Total Pageviews

Sunday, 19 June 2016

ഗ്രന്ഥപാരായണമത്സരത്തോടുകൂടിയ വായനവാരോദ്ഘാടനം

http://nityadarsanam.blogspot.in/2015/06/blog-post_20.html
കഴിഞ്ഞ വര്‍ഷം പ്ലാശനാല്‍ ഗവ. എല്‍.പി.എസ് എന്ന എന്റെ പൂര്‍വവിദ്യാലയത്തിലെ വായനവാരോദ്ഘാടനം നിര്‍വഹിക്കാന്‍ എനിക്കു ക്ഷണം കിട്ടിയതുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റിന്റെ ലിങ്കാണു മുകളില്‍. ആ സംഭവം എന്റെ സ്വപ്‌നവൃക്ഷത്തില്‍ ഒട്ടേറെ പൂക്കള്‍ വിടര്‍ത്തി. ഞാനെഴുതിയ നന്മക്കുട്ടി കേട്ട കഥകള്‍ പറഞ്ഞവയും എന്ന ബാലസാഹിത്യകൃതി ആ സ്‌കൂളിനു സംഭാവന ചെയ്ത കാര്യം ആ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. സ്‌കൂളിലെ കൊച്ചു കൂട്ടുകാരെക്കൊണ്ട് അതിനു വേണ്ട ചിത്രങ്ങള്‍ വരപ്പിക്കുക എന്നൊരു തുടര്‍പ്രവര്‍ത്തനം നടന്നിരുന്നു. പുസ്തകം അച്ചടിക്കാനോ വിതരണം ചെയ്യാനോ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കി. അതും ചേര്‍ത്ത് Let Us Learn Malayalam through Storieഎന്നും കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കാം എന്നൊരു ദ്വിഭാഷപുസ്തകമുണ്ടാക്കാമെന്ന് ആ സ്വപ്‌നം ഫലാങ്കുരമായി. അപ്പോഴാണ് മലയാളം ലിപികളറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളെ മലയാളം പഠിപ്പിക്കണമെങ്കില്‍ ഒരു മംഗ്ലീഷ് രൂപവും പുസ്തകത്തിനുണ്ടാക്കണമെന്നു തോന്നിയത്. അപ്പോള്‍ത്തന്നെ അതും തയ്യാറാക്കി. അങ്ങനെ ഒരു ത്രിതൈ്വകപുസ്തകം തയ്യാറാക്കുമ്പോഴാണ് വേദങ്ങള്‍ എഴുതപ്പെടുകയായിരുന്നില്ലല്ലോ എന്നോര്‍ത്തതും പുസ്തകം ശബ്ദലേഖനംചെയ്ത് പ്രസിദ്ധീകരിച്ചാല്‍ അതായിരിക്കില്ലേ കൂടുതല്‍ നല്ലത് എന്നു തോന്നിയതും. ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ ഇംഗ്ലീഷില്‍ ഒട്ടനേകം പുസ്തകങ്ങളുടെ ശ്രാവ്യരൂപം സൗജന്യമായും വിലയ്ക്കും ലഭ്യമാണെന്നും. ഇക്കാര്യത്തില്‍ സഹായിക്കുന്ന ധാരാളം വെബ്‌സൈറ്റുകളുണ്ടെന്നും കണ്ടെത്തി. ഓഡിയോ റിക്കാര്‍ഡിങ്ങ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം എന്നതിനാല്‍ സംഗതി കൂടുതല്‍ എളുപ്പം. ഓരോ വാക്യവും ഇരു ഭാഷകളിലും വായിച്ച് അവതരിപ്പിച്ചുകൊണ്ട് ഒരു ശ്രാവ്യപുസ്തകം. ആ ഫലാങ്കുരം ആരു പ്രസിദ്ധീകരിക്കും എന്ന ചോദ്യമുണര്‍ത്തി വിടര്‍ന്നു നില്ക്കുമ്പോഴായിരുന്നു പാലായില്‍ ഈ വര്‍ഷത്തെ വായനവാരോദ്ഘാടനം. കിസ്‌കോ ബാങ്കിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രൈമറിസ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ഗ്രന്ഥപാരാണമത്സരത്തോടുകൂടിയാണ് അത് ഉദ്ഘാടനം ചെയ്യപ്പെടുന്നത് എന്ന വാര്‍ത്ത കണ്ടപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റുകയാണല്ലോ എന്നു തോന്നി. നല്ല അക്ഷരസ്ഫുടതയോടെ മലയാളം വായിക്കുന്ന സ്‌കൂള്‍കുട്ടികളെ കണ്ടെത്താനാവുമോ എന്നന്വേഷിക്കാനായിരുന്നു ഞാന്‍ അവിടെ  ഒരു ശ്രോതാവായി എത്തിയത്. ഒരു കുട്ടിക്കും പാസ്മാര്‍ക്കു നല്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രാവ്യപുസ്തകങ്ങളുടെ ആവശ്യകതയും സാധ്യതയും ഞാന്‍ വളരെ ആദരിക്കുന്ന രവി പാലാ സാറിനെ ബോധ്യപ്പെട്ടു. അതിനെപ്പറ്റി തന്റെ ആശംസാപ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായി. കിസ്‌കോ ബാങ്കിന്റെതന്നെ ആഭിമുഖ്യത്തില്‍ ശ്രാവ്യപുസ്തകങ്ങളുടെ ഒരു പരമ്പരയുണ്ടാക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നന്നായി പുസ്തകം പാരായണം ചെയ്യുന്നവര്‍ക്ക് വലിയൊരു തൊഴില്‍സാധ്യതതന്നെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ തന്നെ ഇ-സാധ്യതകളും ദര്‍ശനഗീതങ്ങളും മറ്റും കൂടി
ശ്രാവ്യപുസ്തകമായി ഇവിടെനിന്നു പ്രസിദ്ധീകരിക്കാമല്ലോ എന്ന പ്രത്യാശയായി അതു വളര്‍ന്നു. മറ്റാരെയും ആശ്രയിക്കാതെ സ്വയം പുസ്തകങ്ങള്‍ വായിച്ച് റിക്കാര്‍ഡ്‌ചെയ്ത് സംരംഭം തുടങ്ങിവയ്ക്കാനുള്ള ഒരാത്മവിശ്വാസവും ഈ പരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് എനിക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ അതിനുമുമ്പേ ഒരു ഗുരുദക്ഷിണയായി ഗുരു നിത്യചൈതന്യയതിയുടെ അച്ഛന്‍ പന്തളം കെ. പി. രാഘവപ്പണിക്കര്‍ രചിച്ചിട്ടുള്ള സുവര്‍ണദീപികയിലെ കൃതികള്‍ വായിച്ച് അവതരിപ്പിക്കാന്‍ ഇന്നത്തെ പരിപാടി എനിക്കു പ്രചോദനം പകര്‍ന്നിരിക്കുന്നു. നാളെത്തന്നെ സ്വന്തം അച്ഛനെപ്പറ്റിയുള്ള ആ പുസ്തകത്തിലെ ഗുരുവിന്റെ കുറിപ്പ് വായിച്ചു റിക്കാര്‍ഡുചെയ്യുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള, ഞങ്ങളുടെ ബാല്യകാലം എന്നും ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്നും ഉള്ള അറുപതു കഴിഞ്ഞ ജ്ഞാനവൃദ്ധരുടെ അനുഭവവിവരണങ്ങള്‍ അടങ്ങുന്ന ശ്രാവ്യപുസ്തകസ്വപ്‌നങ്ങളും കിസ്‌കോബാങ്കിന്റെതന്നെ സഹകരണത്തോടെ സഫലമാക്കാം. ഈ സംരംഭത്തിന്റെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എനിക്ക് ഒരു സ്വധര്‍മ്മനിര്‍വഹണാവസരവും  കൈവന്നേക്കാം. ഞാന്‍ ഒരു രാസത്വരകംമാത്രം എന്ന എന്റെ സ്വധര്‍മനിശ്ചയത്തോട് ഏറ്റവും ഇണങ്ങുന്ന ഒന്നായിരിക്കുമല്ലോ ഈ പണി. മലയാളത്തിലെ പുസ്തകങ്ങളെല്ലാം ശ്രാവ്യപുസ്തകങ്ങളാക്കാനുള്ള മഹദ് യജ്ഞത്തോടൊപ്പം വായനക്കാരന് പുസ്തകത്തിന്റെ വില നിശ്ചയിക്കാനും നല്കാനുമുള്ള ഒരവസരവും ഈ സംരഭത്തോടൊപ്പം അവതരിപ്പിക്കാന്‍ കഴിയും എന്ന് അതു സംബന്ധിച്ച് മുമ്പൊരുപോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നത് ഒന്നാവര്‍ത്തിക്കട്ടെ.
((നിക്കും കുറെ പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍ മീഡിയായില്‍ പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം കേട്ട ശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി രണ്ടു ബാങ്ക് അക്കൗണ്ട്നമ്പരുകളും ശ്രാവ്യപുസ്തകത്തിന്റെ 
ആമുഖത്തില്‍ വ്യക്തമാക്കിയിരിക്കും.) 

ഈ സംവിധാനത്തോടു സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ എന്റെ ഫേസ്ബുക്ക് പേജായ JOSANTON ലൈക്കുചെയ്ത് മെസ്സേജയച്ച് ബന്ധപ്പെടുക:



Tuesday, 14 June 2016

Arppitham Short Film - അര്‍പ്പിതം ഷോര്‍ട്ട് ഫിലിം


പൊന്‍കുന്നം ജനകീയവായനശാലയുടെ ജീവനാഡികളിലൊന്നായിരുന്ന അഭയന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ തുടങ്ങിയിട്ടുള്ള അഭയന്‍സ്മാരകട്രസ്റ്റിന്റെ വാര്‍ഷികപരിപാടിയായ അഭയം 2016-ല്‍ വച്ചായിരുന്നു ഈ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം. വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടിട്ടുള്ള നാടക-സിനിമാ ശില്പശാലകളുടെ ഒരു ഉപോത്പന്നം കൂടിയാണ് ഈ ഹ്രസ്വചിത്രം. ഒരപകടത്തില്‍പ്പെട്ട് മരണപ്പെട്ട സുഹൃത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ രക്തം ചോദിച്ചിട്ടു നല്കാന്‍ തയ്യാറാകാതിരുന്നയാളിന്റെ മകള്‍ക്ക് രക്തം ആവശ്യം വന്നപ്പോള്‍ കുറെ യുവാക്കള്‍ മധുരമായി പ്രതികരിച്ച കഥയാണിതില്‍. ചോരയ്ക്ക് വിലവാങ്ങുന്നതിലെ അധര്‍മ്മം ചൂണ്ടിക്കാണിക്കുന്ന ചെങ്കൊടിപിടിക്കുന്നവനാണെങ്കിലും ദൈവവിശ്വാസിയായ ഓട്ടോഡ്രൈവറും പി. മധു രചിച്ച പശ്ചാത്തലഗാനങ്ങളും ഹൃദയസ്പര്‍ശിതന്നെ. അമലിനും അശ്വിന്‍രാജിനും എനിക്കു നേരിട്ടു പരിചയമില്ലാത്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. അഭിനന്ദനങ്ങള്‍!

Saturday, 11 June 2016

അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി


പൊന്‍കുന്നത്തുള്ള അഭയന്‍ സ്മാരകകേന്ദ്രം എന്റെ പ്രിയ സ്‌നേഹിതന്‍ പി.മധുവിന്റെ മകന്‍ അഭയന്റെ സ്മരണ സജീവമായി നിലനിറുത്തുന്നതിനായി സുഹൃത്തുക്കള്‍ സമാരംഭിച്ചിട്ടുള്ള ഒരു സംരംഭമാണ്. ആ  ട്രസ്റ്റിന്റെ (ASK) ന്റെ അഭയം 2016 എന്ന വാര്‍ഷിക പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന 'സാംസ്‌കാരിക വലതുപക്ഷത്തിനെതിരായ സമരത്തിന്റെ പ്രസക്തി' എന്ന വിഷയത്തെപ്പറ്റി ശ്രീ സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണം കേള്‍ക്കാനോ മികച്ച ഗ്രന്ഥശാലകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുവിതരണത്തില്‍ പങ്കെടുക്കാനോ എനിക്കു കഴിഞ്ഞില്ല. പുതിയതും പഴയതുമായ മാധ്യമങ്ങളുടെ സാമൂഹികവും സാമൂഹികവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തെപ്പറ്റി നടത്തിയ ചര്‍ച്ചയിലും ഭാഗികമായേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ അഭയന്‍ സ്മാരക ട്രസ്റ്റില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയും എനിക്ക് സഹകരിക്കാനാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ട്രസ്റ്റിനെയും ലോകരെയും അറിയിക്കുകയും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
മലയാളത്തില്‍ അധികം പ്രചാരത്തില്‍ വരാത്തതും പല കാരണങ്ങളാല്‍ അനിവാര്യവുമായ ശ്രാവ്യപുസ്തകങ്ങളുടെ നിര്‍മാണവും വിതരണവും ചൂഷണരഹിതമായ ഒരു സംരംഭമായി സമാരംഭിക്കാന്‍ അഭയന്‍ സ്മാരകകേന്ദ്രത്തിനു കഴിയുമെന്നായിരുന്നു ഞാന്‍ പ്രധാനമായി പറഞ്ഞത്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുക എന്ന സേവനം അനായാസം ചെയ്യാന്‍ നവ മാധ്യമങ്ങളുടെ സഹായത്തോടെ ഇന്നു കഴിയും. ഇന്നലെ നടന്ന പ്രഭാഷണവും ചര്‍ച്ചകളും റിക്കാര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെടത്തക്കവിധം പോഡ്കാസ്റ്റു ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാകട്ടെ ശ്രാവ്യപുസ്തകരംഗത്തെ ആദ്യപ്രവര്‍ത്തനം. ഇതു ഞാന്‍തന്നെ തുടങ്ങിവയ്ക്കാം. തുടര്‍ന്ന് ഇന്നലെ പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്ത പുസ്തകങ്ങള്‍ പ്രതിദിനം ഓരോ ലേഖനം വീതം abhayansmarakakendram.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ആ വെബ്‌സൈറ്റിനെ ഡൈനാമിക്ക് ആക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിവയ്ക്കാം. അവ കുട്ടികളെക്കൊണ്ട് സ്ഫുടമായി വായിക്കാന്‍ പരിശീലനം നല്കിയശേഷം വായിപ്പിച്ച് റിക്കാര്‍ഡ്‌ ചെയ്ത്  പോഡ്കാസ്റ്റു ചെയ്യണം. അതിന്റെ ലിങ്ക് സൈറ്റില്‍ നല്കിയാല്‍ അവ അന്ധരുടെയും മലയാളം ലിപി അറിയില്ലാത്ത മറുനാടന്‍ മലയാളിക്കുട്ടികളുടെയും അടുത്തും എത്തിക്കാനാവും. നമ്മുടെ പഴഞ്ചൊല്ലുകളും നാടോടിക്കഥകളും നാടോടിപ്പാട്ടുകളും പകര്‍പ്പവകാശകാലം കഴിഞ്ഞ കൃതികളും നമ്മുടെതന്നെ കൃതികളുമൊക്കെ ഇതുപോലെതന്നെ ശ്രാവ്യപുസ്തകങ്ങളാക്കാം. മറുനാടന്‍ മലയാളികളോട് ഈ സേവനത്തിന് അവര്‍ മതിക്കുന്ന മൂല്യം ട്രസ്റ്റിന് സംഭാവനയായി അയച്ചുതരാന്‍ അഭ്യര്‍ഥിക്കാം. അങ്ങനെ നമുക്കുണ്ടാകുന്ന മൂലധനം ആരെയും ചൂഷണം ചെയ്തുണ്ടാക്കുന്നതായിരിക്കില്ല. അതുപയോഗിച്ച് ഓരോ ഗ്രാമത്തിലും ഉള്ള കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ കാര്‍ഷിക-ആഹാരമേഖലകളില്‍ പ്രകൃത്യനുസൃതമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന സംരംഭങ്ങള്‍ തുടങ്ങണം. അത് നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ സൃഷ്ടിപരവും വിപുലവുമാക്കും. കഴിഞ്ഞവര്‍ഷം ബോബിജോസ് കട്ടിക്കാടു നല്കിയ 'നദിയെ പിന്തുടരുക' എന്ന ആഹ്വാനം അയല്‍ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പ്രാവര്‍ത്തികമാക്കാനുള്ള ചില കര്‍മ്മപരിപാടികളും എന്റെ സ്വപ്നത്തിലുണ്ട്. അവ അടുത്തവര്‍ഷം അവതരിപ്പിക്കാം. ശ്രാവ്യപുസ്തകസംരംഭം വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമേറും.

ഇന്നു തുടരുന്ന അഭയം 2016-ലെ ഭാവിപ്രവര്‍ത്തന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്കു സാധിക്കില്ല. 
എല്ലാ മാസവും ASK ന്റെ കമ്മറ്റികള്‍ വീഡിയോ കോണ്‍ഫ്രന്‍സായി നടത്തുക എന്ന എന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററാകാന്‍ (മറ്റാരുമില്ലെങ്കില്‍) ഞാന്‍ തയ്യാറാണ് എന്നും അറിയിക്കുന്നു.

Friday, 3 June 2016

'ഞങ്ങളുടെ കുട്ടിക്കാലം' എന്ന ശ്രാവ്യപുസ്തക പരമ്പര

ഇന്ന് ശ്രുതി കണ്‍-ഇ ഗ്രന്ഥലയം പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
ഇപ്പോള്‍ അറുപത്തഞ്ചുവയസ്സു കഴിഞ്ഞ കുറെ മഹദ് വ്യക്തിത്വങ്ങളുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ വോയ്‌സ് റിക്കാര്‍ഡിങ് ഇന്നു തുടങ്ങിവയ്ക്കുകയാണ്.
TeachOutLoud എന്ന ആഗോള ദൃശ്യ, ശ്രാവ്യ പുസ്തകപ്രസാധനസംരംഭവുമായി സഹകരിച്ചും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചുമായിരിക്കും നമ്മുടെ സംരംഭം പ്രവര്‍ത്തിക്കുക.
'ഞങ്ങളുടെ കുട്ടിക്കാലം' എന്ന ശ്രാവ്യപുസ്തക പരമ്പരയാണ് ആദ്യസംരംഭം.
അമ്പതു വര്‍ഷം മുമ്പുള്ള കുട്ടികളുടെ ജീവിതം സ്വാനുഭവങ്ങളുടെ ശബ്ദരേഖകളായി നിങ്ങളുടെ കാതുകളിലെത്തിക്കാനാണ് ഒന്നാം ഘട്ട പുസ്തകങ്ങള്‍.
ഇപ്പോള്‍ എന്റെ ലിസ്റ്റിലുള്ളവര്‍
ചാക്കോ സി. പൊരിയത്ത്
കെ. എം. ചുമ്മാര്‍
സി. റ്റി. തോമസ് പൂവരണി
രവി പാലാ
ജോര്‍ജ് സി. കാപ്പന്‍
ഇടമറ്റം രത്‌നപ്പന്‍
വി. ജെ. വടാശ്ശേരി
ജെ. പി. ചാലി
ഡോ. കുര്യാസ് കുമ്പളക്കുഴി
ഡോ. സിറിയക്ക് തോമസ്
പാലാക്കാരെ മാത്രം ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്റെ വ്യക്തിപരമായ സൗകര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്.
പ്രശസ്തരുടെ ആത്മകഥകളില്‍നിന്നുള്ള പ്രസക്തഭാഗങ്ങളടങ്ങുന്നതായിരിക്കും രണ്ടാം ഘട്ടത്തിലെ പുസ്തകങ്ങള്‍.
അക്ഷരസ്ഫുടതയോടെ വായിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കിടയില്‍ ഒരു മത്സരംനടത്തിയശേഷം തെരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ആ പുസ്തകഭാഗങ്ങള്‍ ഹൃദയസ്പര്‍ശിയായി വായിച്ച് അവതരിപ്പിക്കുക.
N.B.
സംരംഭത്തിന്റെ പേരിനെപ്പറ്റി
നാളെ ഇത് അനുഭവസ്ഥരുടെ വാക്കുകളായി, വേദസ്വഭാവമുള്ളതായി, കേള്‍ക്കപ്പെടണം എന്നു കരുതുന്നതിനാലാണ് ശ്രുതി എന്ന് ആദ്യംതന്നെ കൊടുക്കുന്നത്.
ഓഡിയോ പുസ്തകപ്രസാധനസംരംഭത്തിന്റെ ഒന്നാ ഘട്ടത്തിനുശേഷം വീഡിയോ പുസ്തകങ്ങളുടെ പ്രസാധനവും ഉദ്ദേശിക്കുന്നുണ്ട്്.
അതുകൊണ്ട് കണ്‍-ഇ-ഗ്രന്ഥ.
എല്ലാ അര്‍ഥത്തിലും ഈ സംരംഭം ഒരു കണ്ണിയായിരിക്കും.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംരംഭത്തിലെ ഉത്പന്നങ്ങള്‍ ഇ-ഗ്രന്ഥങ്ങളായിരിക്കും.
ഗ്രന്ഥങ്ങള്‍ ശബ്ദത്തില്‍ ലയിപ്പിച്ച് ലഭ്യമാക്കുന്നതിനാല്‍ അവസാനം ഗ്രന്ഥലയമെന്നും കൊടുക്കുന്നു.
Please post or forward this message to your friends


Wednesday, 1 June 2016

ഗുരു നിത്യചൈതന്യയതിയെപ്പറ്റി ഒരു ശ്രാവ്യപുസ്തകം

തന്നെ വേണ്ടവിധം ഉള്‍ക്കൊള്ളാനാവുന്ന ഒരു തലമുറ 25 വര്‍ഷമെങ്കിലും കഴിഞ്ഞേ ഉണ്ടാവൂ എന്നൊരിക്കല്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ ഗുരു നിത്യചൈതന്യയതി പറയുകയുണ്ടായി. ആ കാലം സമാഗതമാകുകയാണെന്നാണ് എഴുത്തു മാസികയുടെ ഈ ലക്കം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.
എന്റെ സ്നേഹിതനും ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യനുമായ ഷൌക്കത്ത് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ ഇട്ട ഒരു കുറിപ്പാണ് താഴെ:
നമ്മുടെ പ്രിയ കവി ശ്യാം സുധാകറാണ് റോബിന്‍സനെക്കുറിച്ച് പറഞ്ഞത്. അന്ധരായ കുറച്ചുപേരുടെ ഒരു കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പുണ്ട്. നന്നായി കേള്‍ക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പാണ്. ഷൗക്കത്തിനും അവര്‍ക്ക് വേണ്ടി ചിലതെല്ലാം പകരാനാകും എന്ന്. പിന്നീട് റോബിന്‍സണ്‍ വിളിച്ചു.
റോബിന്‍സണ്‍ അന്ധനല്ല. പുറത്ത് കാഴ്ചയുണ്ടെങ്കിലും അകമേ കാഴ്ച കുറഞ്ഞവരുടെ ലോകത്ത് അകത്തും പുറത്തും നല്ല കാഴ്ചയുള്ള ഒരു സഹൃദയനാണ്. കണ്ണുകാണുന്നവരുടെ ലോകത്ത് നന്നായി കാഴ്ചയുള്ള ഒരു മനുഷ്യനാണ്. അങ്ങനെ ഞാനും ശ്രവ്യം എന്ന ആ ഗ്രൂപ്പില്‍ അംഗമായി.
ഇനി ഞനെഴുതിയ പുസ്തകങ്ങളില്‍നിന്നുള്ള ഭാഗങ്ങളും എനിക്കു പറയാനുള്ളതുമെല്ലാം ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇവരുമായി പങ്കുവയ്ക്കും. നല്ല സന്തോഷം തോന്നുന്നു ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍. റോബിന്‍സന് സ്നേഹം, നന്ദി.
റോബിന്‍സനുമായി സംസാരിക്കുമ്പോഴാണ് പഴയ ആ ഓര്‍മ്മ ഉള്ളില്‍ നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ഞാന്‍ അന്ന് ആ സദസ്സിലെത്തിയത്. സുന്ദരിയായ ഒരു മോള്‍ എല്ലാവരെയും നോക്കി പു‍ഞ്ചിരിച്ചുകൊണ്ട് പാടുന്നു. അപരിചിതനല്ലോ ജഗദീശ്വരന്‍.... എന്നു തുടങ്ങുന്ന കബീര്‍ദാസിന്റെ ഒരു ദോഹയാണ് പാടുന്നത്. നന്നായി പാടുന്നതോടൊപ്പം എല്ലാവരെയും പ്രസന്നതയോടെ നോക്കാനുംകൂടി കഴിയുന്നതു കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആദരവു തോന്നി.
പാട്ടു കഴിഞ്ഞപ്പോള്‍ ഒന്നഭിനന്ദിക്കാമെന്നു കരുതി ഞാനടുത്തുചെന്നു. അപ്പോഴാണ് അവള്‍ അന്ധയാണെന്ന് ഞാനറിഞ്ഞത്. പുറത്ത് നിറഞ്ഞ കാഴ്ചയോടെ ഇരിക്കുമ്പോഴും അകത്ത് അന്ധതിമിരംബാധിച്ചവരുടെ ഒരു ലോകത്ത് പുറത്ത് അന്ധയായിരിക്കുമ്പോഴും അകത്തും പുറത്തും വെളിച്ചംനിറഞ്ഞ ആ മകളെ കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞു. അന്ധരായവരെക്കുറിച്ച് വിഷമം പറഞ്ഞ സുഹൃത്തിനോട് പുറമെ അന്ധരായവരെ പ്രതിയല്ല മറിച്ച് അകമെ അന്ധരായവരെ പ്രതിയാണ് സഹതപിക്കേണ്ടതെന്ന് ഗുരു നിത്യ പറഞ്ഞതാണ് അന്നു ഞാനോര്‍ത്തത്.
അതെ.. എവിടെയൊക്കെ ജീവിതം ത്രസിക്കുന്നുവോ അവിടേക്കെല്ലാം തുറന്നുവെച്ച ഹൃദയമുണ്ടെങ്കി ല്‍ ജീവിക്കുന്നു എന്ന ധന്യതയുണ്ടാകും. തീര്‍ച്ച...
ഇതു വായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഗുരു നിത്യയുടെ (ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള) ആദ്യകാല ഗുരുകുല ബാലലോകം കൂട്ടുകാരുടെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകൾ ശേഖരിച്ച് അന്ധര്‍ക്കും മലയാളം വായിക്കാന്‍ അറിയില്ലാത്ത, കേട്ടാല്‍ മനസ്സിലാകുന്ന, മറുനാടന്‍ മലയാളിക്കുട്ടികള്‍ക്കുമായി ശ്രാവ്യപുസ്തകങ്ങളാക്കി നല്കുന്നതിനെക്കുറിച്ചാണ്.
ഞാന്‍ എനിക്കറിയാവുന്ന 7 പേരുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
1.    ഗുരുവിന്റെ സഹോദരി സുഭാഷിണി അമ്മയും കുടുംബവും
2.    കേണല്‍ കൃഷ്ണന്‍
3.    ഇടപ്പള്ളിയിലെ സിദ്ധാര്‍ഥന്‍ ചേട്ടനും കുടുംബവും
4.    മംഗലഭാരതിയിലെ ജ്യോതിർമയി അമ്മയും അംഗങ്ങളും  
5.പള്ളുരുത്തിയിലെ മിസ്സിസ് സുഭാഷ്ചന്ദ്രനും മകന്‍ പൂര്‍ണേന്ദുവും,
5.    തലശ്ശേരിയിലെ ഗുരുകൃപ കുടുംബം
6.    ഡോ. എ. എസ്. ആര്‍. ബാബുവും കുടുംബവും
7.    കോന്നിയിലെ ഡോ. കരുണാകരന്‍
ഞാന്‍ വിട്ടുപോയവരും എനിക്ക് അറിയില്ലാത്തവരുമായ അനേകര്‍ ഇനിയും ഉണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന, ഗുരുവിന്റെ പ്രിയപ്പെട്ട, പരമാവധി ആളുകളുടെ ഒരു ലിസ്റ്റ് നമുക്കു തയ്യാറാക്കണം. ഓരോരുത്തരെയും സമീപിച്ച് അവരുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ മൊബൈല്‍ ഫോണിലെ വോയ്‌റിക്കാര്‍ഡറില്‍ പകര്‍ത്തി അയച്ചുതന്നും എഡിറ്റ് ചെയ്തും ആര്‍ക്കും സഹകരിക്കാം. ഫേസ്ബുക്കിലെ ഗുരു നിത്യയുടെ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും സഹകരിച്ചാല്‍ത്തന്നെ കേരളസാംസ്‌കാരികമേഖലയില്‍ ഈ സംരംഭം ഒരു വലിയ മുന്നേറ്റമാകും. 
വരുംതലമുറയെ ഗുരുവിലേക്ക് ആകര്‍ഷിക്കാനായി ഗുരു നിത്യചൈതന്യയതി ഞങ്ങളുടെ ജീവിതത്തില്‍ എന്ന ആ പുസ്തകം നാമെല്ലാവരും കൂടി തയ്യാറാക്കേണ്ടതാണ്. ലോകമെങ്ങും ആ അനുഭവസമാഹാരം വിതരണം ചെയ്യണം എന്നാണ് എനിക്കിപ്പോള്‍ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്വപ്‌നം. 

Audio/video books നെപ്പറ്റി കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:
http://teach.learnoutloud.com/ 
ഈ പോസ്റ്റിനോടുള്ള പ്രതികരണം ഇ മെയിൽ മെസ്സേജായി അയയ്ക്കുക. manobhavam@gmail.com    
Top of Form


Tuesday, 24 May 2016

'യോഗ'യെ ശാസ്ത്രീയമായി വിശദീകരിക്കാം

സമകാലിക മലയാളം വാരികയിലെ ശ്രീ ജെ. രഘുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍  ചൈനയില്‍ അതിപുരാതനമായ അക്യുപങ്ചര്‍ പ്രയോഗിക്കുന്നത് വ്യാപകമാക്കിയ സംഭവമാണ്.
തിരുവനന്തപുരത്ത്  പുല്ലുവിളയിലുള്ള ശാന്തിഗ്രാം സമഗ്രാരോഗ്യപരിപാലന ഗവേഷണകേന്ദ്രം (ഫോണ്‍: 0471  2269780, 6452511) പ്രസിദ്ധീകരിച്ചിട്ടുള്ള 'അക്യുപങ്ചര്‍ അക്യുപ്രഷര്‍' എന്ന പുസ്തകത്തില്‍ ഡോ. മേഴ്‌സി മുരിക്കന്‍  (ഡോ. മേഴ്‌സി ബി. എസ്സി., എം. ബി. ബി. എസ്. ബിരുദധാരിണിയാണ് ഗ്രാമങ്ങളില്‍ പാവപ്പെട്ടവരുടെ വൈദ്യസഹായത്തിനായി ചെലവുകുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സാധാരണക്കാര്‍ക്ക് പ്രായോഗികവുമായ രോഗചികിത്സാമാര്‍ഗങ്ങള്‍ തേടിയുള്ള ഗവേഷണത്തിനിടയിലാണ് അവര്‍ അക്യുപങ്ചര്‍ അക്യുപ്രഷര്‍ ചികിത്സാരീതികളുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. തുടര്‍ന്ന്  ചൈനയില്‍ ചെന്ന് അവയില്‍ ഉന്നതനിലയില്‍ പരിശീലനം നേടുകയും ഇന്ത്യയില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക്  പരിശീലനം നല്കുകയും ചെയ്തു. അവര്‍ എഴുതിയ പുസ്തകം ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ ഇന്ന് ലഭ്യമാണ്.) ഇങ്ങനെ എഴുതിയിരിക്കുന്നു:
''പുരാതന കാലം മുതല്‍ ചൈനയില്‍ നിലവിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണ് അക്യുപങ്ചര്‍. ...ചൈനയിലാണ് അക്യുപങ്ചര്‍ ചികിത്സയുടെ തുടക്കമെന്ന് പറയുന്നുവെങ്കിലും ഭാരതത്തില്‍ ഇത് പുരാതനകാലംമുതല്‍ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. അന്ന് മൂര്‍ച്ചയുള്ള കല്ലുകളാണ് ഭാരതത്തിലും ഉപയോഗിച്ചിരുന്നത്. ....1949-ല്‍ ചൈനയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തോടുകൂടി അക്യുപങ്ചര്‍ കൂടുതല്‍ പ്രചാരത്തിലായി. അക്യുപങ്ചര്‍ പ്രാക്ടീസ് ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്റെ അടയാളമായി കണക്കാക്കി....1970ലാണ് ചൈന അവളുടെ വാതിലുകള്‍ പുറംലോകത്തിനായി തുറന്നത്. തുടക്കത്തില്‍ വെസ്റ്റേണ്‍ മെഡിക്കല്‍ ഡോക്ടേഴ്‌സിന് ഇത് അംഗീകരിക്കാന്‍ബുദ്ധിമുട്ട തോന്നിയെങ്കിലും പിന്നീട് അതിന്റെ നല്ലഫലങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കും അത് അംഗീകരിക്കേണ്ടിവന്നു. ഇന്ന് പല രാജ്യങ്ങളിലും ഇത് പ്രബല്യത്തിലുണ്ട്. ഇതിന് ശാസ്ത്രീയമായ വിശകലനം കൊടുക്കാന്‍ പറ്റാത്തതുകൊണ്ടാണ് പല പാശ്ചാത്യ കോഴ്‌സിനും ആദ്യം ഇതിനോട് എതിര്‍പ്പുണ്ടായത്. അക്യുപങ്ചറിനെ പാശ്ചാത്യ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിക്കരുത്. അതിന് അതിന്റേതായ കാഴ്ചപ്പാടുണ്ട്. ആ തത്ത്വത്തിലൂടെ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.''
ഇതു വായിച്ചപ്പോള്‍ മാവോ സേതൂങ് കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ എന്നു ഞാന്‍ ഒന്നു സങ്കല്പിച്ചുപോയി. ഇപ്പോള്‍ ആയുര്‍വേദത്തിന്റെ ഭാഗമായി പറയാറുണ്ടെങ്കിലും തികച്ചും കേരളീയമായ, മര്‍മശാസ്ത്രത്തില്‍ പറയുന്ന മര്‍മങ്ങള്‍തന്നെയാണ് അക്യുപങ്ചര്‍ പോയിന്റുകള്‍. (നമ്മുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളായ കരള്‍, ഹൃദയം, ശ്വാസകോശം, ചെറുകുടല്‍, വന്‍കുടല്‍,  ആമാശയം, വൃക്കകള്‍, മൂത്രാശയം, പിത്താശയം, സ്പ്ലീന്‍ എന്നിവയുടെ അവസ്ഥ ആ ബിന്ദുക്കളില്‍ സ്പര്‍ശിച്ചുനോക്കി മനസ്സിലാക്കാന്‍ കഴിയും എന്നത് നമുക്കും പണ്ടുണ്ടായിരുന്ന ഒരറിവായിരുന്നിരിക്കാം.) അതും നാട്ടുവൈദ്യവും യോഗായും ജനകീയമാക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റം അദ്ദേഹം നയിക്കുമായിരുന്നില്ലേ എന്നും ശാസ്ത്രത്തിന്റെ പേരില്‍ രവിചന്ദ്രന്മാരും രഘുമാരും എതിര്‍ത്താലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്ന് വിപ്ലവം സുസാധ്യമാക്കുമായിരുന്നില്ലേ എന്നുമാണ് ഞാന്‍ ചിന്തിച്ചുപോയത്.
യുക്തിവാദികളായ എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികളുടെയും 'യുറീക്ക'യുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ഒക്കെ സ്വാധീനത്തില്‍ വളര്‍ന്നുവന്നയാളാണ് ഞാന്‍. തുടര്‍ന്ന് 1982-ല്‍ നാരായണഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ച് നിത്യചൈതന്യയതിയുടെ അടുത്തിരുന്നു പഠിക്കാന്‍ ഒരു വലിയ അവസരം എനിക്കു കിട്ടി. മനസ്സിനെ ശരീരത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും ഔഷധങ്ങളിലൂടെയും മയക്കുമരുന്നുകളിലൂടെയും വൈദ്യതഷോക്കിലൂടെയും മസ്തിഷ്‌കത്തില്‍ രാസവൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ വികാര-വിചാര- ഭാവനകളോടൊപ്പം മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളും മനസ്സിലും ശരീരത്തിലുമുണ്ടാകുന്ന രോഗങ്ങളെ മാറ്റാന്‍ സഹായകമാക്കാവുന്നതല്ലേ എന്നു ഞാന്‍ അപ്പോള്‍ ചോദിച്ചു.
അതിനു മറുപടിയായി താന്‍ വളരെ വര്‍ഷം മുമ്പ് പക്ഷാഘാതംബാധിച്ച് മെഡിക്കല്‍കോളജില്‍ കിടന്നപ്പോള്‍  തന്റെ ശരീരത്തിനു ചലനശേഷി തിരിച്ചുകിട്ടാന്‍ ഇടയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതു കേട്ട സംഭവം പറയുകയാണ് അദ്ദേഹം ചെയ്തത്. കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ശേഷി എന്നൊരു പൊരി തന്റെ ബോധത്തിലുണ്ടെന്ന ഉള്‍ക്കാഴ്ചയില്‍നിന്ന് ആ പൊരി ഊതിക്കത്തിച്ച് ശരീരത്തിന്റെ മുഴുവന്‍ ചലനശേഷിയും വീണ്ടെടുത്ത സംഭവം. അത് അറിയാനിടയായതാണ് എന്റെ ശാസ്ത്രബോധത്തെ ഒരേസമയംതന്നെ ഭൗതികവും ആത്മീയവുമാക്കിയത്; ഭൗതികതയെയും ആത്മീയതയെയും സമന്വയിച്ചു ഗ്രഹിക്കാനുള്ള ശേഷി എനിക്കു തന്നത്.
കുടുംബശാന്തി ഒരു മനശ്ശാസ്ത്രസാധന, യോഗപരിചയം, വേദാന്തപരിചയം, ഭാരതീയ മനശ്ശാസ്ത്രത്തിന് ഒരാമുഖം, ഭാരതീയ മനശ്ശാസ്ത്രം മനശ്ശാസ്ത്രം ജീവിതത്തില്‍ മുതലായ ഗ്രന്ഥങ്ങളിലൂടെ നിത്യചൈതന്യയതി ആധുനികശാസ്ത്രത്തിനും അപ്പുറമുള്ളതെങ്കിലും അതിനും സമ്മതിക്കാനാവുന്ന കുറെ സത്യങ്ങള്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.  എന്നാല്‍ യോഗായും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള പഴയ ചികിത്സാരീതികളുടെ  ശാസ്ത്രീയതയെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയത് എന്റെ ജീവിതത്തില്‍ ഉണ്ടായ ചില അനുഭവങ്ങളെത്തുടര്‍ന്നാണ്.
1998-ല്‍ എന്റെ ഭാര്യ തങ്കമ്മയ്ക്ക് ഒരു രോഗാവസ്ഥ ഉണ്ടായി.  എനിക്കന്നു പരിചയമുണ്ടായിരുന്നു എല്ലാ ചികിത്സാവിധികളിലൂടെയും രോഗനിര്‍ണയം നടത്തുന്നതിനു ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു നില്ക്കുന്ന സാഹചര്യത്തിലായിരുന്നു, ഒരു നിയോഗംപോലെ, ഒരു ചികിത്സകന്റെ മുമ്പില്‍ ഞങ്ങള്‍ എത്തിപ്പെടുന്നത്. ആഹാരോര്‍ജത്തിലൂടെ ആരോഗ്യം എന്ന കാഴ്ചപ്പാടോടെയുള്ള മാക്രോബയോട്ടിക്‌സ് എന്ന ചൈനീസ് ചികിത്സ പ്രചരിപ്പിക്കാനായി കാനഡയില്‍നിന്ന് ഇന്ത്യയിലെത്തിയ ഡോ. ജോര്‍ജ് ഡേവിഡ് ആയിരുന്നു ആ ചികിത്സകന്‍. പെട്ടെന്ന് എനിക്ക് ഗുരു നിത്യചൈതന്യയതിയുടെ 'അപൂര്‍വവൈദ്യന്മാര്‍' എന്ന പുസ്തകത്തില്‍ മാക്രോബയോട്ടിക്‌സിനെപ്പറ്റി പറയുന്നുണ്ടല്ലോ എന്ന് ഓര്‍മവന്നു. (1987-ല്‍ അതെഴുതുമ്പോള്‍ ഞാന്‍ ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു.) ഏതായാലും മക്രോബയോട്ടിക്‌സ് എന്റെ ഭാര്യക്ക് രോഗമുക്തി നല്കി. ഞങ്ങളും അതിന്റെ പ്രചാരകരായി. (തങ്കമ്മ ഡോക്ടര്‍ ജോര്‍ജ് ഡേവിഡ് നിര്‍ദ്ദേശിക്കുന്ന ആഹാരക്രമങ്ങള്‍ രോഗികള്‍ക്കു മലയാളത്തില്‍ എഴുതിക്കൊടുക്കുന്ന ഡയറ്റീഷ്യനായി മാറി. ഞാന്‍ 'അന്നധന്യത' എന്ന മാസികയിലൂടെ രോഗികളുടെയും അദ്ദേഹത്തിന്റെയും അനുഭവങ്ങളും അറിവുകളും ലോകത്തിനു മൂന്നു വര്‍ഷം പകര്‍ന്നുകൊടുത്തു.)
'യോഗാ'യും പാരമ്പര്യചികിത്സകളുമൊക്കെ 'ഹൈന്ദവം' എന്നു പറഞ്ഞ് തിരസ്‌കരിക്കുന്നതല്ല, ശാസ്ത്രീയത. പിന്നെയോ, ഫിസിയോളജിക്കല്‍ സൈക്കോളജിക്കും ന്യൂറോളജിക്കും അപ്പുറമുള്ള, ഒരുപക്ഷേ നാനോ ന്യൂറോളജിക്കും ഗ്രഹിക്കാന്‍ കഴിയുന്നില്ലാത്ത കാരണങ്ങളെന്തെന്ന് അന്വേഷിച്ച്  കാരണം വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരുംതലമുറ അതു കണ്ടെത്തും എന്ന ബോധ്യത്തോടെ വിനയാന്വിതരാകുന്നതാണ് യഥാര്‍ഥ ശാസ്ത്രീയത എന്നു ഞാന്‍ ഇന്നു കരുതുന്നു.
മാക്രോബയോട്ടിക്‌സില്‍ രോഗനിര്‍ണയത്തിനും താത്കാലിക രോഗശമനത്തിനും അക്യുപങ്ചര്‍ പോയിന്റുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ നടത്തുന്ന രോഗനിര്‍ണയം ആധുനിക സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന സ്‌കാനിങ്ങുകളോടു പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് നിഷ്പക്ഷമതികളായ ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടത്. ഓരോ ആന്തരികാവയവത്തിനും ആവശ്യകമായ ഊര്‍ജം സമതുലിതമാക്കുന്ന വിധത്തില്‍ ആഹാരത്തില്‍ മാറ്റം വരുത്തിയാലേ പൂര്‍ണമായ രോഗശമനമുണ്ടാകൂ എന്നാണ് മാക്രോബയോട്ടിക്‌സ് പറയുന്നത്. അതും ശാസ്ത്രീയപഠനത്തിനു വിധേയമാക്കാവുന്നതാണ്. മാക്രോബയോട്ടിക്‌സ് നിര്‍ദേശിച്ച ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്കനുസൃതമായി ആന്തരികാവയവങ്ങളിലെ ഊര്‍ജ അസന്തുലിത്വം പരിഹരിക്കുന്ന ആഹാരക്രമം ഉപയോഗിച്ച് കാന്‍സറില്‍നിന്നും ഹൃദ്രോഗത്തില്‍നിന്നും കിഡ്‌നി ഡയാലിസിസില്‍നിന്നുമെല്ലാം മോചിതരായ രോഗികളുടെ അനുഭവങ്ങള്‍ ഞാന്‍ മൂന്നു വര്‍ഷം മാക്രോബയോട്ടിക്‌സിന്റെ പ്രചാരണത്തിനായി നടത്തിയ 'അന്നധന്യത'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു കൂടുതല്‍ മനസ്സിലാക്കാന്‍ സന്ദര്‍ശിക്കുക: 
യോഗാസനങ്ങള്‍ അഷ്ടാംഗയോഗത്തെക്കാള്‍ ഹഠയോഗത്തിന്റെ ഭാഗമാണെങ്കിലും ഓരോ ആസനത്തിലും മനോശാരീരികസംഘാതത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിക്കാവുന്നതും പഠിക്കേണ്ടതുമാണ്. ആധാരചക്രങ്ങളും മര്‍മങ്ങളും സൂക്ഷ്മദര്‍ശിനികളുപയോഗിച്ച് കാണാന്‍ കഴിയില്ല.

ആധാരചക്രങ്ങളുടെയും മര്‍മങ്ങളുടെയും  അടിസ്ഥാനത്തിലുള്ള സാധനകളുടെയും നൂറ്റൊന്ന് ആവര്‍ത്തിച്ച ഔഷധങ്ങളുടെയും ഒക്കെ ഫലമായി രോഗശമനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നു കണ്ടെത്തുന്നപക്ഷം മസ്തിഷ്‌കത്തെയും രോഗനിവാരണത്തിനു സഹായകമാകാവുന്ന ശാരീരികസ്രവങ്ങളുടെ ഉത്പാദനത്തെയും നിയന്ത്രിക്കാന്‍ സാധിക്കുന്നതിനാലായിരിക്കും അതെന്ന്  വ്യാഖ്യാനിക്കാന്‍ കഴിയുന്നിടത്തല്ലേ യഥാര്‍ഥ ശാസ്ത്രീയത?
യോഗയെപ്പറ്റി പഠിക്കുമ്പോള്‍ പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഓരോ പടികളും നമ്മുടെ മനശ്ശാന്തിയെയും അതിന്റെ ഫലമായുണ്ടാകുന്ന രോഗശാന്തിയെയും എങ്ങനെ സഹായിക്കുന്നു എന്നാണ് നാം പഠിക്കേണ്ടത്.
അക്യുപങ്ചര്‍ ബിന്ദുക്കള്‍ നമ്മുടെ ഏതേത് ആന്തരികാവയവങ്ങളുമായി ബന്ധപ്പട്ടവയാണെന്നും ആ അവയവങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ താവോ ദര്‍ശനത്തിലെ പ്രതീകാത്മകമായ ഒരു സങ്കല്പനത്തിന്റെ വ്യാഖ്യാനമുപയോഗിക്കുന്നുണ്ട്.
യിന്‍-യാങ്ങ് ധ്രുവങ്ങള്‍ക്കിടയിലുണ്ടാകുന്ന രൂപാന്തരത്തിന്റെ അഞ്ചുഘട്ടങ്ങള്‍ക്ക് ഏറ്റം നല്ല ഉദാഹരണം പ്രഭാതം, മധ്യാഹ്നം, അപരാഹ്നം, സായാഹ്നം, രാത്രി എന്നിവയാണ്. ഈ സമയങ്ങളിലോരോന്നിലും ശക്തമാകുന്ന ഊര്‍ജങ്ങള്‍ക്ക് യഥാക്രമം ആരോഹണോര്‍ജം, സജീവോര്‍ജം, അവരോഹണോര്‍ജം, സാന്ദ്രോര്‍ജം, പ്ലവനോര്‍ജം എന്നിങ്ങനെ പേരുകളുണ്ട്. അവയെ യഥാക്രമം പ്രതീകാത്മകമായി വൃക്ഷോര്‍ജം, അഗ്ന്യൂര്‍ജം, ഭൗമോര്‍ജം, ലോഹോര്‍ജം, ജലോര്‍ജം എന്നിങ്ങനെയും വിളിക്കാറുണ്ട്.
''അഗ്നി ഭൂമിയുടെ മാതാവാകുന്നു. ഭൂമി ലോഹങ്ങളുടെ മാതാവാണ്. ലോഹം ജലത്തിന്റെ മാതാവാണ്. ജലം വൃക്ഷത്തിന്റെ മാതാവാണ്. വൃക്ഷം അഗ്നിയുടെ മാതാവാണ്'' എന്ന ആ പ്രതീകാത്മകമായ ചൈനീസ് പഞ്ച ചൈതന്യ സിദ്ധാന്തം നമ്മുടെ ശരീരത്തിലെ ഓരോ മുഖ്യ ആന്തരികാവയവത്തിന്റെയും ഊര്‍ജസ്വഭാവവും അവയവങ്ങള്‍ തമ്മിലുള്ള ബന്ധവും സമഗ്രമായി മനസ്സിലാക്കാനും ആധുനികശാസ്ത്രവും സമ്മതിക്കുന്ന ചില ശരീരശാസ്ത്ര തത്ത്വങ്ങള്‍ സുഗ്രഹമാക്കാനും സഹായകമാണ്.
അതായത് വൃക്ഷം (വിറക്) തീക്ക് ഇന്ധനമാകുന്നതും തീയ് ചാരമായി മണ്ണിന്റെ ഭാഗമാകുന്നതും മണ്ണിലെ സാന്ദ്രതയേറിയ ഭാഗം ലോഹമാകുന്നതും ലോഹങ്ങള്‍ ഉരുകി ദ്രാവകരൂപം പ്രാപിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ പോഷണചക്രവും വൃക്ഷം ഭൂമിയെ പിളര്‍ക്കുന്നതും ഭൂമി ജലത്തെ ആഗിരണം ചെയ്യുന്നതും ജലം തീയ് കെടുത്തുന്നതും തീയ് ലോഹത്തെ ഉരുക്കുന്നതും ലോഹം (കോടാലി) വൃക്ഷം മുറിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ നിയന്ത്രണചക്രവും എളുപ്പം ഓര്‍മിക്കാന്‍ സഹായിക്കും.
അതായത് വൃക്ഷം - അഗ്നി - ഭൂമി - ലോഹം - ജലം - വൃക്ഷം എന്നിങ്ങനെ പോഷണചക്രവും വൃക്ഷം - ഭൂമി - ജലം - അഗ്നി - ലോഹം - വൃക്ഷം എന്നിങ്ങനെ നിയന്ത്രണചക്രവും എളുപ്പം ഓര്‍മിക്കാം.
ഈ ഊര്‍ജങ്ങളുമായി നമ്മുടെ ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം.
കരളും പിത്താശയവും പ്രവര്‍ത്തിക്കാന്‍വേണ്ട ആരോഹണോര്‍ജം അടങ്ങുന്ന ആഹാരസാധനങ്ങള്‍ ഇലക്കറികള്‍, കാരറ്റ്, ചെറുപയര്‍, കൂണുകള്‍ മുതലായവയാണ്. കൂടാതെ പൊതുവേ പറഞ്ഞാല്‍ പുളിരസമുള്ള ആഹാരസാധനങ്ങള്‍ക്ക് ആരോഹണോര്‍ജമാണുള്ളത്.
സജീവോര്‍ജമുപയോഗിച്ചാണ് ഹൃദയവും ചെറുകുടലും പ്രവര്‍ത്തിക്കുന്നത്. നെല്ലിക്കാ, വെണ്ടയ്ക്കാ മുതലായവയിലും പാവയ്ക്കാ മുതലായ കയ്പുരസമുള്ള എല്ലാ ആഹാരസാധനങ്ങളിലും സജീവോര്‍ജമുണ്ട്.
പ്ലീഹ / പാന്‍ക്രിയാസ്, ആമാശയം എന്നിവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന അവരോഹണോര്‍ജം ഉള്ള ആഹാരസാധനങ്ങള്‍ - കാബേജ്, മത്തങ്ങാ, മധുരക്കിഴങ്ങ്, ഉരുണ്ട ആകൃതിയുള്ള പച്ചക്കറികള്‍ മുതലായവ - മധുരമുള്ളവയാണ്.
സാന്ദ്രോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആന്തരികാവയവങ്ങള്‍ ശ്വാസകോശങ്ങളും വന്‍കുടലുമാണ്. പെരുകിലംവേര്, മുള്ളങ്കി, താമരക്കിഴങ്ങ്, കുരുമുളക്, ഏലയ്ക്കാ, മല്ലി, മുളക്, ഗ്രാമ്പൂ, ജീരകം മുതലായവയുടെ ഊര്‍ജം സാന്ദ്രോര്‍ജമാണ്. ഇവ പൊതുവേ എരിവുള്ളവയാണ്.
വൃക്കകളും മൂത്രാശയവും പ്രവര്‍ത്തിക്കാന്‍ വേണ്ട പ്ലവനോര്‍ജം ഉള്ള ആഹാരസാധനങ്ങളാണ് സോയാബീന്‍സും സോയാസോസും കടല്‍സസ്യങ്ങളും. ഇവ പൊതുവേ ഉപ്പുരസമുള്ളവയാണ്.

ഇതുപോലെ  ഭാരതീയമായ പുരാണതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും പ്രതീകാത്മകതയെയും അതില്‍നിന്നു കണ്ടെത്താനായേക്കാവുന്ന ശാസ്ത്രത്ത്വങ്ങളെയും നാം അംഗീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെയേ നമുക്ക് ഹിന്ദുത്വ വിഭാഗീയത യുടെയും സങ്കുചിതത്വത്തിന്റെയും സ്ഥാനത്ത് ആഗോളവും സാര്‍വത്രികവും സുസ്ഥിരവുമായ      ശാസ്ത്രീയ വികാസം നേടാനാവൂ.
ശാസ്ത്രീയതയെയും ദാര്‍ശനികതയെയും സമന്വയിച്ചു മനസ്സിലാക്കിയിരുന്ന, നിത്യചൈതന്യയതി യുടെ ഗുരുവായ നടരാജഗുരുവിന് അത് പകര്‍ന്നുകിട്ടിയത് നാരായണഗുരുവില്‍നിന്നായിരുന്നു. നാരായണഗുരുവിന്റെ 'ദര്‍ശനമാല' എന്ന സംസ്‌കൃതകൃതിയിലെ സമഗ്രദര്‍ശനവും ആധുനികശാസ്ത്രദര്‍ശനങ്ങളും ചേര്‍ത്തുവച്ച് നടരാജഗുരു An Integrated Science of the Absolute-ഉം നിത്യചൈതന്യയതി Psychology of Darsanamala-യും രചിച്ചത് അങ്ങനെയാണ്.
വൈരുദ്ധ്യാധിഷ്ഠിതമായ, അഥവാ ദ്വന്ദാത്മകമായ, ഭാരതീയ ശൈലിയില്‍ പറഞ്ഞാല്‍ യോഗാത്മകമായ, (dialectical)ദാര്‍ശനിക അടിത്തറയുള്ളതായിരിക്കണം, ശാസ്ത്രീയത.
നാരായണഗുരു എല്ലാറ്റിനെയും ശാസ്ത്രീയമായി സമീപിച്ചിരുന്നയാള്‍ ആയിരുന്നു. ജനങ്ങള്‍ എവിടെ നില്ക്കുന്നോ അവിടേക്ക് ഇറങ്ങിച്ചെന്ന് പറയാനുള്ളത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിക്കെതിരെ എഴുതിയ 'ജാതിനിര്‍ണയം' എന്ന കൃതി സംസ്‌കൃതത്തില്‍ തുടങ്ങിയതില്‍പ്പോലും എതിര്‍കക്ഷി നില്ക്കുന്നിടത്തു ചെന്ന് അവരുടെ ഭാഷയിലും അനിഷേധ്യമായ വാദമുഖങ്ങളുപയോഗിച്ചും ഒന്നിനെയും പ്രത്യക്ഷമായി എതിര്‍ക്കാതെ കാര്യങ്ങള്‍ യുക്തിഭദ്രമായി വ്യക്തമാക്കുന്ന ശാസ്ത്രീയസമീപനം കാണാം. അരുവിപ്പുറം പ്രതിഷ്ഠയില്‍പ്പോലും ആ ശാസ്ത്രീയസമീപനമുണ്ട്. 
please visit:   http://annadhanyatha.blogspot.in/2016/03/blog-post.html             
facebook page:  Josanton, 
mobile: 9447858743

Monday, 2 May 2016

ശ്രുതി കൺ-ഇ ഗ്രന്ഥലയം


ഗുരു നിത്യചൈതന്യതി 25 വര്ഷംമുമ്പ് എനിക്ക് ഒരു വരുമാനമാര്ഗം ഉണ്ടാകട്ടെ എന്ന സദുദ്ദേശ്യത്തോടെ, ഓണസ്റ്റ് ബുക്‌സ് എന്നൊരു പ്രസാധനസംരംഭം തുടങ്ങാന്‍ സ്വന്തം പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതികളും മൂലധനവുംതന്ന് പ്രേരിപ്പിച്ചിരുന്നു. ഉത്പാദനച്ചലവും മിതമായ വിതരണച്ചെലവും ചേര്ത്ത്  മുഖവിലയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കണം എന്നായിരുന്നു ഗുരു നിര്ദ്ദേശിച്ചിരുന്നത്. വിതരണം ഏല്പിച്ച സഹപ്രവര്ത്തരുടെ പ്രാരബ്ധങ്ങള്‍ മൂലം ആ സംവിധാനം വിജയിച്ചില്ല. ഈയിടെ എനിക്ക് സോഷ്യല്‍മീഡിയായിലുള്ള ബന്ധങ്ങളും പരിചയവുമുപയോഗിച്ച് വില്ക്കാനായി കുറെ നല്ല പുസ്തകങ്ങള്‍ അവ രചിച്ചവര്‍ എന്നെ ഏല്പിച്ചിട്ടുണ്ട്. അവയിൽ  രണ്ടെണ്ണം ബ്ലോഗ് പോസ്റ്റുകളുടെ സമാഹാരമാണ് . അവയിൽനിന്നുള്ള ശ്രദ്ധേയമായ ഉദ്ധരണികളും അവ വായിക്കുന്നവർ എഴുതുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചുകൊണ്ടുള്ളതായിരിക്കും വില്പനയ്ക്കുള്ള പരസ്യതന്ത്രം. 

ഒച്ചപ്പാടുകള്‍ക്കിടയില്‍ഒരു പാടു പോലും ശേഷിപ്പിക്കാതെ ഒടുങ്ങുന്ന ഒച്ചകള്‍ ഒത്തിരിയുണ്ട്. 
അവയില്‍ പ്രസക്തമായവ ശേഖരിക്കാനും ഒരുപാടു പേരിലേക്കെത്തിക്കാനും ഒരു സംരംഭം - അതാണ്  ശ്രുതി കൺ-ഇ ഗ്രന്ഥലയം ( from Centre of Creativity and Culture).
ചെറിയ സദസ്സുകളില്‍കാര്യഗൗരവത്തോടെയോ നര്‍മബോധത്തോടെയോ സംസാരിക്കുന്നത്, അത് ആരായാലും, മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡറുപയോഗിച്ച് റിക്കാര്‍ഡുചെയ്ത് ഇ-മെയില്‍അറ്റാച്ച്‌മെന്റായി അയച്ചുതരിക.  ഒരു ദിവസം മുഴുവനുമുള്ള പരിപാടിപോലും ഒരുമിച്ചു റെക്കാര്‍ഡു ചെയ്യാമെങ്കിലും അയയ്ക്കാനും എഡിറ്റു ചെയ്യാനും ചെറിയ ഫയലുകളായി അയയ്ക്കുന്നതാണ് നല്ലത്. ഇവ ഓഡിയോ എഡിറ്ററുപയോഗിച്ചോ DTP  ചെയ്‌തോ ബ്ലോഗിങ്ങിലൂടെയോ പോഡ്കാസ്റ്റ്ങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുന്നതിനാണ് ശ്രുതി 
കൺ-ഇ ഗ്രന്ഥലയം. ഈ പുതിയസേവനമേഖല പ്രയോജനപ്പെടുത്താന്‍ആഗ്രഹിക്കുന്നവര്‍ 8848827644 എന്ന മൊബൈല്‍നമ്പരിലേക്കു വിളിച്ച് അന്വേഷിക്കുക.

(എനിക്കും കുറെ പുസ്തകങ്ങള്‍എഴുതാനും പ്രസിദ്ധീകരിക്കാനുമുണ്ട്. അവ ഉത്പാദനച്ചെലവും വിതരണച്ചെലവും സോഷ്യല്‍മീഡിയായില്‍ പരസ്യപ്പെടുത്തി അതുമാത്രം വാങ്ങി താത്പര്യമുള്ളവര്‍ക്ക് നല്കുന്ന ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പുസ്തകം വായിച്ചശേഷം ഗ്രന്ഥകാരനോ വിതരണക്കാരനോ എന്തെങ്കിലും സംഭാവന നല്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി രണ്ടു ബാങ്ക് അക്കൗണ്ട് നമ്പരുകളും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കും.)