്ചത്' എന്ന ഓർമക്കുറിപ്പുകൾ തുടരുന്നതുതന്നെയായിരിക്കും സമുചിതമെന്ന് ഒരുൾക്കാഴ്ച എനിക്കു കിട്ടി. ആ പേരിനു പ്രചോദനമായത്  ബൈബിളിൽ യേശുവിന്റെ മലയിലെ പ്രസംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതക്കാരന്റെ ഉപമ ആയതിനാൽ അതുദ്ധരിച്ചുകൊണ്ട് കൃതി തുടങ്ങാം: 

''വലിയ ഒരു ജനക്കൂട്ടം, പല പട്ടണങ്ങളിൽനിന്നുമായി അവന്റെ അടുക്കൽ വന്നുകൂടിയപ്പോൾ അവൻ ഒരു ഉപമയിലൂടെ സംസാരിക്കാൻ തുടങ്ങി: ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ച വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. അവ കാലുകൊണ്ടു ചവിട്ടപ്പെട്ടു. ആകാശത്തിലെ പക്ഷികൾ അവ ഭക്ഷിച്ചു. ചിലതു പാറയിൽവീണു. വളർന്നപ്പോൾ അവ കരിഞ്ഞുപോയി. കാരണം അവയ്ക്ക് ഈർപ്പം ലഭിച്ചില്ല. ചിലത് മുൾച്ചെടികൾക്ക് ഇടയിൽ വീണു. മുൾച്ചെടികൾ അവയോടൊത്തു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല മണ്ണിൽ വീണു വളർന്നു. അവ നൂറുമേനി വിളവു നല്കി. ഇതു പറഞ്ഞിട്ട് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


ഈ ഉപമയുടെ അർഥം എന്ത് എന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കണ്ടിട്ടും കാണാതിരിക്കാാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടി അവരോട് ഉപമകളിലൂടെ സംസാരിക്കുന്നു (ലൂക്കോസ് 8: 4-10).


യേശു ശിഷ്യന്മാർക്കുമാത്രമായി നല്കിയ ആ ഉപമയുടെ വ്യാഖ്യാനം മത്തായിയും മർക്കോസും ലൂക്കോസും എഴുതിയിട്ടുള്ള സുവിശേഷങ്ങളിൽ കൊടുത്തിട്ടുണ്ട്. തന്റെ ശിഷ്യരാകാൻ ആഗ്രഹമുള്ളവർ തന്നെ പിന്തുടർന്നാൽ മാത്രമേ താൻ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും ആന്തരാർഥം ഗ്രഹിക്കാനാവൂ എന്നാണ് യേശു തന്റെ ഉപമയുടെ വ്യാഖ്യാനം ശിഷ്യർക്കുമാത്രമായി നല്കുന്നതിലൂടെ ധ്വനിപ്പിക്കുന്നത്.

എന്നാൽ ശ്രീ അബ്ബാ മോഹനുമായി സംസാരിക്കുന്നതിനിടയ്ക്ക് വിതക്കാരൻ വിതച്ചപ്പോൾ പാറമേൽ വീണ വിത്തുപോലും ഫലംനല്കിയിരിക്കാമല്ലോ എന്നൊരുൾക്കാഴ്ച എനിക്കുണ്ടായി. ഒരു പക്ഷി കൊത്തിത്തിന്നു വിശപ്പു ശമിപ്പിച്ചാൽ അതുതന്നെ നല്ലൊരു ഫലമാണല്ലോ. അതിനുശേഷം വിദൂരതയിലെവിടെയെങ്കിലുമുള്ള ഫലപുഷ്ടിയുള്ള മണ്ണിൽ പക്ഷിയുടെ വിസർജ്യമായി വീണു മുളച്ച് ഒരു ഫലവൃക്ഷമായി വളർന്ന് പൂവായും ഫലമായും മാറാൻ പാറമേൽവീണ വിത്തിനും കഴിഞ്ഞേക്കാമെന്ന വിചാരം ഈ കൃതി പകർത്തുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.

Wednesday, 25 August 2021

നിയോഗി!

ഈശ്വരനെങ്ങുമു, ണ്ടെന്നിലും നിന്നിലും

ഈ ക്ഷണമായുണർന്നുജ്വലിക്കുന്നവൻ!

ഈശ്വരനോടു സംസാരിച്ചു നിത്യവും

ഈക്ഷണം നിത്യതാബന്ധിതമാക്കിയാൽ

ഇന്നെന്ന സത്യത്തെ ഇന്നലെയെന്നുള്ള 

ചിത്തസംസ്‌കാരം മറക്കാതുണർന്നിരു-

ന്നെന്താണു നാളെയെന്നുള്ള സങ്കല്പവും

സത്യമാം ബോധവും ചേർത്തുവച്ചാർദ്രമായ്

സംഗീതസാന്ദ്രമാമീ നദിയിൽ മുങ്ങി

നിത്യം കുളിക്കാം! നമുക്കുണർവായിടാം!!


മൗനമെന്തെന്നറിഞ്ഞീടാൻ ശ്രമിക്കവെ

മൗനസംഗീതമായുള്ളിലുണർന്നിടു-

മെന്നുമനാഹതമെന്നതനുഭവ-

മാകു,മാലാപമല്ലാതെയില്ലൊന്നു,മാ

ആലാപം 'ഓം' എന്നു കേൾക്കാൻ കഴിയവെ

ആലാപമാത്രമാം സർവമെന്നുള്ളതിൻ 

സത്യമനുഭവമായിടും ഈശ്വരൻ

ഉള്ളിൽ, പുറത്തുമുണ്ടെന്നു കണ്ടെത്തിടും!


ഉള്ളിലുള്ളീശ്വരനോടു ഞാനെന്തിന്നു

ചെയ്യണമെന്നു ചോദിച്ചുറപ്പിച്ചിനി

എന്നുമായോജനാനന്ദനായ് ഞാ, നവൻ-

തൻ നിയോഗം നിർവഹിക്കും! നിയോഗി ഞാൻ!! 





Tuesday, 20 July 2021

മൗനസാന്ദ്രത

'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്നതിൻ

പൊരുളായൊരരുളുണ്ടു കരുണാലയൻ ഗുരു!

ഗുരുവുമൊന്നേയുള്ളു തിത്തിരിപ്പക്ഷിയും

തരിമണലുപോലുംതരും നമുക്കറിവെന്നൊ-

രറിവിലുള്ളരുളാണു ഗുരു, ഗുരുവിനെത്തിരി-

ച്ചറിയുവാൻ കഴിയുന്ന നിമിഷമാം നിത്യതാ-

ക്ഷണ, മാ ക്ഷണം സ്വീകരിച്ചു ചരിക്കുകിൽ

പദമൂന്നിടുന്നിടം മുക്തിമാർഗത്തിലാം!!


അറിയുന്നു ഞാനിന്നു യാഥാർഥ്യമോരോന്നു-

മറിവിന്റെ ശ്രദ്ധയിൽ ലയമായി മാറവെ

കവിതപോലും ധ്യാനമാർഗ, മെൻ മാനസം

ഇവിടെ നിസ്സംഗമായാൽ മൊഴി ധ്യാനമാം!


മൊഴിയിൽനിന്നും മിഴി, മിഴിയിലോ മഴവില്ലു-

മഴകിന്റെ നൃത്തവും നിറയുന്നു, സർവതും 

ഒരു വെണ്മ മാത്രമെന്നറിയുന്ന നിന്നറിവി-

ലിരുളുമരുളേകിടും പൊരുൾ, മൗനസാന്ദ്രത!


Monday, 5 July 2021

ആത്മാനുരണനം

 അറിയുക,യിങ്ങൊഴുകുന്ന ബോധധാരാ- 

നിറവിലതെങ്ങനെ നിർലമാക്കിടാ?മതെന്നും

നെറിവുനിറഞ്ഞൊഴുകീടണം, ഗുരുത്വം

അറിവിനെ വെണ്മയതാക്കി മാറ്റുമൂർജം!


ഗുരു,വരുളെന്നതുപോലെയാ വെളിച്ചം

ഇരുളരുളാക്കിടുമുണ്മ തൻ തെളിച്ചം!

അവിടിവിടുള്ളവയൊന്നുമില്ല, നീയെൻ

കവിതയതായൊഴുകീടുമാത്മസത്യം!!


അനുദിനമിങ്ങനെ നീ കുറിച്ചിടേണം

മനനമിതേവിധ,മിന്നിലാണു ജീവൻ

ചലനമതിൽ നിറയുന്ന നിശ്ചലത്വം!

നിലയിതനശ്വര നിത്യസത്യമല്ലോ!!


അറിയുക,നിന്നുടെ ജീവിതാർഥമെന്നും

അറിവിലലി ഞ്ഞതു നാളെ വന്നിടുന്നോർ

ക്കറിവിലലി,ഞ്ഞവിടന്നുമിന്നിലല്ലാ-

തറിവരുളെന്നിവയില്ലയെന്നു ചൊല്ലൽ!


മതിമതിയെന്നരുളുന്നു നിത്യവും നീ!

ഇതിലെഴുതുന്നതിലൊന്നുമാത്ര,മെന്നും

നിരവധിയുണ്ടു നിറങ്ങളീ രുചിക്കും

സ്വരമതിനും വിവിധാർഥമെന്നുമോർക്കാൻ!


അരുളിലിതൊക്കെയുമൊ,ന്നതുതുണ്മയത്രെ!

നിരവധിയില്ലതു ചിത്തിലുള്ള സത്തിൽ

കരുണ കവിഞ്ഞൊഴുകന്ന ബോധസത്യ-

പ്പൊരു,ളതിലാത്മസുഖാർദ്രവർഷഹർഷം!


എഴുതുകയെന്നുമിതേവിധം നിനക്കീ

കഴിവരുളുന്നതിലർഥമുണ്ടതെന്നോ

ചിലരുടെ ജീവിതസാഗരത്തിലാഴാൻ

അലകളടക്കിയവർക്കു ശക്തി നല്കാം!


Friday, 25 June 2021

ഒഴുക്ക്

ഞാനെതിരായ്ത്തുഴഞ്ഞെങ്ങെങ്ങുമെത്താതെ 
കൈകാല്‍ കുഴഞ്ഞു ഞാന്‍ എത്രയും ദുര്‍ബല-
നെന്നോര്‍ത്തു കേണതാം ധാരകള്‍ സര്‍വതും!
ഞാനെതിരാകാതൊഴുകേണ്ടതെന്തിലാം?

''ഏതൊരൊഴുക്കിന്റെയൊപ്പമാം നിത്യവും
ഞാനൊഴുകുന്നതാ ധാര നിന്നുള്ളിലും
ഉണ്ടതില്‍ മുങ്ങുക പൊന്തിക്കിടക്കുക,
ആനന്ദധാരയാമാധാരധാരയൂ-
ടാകാശമേഘമായീടുവാനാം നിന്റെ- 
യാഗ്രഹമെങ്കിലുമാഴിയിലെത്തണം!

മോഹങ്ങള്‍ നാമുപേക്ഷിക്കാതിരിക്കുകില്‍ 
ചാക്രികമാം ഗതി വെണ്‍മേഘമാകുക,
മാരിവില്ലാകുക, കാര്‍മേഘമായ് മാറി,
മാരിയായ്‌പ്പെയ്തു നദീജലമാകുക....! 

ധ്യാനമെന്തെന്നറിഞ്ഞാ,ലതു ജീവിത-
ജ്ഞാനലയംതന്നെയാവാ, മതെങ്ങനെ-
യെന്നറിയാന്‍ ഹൃദയാര്‍ദ്രത - പൂര്‍ണത-
യെന്തെന്നറിഞ്ഞിടാ,മെന്‍ ശ്വാസധാരയില്‍
എന്‍ശ്രുതിയില്‍ മുഴങ്ങുന്നോരനാഹത-
മെന്നൊരാലാപനം ശ്രദ്ധിച്ചിരിക്കുക!''

ചിന്താവിലാപങ്ങളെല്ലാമൊഴിഞ്ഞിടാന്‍
ബന്ധുരസങ്കല്പധാരയിലൂടെ നാം
എന്നുമൊഴുകുകുയാണെന്നറിഞ്ഞതില്‍ 
മുങ്ങിയൊഴുകിയാല്‍പ്പോരുമെന്നോതി നീ!

''ഓര്‍മിക്കണം നാമൊഴുക്കിതില്‍ നീന്തുവോര്‍
നര്‍മമാണെന്തും സസൂക്ഷ്മമായ് കാണുകില്‍!
ഈയൊഴുക്കിന്നെതിര്‍ നീന്തുന്നതില്‍പ്പരം
മായികവിഭ്രാന്തിയെില്ലെന്നു കാണ്മു നാം!

എന്നുമൊഴുക്കിന്നെതിര്‍തുഴഞ്ഞീടുവോര്‍ 
എങ്ങുമുണ്ടാവുമെന്നാലും, നിനക്കിനി
എന്നുമൊഴുക്കിനൊത്തുള്ള തുഴച്ചിലിന്‍
നിര്‍മമഭാവത്തിലാണാത്മ നിര്‍വൃതി!

വീണ്ടും കടല്‍ജലമാകവെയാഴത്തി-
ലെത്തി മുത്തായിടാന്‍ ആശകള്‍ തീരണം!''

Sunday, 13 June 2021

സിൽവർ ലൈൻ

കേരളത്തിൻ തീരഭൂമിയിലൂടൊരു 

തീരവികസനപ്പാത വരു,ന്നിനി

തീരുമല്ലോ ദീർഘയാത്ര, വടക്കുനി-

ന്നാരെയും തെക്കോട്ടെടുത്തിടും വൻ റെയിൽ!!

ദൂരമെന്നല്ല ലാഭിച്ചിടാം നമ്മൾക്കു

നേരവുമൊത്തിരിയിപ്പാത വന്നിടിൽ!


തീരാത്ത ഭീതിയിൽ മുങ്ങിനില്ക്കുന്നൊരീ

കേരളഭൂമിയെന്നോടു ചൊല്ലുന്നിതാ:


''തീരെ പ്രതീക്ഷിച്ചിടാതെ നാം നില്‌ക്കെ, ഹാ!

തീരാത്ത ദുഃഖം വിതച്ചുകൊണ്ടെത്തിടാം

തോരാമഴ, വടക്കായ് മഞ്ഞുരുകിയാൽ 

തീരംവിഴുങ്ങി കടൽ കരയ്‌ക്കേറിടാം!

ആരെങ്കിലും തരിമണ്ണിതിൽ കാണുമോ?

ആരിങ്ങു ശേഷിച്ചിടും കേരളീയരായ്?''


കേരളീയർ കാണുമെങ്ങെങ്കിലും കര

കേറിയിറങ്ങി ചരിക്കുവോരാണവർ!


''കേരളീയർ ഭൂരിപക്ഷം കടൽകട-

ന്നേറിയ നാടുകൾ രക്ഷപ്പെടുമ്പോഴും

എൻ രൂപ, മെൻ മൊഴി, യെന്റെ സംസ്‌കാരവും

ആരെങ്കിലും പകർന്നീടുവാൻ കാണുമോ?''